SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Friday, 19 May 2017


image
രക്ഷിതാവിന്റെ കാഴ്ചപ്പാടുകള്‍ക്കും കുട്ടിയുടെ സര്‍ഗശേഷിക്കുമിടയിലുള്ള ഒരു പോരാട്ടരംഗം നമ്മുടെ വിദ്യാഭ്യാസമേഖലയിലാകെ വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അത് കുട്ടിയുടെ നേരെ ചൊവ്വെയുള്ള വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകതന്നെചെയ്യുന്ന രീതിയില്‍ വളര്‍ന്നു വരികയുമാണ്. രക്ഷിതാവും കുട്ടിയും അറിയാതെ തന്നെ മനഃശാസ്ത്രപരമായി കുത്തനെയുള്ള ഈ പോക്കു നിസ്സാര കാര്യമല്ല. മത്സരലോകത്ത് നമ്മുടെ വളരുന്ന തലമുറയ്ക്ക് മാനസികമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുന്നത് വലിയൊരു പ്രശ്‌നം തന്നെയായി വളരുകയാണ്. രക്ഷിതാക്കളുടെ ഭയാശങ്കകള്‍ സ്വാഭ്വാവികം തന്നെയാണ്. അതിനൊരു കാരണം, വിദ്യാഭ്യാസം പഴയകാലത്തെ അപേക്ഷിച്ച് ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നുള്ളതാണ്. എന്റെ കുട്ടി മറ്റുകുട്ടികളെപ്പോലെ വളര്‍ന്നില്ലെങ്കില്‍ അവന്റെ ജീവിതം അവതാളത്തിലായേക്കുമെന്ന ചിന്തയാണ് രക്ഷിതക്കളെ പിടികൂടിയിരിക്കുന്നത്. പരിഭ്രാന്തമായ ഈ മാനസികാവസ്ഥയില്‍ അയാള്‍ കുട്ടിയില്‍ തന്റെ സ്വകാര്യ അജണ്ട പ്രത്യക്ഷമായി അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഒട്ടും ആരോഗ്യകരമല്ലാത്ത ഈ ഇടപെടല്‍ കുട്ടിയുടെ വളര്‍ച്ച മുരടിക്കാന്‍ കാരണമാവുകയാണ്. രക്ഷിതാവിനും കുട്ടിക്കും നിരാശ മാത്രമാകും  ഇതിന്റെ ഫലം.
എന്താണ് വേണ്ടതെന്നു ചിന്തിക്കാം. കുട്ടിക്കു തന്നെക്കുറിച്ചുള്ള സുവ്യക്തമായ ഒരു മനോഭാവം രൂപപ്പെടുത്തിക്കൊടുക്കുകയായണ് പ്രധാനം. ജീവിതത്തിന്റെ പ്രതിസന്ധികളെ മധുരതരമായി സമീപിക്കാനും എളുപ്പം അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ മനോഭാവരൂപീകരണത്തിലൂടെ സാധ്യമാകുന്നത്. കുട്ടി  തന്റെ കഴിവുകളെ തിരിച്ചറിയുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന അവസ്ഥ, നമ്മുടെ ഉപബോധ മനസ്സില്‍ കോറിയിടുന്ന ഒരു ചിത്രമാണത്. ഒരു കുട്ടിയുടെ സാമൂഹിക വളര്‍ച്ചയുടെ അടിത്തറയാണ് ഈ തെളിഞ്ഞ വിചാരം.
ക്രിയാത്മക മനോഭാവം വിദ്യാലയങ്ങളിലെ ദൈര്‍ഘ്യം കുറഞ്ഞ സമയത്ത് മാത്രം ഉണ്ടാക്കിയെടുക്കാവുന്നതല്ല. കുടുംബവും വിദ്യാലയവും ചുറ്റുപാടുമെല്ലാം   അതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. 3E എന്നതാണ് അതിന്റെ സുപ്രധാന ഫോര്‍മുലയായി ഉദ്ധരിക്കപ്പെടുന്നത്.  Education (വിദ്യാഭ്യാസം), Experience (അനുഭവം), Environment (സാഹചര്യം) എന്നിവയാണ് ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
ഇതില്‍ അനുഭവങ്ങളും സാഹചര്യങ്ങളും നല്ല കുടുംബസാഹചര്യങ്ങളുടെ സൃഷ്ടിയാണ്. ഒരു നല്ല മാതാവിന്റെ വാക്കും നോട്ടവും ചോദ്യവും ഉത്തരവുമെല്ലാം വളരുന്ന കൊച്ചു കുട്ടിയുടെ മനോഭാവത്തെ സ്വാധീനിക്കുന്നതു കാണാം. ഉദാഹരണത്തിന് ''എന്റെ മോന്-മോള്‍ക്ക് എന്താണു നിനക്കുപറ്റിയത്?''  എന്ന് ഒരുമ്മ കുട്ടിയോട് ചോദിക്കുന്നത് അതിരറ്റ സ്‌നേഹ വാത്സല്യങ്ങള്‍ കൊണ്ടാകാം. എന്നാല്‍ കുട്ടിയില്‍ അതുണ്ടാക്കിയ ചലനം നിസ്സാരമാകില്ല. താന്‍ ഏറ്റവും വിശ്വസിക്കുന്ന മാതാവ് എന്നില്‍ എന്തോ കാര്യമായ പിഴവുകാണുന്നുവെന്ന ചിന്ത ചെറിയകുട്ടിയുടെ ഉപബോധ മനസ്സില്‍ നല്ല മുറിവുകള്‍ വരുത്താം. മറ്റൊരു സന്ദേശം നല്‍കി അതിനെ തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന്റെ ധൈര്യം ചോര്‍ത്തിക്കളയാന്‍ അതുകാരണമാകും.
''അതു നീ ചെയ്യേണ്ട'' എന്നു ഒരു പിതാവ് കുട്ടിയോടു പറയുന്നതു കുട്ടിയെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതിയാവാം. എന്നാല്‍ കുട്ടി സഹിക്കുന്നത്  എന്നെ കൊള്ളില്ലെന്ന് എന്റെ പിതാവിന് നന്നായി അറിയാമെന്നായിരിക്കും. അവന്‍ അവനോടു തന്നെ ഈ രീതിയില്‍ നിരന്തരം സംസാരിക്കുകയും അപകര്‍ഷതാബോധത്തിന്റെ ആഴിയിലേക്കു അവനെ സ്വയം വലിച്ചിറക്കുകയും ചെയ്യുകായിരിക്കും ഫലം.
പ്രോത്സാഹനവും പ്രശംസയുമാണ് കുട്ടികള്‍ രക്ഷിതാവില്‍ നിന്ന് ആഗ്രഹിക്കുന്ന ഏറ്റവും മികച്ച സമ്മാനം. കുട്ടികളുടെ ഏറ്റവും നിസ്സാരമായ കഴിവുകള്‍ക്കുപോലും അംഗീകാരം നല്‍കാന്‍ മറക്കരുത്. ന്യൂനതകളെ വലുതാക്കിക്കാണിക്കുന്ന സ്വഭാവം സ്വന്തം മക്കളോടെങ്കിലും കാണിക്കാതിരിക്കണം.
വിദ്യാലയത്തില്‍ നിന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വീട്ടിലേക്കുവരുന്ന ഒരു കുട്ടിയുടെ മാനസീകാവസ്ഥ മനസ്സില്‍ കാണുക. തന്റെ ശ്രമങ്ങള്‍ക്കു ചെറിയ അംഗീകീരമെങ്കിലും ആ കുട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഉമ്മയോ, അടുത്ത വീട്ടിലെ കുട്ടിക്കു കിട്ടിയ അതേ ഗ്രേഡ് തന്റെ കുട്ടിക്കു ലഭിക്കാത്തതിന്റെ അസ്വസ്ഥയിലുമാകാം. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മനമില്ലാമനസ്സോടെ ഒപ്പിട്ടുകൊടുക്കുകയും   നല്ല രണ്ടു ശകാരവാക്കുകള്‍ പറയുകയുമാണ് ഒരു സാധാരണ ഉമ്മാക്കു ചെയ്യാനാവുക. കുട്ടി എവിടെ നില്‍ക്കുന്നുവെന്നത് അവര്‍ക്ക്  ചിന്തിക്കാനാവില്ല.
മാര്‍ക്കോ ഗ്രേഡോ മാത്രമല്ല കുട്ടിയുടെ നിലവാരത്തെ നിശ്ചയിക്കുന്ന ഘടകമെന്ന ധാരണ ഉണ്ടായി വരേണ്ടതുണ്ട്. എന്തെങ്കിലും കഴിവ് തന്റെ കുട്ടിക്കുണ്ടാകുമെന്നും അതെന്താണെന്നു തിരിച്ചറിഞ്ഞു വളര്‍ത്തിയെടുക്കുകയുണാണ് തന്റെ ദൗത്യമെന്നും തിരിച്ചറിയാന്‍ രക്ഷിതാവ് വൈകിക്കൂടാ. അതു കണ്ടെത്താന്‍ വൈകുന്നതാണ് തന്റെ കുട്ടിയെപറ്റി തനിക്കു നല്ല അഭിപ്രായം ഉണ്ടാകാത്തതെന്ന ധാരണയിലേക്കു വളരുകയാണ് വേണ്ടത്.
നല്ല മനോഭാവം വളര്‍ത്തിയെടുക്കാന്‍ വീട്ടിനകത്തെ തുറന്ന ചര്‍ച്ചകള്‍ കാരണമാകും. കുട്ടിയോടു വിശേഷങ്ങള്‍ ചോദിക്കാനും തമാശകള്‍ പറയാനും സമയം കണ്ടെത്തുന്ന രക്ഷിതാവിന് കുട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സാധിക്കും. തന്നെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ നല്ല മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഇത്തരം ഇടപെടലുകള്‍കൊണ്ടാവും. ഇതാവട്ടെ നാം നിസ്സാരമായി തള്ളുന്ന കാര്യവുമാണെന്നത് മറന്നുകൂടാ.
ചെലവിടുന്ന പണമോ പഠിക്കുന്ന സ്ഥാപനമോ അല്ല അതിനേക്കാള്‍ പ്രധാനമാണ് കുട്ടിയുടെ മനെസ്സെന്നു വരുന്നു. അത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്നതല്ല; കുട്ടിക്കു ലഭിക്കുന്ന അനുഭവത്തില്‍ നിന്നും രൂപപ്പടുന്നതാണ്. എന്നെ ചിലതിനൊക്കെ കൊള്ളുമെന്ന ബോധം കുട്ടിയില്‍ ഉണ്ടാക്കിയെടുക്കുകയാണ് പ്രധാനം. അതിലൂടെ വളര്‍ത്തിക്കൊണ്ടുവരുന്ന ഏതു വിദ്യാഭ്യാസപ്രക്രിയയും അവനും സമൂഹത്തിനും ഗുണം ചെയ്യുന്നതായിരിക്കും.

എസ്.വി. മുഹമ്മദലി 

Friday, 12 May 2017

അടിവസ്ത്രമഴിപ്പിക്കുന്ന ഉദ്യോഗസ്ഥരും അഴിച്ചുനല്‍കുന്ന പെണ്‍കുട്ടികളും


image


പീഡനങ്ങളും പെണ്‍കുട്ടികള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളും തുടര്‍സംഭവങ്ങളായ ഇക്കാലത്ത് എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് കഴിഞ്ഞ ദിവസം നീറ്റ് പരിക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടികള്‍ക്ക് കണ്ണൂരിലുണ്ടായത്. കോന്ദ്രസര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷക്കുപോലും പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയം കയറിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥ രാജ്യത്ത് സംജാതമായിരിക്കുന്നു. രാജാവിനെക്കാള്‍ രാജഭക്തിയുള്ള ഉദ്യോഗസ്ഥര്‍ നാട് വാഴുന്ന കാലത്ത് കാര്യങ്ങള്‍ സഭ്യതയുടെ സര്‍വ്വ സീമകളും ഭേദിച്ച് പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിക്കുന്നിടത്തുവരെ എത്തിക്കഴിഞ്ഞുവെന്നതാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന ഏകജാലക പ്രവേശനപ്പരീക്ഷക്ക് അതിന്റെതായ നിയമവും അച്ചടക്കവും വേണമെന്നത് ശരിതന്നെ. കഷ്ടപ്പെട്ട് ഹോംവര്‍ക്ക് നടത്തിയെത്തുന്ന വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് ഒരാളും പിന്‍വാതിലിലൂടെയോ അവിഹിത വഴികളിലൂടെയോ യോഗ്യത നേടാന്‍ പാടില്ല. അതിന് ഉദ്യോഗസ്ഥവര്‍ഗം വഴിയൊരുക്കുകയും ചെയ്യരുത്. പക്ഷേ, ഈ ചുളിവില്‍, രാജ്യം ശാസ്ത്രീയമായും സാങ്കേതികമായും ഏറെ പുരോഗമിച്ച ഇക്കാലത്തും പരീക്ഷാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിക്കേണ്ടിവരുന്നത് ഏറെ അപരിഷ്‌കൃതവും അതിലേറെ അപമാനകരവുമാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സര്‍ക്കാറിന്റെ തന്നെ മേല്‍നോട്ടത്തില്‍ സംഭവിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷാകാര്യത്തില്‍ രാജ്യത്തെ ഔദ്യോഗികമായ നിയമവും സംവിധാനവും എത്രമാത്രം ദുര്‍ബലമാണെന്ന് ഇത് വ്യക്തമാക്കുന്നു. 12 ലക്ഷത്തോളം വരുന്ന കുട്ടികളാണ് കഴിഞ്ഞ ഞായറാഴ്ച രാജ്യത്തൊട്ടാകെ നടന്ന നീറ്റ് (നാഷ്‌നല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയെഴുതിയത്. ഇതില്‍ അധികം പേരും പെണ്‍കുട്ടികളായിരുന്നു. രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും നൂറു നൂറു മോഹങ്ങള്‍ മനസ്സില്‍ നിറച്ചാണ് ഈ കുട്ടികള്‍ പരീക്ഷയെഴുതാനെത്തുന്നത്. മാസങ്ങളും വര്‍ഷങ്ങളും നീണ്ട തയ്യാറെടുപ്പുകളും ഇതിനുവേണ്ടി നടത്തുന്നവരാണവര്‍. എന്നിട്ട്, താന്‍ ധരിച്ച അടിവസ്ത്രത്തിലെ ലോഹഹുക്ക് കാരണം ഈ പരീക്ഷ എഴുതാന്‍ കഴിയാതെ വരികയോ, അല്ലെങ്കില്‍ പരീക്ഷ എഴുതാനായി അഭിമാനം മാറ്റിവെച്ച് ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ അടിവസ്ത്രം അഴിച്ചുനല്‍കേണ്ടി വരികയോ ചെയ്യുന്നത് ഏറെ ആപല്‍കരമാണ്. നമ്മുടെ വ്യവസ്ഥയുടെ പോരായ്മകളാണ് ഇത് സൂചിപ്പിക്കുന്നത്. ഡ്രസ്‌കോഡിന്റെ വിഷയത്തില്‍ സുപ്രീംകോടതിക്ക് വ്യക്തമായ നിര്‍ദേശങ്ങളുണ്ടെങ്കിലും ഇത്തരം ചൂഷണങ്ങളും അവഹേളനങ്ങളും ഇല്ലായ്മ ചെയ്യാല്‍ അതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകത ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അല്ലാത്തപക്ഷം, 'തീവ്ര രാജഭക്തിയുള്ള മനോരോഗികള്‍' ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാലമത്രയും ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. പഴുതടച്ച നിയമനിര്‍മാണത്തിലൂടെ വേണം ഇതിന് പരിഹാരം കാണാന്‍. അപരിഷ്‌കൃത രീതിയില്‍ പെണ്‍കുട്ടികളെ അവഹേളിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ ഉണ്ടായേ തീരൂ.  രാജ്യവ്യാപകമായി പരീക്ഷ നടന്നിട്ടും നമ്മുടെ സംസ്ഥാനത്തുനിന്നു മാത്രമാണ് ഏറെ അപഹാസ്യകരമായ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതുതന്നെ, കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന്. മാതാവിനോടും സഹോദരനോടുമൊപ്പം രാവിലെ പത്തുമണിക്ക് പരീക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടിയോട് ചുരിദാറിനോടൊപ്പമുള്ള കറുത്ത പാന്റ്‌സ് ധരിച്ച് പരീക്ഷാ ഹാളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പരിശോധകര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പോയി മറ്റൊരു പാന്റ്‌സ് ധരിച്ചുവന്നു. പിന്നീട് നടന്ന പരിശോധനയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ബീപ് ശബ്ദമുണ്ടാക്കി. അത് അടിവസ്ത്രത്തിലെ ഹുക്ക് ലോഹംകൊണ്ടായതിനാലാണെന്നറിയിച്ചപ്പോള്‍ അതുംപോയി മാറ്റിവരാന്‍ പരിശോധകര്‍ പറഞ്ഞു. സമയം വളരെ വൈകിയതിനാല്‍ അവിടെവെച്ചുതന്നെ അടിവസ്ത്രം അഴിച്ചുനല്‍കി പെണ്‍കുട്ടി പരീക്ഷാ ഹാളിലേക്ക് കടക്കുകയായിരുന്നു.   സംഗതി പ്രശ്‌നമായതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ നാല് അധ്യാപികമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ അപമാനിച്ചതിനും സ്വകാര്യതക്ക് ഭംഗംവരുത്തുന്ന പ്രവൃത്തികള്‍ നടത്തിയതിനും ഇന്ത്യന്‍ ശിക്ഷാനിയമം 509 പ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്. മാനഹാനിയുടെ ഈ കൊടിയ നിലപാടിനെതിരെ നാനാഭാഗത്തുനിന്നും ഇതിനകം ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും സംസ്ഥാനത്തിന് അപമാനമായി മാറിയ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത് അപരിഷ്‌കൃത നടപടിയാണെന്നും അതിനെതിരെ ശക്തമായി പ്രതിശേധിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുകയുണ്ടായി. സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തിയവര്‍ ദുശ്ശാസനന്മാരുടെ മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നതെന്ന് സ്പീക്കറും തുറന്നുപറഞ്ഞു. കേരളത്തില്‍തന്നെ ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളുടെ കൈ മുറിച്ചുമാറ്റുകയും ലോഹ ബട്ടണുകളും സിബ്ബുകളും ഇളക്കി മാറ്റുകയും ചെയ്തതായി വാര്‍ത്തയുണ്ട്. ഒരു പരീക്ഷയുടെ പടിവാതില്‍ കടക്കാന്‍ മാനുഷിക മഹത്വത്തിനു തന്നെ അപകീര്‍ത്തി വരുത്തുംവിധം കാടന്‍ രീതികള്‍ സ്വീകരിക്കുന്നത് ഈ പരിഷ്‌കൃത കാലത്ത് ഒരിക്കലും ന്യായീകരിക്കാവതല്ല. കാലങ്ങളായി മോഹിച്ചിരിക്കുന്ന പരീക്ഷ നിറമനസ്സോടെ എഴുതിയെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ മാനസികമായും സാമൂഹികമായും പീഡിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാടുകളിലൂടെ ചെയ്യുന്നത്.  മുമ്പും സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ചുവന്ന പെണ്‍കുട്ടികളോട് അത് അഴിച്ചുവെക്കാന്‍ പറഞ്ഞതായിരുന്നു അന്നത്തെ സംഭവം. പരീക്ഷയുടെ നിയമങ്ങള്‍ കര്‍ശനമാക്കുന്നിടത്ത് മനുഷ്യാവകാങ്ങള്‍ പോലും ഹനിക്കപ്പെടുന്നത് ഒരു നിയമത്തിനും ന്യായീകരിക്കാനാവാത്ത കാര്യമാണ്. അത് തലയിലെ വസ്ത്രമാണെങ്കിലും അരയിലെ വസ്ത്രമാണെങ്കിലും അടിവസ്ത്രമാണെങ്കിലും എല്ലാം ഒരുപോലെത്തന്നെ. പലര്‍ക്കുമത് പല നിലക്കായിരിക്കും അനുഭവപ്പെടുന്നത്. യൂറോപ്യരുടെ വസ്ത്ര സംസ്‌കാരം നോക്കി ഇന്ത്യക്കാരോട് തിരുത്താന്‍ പറയുന്നത് ശരിയല്ല. മതേതരത്വ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന നല്‍കുന്ന ചില അവകാശങ്ങളും രീതികളുമുണ്ട്. പരീക്ഷകള്‍ പോലെയുള്ള ചില നിര്‍ണായക ഘട്ടങ്ങളില്‍ അധികാരികള്‍ ഇതിനെതിരെ തിരിയുന്നത് ഒരിക്കലും ന്യായീകരിക്കാവതല്ല. കടുത്ത മനുഷ്യാവകാശ ലംഘനവും അവകാശധ്വംസനവുമാണത്.  അടിവസ്ത്രമഴിപ്പിക്കുന്ന ഉദ്യോഗസ്ഥരെപ്പോലെത്തന്നെ മറ്റൊരു വിഷയമാണ് ഇവിടെ അതഴിച്ചുനല്‍കുന്ന പെണ്‍കുട്ടികളും. നിവൃത്തികേടും നിസ്സഹായതയുമാവാം അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഒന്നും രണ്ടും വര്‍ഷങ്ങള്‍ എന്‍ട്രന്‍സ് കോച്ചിങിനു പോയിട്ടായിരിക്കും അവര്‍ പരീക്ഷയെഴുതാന്‍ വരുന്നത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥരുടെ വാശി കാരണം ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത്. തങ്ങളുടെ അവസരം പാഴാവേണ്ട എന്നു കരുതി അവര്‍ അധികാരികള്‍ പറയുന്നതിനെല്ലാം തയ്യാറാവുന്നു. പക്ഷെ, തട്ടമഴിച്ചുവെച്ചും അടിവസ്ത്രം മാറ്റിവെച്ചും പരീക്ഷയെഴുതാനുള്ള ഈ തയ്യാറെടുപ്പ് പോസിറ്റീവായ ഒരു കുതിപ്പാണെന്ന് വിലയിരുത്താനാവില്ല. ആ ഒരു പ്രത്യേക മാനസികാവസ്ഥ ഏറെ വിശകലമര്‍ഹിക്കുന്നുണ്ട്. നിസ്സാഹയതയുടെ സൃഷ്ടിയാണെങ്കില്‍കൂടി ആ 'വിധേയപ്പെട'ലില്‍ ഒരു നെഗറ്റീവ് എനര്‍ജിയും ഇല്ലാതില്ല.(copied from islaonweb)

Friday, 5 May 2017

ആത്മീയത നഷ്ടപ്പെടുന്ന സഹോദരിമാര്‍

ആത്മജ്ഞാനത്തിന്റെ പാരമ്യത പ്രാപിച്ച മഹതിയാണ് റാബിഅത്തുല്‍ അദവിയ്യ(റ). ത്യാഗത്തിന്റെ ഔന്നത്യത്തിലെത്തിയ മഹതി നമ്മുടെ വനിതകള്‍ക്ക് മാതൃകയാണ്. 
ആത്മജ്ഞാനത്തിന്റെ അഭാവം കാരണം അങ്ങാടികളും കവലകളും ചുറ്റിക്കറങ്ങലാണ് ഇന്ന് സ്ത്രീകളുടെ പതിവ്. സഹോദരിമാര്‍ തിങ്ങിനിറഞ്ഞ തെരുവുകളില്ലാത്തിടം വിരളമായിരിക്കുന്നു. വീട്ടില്‍ ലഭിക്കുന്ന അമിതസ്വാതന്ത്ര്യവും പണവും തെരുവുതെണ്ടാനും അലഞ്ഞുതിരിയാനും പ്രേരിപ്പിക്കുന്നു. 
എന്നാല്‍, മറക്കുള്ളിലിരുന്ന് ദൈവികാനുഭൂതി നുകര്‍ന്നിരുന്ന ആയിരമായിരം സ്ത്രീരത്‌നങ്ങളുടെ ചരിത്രം ഇന്നലെകള്‍ക്കുണ്ട്. റാബിഅത്തുല്‍ അദവിയ്യ(റ)യും നഫീസത്തുല്‍ മിസ്വ്‌രിയ്യ(റ)യും ചിലര്‍ മാത്രമാണ്. 
വീടിന്റെ അകത്തളത്ത്, സൃഷ്ടിലോകത്തോട് വിടപറഞ്ഞു സ്രഷ്ടാവില്‍ ലയിച്ചു ദിവ്യപ്രഭയില്‍ ആത്മസായൂജ്യമടഞ്ഞിരുന്ന ചരിത്രം പുരുഷന്‍മാരുടേത് മാത്രമല്ല. വിശ്വാസ തീക്ഷ്ണത ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിഞ്ഞ അനവധി സംഭവങ്ങളുണ്ട്. വിജനമായ മരുഭൂമിയില്‍ ഭാര്യയെയും മകനെയും ഉപേക്ഷിച്ച് അല്ലാഹുവിന്റെ മതപ്രചരണത്തിനായി തിരിക്കുമ്പോള്‍ 'അല്ലാഹുവിന്റെ ആജ്ഞ പ്രകാരമാണെ'ന്ന ഇബ്‌റാഹീം നബി(അ)ന്റെ മറുപടിയില്‍ 'എങ്കില്‍ എല്ലാം അല്ലാഹു ഏറ്റുകൊള്ളുമെന്നു' സംതൃപ്തിയടയുന്ന ഭാര്യ ഹാജറയില്‍ ദൃഢവിശ്വാസത്തിന്റെ ശക്തമായ പ്രകടനമുണ്ട്. 
അതുപോലെ, പട്ടിണിയുടെ പാരമ്യത കാരണം വയറ്റത്തു കല്ലുവച്ച് കെട്ടി ഖന്തഖ് കീറുന്ന പ്രവാകരെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍, നബി(സ്വ)യും അനുയായികളും ഒന്നടങ്കം വരുന്ന വിവരം ഭാര്യയോട് പറഞ്ഞപ്പോള്‍ 'വീട്ടിലെ കുറഞ്ഞ ഭക്ഷണം നബിയെ നിങ്ങള്‍ അറിയിച്ചിട്ടില്ലെ' എന്നു വീട്ടുകാരി ചോദിച്ചു. 'അതെ' എന്ന് ജാബിര്‍(റ) പറഞ്ഞപ്പോള്‍ 'എങ്കില്‍ പേടിക്കാനില്ല' എന്ന മഹതിയുടെ മറുപടിയില്‍ ഉറച്ച വിശ്വാസത്തിന്റെ ദൃഢതയാണുള്ളത്. 
റൂമി ''ഫീഹിമാ ഫീഹി'' എന്ന തന്റെ അകസാര സംവാദ കൃതിയില്‍ മഹതിമാരായ ഖദീജത്തുല്‍ കുബ്‌റ(റ), ഫാത്വിമത്തുസ്സുഹ്‌റ(റ), ഹസറത്ത് ആഇശ(റ), റാബിഅത്തുല്‍ അദവിയ്യ(റ), നഫീസത്തുല്‍ മിസ്വ്‌രിയ്യ(റ), പ്രിയ ശിഷ്യ ഫഖ്‌റുന്നിസാഅ് എന്നിവരെ ജ്ഞാനസന്ധാരണം നടത്തി പാറിപ്പറന്ന പെണ്‍കിളികളെന്നു വിശേഷിപ്പിക്കുന്നതിലൂടെ അവര്‍ നേടിയെടുത്ത സ്ഥാന മഹത്വത്തെയാണ് അദ്ദേഹം വര്‍ണിക്കുന്നത്. 
വലിയ പണ്ഡിതനായ ഇബ്‌നു അറബി(റ) തന്റെ ഗുരുവര്യകളാണെന്നു പ്രസ്താവിച്ചത് മര്‍ശീനിയായിലെ ശംസ, കൊര്‍ദോവയിലെ ഫാത്വിമ എന്നീ രണ്ടു സ്ത്രീകളായിരുന്നുവെന്നത് ഫാത്വിമ സഹോദരിമാര്‍ക്ക് പ്രചോദനമാകേണ്ടതാണ്. 
മരുഭൂമിയില്‍ അധിവസിച്ചിരുന്ന തന്റെ ഗുരുതുല്യയായ ഒരു ബദവീ സ്ത്രീയെയും എ.ഡി. 838-ല്‍ പരലോക ഗതിപ്രാപിച്ച ഫാത്വിമ നൈസാബൂരി എന്ന മഹതിയെയും കുറിച്ച് ശൈഖ് ബിസ്ത്വാമി(റ) പറയുന്നു: ''റയ്യാന്‍ കവാടത്തില്‍ സ്വരരാഗസുധയൊഴുക്കി ആത്മജ്ഞാനികള്‍ക്ക് സ്വാഗതം പാടുന്ന സ്വര്‍ണ കോകിലങ്ങളാവട്ടെ അവര്‍ രണ്ടു പേരും'' 
ഭര്‍ത്താവിന്റെ ഗള്‍ഫു വാസം ദീന്‍ മറന്നു അടിച്ചു പൊളിച്ചു വിലസാന്‍ അവസരമായി കാണുന്ന വനിതകള്‍ ഇത്തരം സഹോദരിമാരുടെ ചരിത്രം ഒരാവര്‍ത്തിയെങ്കിലും വായിക്കുന്നത് നല്ലതാണ്. ഇഹജീവിതത്തിലെ നൈിമിഷിക സുഖത്തിലേറെ ശാശ്വത പരലോക ജീവിതത്തെ തെരഞ്ഞെടുത്തവരാണവര്‍. 
ഭര്‍ത്താവിന്റെ മരണത്തോടെ പൂര്‍ണ്ണവിധവയായി ജീവിച്ചവരും ഇവരില്‍ വിരളമല്ല. വിവാഹാലോചനയുമായി വന്നവരോട് പരലോക വിജയത്തിന്റെ കാര്യം പറഞ്ഞു മടക്കിയയച്ച എത്രയോ സഹോദരിമാര്‍! 
ഇവിടെ അടിച്ചുപൊളിക്കുന്ന നിമിഷങ്ങള്‍ പരലോകത്തെ പ്രയാസകരമാക്കും. ഇവിടെ റബ്ബിനെ സ്മരിക്കുകയും ജീവിതം അവനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തവര്‍ക്ക് പരലോകം വിജയവും സന്തോഷവുമായിരിക്കും. 
ദുന്നൂറുല്‍ മിസ്വ്‌രിയ്യയെ പോലുള്ള വനിതകളുടെ ചരിത്രം നമ്മുടെ സല്‍ക്കാരങ്ങളിലും കല്ല്യാണങ്ങളിലും (നിസ്‌കാരം) മറന്നുപോകാന്‍ നമ്മെ അനുവദിക്കില്ല. കല്ല്യാണാനന്ദങ്ങളില്‍ അന്യപുരുഷന്‍മാരുമായി കൂടിക്കലരാനും സമ്മതിക്കില്ല. ഭര്‍ത്താവിന്റെ അഭാവത്തില്‍ തന്റെ നഗ്നത അന്യര്‍ക്ക് ഒരിക്കലും പ്രദര്‍ശിപ്പിക്കാനോ അങ്ങാടികളില്‍ ഹാജര്‍നില മെച്ചപ്പെടുത്താനോ സഹോദരിമാര്‍ ഉണ്ടാവില്ല. 
പാശ്ചാത്യവനിതകളെ അനുകരിക്കുന്നതിനുപകരം ദൈവപ്രീതി സമ്പാദിക്കുകയും ആത്മജ്ഞാനത്തിന്റെ നിര്‍വൃതി കൈവരിക്കുകയും ചെയ്ത മഹിളാരത്‌നങ്ങളെയാണ് അനുഗരിക്കേണ്ടത്. ജീവിതചിട്ടകളും വസ്ത്രധാരണയും ഈ മഹതികളുടേതെങ്കില്‍ സ്വന്തം നഫ്‌സിന്റെ കാര്യത്തില്‍ വിലപിക്കുന്ന അന്ത്യനാളില്‍ വിജയിക്കാം. 
വിജയത്തിന്റെയും പരാജയത്തിന്റെയും കാര്യത്തില്‍ ഖുര്‍ആന്‍ രണ്ടുതരം സ്ത്രീകളെ പരിചയപ്പെടുത്തി തരുന്നുണ്ട്. ''നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു സത്യനിഷേധികള്‍ക്ക് ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു. അവരിരുവരും നമ്മുടെ ദാസന്മാരില്‍പെട്ട സദ്‌വൃത്തരായ രണ്ടാളുകളുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ ഇവര്‍ (ഭാര്യമാര്‍) വഞ്ചിച്ചുകളഞ്ഞു. അന്നേരം അവര്‍ ഈ രണ്ടുപേര്‍ക്ക് (ഭാര്യമാര്‍ക്ക്) അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നു യാതൊന്നും ഒഴിവാക്കികൊടുത്തില്ല. നരകപ്രവേശിതരോടൊപ്പം നിങ്ങളിരുവരും നരകാഗ്നിയില്‍ പ്രവേശിച്ചുകൊള്ളുക എന്ന് (അവരോട്) പറയപ്പെടുകയും ചെയ്തു. 
ഫറോവയുടെ ഭാര്യയെ അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ നാഥാ, നിന്റെ പക്കല്‍ സ്വര്‍ഗത്തിലായി എനിക്കൊരു ഭവനമുണ്ടാക്കിത്തരികയും ഫറോവായില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍നിന്നും എന്നെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ, അക്രമികളായ ജനതയില്‍നിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ. 
തന്റെ ജനനേന്ദ്രിയം (ദുഷ്‌കൃത്യത്തില്‍ നിന്നും) കാത്തുസൂക്ഷിച്ച ഇംറാന്റെ മകള്‍ മര്‍യമിനെയും (അല്ലാഹു ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മാവില്‍ നിന്നും അതില്‍ നാം ഊതുകയുണ്ടായി. തന്റെ നാഥന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിച്ചിരിക്കുന്നു. അവള്‍ ഭക്തിയുള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു.'' (66:10-12). പരലോക വിജയത്തിനുള്ള ജ്ഞാനം കരസ്ഥമാക്കി ധര്‍മാധര്‍മങ്ങള്‍ തിരിച്ചറിഞ്ഞു ജീവിക്കേണ്ട അനിവാര്യതയാണ് ഈ ഖുര്‍ആന്‍ സൂക്തം പഠിപ്പിക്കുന്നത്. ഇരു ലോകത്തും വിജയികളായവരുടെ കൂട്ടത്തില്‍ നമ്മള്‍ ഉള്‍പ്പെടാനുള്ള വഴികളാണ് നാം ആരായേണ്ടത്. 

Thursday, 4 May 2017

സൗദ ബീവി: അനുഗ്രഹങ്ങളുടെ മാതാവ്

''സൗദാ(റ) വളരെ അപൂര്‍വമായി മാത്രമേ ദേഷ്യപ്പെടാറൊള്ളൂ. സൗദാ(റ)യെക്കാള്‍ ഞാന്‍ പ്രകീര്‍ത്തിക്കുകയും ആദരിക്കുകയും അസൂയവയ്ക്കുകയും ചെയ്ത ഒരാളുമുണ്ടാവുകയില്ല.'' (ഹദീസ്) സൗദാ ബീവി(റ)യെ പ്രകീര്‍ത്തിച്ച് ആഇശ(റ) പറഞ്ഞ വാക്കുകളാണിത്. ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവാചക പത്‌നിയായിരുന്നു സൗദാ ബിന്‍ത് സംഅ(റ). മുസ്‌ലിമായതിന്റെ പേരില്‍ ഒരുപാട് ത്യാഗം സഹിക്കേണ്ടിവന്ന സൗദാ ബീവി(റ)ക്ക് മുഅ്മിനീങ്ങളുടെ മാതാവാകാനുള്ള ഭാഗ്യം വരെ ലഭിച്ചു. സ്വഭാവഗുണത്തിലും വ്യക്തി വിശുദ്ധിയിലും മുസ്‌ലിം സ്ത്രീകള്‍ക്ക് എന്നും മാതൃകയാണവര്‍. പ്രഥമ പത്‌നി ബീവി ഖദീജ(റ)യുടെ വിയോഗത്തിനു ശേഷം നബി(സ്വ) വിവാഹം ചെയ്ത ആദ്യ സ്ത്രീയാണ് സൗദാബീവി(റ). ഖദീജ ബീവി(റ)യെ പോലെ തന്നെ സൗദാബീവിയും വിധവയായിരുന്നു. പിതൃപുത്രന്‍ സക്‌റാന്‍(റ)വായിരുന്നു മഹതിയെ ആദ്യം വിവാഹം ചെയ്തത്. മക്കയിലെ സ്ഥിര താമസക്കാരായിരുന്നു അവര്‍. നബി(സ്വ)യുടെ ഉപദേശത്തില്‍ ആകൃഷ്ടയായാണ് സൗദാബീവി(റ) ഇസ്‌ലാം സ്വീകരിച്ചത്. അവിശ്വാസിയായ ഭര്‍ത്താവ് പോലും അറിയാതെ രഹസ്യമായി അവര്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചു. എങ്കിലും ഭര്‍ത്താവിന് ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കാനുള്ള ഒരു അവസരവും അവര്‍ പാഴാക്കിയില്ല. ക്രമേണ ഭര്‍ത്താവില്‍ അനുകൂല ചിന്താഗതികള്‍ ഉടലെടുക്കുകയും താമസിയാതെ തന്നെ അദ്ദേഹം സത്യമതത്തില്‍ അണിചേരുകയും ചെയ്തു. സൗദാബീവിയുടെ ത്യാഗ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു അത്. ദമ്പതികള്‍ മുസ്‌ലിം പക്ഷത്ത് ചേര്‍ന്നു എന്ന വാര്‍ത്ത പരസ്യമായപ്പോള്‍ ഖുറൈശി ഗോത്രം മുഴുവനും അവര്‍ക്കെതിരേ തിരിഞ്ഞു. പിന്നീടങ്ങോട്ട് പീഡന പരമ്പരകള്‍ തന്നെയായിരുന്നു. അങ്ങാടിയില്‍ അവര്‍ക്കുനേരെ കല്ലെറിഞ്ഞും അസഭ്യം പറഞ്ഞും ശത്രുക്കള്‍ ആനന്ദം കണ്ടെത്തി. വീട് അക്രമിക്കുകയും ചെയ്തു. സൗദാ ബീവി(റ)യുടെ ഭര്‍ത്താവ് സക്‌റാന്‍(റ) വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ ആരോ എറിഞ്ഞ അമ്പ് പരിശുദ്ധ താളുകളെ കീറിക്കളഞ്ഞു. ജനങ്ങളുടെ ശല്യം സഹിക്കാനാവാതെ അവര്‍ രണ്ടുപേരും പ്രവാചക സന്നിധിയില്‍ എത്തിയപ്പോള്‍ ക്ഷമ കൈക്കൊള്ളാനായിരുന്നു നബി(സ്വ) അവരോട് ഉപദേശിച്ചത്. ഖുറൈശികളുടെ ശത്രുത പൂര്‍വാധികം ശക്തിപ്രാപിച്ചപ്പോള്‍ തന്റെ അനുചരരോട് അബ്‌സീനിയായിലേക്ക് പലായനം ചെയ്യാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. സൗദാബീവി(റ)യും ഭര്‍ത്താവുമടക്കം പതിനൊന്ന് പുരുഷന്‍മാരും നാലു സ്ത്രീകളും മക്കയില്‍നിന്ന് യാത്രതിരിച്ചു. അബ്‌സീനിയായിലെ താമസത്തിനിടയില്‍ ഭര്‍ത്താവിന് രോഗം പിടിപെടുകയും അവിടെവച്ച് വഫാത്താവുകയും ചെയ്തു. അതേസമയം തന്നെ മക്കയിലെ കരുത്തന്മാരായിരുന്ന ഹംസ(റ)വും ഉമര്‍(റ)വും സത്യവിശ്വാസം പുല്‍കിയത് ഇസ്‌ലാമിന് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ കാരണമായി. അതുകാരണം മക്കാ മുസ്‌ലിംകളോടുള്ള ശത്രുത കുറഞ്ഞെന്നറിഞ്ഞപ്പോള്‍ അബ്‌സീനിയായില്‍ നിന്നു മക്കയിലേക്ക് മടങ്ങിയ മുസ്‌ലിംകള്‍ക്കൊപ്പം സൗദാബീവി(റ)യും ഉണ്ടായിരുന്നു. ശേഷം പിതാവ് സംഅ(റ)യോടൊപ്പം താമസമാക്കി. പ്രസന്നവതിയായ സൗദാബീവി(റ) അനുകമ്പയുടയവരും സദാചാര നിഷ്ഠയുമായിരുന്നു. മഹതിയുടെ ഇത്തരം സ്വഭാവഗുണങ്ങള്‍ ഖുറൈശി സ്ത്രീകളില്‍ നിന്നും അവരെ വ്യത്യസ്ഥയാക്കി. രണ്ടുവര്‍ഷക്കാലം സൗദാബീവി(റ) വിധവയായി കഴിഞ്ഞുകൂടി. ഭര്‍ത്താവിന്റെ വഫാത്തിനു ശേഷം ഇളം പ്രായക്കാരായ മകനെയും വയോധികനായ പിതാവിനെയും പരിചരിക്കേണ്ട ബാധ്യത ബീവിക്കായിരുന്നു. അക്കാരണത്താല്‍ അവരുടെ ജീവിതം ഏറെ ക്ലേശം നിറഞ്ഞതായി. ഇത്തരം സാഹചര്യങ്ങള്‍ അവരെ വിവാഹം ചെയ്യാന്‍ നബി(സ്വ)യെ പ്രേരിപ്പിക്കുകയും ഖൗല(റ) മുഖേന വിവാഹാന്വേഷണം നടത്തുകയും നബി(സ്വ) അതു സമ്മതിക്കുകയുമുണ്ടായി. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ 10ാം വര്‍ഷത്തില്‍ നബി(സ്വ)യുമായുള്ള അവരുടെ വിവാഹം നടന്നു. ബീവി ഖദീജ(റ) വഫാത്തായി മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു അത്. പുനര്‍ വിവാഹവേളയില്‍ സൗദാബീവി(റ)ക്ക് ഏകദേശം അമ്പത് വയസ്സിനെക്കാള്‍ കുറയില്ലെന്ന് ചരിത്രകാരന്‍മാര്‍ ഏകോപിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹാനന്തരം മൂന്നു വര്‍ഷത്തോളം അവര്‍ മക്കയില്‍ താമസിച്ചു. പിന്നീടാണ് ചരിത്രത്തിലെ തുല്ല്യതയില്ലാത്ത 'ഹിജ്‌റ'യുടെ പിറവി. ഹിജ്‌റയെ തുടര്‍ന്നുള്ള കാലം റസൂല്‍(സ്വ) മദീനയില്‍ സ്ഥിരതാമസമാക്കി. മസ്ജിദുന്നബവി നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അബൂഅയ്യൂബുല്‍ അന്‍സാരിയുടെ വീട്ടില്‍ നബി(സ്വ)യും സൗദാബീവി(റ)യും അതിഥികളായി താമസിച്ചു. പള്ളിനിര്‍മാണത്തെ തുടര്‍ന്ന് അവര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഭൂമിയിലേക്ക് അവര്‍ താമസം മാറ്റി. പ്രവാചക പത്‌നിമാരില്‍ ഏറ്റവും നീളം കൂടിയവരായിരുന്നു സൗദാബീവി(റ). തടിച്ച ശരീരവും മഹതിയുടെ പ്രത്യേകതയാണ്. ''സൗദാബീവി(റ)യെ ഒരിക്കല്‍ കണ്ടാല്‍ എന്നെന്നേക്കും തിരിച്ചറിയും'' എന്ന് ആഇശ(റ) പറഞ്ഞതായി നിവേദനമുണ്ട്. ഇസ്‌ലാമിന്റെ തുടക്കത്തില്‍ നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് യാതൊരു വിലക്കുമുണ്ടായിരുന്നില്ല. നബി(സ്വ)ക്ക് ഇലാഹീ വെളിപാട് ഉണ്ടായതിനെ തുടര്‍ന്ന് 'ഈ ഉത്തരവിന് ശേഷം നിങ്ങളാരും വീട്ടില്‍ നിന്നു പുറത്തിറങ്ങരുതെന്ന്' തിരുദൂതര്‍(സ്വ) ആവശ്യപ്പെട്ടു. റസൂല്‍(സ്വ)യുടെ വഫാത്തിനുശേഷവും ഈ ഉത്തരവ് വളരെ കര്‍ശനമായിത്തന്നെ സൗദാ ബീവി(റ) നടപ്പില്‍ വരുത്തി. മറ്റു പത്‌നിമാര്‍ ഹജ്ജ് നിര്‍വഹിച്ചപ്പോള്‍ അതിനുപോലും ബീവി തയ്യാറായില്ല. സൗദാബീവി(റ) എപ്പോഴും ഇങ്ങനെ പറയാറുണ്ടായിരുന്നു: ''ഞാന്‍ ഒരിക്കല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ചിട്ടുണ്ട്. ഇനി അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് വീട്ടില്‍ ഏകാന്തയായി കഴിഞ്ഞുകൂടുകയാണ്.'' നബി(സ്വ) അവസാനത്തെ ഹജ്ജ് നിര്‍വഹിക്കുന്ന അവസരത്തില്‍ സൗദാബീവി(റ)യെ വളരെയധികം ശ്രദ്ധിച്ചിരുന്നു. വലിയ ശരീര പ്രകൃതി കാരണം നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി തിരക്കില്‍ പെടാതിരിക്കാന്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നു. കരുണാര്‍ദ്ര മനസ്സിനുടമയായിരുന്നു അവര്‍. തന്റെ സമ്പത്തും മറ്റും പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അവര്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഉമര്‍(റ)വിന്റെ കാലത്തെ സംഭവം ഇതിന് ഉത്തമ ഉദാഹരണമാണ്. ഒരിക്കല്‍ ഉമര്‍(റ) ഒരു ബാഗ് ദിര്‍ഹമുമായി ഒരു ദൂതനെ സൗദാബീവി(റ)യിലേക്ക് അയച്ചു. ''ഉമര്‍(റ) എനിക്ക് ഈത്തപ്പഴം കൊടുത്തയച്ചതാണോ?'' ബീവി ദൂതനോട് ആരാഞ്ഞു. ''അല്ല, മഹതീ, ഇത് ഈത്തപ്പഴങ്ങളല്ല ദിര്‍ഹമുകളാണ്''-ദൂതന്‍ പ്രതികരിച്ചു. ''ഓ ഇത്തപ്പഴമാണെങ്കില്‍ എനിക്ക് വളരെ ഉപകരിക്കുമായിരുന്നു; ഭക്ഷണമായും ഉപയോഗിക്കാമായിരുന്നു. ഈ ദിര്‍ഹമുകളെ കൊണ്ട് എനിക്കെന്താണാവശ്യം? ഇതു പറഞ്ഞ് ദിര്‍ഹമുകള്‍ മുഴുവന്‍ ആവശ്യക്കാര്‍ക്കും അശരണര്‍ക്കും സൗദാബീവി(റ) വീതിച്ചു നല്‍കി. സൗദാബീവി(റ) സാമ്പത്തിക സഹായത്തിന് ഒരിക്കലും ബൈത്തുല്‍ മാലിനെ ആശ്രയിച്ചിരുന്നില്ല. മൃഗങ്ങളുടെ തോല്‍ ഊറക്കിട്ടും അവയുടെ കേടുപാട് തീര്‍ത്തും അവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തി. പ്രവാചകനുമായുള്ള വൈവാഹിക ജീവിതത്തില്‍ സൗദാബീവി(റ)യുമായുള്ള വിവാഹ ബന്ധത്തില്‍ ജനിച്ചതാണ് അവരുടെ ഏകമകനായ അബ്ദുറഹ്മാന്‍ എന്ന കുട്ടി. ഉമര്‍(റ)വിന്റെ യുദ്ധത്തിലാണ് അബ്ദുറഹ്മാന്‍(റ) രക്തസാക്ഷിയായത്. നബി(സ്വ)യും സൗദാബീവി(റ)യും 13 വര്‍ഷം സംതൃപ്ത വൈവാഹിക ജീവിതം നയിച്ചു. പ്രവാചകന്റെ വഫാത്തിനു ശേഷം 10 വര്‍ഷം മഹതി ജീവിച്ചു. ഹിജ്‌റ 22ന് ഉമര്‍(റ)ന്റെ കാലത്താണ് സൗദാബീവി(റ) വഫാത്താവുന്നത്. മദീനയില്‍ തന്നെയാണ് അവരുടെയും ഖബറിടം.

Monday, 1 May 2017

മെയ് ദിനം--തൊഴിലാളിക്ക് പ്രവാചകന്‍ പകര്‍ന്ന പാഠങ്ങള്‍


image


പശിയടക്കാന്‍ വകയില്ലാതെ പരിഹാരം തേടി തന്നെ സമീപ്പിച്ച ദരിദ്രനായൊരു അനുചരന് മഴു വാങ്ങിക്കൊടുത്ത് പ്രവാചകന്‍ പറഞ്ഞു: 'ഇനി കാട്ടില്‍ പോയി ഇതുകൊണ്ട് മരം വെട്ടി നീ ജീവിക്കുക.' പിന്നീട് അയാള്‍ ഒരു തൊഴിലാളിയായി ജീവിച്ച് തന്റെ കുടുംബത്തിന്റെ നില മെച്ചപ്പെടുത്തി. പ്രവാചക ജീവിതത്തില്‍ ഇതുപോലെയുള്ള വിവിധ സംഭവങ്ങള്‍ കാണാം. യാചനയെ നിരുത്സാഹപ്പെടുത്തുകയും സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിവിധ സംഭവങ്ങള്‍. അധ്വാനത്തിന്റെ പ്രാധാന്യവും മഹത്വവും പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ ഇത്തരം സമീപനങ്ങളിലൂടെ.  മറ്റുള്ളവരുടെ കനിവ് പറ്റി, അവരിടെ ആശ്രിതരായി കഴിയുന്നതിനെക്കാള്‍ സ്വയം അധ്വാനിച്ചുണ്ടാക്കിയതില്‍നിന്നും ഭക്ഷിച്ച് അഭിമാനത്തോടെ ജീവിക്കുന്നവനാണ് വിശ്വാസി. സ്വയം അധ്വാനിച്ചുണ്ടാക്കിയതാണ് ഏറ്റവു നല്ല സമ്പാദ്യമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.  ആട് മേക്കുക്ക, കൃഷി നടത്തുക, കൃഷി നനക്കുക പോലുള്ള ജോലികള്‍ ധാരാളമായി പ്രവാചകരുടെ കാലത്ത് ഉണ്ടായിരുന്നു. വലിയ പ്രോത്സാഹനമാണ് പ്രവാചകന്‍ ഇതിനെല്ലാം നല്‍കിയിരുന്നത് എന്നു കാണാം. ഭൂമി തരിശായി ഉപേക്ഷിച്ചിടുന്നതിനു പകരം കൃഷിയോഗ്യമാക്കി ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ധാരാളം ഹദീസുകളുണ്ട്. കൃഷി ചെയ്യുന്നതിന്റെ മഹത്വവും പ്രതിഫലവും പ്രവാചകന്‍ പലയിടങ്ങളിലായി ഊന്നിയൂന്നിപ്പറയുന്നു. അന്ത്യനാള്‍ ആസന്നമായ സമയത്ത് ഒരാളുടെ കൈയില്‍ ഒരു ചെടിയുണ്ടെങ്കില്‍ ആദ്യം അത് നടട്ടെ എന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഒരാള്‍ ഒരു ചെടി നടുകയും അതില്‍നിന്നും പക്ഷി-മൃഗാതികള്‍ ഭക്ഷിക്കുകയും ചെയ്താല്‍ അതില്‍ അവന് പ്രതിഫലമുണ്ടെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. തൊഴിലിന്റെയും തൊഴില്‍ നല്‍കുന്നവന്റെയും പ്രധാന്യം മാത്രമല്ല പ്രവാചകന്‍ സംസാരിക്കുന്നത്. തൊഴില്‍ ചെയ്യുന്നവരുടെ മഹത്വവും അവകാശവും വളരെ പ്രാധാന്യത്തോടെ പുണ്യനബി എടുത്തുപറയുന്നത് കാണാം. മുതലാളിയുടെ അതേ അവകാശം തൊഴിലാളിക്കുമുണ്ടെന്ന് അവര്‍ പറയുന്നു. പണിയെടുപ്പിച്ച് അര്‍ഹിച്ച വേതനം നല്‍കാതെ ബുദ്ധിമുട്ടാക്കുന്നതിനെ വളരെ ശക്തമായ ഭാഷയിലാണ് പ്രവാചകന്‍ താക്കീത് നല്‍കിയിരിക്കുന്നത്.  തൊഴിലാളിക്ക് വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് വേതനം നല്‍കാന്‍ ഇസ്‌ലാം പറയുന്നു. ചൂഷണം, കൊള്ള, കൊള്ളിവെപ്പ് പോലെയുള്ള ദുര്‍വൃത്തികളെ ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ സത്യസന്ധതയും സുതാര്യതയും നിലനിര്‍ത്തണമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഒരാളും സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയോ നിഷിദ്ധമായ മാര്‍ഗത്തില്‍ പണം സമ്പാദിക്കുകയോ ചെയ്യാന്‍ പാടില്ല. മാന്യമായ വിലയും നിലയും കല്‍പിക്കപ്പെടണം ഓരോ തൊഴിലാളിയും. പണം ഒരാളുടെയും സ്ഥാനമാപിനിയല്ല. തഖ് വയും ദൈവഭക്തിയുമാണ് അല്ലാഹുവിന്റെ അടുത്ത് ഒരാളെ ഉന്നമനാക്കുന്ന പ്രധാന ഘടകം.