SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Tuesday, 31 October 2017


കൗമാരക്കാരിലെ നാണം
ഈമാന്‍ അബ്ദുല്‍ ഹമീദ് അല്‍-ബിലാലി

കൗമാരക്കാരില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഒന്നാണ് നാണം. പലപ്പോഴും വീട്ടുകാര്‍ ഇതൊരു പ്രശ്‌നമായി പരിഗണിക്കാറില്ല. എന്നാല്‍ എപ്പോഴാണ് നാണം ഒരു പ്രശ്‌നമായി മാറുന്നത്? കൗമാരക്കാരില്‍ ചിലര്‍ സ്‌കൂളില്‍ നാണം കുണുങ്ങികളായിരിക്കുമെങ്കിലും വീട്ടില്‍ അങ്ങനെയായിരിക്കില്ല. സ്‌കൂളിലും വീട്ടിലും നാണം കുണുങ്ങികളായി മാറുമ്പോഴാണ് അതൊരു പ്രശ്‌നമാകുന്നത്. വീട്ടുകാരും അധ്യാപകരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. അവരുടെ സ്വഭാവം ഇങ്ങനെയാക്കി തീര്‍ത്ത പല കാരണങ്ങളുണ്ടാവും. അത്തരം ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്:

1) ആഹാരം, വസ്ത്രം, താമസം, വിദ്യാഭ്യാസം തുടങ്ങിയ കുട്ടിയുടെ ശാരീരിക ആവശ്യങ്ങള്‍ അവഗണിക്കപ്പെടുക. അല്ലെങ്കില്‍ സ്‌നേഹമെന്ന ആവശ്യവും അത് പ്രകടിപ്പിക്കലും അവഗണിക്കപ്പെടുന്നു. അപ്രകാരം നിര്‍ഭയത്വം, സ്വന്തത്തിന് ലഭിക്കുന്ന പരിഗണന തുടങ്ങി വിനോദം വരെയുള്ള ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നത് അതിന് കാരണമായേക്കും.
2) സാമൂഹിക ഇടപെടലുകള്‍ക്കും സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനും കുട്ടിക്ക് പരിശീലനം ലഭിക്കാതിരിക്കല്‍. മറ്റുള്ളവരുമായി ഇടപഴകുന്നതിലുള്ള പരിശീലനം ലഭിക്കാത്ത കുട്ടി ബന്ധങ്ങളിലൂടെ സ്വന്തം വ്യക്തിത്വം രൂപീകരിക്കുന്ന കൗമാരത്തിന്റെ ഘട്ടത്തിലേക്ക് വളര്‍ന്ന് കടക്കുമ്പോള്‍ വലിയ ശൂന്യത അനുഭവപ്പെടും. മറ്റുള്ളവരുടെ സൗഹൃദം നേടിയെടുക്കുന്ന ശേഷിയില്‍ തന്റെ ദൗര്‍ബല്യം അവര്‍ മനസ്സിലാക്കുന്നു. കുടുംബത്തിന് പുറത്ത് സ്വതന്ത്രമായ ഒരു വ്യക്തിത്വമായി നിലകൊള്ളുന്നതിന് സഹായിക്കുന്ന ഘടകങ്ങളിലെ തന്റെ കുറവ് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ സ്വന്തത്തെ സംരക്ഷിക്കാനുള്ള ഒരു മറയായി അവര്‍ നാണത്തെ എടുത്തണിയുകയാണ് ചെയ്യുന്നത്.
3) അമിത ലാളനയാണ് മറ്റൊരു കാരണം. ഒരു പക്ഷേ കൗമാരക്കാരിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സന്താനപരിപാലനത്തിലെ വീഴ്ച്ചയാണിത്. കുട്ടികള്‍ നാണം കുണുങ്ങികളായി തീരുന്നതിനും അത് കാരണമാകുന്നു. അമിത ലാളന കാരണം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം വീട്ടുകാര്‍ ഒരുക്കി കൊടുത്തതിനാല്‍ മറ്റുള്ളവരുമായി ഇടപെടേണ്ട ആവശ്യം അവര്‍ക്കുണ്ടാവുന്നില്ല.
4) അമിതമായ കുറ്റപ്പെടുത്തലാണ് മറ്റൊരു കാരണം. കുറ്റപ്പെടുത്തുന്നത് അവരുടെ രൂപത്തെയോ പെരുമാറ്റത്തെയോ സംസാരശൈലിയെയോ ആവാം. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തല്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം തകര്‍ക്കുന്നു.
5) നാണത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വീട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാരണം. ഒരു പെണ്‍കുട്ടിയില്‍ നാണം കുണുങ്ങിയാവുന്നതിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ രക്ഷിതാക്കള്‍ അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നാണം കുണുങ്ങലിനെയും ലജ്ജയും രണ്ടായി തന്നെ വേര്‍തിരിച്ച് മനസ്സിലാവേണ്ടത് പ്രധാനമാണ്. ലജ്ജ സല്‍ഗുണമാണെങ്കില്‍ നാണം കുണുങ്ങിയാവല്‍ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്. കാരണം ഒരാളെ സാധാര ജീവിതം നയിക്കുന്നതില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്നും അത് തടയുന്നു. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ ലജ്ജയുള്ളവരായിരിക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം നാണം കുണുങ്ങി സ്വഭാവം ഉപേക്ഷിക്കാനുള്ള പ്രേരണയും നല്‍കണം.

ഇതിനുള്ള ചികിത്സ കുടുംബ മുഖേന നല്‍കാം. അല്ലെങ്കില്‍ സ്വയം തന്നെ മാര്‍ഗദര്‍ശിയായും ഇതിനെ ചികിത്സിക്കാം. കുടുംബത്തിന് നടത്താവുന്ന ചികിത്സകളെ കുറിച്ചാണ് വായനക്കാരുമായി പങ്കുവെക്കുന്നത്.

1) കുട്ടിയുടെ കുറവുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുക. അവരുടെ പെരുമാറ്റം നിരീക്ഷിച്ചോ അവരോട് ചോദിച്ചോ അത് ഏതൊക്കെയാണെന്ന് മനസ്സിലാക്കാം. അവരെ നിരീക്ഷിച്ച് അത് കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കലാണ് ഏറ്റവും ഉത്തമം.
2) ആളുകളുമായി ഇടപഴകാനുള്ള പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. എങ്ങനെ ആളുകളുമായി ആശയവിനിമയം നടത്തണമെന്നും മറ്റും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. ഉമ്മയോ ഉപ്പയോ മറ്റൊരു വ്യക്തിയായി അഭിനയിച്ച് കുട്ടിക്ക് അവന്റെ ശേഷി വളര്‍ത്താം. മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ ധൈര്യം പകര്‍ന്നു നല്‍കാനത് സഹായിക്കും.
3) സ്വന്തത്തെ കുറിച്ച ബോധവും ആത്മവിശ്വാസവും കുട്ടികളില്‍ വര്‍ധിപ്പിക്കുക. ഉപദേശങ്ങളിലൂടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ശേഷികള്‍ അവരില്‍ ഉണ്ടാക്കിയെടുത്തോ ഇത് ഉണ്ടാക്കിയെടുക്കാം.
4) സ്വഭാവത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാകുമ്പോള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുക.
കുട്ടികളിലെ നാണത്തെ ചികിത്സിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപകരിക്കുന്ന ചില മാര്‍ഗങ്ങളാണ് ഇവയെല്ലാം.

Monday, 30 October 2017




ആലിംഗനത്തിന്റെ ഫലങ്ങളറിഞ്ഞ് ആശ്ലേഷിക്കാം
ഡോ. ജാസിം മുതവ്വ

'നിങ്ങളുടെ കുട്ടിയെ ആശ്ലേഷിക്കാത്ത ഒരു ദിവസം കടന്നു പോയാല്‍ നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെയും ആയുസ്സിലെ ഒരു ദിനമായി അതിനെ കണക്കാക്കേണ്ടതില്ല.' ഒരുപക്ഷെ ചിലരിലെങ്കിലും ഈ വാചകം ആശ്ചര്യം ജനിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ആലിംഗനം കുട്ടിയിലുണ്ടാക്കുന്ന മാനസികവും ആരോഗ്യപരവുമായ ഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ ആലിംഗനം ചെയ്യാന്‍ അതിയായ താല്‍പര്യം കാണിക്കും. ആലിംഗനം അവരെ സംബന്ധിച്ചടത്തോളം നിര്‍ബന്ധചര്യയായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയെ ദിവസത്തില്‍ ഒരു തവണയെങ്കിലും ആശ്ലേഷിച്ച് ചേര്‍ത്ത് പിടിക്കാന്‍ ശ്രദ്ധിക്കണം. ആലിംഗനവും ആശ്ലേഷണവും ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ചാണ് ഈ ലേഖനം.

1) ആലിംഗനം ചെയ്യുന്നയാളുടെ അടുക്കല്‍ താന്‍ സ്വീകാര്യനാണെന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കുന്നു. അതിന്റെ ഏറ്റവും വലിയ മാനസിക ഫലമാണത്. സന്തുലിത വ്യക്തിത്വത്തിന് ഉടമയാകാന്‍ കുട്ടിയെ അത് സഹായിക്കുന്നു. മാതാപിതാക്കള്‍ക്ക് സ്വീകാര്യനായി സ്‌നേഹത്തിന്റെ അന്തരീക്ഷത്തില്‍ അവന്‍ വളരുന്നു. താന്‍ അംഗീകരിക്കപ്പെടാത്തവനും വെറുക്കപ്പെട്ടവനുമാണെന്ന് ധരിക്കുന്ന കുട്ടി മിക്കപ്പോഴും പ്രശ്‌നക്കാരനും കുഴപ്പക്കാരനുമായിരിക്കും.
2) കുട്ടിയില്‍ ഓക്‌സിജന്റെ അളവ് ആലിംഗനത്തിലൂടെ വര്‍ധിക്കുന്നു. അവനിലെ കോപത്തെ അത് ചികിത്സിക്കുകയും കൂടുതല്‍ ആത്മനിയന്ത്രണമുള്ളവനാക്കി മാറ്റുകയും ചെയ്യുന്നു. അപ്രകാരം ആലിംഗനത്തിലൂടെ സന്തോഷമുണ്ടാക്കുന്ന സ്റ്റെറോറ്റനിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നു.
3) ആലിംഗനം കുട്ടികളില്‍ പ്രതിരോധ ശേഷി ഉയര്‍ത്തുകയും നാഡീവ്യവസ്ഥയുടെ സന്തുലിതത്വത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്നു. രോഗങ്ങളെയും പ്രയാസങ്ങളെയും നേരിടുന്നതിന് കൂടുതല്‍ മാനസിക കരുത്തത് നല്‍കുന്നു.
4) ആലിംഗനം വികാരങ്ങളിലെ ഉദാരത കുട്ടികളെ പഠിപ്പിക്കുന്നു. നിങ്ങള്‍ കുട്ടിയെ ആലിംഗനം ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെയും ആലിംഗനം ചെയ്യും. സ്വീകരിക്കുന്നത് പോലെ നല്‍കാനുമാണത് അതിലൂടെ അവനെ പഠിപ്പിക്കുന്നത്. അപ്രകാരം സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും അവര്‍ പഠിക്കുന്നുണ്ട്.
5) ആലിംഗനം ചെയ്യുന്ന രണ്ട് പേര്‍ക്കിടയിലെ തടസ്സങ്ങളെ ഇല്ലാതാക്കി അവര്‍ക്കിടയിലെ ദൂരം അത് കുറക്കുന്നു. മനസ്സില്‍ വല്ല മുഷിപ്പും ഉണ്ടെങ്കില്‍ ആലിംഗനം അത് നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും ശുദ്ധവും തെളിഞ്ഞതുമായ ബന്ധം മടക്കി കൊണ്ടുവരികയും ചെയ്യുന്നു. കൗമാര പ്രായത്തിലും നമ്മുടെ മക്കള്‍ക്ക് നമ്മുടെ ആലിംഗനം വളരെ ആവശ്യമാണ്. ഈ പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ആലിംഗനം ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു.
6) അസ്വസ്ഥതകളെയും സമ്മര്‍ദങ്ങളെയും ആലിംഗനം ഇല്ലാതാക്കുന്നു. വലിയവരിലും കുട്ടികളിലുമുള്ള എത്രയെത്ര വിയോജിപ്പുകളാണ് ആലിംഗനത്തിലൂടെ ചികിത്സിക്കപ്പെട്ടിട്ടുള്ളത്. കാരണം മാലിന്യങ്ങളെയത് ഉരുക്കിയില്ലാതാക്കുകയും തടസ്സങ്ങളെ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.
7) ആലിംഗനത്തിലൂടെ സുരക്ഷിതബോധവും ആശ്വാസവും വര്‍ധിക്കുന്നു. ആത്മവിശ്വാസം വളര്‍ത്തുന്നതിന് കുട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ള ഒന്നാണത്. മുന്നോട്ടുള്ള ഗമനത്തിനും നേട്ടങ്ങള്‍ക്കുമുള്ള ഇന്ധനമായിട്ടാണത് വര്‍ത്തിക്കുന്നത്.
8) ആലിംഗനത്തിലൂടെ പ്രതിഫലത്തിന് അര്‍ഹനാവുന്നു. കാരണം പ്രവാചകന്‍(സ)യുടെ ചര്യയാണ് അതിലൂടെ പിന്തുടരുന്നത്. ഒരിക്കല്‍ പ്രവാചകന്‍(സ) ഫാതിമ(റ)ന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ കടന്നു വന്ന ഹസന്‍(റ)നെ അദ്ദേഹം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: 'അല്ലാഹുവേ ഞാന്‍ ഇവനെ ഇഷ്ടപ്പെടുന്നു, നിന്റെ ഇഷ്ടവും അവനുണ്ടാവണം. അവനെ സ്‌നേഹിക്കുന്നവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു.' ഒരിക്കല്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഹുസൈന്‍(റ)നെ നബി തിരുമേനി(സ) കണ്ടു. പിടിക്കാനെന്ന ഭാവത്തില്‍ നബി(സ) കൈനീട്ടിയപ്പോള്‍ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി. അങ്ങനെ കയ്യില്‍ കിട്ടുന്നത് വരെ അവനെ അദ്ദേഹം ചിരിപ്പിച്ചു. കിട്ടിയപ്പോള്‍ ഒരു കൈ അവന്റെ താടയിലും മറുകൈ തലയിലും പിടിച്ചവനെ ചുംബിച്ചു. ഇത്തരത്തിലുള്ള പ്രവാചകന്‍ ചുംബിച്ചതിന്റെയും ആലിംഗനം ചെയ്തതിന്റെയും നിരവധി റിപോര്‍ട്ടുകള്‍ നമുക്ക് കാണാം.

അതിന് വേറെയും ചില ഉദാഹരണങ്ങള്‍ കാണാം. സൈദ് ബിന്‍ ഹാരിഥ(റ) യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ നബി(സ) അദ്ദേഹം ആലിംഗനം ചെയ്തു. അപ്രകാരം അബീസിനിയയില്‍ നിന്ന് മടങ്ങിയെത്തിയ ജഅ്ഫര്‍ ബിന്‍ അബൂതാലിബിനെയും നബി(സ) കെട്ടിപ്പിടിച്ചു. നബി(സ) തന്റെ ഭാര്യമരെയും കുട്ടികളെയും സഹാബികളെയും ആലിംഗനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നതിനായിരിക്കാം ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ 'ആലിംഗനത്തിന്റെ അധ്യായം' എന്ന അധ്യായം തലക്കെട്ട് തന്നെ നല്‍കിയത്.

അറബി ഭാഷയില്‍ ആലിംഗനത്തെ കുറിക്കാനുപയോഗിക്കുന്ന പദമായ 'ഹള്വാനത്' () മാതാവിന്റെ ഒക്കത്തെ (എളി) കുറിക്കുന്ന 'ഹള്വ്ന്‍'ല്‍ നിന്നും രൂപപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ആലിംഗനം ചെയ്യുമ്പോള്‍ രണ്ട് ശരീരങ്ങള്‍ മാത്രമല്ല കൂടിചേരുന്നത്. സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ആലിംഗനം ചെയ്യുന്നയാളില്‍ നിന്നുള്ള വികാരവിചാരങ്ങളും ശരീരം കൂടിചേരുന്നതോടൊപ്പം പങ്കുവെക്കപ്പെടുന്നു. ഒരര്‍ത്ഥത്തിലുള്ള വൈകാരികമായ ചാര്‍ജ്ജിംഗ് ആണതെന്ന് പറയാം. ആലിംഗനത്തിന്റെ രീതിയും ചേര്‍ത്തു പിടിക്കലിന്റെ ശക്തിയും ആലിംഗനം ചെയ്യപ്പെടുന്നയാളിലേക്ക് ഒരു സന്ദേശം കൈമാറുന്നുണ്ട്. അതിന് സ്വീകരിക്കുന്ന രീതിയില്‍ നിന്നും അതോടൊപ്പം ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നുമാണത് മനസ്സിലാക്കപ്പെടുന്നത്.

വളരെ പ്രസിദ്ധമായ ഒരു വാചകം കൂടി പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ജീവിക്കാന്‍ നാലും, മനസ്സിനെ പരിചരിക്കാന്‍ എട്ടും, വളരാനും വികസിക്കാനും പന്ത്രണ്ടും ആലിംഗനങ്ങള്‍ ഒരു മനുഷ്യന് ഓരോ ദിവസവും ആവശ്യമാണ്.

മൊഴിമാറ്റം: നസീഫ്‌  copied from islamonlive

Sunday, 29 October 2017


മക്കളുടെ ആസ്വാദനങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍
ഡോ. ജാസിം മുതവ്വ 

അവധിക്കാലത്ത് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്ത പിതാവിന്റെ തീരുമാനത്തിനെതിരെ മക്കള്‍ ആവലാതപ്പെട്ടു. സിറിയയില്‍ കുട്ടികള്‍ പ്രയാസപ്പെടുമ്പോള്‍ നാമെങ്ങനെ ആഢംബരത്തോടെ ജീവിക്കും എന്ന ന്യായമാണ് ചെലവുകള്‍ ചുരുക്കുന്നതിനും വെക്കേഷന്‍ കാലത്തെ വിനോദയാത്രകള്‍ ഒഴിവാക്കുന്നതിനും പിതാവ് കാരണമായി പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന അവസ്ഥയാണിത്. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ കുറിച്ച് ശാന്തമായി അദ്ദേഹത്തോട് ഞാന്‍ സംസാരിച്ചു. അദ്ദേഹം പറയുന്നു: മുസ്‌ലിംകളുടെ കാര്യങ്ങള്‍ പരിഗണിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ലോകത്തിന്റെ പല ഭാഗത്തുമായി എത്രയോ മുസ്‌ലിം സഹോദരങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ആ പ്രയാസം മക്കളെ അറിയിക്കുന്നതിനാണ് ആഢംബരങ്ങളും മറ്റും അവര്‍ക്ക് വിലക്കുന്നത്.

ഞാന്‍ പറഞ്ഞു: വളരെ നല്ല ഒരു ആശയമാണിത്. തന്റെ സഹോദരനെ സഹായിക്കേണ്ടത് ഒരു മുസ്‌ലിമിന്റെ ബാധ്യതയാണ്. എന്നാല്‍ ആ ലക്ഷ്യത്തിനായി താങ്കള്‍ തെരെഞ്ഞെടുത്ത മാര്‍ഗവുമായി ഞാന്‍ വിയോജിക്കുന്നു. ലോകത്തെ പ്രയാസപ്പെടുന്ന മുസ്‌ലിംകളുടെ പേരില്‍ മക്കള്‍ക്ക് മൂന്ന് വര്‍ഷത്തോളം ജീവിതത്തിന്റെ ആനന്ദങ്ങളും ആസ്വാദനങ്ങളും തടഞ്ഞുവെക്കുകയെന്നത് ശരിയായ രീതിയല്ല. സ്വാഭാവികമായും നിങ്ങളുടെ പ്രവര്‍ത്തനം ലോകത്തെ പ്രയാസപ്പെടുന്ന മുസ്‌ലിം കുട്ടികളോട് വെറുപ്പാണ് അവരില്‍ ഉണ്ടാക്കുക. പ്രത്യേകിച്ചും നല്ല സാമ്പത്തിക ശേഷിയുള്ള ഒരാളായിരിക്കെ നിങ്ങളത് ചെയ്യുന്നത്. നിങ്ങളുടെ സമ്പത്ത് കൊണ്ട് മക്കളെയും മറ്റ് കുട്ടികളെയും സന്തോഷിപ്പിക്കാന്‍ കഴിയുമെന്ന് മക്കള്‍ക്കറിയാം. അദ്ദേഹം ചോദിച്ചു: പിന്നെ അവരെ ഇതെല്ലാം ബോധ്യപ്പെടുത്തി അവരെ വളര്‍ത്താന്‍ ഞാനെന്ത് ചെയ്യും? ഞാന്‍ പറഞ്ഞു: ഇബാദത്ത് ചെയ്യാന്‍ മക്കയില്‍ കുറച്ച് സ്ഥലം വാങ്ങാന്‍ തീരുമാനിച്ച ഒരു മുതലാളിയുടെ കഥയുണ്ട്. അതിന് വേണ്ടി വലിയ തുക മുടക്കുന്നതിനെതിരെ അയാളുടെ മനസ്സ് തന്ന അയാളെ ആക്ഷേപിച്ചു. അങ്ങനെ അവിടെ രണ്ട് ഫഌറ്റ് വാങ്ങാന്‍ അയാള്‍ തീരുമാനിച്ചു. ഒന്ന് തനിക്കും രണ്ടാമത്തേത് ഹജ്ജിനും ഉംറക്കും എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ വഖ്ഫ് ആയിട്ടും. ആ തീരുമാനത്തിലൂടെ അയാളുടെ മനസ്സിനെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും അയാള്‍ക്ക് സാധിച്ചു. ഇതുകേട്ട് പുഞ്ചിരിച്ചു കൊണ്ട് ആ പിതാവ് പറഞ്ഞു: ബുദ്ധിപരമായ ഒരു തീരുമാനമാണത്. ഞാന്‍ പറഞ്ഞു: നിങ്ങളുടെ മക്കളുടെ കാര്യത്തിലും അതേ കാര്യം നിങ്ങള്‍ക്കും ചെയ്യാം. അതിനായി ചില കാര്യങ്ങളിലൂടെ ഞാനത് വിശദമാക്കാം. ഉദാഹരണത്തിന് നിങ്ങള്‍ മക്കളോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നു. റെസ്‌റ്റോറന്റ് ബില്ലില്‍ വരുന്ന തുക ലോകത്ത് പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി മക്കളുടെ കൂടി പങ്കാളിത്വത്തോടെ ചെലവഴിക്കാന്‍ നിങ്ങള്‍ ധാരണയാവുന്നു. വളരെ നല്ല ആശയമാണല്ലോ ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഞാന്‍ തുടര്‍ന്നു: മൂന്ന് കാര്യങ്ങളാണ് നിങ്ങളതിലൂടെ മക്കളെ പഠിപ്പിക്കുന്നത്. ഒന്നാമതായി മക്കള്‍ ഇഷ്ടപ്പെടുന്നത് നല്‍കി നിങ്ങളവരുടെ സ്‌നേഹം നേടുന്നു. രണ്ടാമതായി പ്രയാസപ്പെടുന്നവരെ സഹായക്കണം എന്ന ചിന്ത അവരില്‍ വളര്‍ത്തുന്നു. മൂന്നാമതായി പ്രയാസപ്പെടുന്നവരുടെ പ്രയാസം നീക്കല്‍ തങ്ങളുടെ കൂടി ബാധ്യതയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അദ്ദേഹം പറഞ്ഞു: ഈ വെക്കേഷനില്‍ ആനന്ദവും ഉപകാരവും ലഭിക്കുന്ന സ്ഥലങ്ങളോടൊപ്പം അനാഥരുടെയും ദരിദ്രരുടെയും വീടുകളും സന്ദര്‍ശിക്കാനും അവരെ സഹായിക്കാനും ഞാന്‍ ഉദ്ദേശിക്കുകയാണ്.

പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ ക്രിയാത്മകമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചിന്ത എന്നെ സംബന്ധിച്ചടത്തോളം പുതിയതും അപരിചിതവുമാണ്. ഞാന്‍ പറഞ്ഞു: മകന് പുതിയ വസ്ത്രം വാങ്ങാന്‍ ഉദ്ദേശിച്ച പിതാവിന്റെ ഒരു കഥയുണ്ട്. അയാള്‍ മകനോട് പറഞ്ഞു: മോനേ, പത്തിലേറെ വസ്ത്രങ്ങള്‍ നിന്റേത് അലമാരയിലുണ്ട്. നിനക്ക് പുതിയ വസ്ത്രം വാങ്ങിത്തരുന്നതില്‍ വിരോധമൊന്നുമില്ല. എന്നാല്‍ നിന്റെ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ നിന്ന് രണ്ടെണ്ണം വസ്ത്രം വാങ്ങാന്‍ കഴിവില്ലാത്ത പാവപ്പെട്ട ആവശ്യക്കാരന് നല്‍കണം. ഈ നിര്‍ദേശം മകനും അംഗീകരിച്ചു. പുതിയ വസ്ത്രം സന്തോഷം നല്‍കിയതോടൊപ്പം ദാനം ചെയ്ത വസ്ത്രം അവന് പ്രതിഫലവും നല്‍കി. മക്കള്‍ക്ക് ഒരു കാര്യം നിഷേധിക്കുകയെന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ആരോഗ്യകരമായ മറ്റൊരു ബദലിനെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല എന്നതാണ് വസ്തുത. ലോകത്ത് മുസ്‌ലിം കുട്ടികള്‍ കൊല്ലപ്പെടുന്നു എന്ന കാരണം മുന്‍നിര്‍ത്തി മക്കളുടെ കളിയും ചിരിയും എല്ലാം അവസാനിപ്പിക്കുന്ന പിതാവിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എന്നാല്‍ ലോകത്തെ പ്രയാസപ്പെടുന്ന ആളുകളുടെ പ്രയാസങ്ങള്‍ മക്കള്‍ക്ക് മനസ്സിലാക്കി നല്‍കുന്നതിന് അല്‍പം ശ്രമവും അവരെ കൂടി പങ്കാളികളാക്കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.

വളരെ ആവേശത്തോടെ അദ്ദേഹം പറഞ്ഞു: ഇന്ന് മുതല്‍ എന്റെ മക്കളെ ഈ രീതിയിലാണ് ഞാന്‍ വളര്‍ത്തുക. ഞാന്‍ പറഞ്ഞു: അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നിടത്തോളം കാലം നിങ്ങള്‍ സ്വയം അത് ആസ്വദിക്കുകയും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനും സഹായിക്കാനും ഉപയോഗപ്പെടുത്തുകയും വേണം. ഈ രീതിയാണ് മക്കളിലേക്ക് നാം പകര്‍ന്ന് നല്‍കേണ്ടതും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ടും ലോകത്ത് പ്രയാസപ്പെടുന്നവരുണ്ടെന്ന കാരണത്താല്‍ മക്കള്‍ക്ക് ആ അനുഗ്രഹങ്ങള്‍ നിഷേധിക്കുന്നവരായി നാം മാറരുത്.

മൊഴിമാറ്റം : നസീഫ്‌copied from islamonlive

Saturday, 28 October 2017



മക്കള്‍ കാര്യപ്രാപ്തി ഉള്ളവരാവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്
ഡോ. ജാസിം മുതവ്വ 

'എന്റെ മകന്‍ അങ്ങേയറ്റെ മടിയനാണ്. എന്തെങ്കിലും കാര്യം ചെയ്യണമെങ്കില്‍ ഞാന്‍ പുറകെ തന്നെയുണ്ടാവണം. ഇങ്ങനെ ഓരോ കാര്യവും അവന്റെ പുറകെ കൂടി നിര്‍ബന്ധിച്ച് ഞാന്‍ മടുത്തു. ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത്.' ഒരു രക്ഷിതാവിന്റെ മകനെ കുറിച്ചുള്ള ആവലാതിയാണിത്. ഞാനയാളോട് പറഞ്ഞു: ഒരു കുട്ടിയെ എന്താണോ നിങ്ങള്‍ ശീലിപ്പിക്കുന്നത് അതാണ് അവന്റെ ശീലമായി മാറുന്നത്? എപ്പോഴും അവന്റെ പുറകെ നിന്ന് കാര്യങ്ങള്‍ ചെയ്യിക്കുന്നത് നിങ്ങള്‍ പതിവാക്കുമ്പോള്‍ നിങ്ങളുടെ മേല്‍നോട്ടവും ശ്രദ്ധയുമില്ലെങ്കില്‍ അത് ചെയ്യേണ്ടതില്ലെന്ന് പാഠമാണ് അവന്‍ പഠിക്കുന്നത്. അതിലൂടെ ഉത്തരവാദിത്വ ബോധം അവന് നഷ്ടമാകുന്നു. മറ്റുള്ളവരെ ആശ്രയിച്ച് കാര്യങ്ങള്‍ നടപ്പാക്കാനാണ് അവന്‍ ശ്രമിക്കുക. അയാള്‍ പറഞ്ഞു: ഇതു തന്നെയാണ് എന്റെ മകന്റെ പ്രശ്‌നം.

ഞാന്‍ പറഞ്ഞു: നിങ്ങളുടെ മകന്റെ അലസത കളഞ്ഞ് കാര്യപ്രാപ്തി കൈവരിക്കാന്‍ സഹായകമാകുന്ന 12 പ്രായോഗിക കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം. കാരണം ഇപ്പോഴത്തെ അവസ്ഥ തുടരുന്നത് നിങ്ങളുടെ മകന്റെ ഭാവി ജീവിതത്തെയാണ് തകര്‍ക്കുക. യാതൊരു ഉത്തരവാദിത്വവും വഹിക്കാതെ എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കുന്ന ഭര്‍ത്താവിനെ കുറിച്ച് പരാതിയുമായെത്തിയ ഭാര്യയെ എനിക്കറിയാം. അവള്‍ നൂറുതവണയെങ്കിലും ആവശ്യപ്പെട്ടാലല്ലാതെ ഒരു കാര്യം അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കാനാവില്ല. അതിനെ കുറിച്ചുള്ള അപഗ്രഥനത്തില്‍ നിന്ന് ബോധ്യമായത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ഉമ്മ നൂറു തവണയെങ്കിലും പറഞ്ഞ് പുറകെ കൂടിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാറുണ്ടായിരുന്നു എന്നാണ്. പിന്നീട് അതായാളുടെ ശീലമായി മാറി. മനുഷ്യന്‍ അവന്റെ ശീലത്തിന്റെ അടിമയാണെന്ന് പറയുന്നത് അക്കാരണത്താലാണ്.

നിങ്ങളുടെ കുട്ടിയുടെ അലസതയെ മാറ്റിയെടുക്കാനുള്ള ആ പന്ത്രണ്ട് കാര്യങ്ങളില്‍ ഒന്നാമത്തേത് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിങ്ങളൊരു മാതൃകയായി അവന്റെ മുമ്പില്‍ നിലകൊള്ളുകയെന്നതാണ്. ഒരു ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ന് ചെയ്യേണ്ടത് ഒരിക്കലും നാളേക്ക് മാറ്റിവെക്കരുത്. മക്കളില്‍ കാര്യനിര്‍വഹണ ശേഷിയുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണിത്. അവര്‍ ജീവിക്കുന്ന ക്രിയാത്മകവും സജീവവുമായ അന്തരീക്ഷം അവരെ സ്വാധീനിക്കുക തന്നെ ചെയ്യും. സ്വന്തമായി എന്തെങ്കിലും കുട്ടി ചെയ്ത് തീര്‍ക്കുമ്പോള്‍ നല്ല വാക്കുകളാലോ കയ്യടിച്ചോ അവനെ പ്രോത്സാഹിപ്പിക്കലാണ് രണ്ടാമത്തെ കാര്യം. നിസ്സാരമായി തോന്നാമെങ്കിലും ഏറെ പ്രാധാന്യമുള്ള ഒന്നാണിത്. മൂന്നാമത്തെ കാര്യം കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ലക്ഷ്യങ്ങള്‍ രേഖപ്പെടുത്തി വെക്കാനും അവനെ പഠിപ്പിക്കലാണ്. എഴുതിവെക്കപ്പെട്ട ലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ധൃതി സ്വാഭാവികമാണ്. പരാജയപ്പെടുമോ തെറ്റുപറ്റുമോ തുടങ്ങിയ ഭയവും എങ്ങനെ തുടങ്ങണമെന്ന് അറിയാതിരിക്കലും പലപ്പോഴും ഒരു കാര്യം ചെയ്യുന്നതിന് തടസ്സമായി മാറാറുണ്ട്. തെറ്റുകളും പരാജയങ്ങളും ജീവിതത്തിന്റെ സ്വാഭാവികതയില്‍ പെട്ടതാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നാണിത്. ഇതാണ് നാലാമത്തെ കാര്യം. തെറ്റുപറ്റിയാല്‍ അത് ജീവിതത്തിലെ ഒരു അനുഭവമായി കണക്കാനാവണം. എത്രയെത്ര തെറ്റുകളാണ് അത് ചെയ്തവരെ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. ഇനി എങ്ങനെ തുടങ്ങണമെന്ന് അറിയാത്തതാണ് പ്രശ്‌നമെങ്കില്‍ തുടങ്ങേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യണം.

ഒന്നിലേറെ കാര്യങ്ങള്‍ മുന്നിലുണ്ടാകുമ്പോള്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ പഠിപ്പിക്കലാണ് അഞ്ചാമത്തെ കാര്യം. നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ളത് കൊണ്ട് ഒന്നും ചെയ്യാതിരിക്കുന്ന എത്രയോ പേരുണ്ട്. ഏത് കാര്യം ആദ്യം ചെയ്യണമെന്ന് അറിയാത്തതാണ് അവരുടെ പ്രശ്‌നം. ആറാമത്തെ കാര്യം നിഷ്‌ക്രിയരും അലസന്‍മാരുമല്ലാത്തവരുടെ സഹവാസത്തിന് ശ്രദ്ധവെക്കുക എന്നതാണ്. കാരണം ഒരാളുടെ സഹവാസം അയാളുടെ പ്രകൃതത്തെ സ്വാധീനിക്കുന്നു. ഏഴ്, കുട്ടികളുടെ കഴിവും സമയവും വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കുന്ന കൂട്ടായ്മകളുടെ ഭാഗമാക്കി മാറ്റുക. മകന്റെ അലസതയെ കുറിച്ച് എന്റെയടുത്ത് പരാതി പറഞ്ഞ് വന്ന രക്ഷിതാവിനോട് മകനെ സ്‌കൂളിലെ ഒഴിവുകാല പരിപാടിക്ക് അയക്കാന്‍ പറഞ്ഞു. വലിയൊരു മാറ്റവുമായിട്ടാണ് അവന്‍ അത് കഴിഞ്ഞ് തിരിച്ച് വന്നത്. കാര്യങ്ങള്‍ വ്യവസ്ഥാപിതമായി ചെയ്യാനുള്ള ഒരു കഴിവ് അതിലൂടെ അവന്‍ സ്വായത്തമാക്കിയിരുന്നു. ശിക്ഷാനടപടികള്‍ സ്വീകരിക്കലാണ് എട്ടാമത്തെ കാര്യം. ചില സന്ദര്‍ഭങ്ങളില്‍ അത് ആവശ്യമായി വരും. എന്നാല്‍ അവസരത്തിനൊത്ത് വളരെ യുക്തിയോടെ ഉപയോഗിക്കേണ്ട ഒന്നാണത്. ഒമ്പത്, ഉത്തരവാദിത്വങ്ങളും ബാധ്യതകളും നമസ്‌കാര സമയവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. കാരണം നമസ്‌കാരത്തിന് നിര്‍ണിതമായ ഒരു സമയമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തി മനുഷ്യന് തന്റെ ജീവിതത്തെ മുഴുവന്‍ വ്യവസ്ഥപ്പെടുത്താന്‍ സാധിക്കും.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ

(അല്ലാഹുവേ, പ്രയാസങ്ങളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും അലസതയില്‍ നിന്നും ലുബ്ദില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും കടം കയറുന്നതില്‍ നിന്നും ആളുകളാല്‍ അതിജയിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.) എന്ന പ്രാര്‍ഥന പഠിപ്പിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയെന്നതാണ് പത്താമതായിട്ടുള്ളത്.

സാമൂഹ്യമാധ്യമങ്ങളും ഫോണും ഉപയോഗിക്കുന്ന സമയത്തില്‍ നിയന്ത്രണം പാലിക്കാന്‍ കുട്ടിയെ പഠിപ്പിക്കലാണ് പതിനൊന്നാമത്തെ കാര്യം. കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നതിന് വളരെയേറെ തുണക്കുന്ന ഒന്നാണത്. അവസാനത്തെ കാര്യം മറ്റുള്ളവരുടെ ലക്ഷ്യങ്ങളെക്കാളും ജോലികളെക്കാളും തന്റെ സ്വന്തം ലക്ഷ്യങ്ങള്‍ക്കും ബാധ്യകള്‍ക്കും മുന്‍ഗണന നല്‍കുന്നവനാക്കി അവനെ മാറ്റണം. അതിലൂടെ സമയം വെറുതെ കളയുന്നത് തടയാനാവും.

Thursday, 26 October 2017


മക്കള്‍ നിങ്ങളെ വെറുക്കാതിരിക്കാന്‍
ഖാലിദ് റൂശ 

തങ്ങളുടെ ഉള്ളില്‍ മക്കളോട് വലിയ സ്‌നേഹമുള്ളവരാണ് നല്ല മാതാപിതാക്കള്‍. മക്കള്‍ വളര്‍ന്ന് വലുതായി ജീവിതത്തെ മനസ്സിലാക്കുകയും സമര്‍പണം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ആ സ്‌നേഹം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മിക്ക ആളുകളും അവഗണിക്കുന്ന ഒരു മറുവശവുമുണ്ട്. തങ്ങളറിയാതെ മക്കളാല്‍ വെറുക്കപ്പെടലാണത്. സ്വന്തം മക്കള്‍ തന്നെ വെറുക്കുകയെന്നത് വലിയ ദുരന്തമാണത്. അതിന് വഴിവെക്കുന്ന ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്.

മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പിശുക്ക് കാണിക്കലാണ് അതില്‍ ഒന്നാമത്തേത്. സ്വന്തത്തിന് വേണ്ടി ചെലവഴിക്കാന്‍ ഒരു മടിയും കാണിക്കാതെ മക്കള്‍ക്ക് വിലക്കുന്ന കാര്യങ്ങള്‍ പോലും സ്വയം ആസ്വദിക്കുന്ന പിതാവ് അവരില്‍ തന്നോടുള്ള വെറുപ്പാണ് ഉണ്ടാക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി ചെലവഴിക്കല്‍ ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നബി തിരുമേനി(സ) പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ചെലവഴിച്ച ദീനാര്‍, അടിമയെ മോചിപ്പിക്കാന്‍ നീ ചെലവഴിച്ച ദീനാര്‍, അഗതിക്ക് നീ ദാനമായി നല്‍കിയ ദീനാര്‍, നിന്റെ കുടുംബത്തിന്‍ വേണ്ടി ചെലവഴിച്ച ദീനാര്‍ അവയില്‍ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിനാണ് ഏറ്റവുമധികം പ്രതിഫലമുള്ളത്.'

യാതൊരു സൗമ്യതയുമില്ലാതെ പരുഷമായി മക്കളോട് പെരുമാറലാണ് മറ്റൊരു കാരണം. സ്‌നേഹവും അനുകമ്പയുമൊന്നും പ്രകടിപ്പിക്കാതെ പരുക്കന്‍ രീതിയിലാണ് അവരെ വളര്‍ത്തേണ്ടതെന്നത് തെറ്റിധാരണയാണ്. എനിക്ക് പത്ത് മക്കളുണ്ട് അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞ വ്യക്തിയോട് നബി(സ) പറഞ്ഞത് 'കരുണ കാണിക്കാത്തവരോട് കരുണ കാണിക്കപ്പെടുകയില്ല' എന്നാണ്. ഇബ്‌നു ബത്വാല്‍ പറയുന്നു: ചെറിയ കുട്ടികളോട് കാരുണ്യം കാണിക്കലും അവരെ കെട്ടിപ്പിടിക്കലും ചുംബിക്കലും അനുകമ്പ കാണിക്കലും അല്ലാഹു ഇഷ്ടപ്പെടുന്ന പ്രതിഫലാര്‍ഹമായ കര്‍മങ്ങളില്‍ പെട്ടതാണ്.

അടിയും പീഡനവുമാണ് മൂന്നാമത്തെ കാരണം. പരുഷതയേക്കാള്‍ ഗൗരവപ്പെട്ട കാര്യമാണിത്. അമിതമായ രീതിയിലുള്ള അടിയും മര്‍ദനവും പ്രതിഫലിക്കുക കോപവും വിദ്വേഷവുമായിട്ടാണ്. പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവുമൊന്നും കുട്ടികള്‍ മനസ്സിലാക്കി കൊള്ളണമെന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അടിക്കുന്ന പിതാവിനെ വെറുക്കുന്നു എന്നതായിരിക്കും അവന്റെ ന്യായം. ക്രൂരമായ മര്‍ദനങ്ങളാണെങ്കില്‍ കാലങ്ങള്‍ തന്നെ പിന്നിട്ടാലും പലര്‍ക്കും അത് മറക്കാന്‍ സാധിക്കാറില്ല.

ഉപ്പ ഉമ്മയെ മര്‍ദിക്കുന്നത് മക്കളുടെ വെറുപ്പിന് കാരണമാകുന്ന നാലാമത്തെ കാര്യമാണ്. മക്കള്‍ ഉമ്മയെ സ്‌നേഹിക്കുകയെന്നത് പ്രകൃത്യാലുള്ള കാര്യമാണ്. അവരുടെ വാത്സല്യവും സ്വഭാവത്തിലെ നൈര്‍മല്യവുമെല്ലാം ആണതിന് കാരണം. അതുകൊണ്ട് തന്നെ അവരോട് പിതാവ് പരുഷമായി പെരുമാറുന്നത് മക്കളുടെ ഉള്ളില്‍ പിതാവിനോട് വെറുപ്പും അകല്‍ച്ചയുമാണ് ഉണ്ടാക്കുക. പ്രത്യേകിച്ചും മാതാവിനെതിരെയുള്ള ദ്രോഹം തടയാനുള്ള കഴിവ് അവര്‍ക്കില്ലാത്ത അവസ്ഥയിലത് കൂടുതലായിരിക്കും.

പിതാവിന്റെ വഴിവിട്ട ജീവിതമാണ് മറ്റൊരു കാരണം. പിതാവിനെ ഒരു മാതൃകായി കണ്ടാണ് മക്കള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാനാണ് എപ്പോഴും അവര്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ പേരില്‍ അഭിമാനം കൊള്ളാനും അവരിലേക്ക് ചേര്‍ത്ത് പറയാനും അവര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ച സംഭവിക്കുമ്പോള്‍ അവരുടെ മനസ്സിലുള്ള ചിത്രമാണ് തകര്‍ന്നു പോകുന്നത്. അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധം ചെലുത്തുന്നത് അവരുടെ ഉള്ളില്‍ പിതാവിനോടുള്ള വെറുപ്പായി മാറാറുണ്ട്. പലപ്പോഴു വീടുവിട്ട് പോകാന്‍ വരെ അവരെയത് പ്രേരിപ്പിക്കുന്നു. ദീനുമായി ബന്ധപ്പെട്ട നിര്‍ബന്ധ ശാസനകളുടെ കാര്യത്തിലല്ല ഇത് എന്നതും പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്.

പരിഹാസവും കളിയാക്കലുമാണ് മറ്റൊരു കാരണം. എല്ലാം ശേഖരിച്ചു വെക്കുന്ന ഒരു പാത്രം പോലെയാണ് ചെറിയ കുട്ടികള്‍. പിന്നീട് വലുതാകുമ്പോഴാണ് അതിലുള്ളത് മറ്റുള്ളവര്‍ക്ക് മേല്‍ അവര്‍ ചൊരിയുക. കുട്ടിയായിരിക്കുമ്പോഴുള്ള ചുറ്റുപാടില്‍ നിന്നും അതിലെ അനുഭവങ്ങളില്‍ നിന്നുമാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. പിതാവ് മക്കളുടെ ശേഷികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതും ചീത്തപേരുകള്‍ വിളിക്കുന്നതും അവരുടെ കഴിവുകളെ തളര്‍ത്തുകയാണ് ചെയ്യുക. നിരന്തരം അതാവര്‍ത്തിക്കപ്പെടുമ്പോള്‍ പകയും വെറുപ്പുമായിട്ടത് മാറുകയും മക്കളുടെ വ്യക്തിത്വത്തെ ദോഷകരമായ തരത്തിലത് ബാധിക്കുകയും ചെയ്യുന്നു.

മക്കളുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഗണന നല്‍കാതെ അവഗണിക്കലാണ് മറ്റൊന്ന്. പിതാവ് മക്കളെയും അവരുടെ ജീവിതത്തെയും ശ്രദ്ധിക്കാതെ പോകുമ്പോള്‍ അനാഥരെ പോലെ അവരെ വിട്ട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അതവരുടെ മനസ്സിനെ വേദനിപ്പിക്കുകയും വെറുപ്പായി പ്രതിഫലിക്കുകയും പിതാവിനോടുള്ള സ്‌നേഹത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും.

പിതാവിന്റെ ദീനിനിഷ്ഠയും മക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. വിശ്വാസിയായ മകന്‍ തന്റെ പിതാവിനെ ദീനിനിഷ്ഠപുലര്‍ത്തുന്ന സല്‍കര്‍മിയായി കാണാനാണ് താല്‍പര്യപ്പെടുക. അപ്പോഴാണ് അവര്‍ക്ക് നന്മ ചെയ്യണമെന്ന ചിന്ത അവനിലുണ്ടാവുക. എന്നാല്‍ പിതാവ് പരസ്യമായി തെറ്റുകള്‍ ചെയ്യുന്ന ഒരു തെമ്മാടിയാകുമ്പോള്‍ അവരുടെ ഉള്ളിലെ സ്‌നേഹം വെറുപ്പായി മാറുന്നു.

മക്കള്‍ക്കിടയില്‍ സമത്വം കാണിക്കുക എന്നതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി കാണിക്കുക.' മക്കള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ നീതി കാണിക്കുക എന്നത് മാത്രമല്ല ഇതിന്റെ ഉദ്ദേശ്യം. വീട്ടിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഈ നീതി. പിതാവ് അനീതി കാണിക്കുന്നുണ്ടെന്ന് ഒരു മകന് അല്ലെങ്കില്‍ മകള്‍ക്ക് അനുഭവപ്പെട്ടാല്‍ അവരുടെ മനസ്സില്‍ പകയും വിദ്വേഷവും ജനിപ്പിക്കുന്നതിനത് കാരണമാകും. അനീതി ഹൃദയങ്ങളില്‍ നിന്നും സ്‌നേഹത്തെ തുടച്ചു നീക്കുന്നുവെന്ന് നാം ഓര്‍ക്കുക.

Wednesday, 25 October 2017



കുട്ടികളുടെ ഉത്തരമല്ല, നമ്മുടെ ചോദ്യമാണ് തെറ്റിയത്
ഡോ. ജാസിം മുതവ്വ 


മക്കള്‍ നമ്മോട് തുറന്ന് സംസാരിക്കുന്നില്ലെന്നുള്ള പലരും ഉന്നയിക്കുന്ന പരാതിയാണ്. അതിന്റെ കാരണം എന്താണെന്ന് സൂക്ഷ്മമായി പരതുമ്പോള്‍ നമ്മുടെ ചോദ്യത്തിനാണ് കുഴപ്പമെന്ന് കാണാം. 'ഇന്ന് സ്‌കൂളില്‍ നിന്ന് എന്താണ് നീ പഠിച്ചത്?' എന്ന തുറന്ന ചോദ്യം അവരുടെ മുന്നില്‍ വെക്കുമ്പോള്‍ ഒന്നുമില്ല എന്നോ അല്ലെങ്കില്‍ പഠിച്ച ഏതെങ്കിലും കാര്യമോ പറയുമ്പോള്‍ അവര്‍ വിശദമായി വിവരിക്കുന്നില്ലെന്ന് നാം പരിഭവപ്പെടുകയാണ്. എന്നാല്‍ നാം ചോദ്യത്തിന്റെ രൂപമൊന്ന് മാറ്റി 'കണക്കിന്റെ ടീച്ചര്‍ എന്താ നിന്നോടിന്ന് പറഞ്ഞത്?' അല്ലെങ്കില്‍ 'ഇന്റര്‍വെല്ലിന് ആരോടൊപ്പമാണ് നീ കളിച്ചത്?' എന്നോ ആണെങ്കില്‍ മറുപടി തീര്‍ത്തും വ്യത്യസ്തമായിരിക്കും. സംഭവിച്ചതെല്ലാം കഥകളായി തന്നെ അവര്‍ വിവരിക്കും. ചോദ്യത്തിന്റെ ശൈലിയില്‍ വന്ന മാറ്റമാണതിന് കാരണം.

അപ്രകാരം ഉപ്പയിലെ ഏത് കാര്യമാണ് നിനക്കിഷ്ടം എന്ന് മകനോട് ചോദിച്ചാല്‍ പൊതുവെ ലഭിക്കുന്ന മറുപടി എല്ലാം കാര്യവും എന്നായിരിക്കും. ഉപ്പയില്‍ നിനക്കിഷ്ടപ്പെട്ട മൂന്ന് കാര്യങ്ങള്‍ പറയാനാവശ്യപ്പെട്ട് ചോദ്യത്തിന്റെ ശൈലിയൊന്ന് മാറ്റിയാല്‍ അവന്‍ വിശദമായി തന്നെ അത് വിവരിക്കും. നമ്മുടെ മുന്നില്‍ കുട്ടികളുടെ വാചാലതയും മൗനവും നിശ്ചയിക്കുന്നത് ചോദ്യത്തിന്റെ രൂപമാണ്. ചോദ്യം വളരെ നിര്‍ണിതമായിരിക്കുമ്പോള്‍ അതിലൂടെ ഉള്ള് തുറന്ന് സംസാരിക്കാന്‍ അവരെ സഹായിക്കുകയാണ് നാം. അതിലൂടെ മനസ്സിന്റെ ഉള്ളിലുള്ളത് പുറത്തുവരും.

ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ചോദ്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും എന്തെങ്കിലും വിവരം നല്‍കുന്നതിന് മുമ്പ്. പല പ്രഭാഷകരും ചോദ്യങ്ങള്‍ ചോദിച്ചാണ് തങ്ങളുടെ സംസാരം തുടങ്ങാറുള്ളത്. ചോദ്യം ശ്രദ്ധയെ ശക്തിപ്പെടുത്തുകയും ബുദ്ധിയെ ഉണര്‍ത്തുകയും ചെയ്യുമെന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെയായിരിക്കാം പ്രവാചകന്‍(സ)യും ചിലപ്പോഴെല്ലാം ചോദ്യങ്ങളുടെ മുഖവുരയോടെയാണ് ചില വിഷയങ്ങള്‍ ഉണര്‍ത്തിയിരുന്നതെന്ന് കാണാം. അതിനൊരു ഉദാഹരണം നമുക്ക് നോക്കാം. പ്രവാചകന്‍(സ) പറഞ്ഞു: 'അല്ലയോ മുആദ്, അല്ലാഹുവിന് തന്റെ അടിമകളുടെ മേലുള്ള അവകാശമെന്താണെന്ന് അറിയുമോ? അടിമകള്‍ക്ക് അല്ലാഹുവിന്റെ മേലുള്ള അവകാശമെന്താണ്? ഇത്തരത്തിലുള്ള ചോദ്യം കേള്‍ക്കുന്നയാള്‍ വളരെ ശ്രദ്ധയോടെ അതിനായി ഉറ്റുനോക്കും. അപ്രകാരം 'വന്‍പാപങ്ങളില്‍ ഏറ്റവും വലിയ വന്‍പാപത്തെ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ?' എന്ന് നബി(സ) ചോദിക്കുമ്പോള്‍ സഹാബികള്‍ വളരെ ശ്രദ്ധയോടെ അതിന്റെ മറുപടിക്കായി കാതോര്‍ക്കും. ഇത്തരത്തിലുള്ള നിരവധി പ്രയോഗങ്ങള്‍ പ്രവാചകന്‍(സ) വാക്കുകളില്‍ നമുക്ക് കാണാന്‍ സാധിക്കും. തന്റെ കുരുവി ചത്തതില്‍ ദുഖിച്ച് ഒറ്റക്കിരിക്കുന്നു കുട്ടിയുടെ അടുത്ത് നബി(സ) സ്വീകരിച്ചതും ചോദ്യത്തിന്റെ ശൈലി തന്നെയായിരുന്നു. അവന്റെ ഉള്ളിലുള്ള ദുഖം തുറന്നു പറയുന്നതിനായി നബി(സ) ചോദിച്ചു: അബാ ഉമൈര്‍, കുരുവി എന്താണ് ചെയ്തത്?

ചോദ്യത്തെ അല്ലാഹു അറിവ് നേടാനുള്ള ഒരു മാര്‍ഗമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: 'നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അറിവുള്ളവരോട് നിങ്ങള്‍ ചോദിക്കുക.' മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ ഒരു കുട്ടി ഒരു ദിവസം ശരാശരി 300 ചോദ്യം ചോദിക്കുമെന്നാണ് പഠനങ്ങളും ഗവേഷണങ്ങളും അഭിപ്രായപ്പെടുന്നത്. ഇത്രയധികം ചോദ്യങ്ങള്‍ മാതാപിതാക്കളെ പഠിക്കാനും തങ്ങളുടെ വിവരം വളര്‍ത്താനും പ്രേരിപ്പിക്കും. ഇത്രയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അതാവശ്യമായി വരുന്നു. ഈ ഘട്ടത്തില്‍ ഒരു കുട്ടി സംസാരത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് 'എന്തുകൊണ്ട്' എന്നതായിരിക്കും. കാരണം അവര്‍ ജീവിതം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. ചോദ്യങ്ങളുടെ കാര്യത്തില്‍ ചില മാതാപിതാക്കള്‍ രണ്ട് ഗുരുതരമായ തെറ്റാണ് പലപ്പോഴും ചെയ്യാറുള്ളത്. ചോദ്യങ്ങള്‍ അധികരിക്കുമ്പോള്‍ കുട്ടിയെ നിശബ്ദനാക്കലാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കലാണ്. ചോദ്യത്തിനും ഉത്തരത്തിനുമുള്ള ശേഷി നാം ആര്‍ജ്ജിച്ചെടുക്കേണ്ട ഗുണം തന്നെയാണ്. ഇബ്‌നു അബ്ബാസ്(റ)നോട് അദ്ദേഹത്തിന്റെ വിജ്ഞാനത്തെ കുറിച്ച്, അതെവിടെ നിന്ന് നേടി എന്ന് ചോദിച്ചപ്പോള്‍ 'ചോദിക്കുന്ന നാവും മനസ്സിലാക്കുന്ന ഹൃദയവും' എന്ന മറുപടിയായിരുന്നു അതിനദ്ദേഹം നല്‍കിയത്.

Tuesday, 24 October 2017


പ്രോത്സാഹനത്തിലൂടെ വളര്‍ത്തിയെടുക്കാം
ഡോ. ജാസിം മുതവ്വ 

മൊബൈലില്‍ കളിക്കുകയാണ് ഒമ്പത് വയസ്സ് പോലും പ്രായമാവാത്ത  മകള്‍. പിതാവ് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ഭാവിയില്‍ ഒരുപാട് നല്ല ഗെയിമുകള്‍ അവളിലൂടെ പുറത്തുവരണം എന്നാണ് അയാള്‍ സ്വപ്‌നം കാണുന്നത്. പിതാവ് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. അവള്‍ വളര്‍ന്ന് വലുതായി. നല്ലൊരു ഗെയിമും ക്രിയേറ്റ് ചെയ്തു. ഇനി മറ്റൊരു യുവാവ്, യുവാക്കള്‍ക്കായി വിവിധ ആപ്പുകളുടെ ഒരു സൈറ്റ് രൂപകല്‍പന ചെയ്യുകയാണവന്‍. കുഞ്ഞുനാളിലേ ഇത്തരം കാര്യങ്ങള്‍ക്ക് ഉമ്മയവനെ പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ മകന്‍ പ്രസ്തുത മേഖലയില്‍ വിദഗ്ധനായി മാറും എന്ന് ആ മാതാവിനുറപ്പുണ്ടായിരുന്നു. അവരുടെ ഊഹം തെറ്റിയില്ല.

ചെറുപ്പം മുതലെ കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കി പ്രോത്സാഹനം നല്‍കുന്നത് ശ്ലാഘനീയമാണ്. കുറച്ച് മുമ്പ് ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. കോടിക്കണക്കിന് രൂപ അപ്ലിക്കേഷനുകളുടെ ഒരു വെബ്‌സൈറ്റിന് വിലയിട്ടിരിക്കുന്നു. നാല് സര്‍വകലാശാല വിദ്യാര്‍ഥികളുടെതാണ് മാസ്റ്റര്‍ ഐഡിയ. അവര്‍ തമ്മില്‍ സന്ദേശങ്ങള്‍ പങ്ക് വെക്കാന്‍ നിര്‍മ്മിച്ചതായിരുന്നു ആ വെബ്‌സൈറ്റ്. പിന്നീടത് വളര്‍ന്ന് വലിയൊരു സംഭവമായി.

കുട്ടികളായിരിക്കെ തന്നെ പുതിയ സംരംഭങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. അവരുടെ ഭാവിക്ക് വലിയൊരു മുതല്‍കൂട്ടായിരിക്കും അത്. അത്തരത്തിലൊരു മനുഷ്യനെ ഞാന്‍ പരിചയപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ക്കേ പിതാവിന്റെ പ്രോത്സാഹനം അവന് വേണ്ടുവോളമുണ്ടായിരുന്നു. അവന്‍ വളര്‍ന്ന് യുവാവായി. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങുന്ന വേളയില്‍ നമസ്‌ക്കാന്‍ പള്ളിയൊന്നും അവനവിടെ കാണാനായില്ല.  ഒരു ഫ്‌ലാറ്റ് വാടകക്കെടുത്ത് നമസ്‌കരത്തിനും ജുമുഅക്കും നേതൃത്വം നല്‍കാന്‍ ഒരു ചെറുപ്പക്കാരനെ പരിശീലിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപവാസികളായ മുസ്‌ലിംകളെ അങ്ങോട്ട് വെള്ളിയാഴ്ച ജുമുഅക്ക് ക്ഷണിക്കുന്നു. നമസ്‌കാര ശേഷം അവരോട് പറയുന്നു 'നമസ്‌കാരത്തിനായി നിങ്ങള്‍ ഒരുമിച്ച് കൂടിയ ഈ സ്ഥലം ഞാന്‍ വാടകക്കെടുത്തതാണ്. തുടര്‍ന്നും ഇവിടെ നമസ്‌കരിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ തുടര്‍ന്ന് നിങ്ങള്‍ വാടക നല്‍കികൊണ്ടിരിക്കുക.' ഈ യുവാവ് നിങ്ങളുടെ നമസ്‌കാരത്തിനും ജുമുഅക്കും നേതൃത്വം നല്‍കും.' അങ്ങനെ ഇവിടെ വിശ്വാസികള്‍ എല്ലാ നമസ്‌കാരങ്ങള്‍ക്കും ആഴ്ചയിലെ ജുമുഅക്കുമായി സംഗമിക്കുന്നു.

കാല്‍ കാശ് ചിലവഴിക്കാതെ മുന്നൂറോളം നമസ്‌കാര കേന്ദ്രങ്ങളാണ് ഈ മനുഷ്യന്‍ തുറന്നത്. ഈ വിജയഗാഥയുടെ രഹസ്യം ഒന്നുമാത്രമായിരുന്നു. അടിച്ചും ശകാരിച്ചും പഴിപറഞ്ഞും നോക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തുമൊന്നുമല്ല അവന്റെ പിതാവ് അവനെ വളര്‍ത്തിയത്. മറിച്ച് മുന്നിട്ടിറങ്ങാനുള്ള ഗുണം ചെറുപ്പത്തിലെ അവനില്‍ മാതാപിതാക്കള്‍ നട്ടുവളര്‍ത്തുകയും ധാരാളമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടികളിലെ അലസതയും താല്‍പര്യക്കുറവിനെയും കുറിച്ച് ഞാനൊരു പഠനം നടത്തുകയുണ്ടായി. അവരെ വളര്‍ത്തുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഇവക്ക് കാരണമായി എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ഓരോ കാര്യത്തിനും മുന്നിട്ടിറങ്ങുക എന്ന ഗുണം അവനില്‍ നട്ടുവളര്‍ത്തുന്നിനും പ്രോത്സാഹനം നല്‍കുന്നതിനും മാതാപിതാക്കള്‍ വിമുഖതകാണിക്കുന്നു.

എന്റെയടുക്കല്‍ ഒരിക്കല്‍ ഒരാള്‍ വന്ന് അയാളുടെ വൈവാഹികജീവിതത്തിലെ പ്രയാസങ്ങള്‍ പങ്കുവെച്ചു. ഭാര്യ അയാളുമായി സംസാരിക്കുന്നില്ല എന്നതായിരുന്നു അയാളുടെ പരാതി.
'ഞാന്‍ പറഞ്ഞു അവളുമായി സംസാരിക്കാന്‍ നീ മുന്‍കയ്യെടുക്കുക'
'അവളതിന് തയ്യാറായില്ലെങ്കില്‍?'
'വീണ്ടും ശ്രമിക്കുക'
'എന്നിട്ടുമവള്‍ തയ്യാറായില്ലെങ്കില്‍?'
'മൂന്നാമതും ശ്രമിക്കുക എന്നിട്ടും ശരിയായില്ലെങ്കില്‍ അവള്‍ സംസാരിക്കും വരെ വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുക.'
അവന് വിശ്വാസമായില്ല.
'നിങ്ങള്‍ പോയി ഞാന്‍ പറഞ്ഞതുപോലെ ചെയ്തുനോക്കുക.'
അയാള്‍ പോയി കുറച്ച് നാളുകള്‍ക്ക് ശേഷം വന്ന് എന്നോട്  'നാലാം തവണയും ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവളെന്നോട് സംസാരിച്ച് തുടങ്ങി.'
ഞാന്‍ ചിരിുകൊണ്ട് പറഞ്ഞു 'എങ്കില്‍ നിനക്ക് നിന്റെ പ്രശ്‌നങ്ങളുടെ താക്കോല്‍ ലഭിച്ചിരിക്കുന്നു. നീ മുന്‍കയ്യെടുക്കുക എന്നതത്രെ അത്.'

പ്രോത്സാഹനമാണ് ഏറ്റവും ശക്തമായ ഊര്‍ജ്ജം. സംസാരമാണ് അതിലടങ്ങിയ ഏറ്റവും വലിയ ഘടകം. അങ്ങനെ കാര്യങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നവര്‍ ജീവിതത്തില്‍ വിജയം വരിക്കുകയും ചെയ്യുന്നു. പ്രോത്സാഹനം ഏത് രാഷ്ട്രീയക്കാരനെയും സാമ്പത്തിക വിദഗ്ധനെയും പരിശീലകനെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാന്‍ ഒരുപോലെ പ്രേരിപ്പിക്കുന്നു. എഴുത്തുകാരനെയത് എഴുതാന്‍ കാരണമാക്കുന്നു. എന്റെ വായനക്കാരുടെ പ്രതികരണങ്ങളില്‍ നിന്ന് ഞാനറിഞ്ഞ പാഠമാണിത്. നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു. കളിക്കാരെയത് കൂടുതല്‍ നന്നായി കളിക്കാന്‍ പ്രേരിപ്പിക്കുന്നു. ഖൈബര്‍ യുദ്ധവേളയില്‍ പ്രവാചകന്‍ പ്രയോഗിച്ചത് ഈ വിദ്യയായിരുന്നു. 'അല്ലാഹും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന, അല്ലാഹുവെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ക്കേ ഞാനീ പതാക നല്‍കൂ' എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യനാകാന്‍ എല്ലാ അനുചരന്മാരും ആഗ്രഹിച്ചു. അലി(റ) ആയിരുന്നു ആ ഭാഗ്യവാന്‍. അതുകൊണ്ടുതന്നെ പ്രോത്സാഹനം വൈറ്റമിനുകള്‍ പോലെയാണ്. തന്മൂലും യുവാക്കളും പ്രായം ചെന്നവരും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തങ്ങള്‍ക്ക് താല്‍പര്യപൂര്‍വം മുന്‍കയ്യെടുക്കുന്നത് കാണാം.

മൊഴിമാറ്റം: ഹാബീല്‍ വെളിയംകോട്‌

Monday, 23 October 2017


മക്കളില്‍ ബുദ്ധിയും ചിന്തയും വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
ഡോ. ജാസിം മുതവ്വ 


ബുദ്ധിയും ചിന്തയും വളര്‍ത്തുന്നതിലെ ഒന്നാമത്തെ ഘടകം സ്‌നേഹമാണെന്ന് പറയുമ്പോള്‍ ഒരുപക്ഷെ വായനക്കാരന്‍ അത്ഭുതപ്പെട്ടേക്കും. വാക്കുകളിലൂടെയും തലോടലിലൂടെയും ആലിംഗനത്തിലൂടെയും കുട്ടയില്‍ സ്‌നേഹവും വാത്സല്യവും നാം ചൊരിയുമ്പോള്‍ അവന്റെ മാനസികാവസ്ഥക്ക് സുസ്ഥിരത നല്‍കുകയാണ് ചെയ്യുന്നത്. അതിലൂടെ മാതാപിതാക്കളുടെ അടുത്ത് സ്വീകാര്യനാണ് താനെന്ന തോന്നലുണ്ടാകുന്ന അവന്റെ ശേഷികളെയും വളര്‍ച്ചയെയും ബുദ്ധിയെയും അനുകൂലമായിട്ടത് സ്വാധീനിക്കും. ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുള്ള ഒന്നാണത്. മാതാവ് കുഞ്ഞിന് നേരത്തെ സ്‌നേഹം നല്‍കുമ്പോള്‍ മസ്തിഷ്‌കത്തിലെ ബുദ്ധിയെയും ഓര്‍മയെയും പ്രതിനിധീകരിക്കുന്ന ഭാഗത്തെയത് വളര്‍ത്തുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബുദ്ധി വളര്‍ച്ചയെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകം ചുറ്റുപാടിനെ അറിയുന്നതിന് പഞ്ചേന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുകയെന്നതാണ്. മാതാപിതാക്കളുടെ ഭാഗത്തു നിന്നും അധ്യാപനവും പരിശീലനവും കുട്ടിക്ക് ലഭിക്കേണ്ട ഒന്നാണിത്.

അവനെ ശ്രവിക്കുകയും അവനോട് സംസാരിക്കുകയും ചെയ്യുകയെന്നതാണ് മൂന്നാമത്തെ കാര്യം. അവനെ ശ്രവിക്കുന്നതിലൂടെ അവന്റെ ചിന്തകളെ വിലയിരുത്തുന്നതിനും അപഗ്രഥിക്കുകയും പുനപരിശോധിക്കുകയും ചെയ്യാന്‍ പഠിക്കുന്നു. അപഗ്രഥനത്തിനും അതില്‍ നിന്ന് ഒരു നിഗമനത്തിലെത്തുന്നതിനും മസ്തിഷ്‌കത്തെ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് സംസാരത്തിലൂടെ.

ബുദ്ധിയ വളര്‍ത്തുന്ന നാലാമത്തെ കാര്യമാണ് ഖുര്‍ആന്‍ മനപാഠമാക്കുകയും അതിന്റെ ആശയങ്ങളെയും അര്‍ഥങ്ങളെയും കുറിച്ച് ചിന്തിക്കുകയും വിശദീകരണങ്ങള്‍ വായിക്കുകയും ചെയ്യുകയെന്നത്. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കാനും ആലോചിക്കാനും നമ്മോട് ആവശ്യപ്പെടുന്ന ഖുര്‍ആന്‍ നമ്മുടെ ബുദ്ധിയെയാണ് ഉദ്ദീപിപ്പിക്കുന്നത്. മാത്രല്ല, ഖുര്‍ആന്‍ മനപാഠമാക്കുന്നതും ഇടക്കിടെ അത് ഓര്‍ക്കുന്നതും മസ്തിഷ്‌കത്തിലെ കോശങ്ങളെ ഉന്‍മേഷം കൊള്ളിക്കുകയും സജീവമാക്കുകയും ചെയ്യും. പ്രായാധിക്യം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിഭ്രമം ഖുര്‍ആന്‍ മനപാഠമാക്കിയവരില്‍ കുറവായതിന്റെ പിന്നിലെ രഹസ്യവും അതാണ്.

കുട്ടിയുടെ ബുദ്ധി വളര്‍ച്ചക്ക് സഹായിക്കുന്ന കളികളില്‍ ഏര്‍പ്പെടുകയെന്നതാണ് അഞ്ചാമത്തേത്. കടംങ്കഥകളെയും ഗണിതശാസ്ത്രത്തിലെ കളികളെയും പോലുള്ള വാചികമായവയോ ചിന്താശേഷി വളര്‍ത്തുന്ന ഇലക്ടോണിക് ഗെയിമുകളോ ആവാം അത്.

കണ്ടുപിടുത്തങ്ങള്‍ നടത്തിയവരെയും ധിഷണാശാലികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന സ്ഥലങ്ങളും പ്രദേശങ്ങളും സന്ദര്‍ശിക്കുകയും ജീവിതത്തില്‍ അവര്‍ നേരിട്ട പ്രയാസങ്ങളും പ്രതിസന്ധികളും പരിചയപ്പെടുത്തലുമാണ് ആറാമത്തെ കാര്യം. അപ്രകാരം മ്യൂസിയങ്ങളും ചരിത്രപ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കലും ധിഷണാശാലികളോടൊപ്പമുള്ള സഹവാസവും അതിനുപകരിക്കുന്നത് തന്നെ.

ഓര്‍മശക്തിക്കും ബുദ്ധിവളര്‍ച്ചക്കും ഗുണകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയെന്നതാണ് അവസാനത്തേത്. അതിനെ കുറിച്ച അറിവ് നമുക്ക് പകര്‍ന്നു നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്.

പ്രവാചകന്‍മാരുടെയും സഹാബത്തിന്റെയും പണ്ഡിതന്‍മാരുടെയും ജീവിതം എടുത്തു പരിശോധിക്കുമ്പോള്‍ ബുദ്ധിയും ചിന്തയും അവരുടെ സവിശേഷതയായിരുന്നുവെന്ന് കാണാം. അതായിരുന്നു അവരെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തരാക്കിയിരുന്ന കാര്യം. ഹിജ്‌റയുടെ വേളയില്‍ പ്രവാചകന്‍(സ)യോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അബൂബക്ര്‍(റ)നോട് ആരാണ് കൂടെയുള്ളതെന്ന് അന്വേഷിച്ചപ്പോള്‍ 'എനിക്ക് വഴികാണിക്കാനുള്ള വഴികാട്ടിയാണ്' എന്ന മറുപടി പറയാന്‍ സാധിച്ചത് അതുകൊണ്ടാണ്. വമ്പിച്ച പാരിതോഷികത്തിനായി പ്രവാചകനെ അന്വേഷിച്ചു നടന്ന ആ ആളെ തൃപ്തിപ്പെടുത്താന്‍ ആ മറുപടിക്ക് സാധിച്ചു. ഒരിക്കല്‍ ഉമറുല്‍ ഫാറൂഖിന്റെ അടുത്ത് ഒട്ടകത്തെ മോഷ്ടിച്ചുവെന്ന ആരോപണവുമായി ഒരാള്‍ തന്റെ ഭൃത്യനെ കൊണ്ടുവന്നു. ഭൃത്യന്റെ മുഖത്തെ ദൈന്യതയും ശോഷിച്ച ശരീരവും കണ്ട ഉമറിന് മനസ്സിലായി വിശപ്പ് കാരണമാണ് അയാള്‍ മോഷ്ടിച്ചതെന്ന്. ഭൃത്യനെ ശിക്ഷിക്കുന്നതിന് പകരം അവന്റെ യജമാനനെ ശാസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒറ്റനോട്ടത്തില്‍ തന്നെ കാര്യം ഗ്രഹിക്കാനുള്ള ശേഷിയാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാനാവും.

സന്താന പരിപാലനത്തിന്റെ പാഠങ്ങള്‍ നമുക്ക് പഠിപ്പിച്ചു തരുന്നതിനായി ബുദ്ധി ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നു. സുലൈമാന്‍ നബി സമ്മാനം നല്‍കി പരീക്ഷിച്ചപ്പോള്‍ അതിനോടുള്ള ബല്‍ക്കീസ് രാജ്ഞിയുടെ പ്രതികരണം, നദിയില്‍ ഒഴുക്കപ്പെട്ട മൂസാ നബിക്ക് മുല കൊടുക്കാന്‍ സഹോദരിയെ കൊട്ടാരത്തിലേക്ക് അയച്ചത്, ഫിര്‍ഔന്റെയും കിങ്കരന്‍മാരുടെയും കൈകളില്‍ നിന്ന് ഫിര്‍ഔന്റെ ഭാര്യ ആസിയ സ്വീകരിച്ച സമീപനം തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.

ഇത്തരം മാതൃകകളെയും ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന മൂല്യങ്ങളും നമ്മുടെ വീടകങ്ങളില്‍ പ്രവൃത്തിതലത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രധാനം. നാടിന്റെയും ദീനിന്റെയും ഭാവിയില്‍ പങ്കുവഹിക്കാനുള്ള മക്കളുടെ ബുദ്ധിയും ചിന്തയും വളര്‍ത്തുന്നതില്‍ അതീവ താല്‍പര്യം കാണിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

Sunday, 22 October 2017


എന്തിനാണ് ദൈവം കുഞ്ഞുങ്ങളെ പ്രയാസപ്പെടുത്തുന്നത്?
ഡോ. ജാസിം മുതവ്വ 

അയാള്‍ പറഞ്ഞു: 'എന്റെ മകന്‍ എന്നോടൊരു ചോദ്യം ഉന്നയിച്ചു. എങ്ങനെയാണ് അതിന് മറുപടി നല്‍കുക എന്നെനിക്കറിയില്ല. എന്തുകൊണ്ടാണ് അല്ലാഹു കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത്? എന്നതായിരുന്നു ആ ചോദ്യം. ചില കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിക്കുന്നു. അല്ലെങ്കില്‍ ചിലര്‍ക്ക് കാന്‍സര്‍ പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ ബാധിക്കുന്നു. ഇങ്ങനെ വേദനയില്‍ നീറി ജീവിക്കാനായി എന്തിനാണ് അല്ലാഹു അവരെ ഇഹലോകത്തേക്ക് പടച്ചുവിടുന്നത്?' ഞാന്‍ പറഞ്ഞു: 'ഇത് സുപ്രധാനമായൊരു ചോദ്യമാണ്. കുഞ്ഞുങ്ങള്‍ കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിശേഷിച്ചും. സംഭവങ്ങളെയും ഖദ്‌റിനെയും സ്രഷ്ടാവിനെയും പ്രപഞ്ചത്തെയും കുറിച്ച് ധാരാളം ചിന്തിക്കുന്ന കാലഘട്ടമാണത്. കണ്‍മുന്നില്‍ കാണുന്ന എന്തിനെ കുറിച്ചും അവര്‍ സംസാരിക്കും. അവയുടെ ഭാവിയെ സംബന്ധിച്ച് അവര്‍ക്കറിയില്ലെങ്കിലും'. ആ സഹോദരന്‍ പറഞ്ഞു: എന്റെ മകന്‍ ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ മറ്റാരോടെങ്കിലും അന്വേഷിക്കുകയോ അല്ലെങ്കില്‍ അതിനെ സംബന്ധിച്ച് എഴുതപ്പെട്ടിട്ടുള്ള വല്ലതും വായിച്ചുനോക്കിയിട്ടോ മറുപടി തരാം എന്നാണ് ഞാന്‍ പ്രതികരിച്ചത്.

ഞാന്‍ പറഞ്ഞു: വളരെ നന്നായി. മൂന്ന് കാര്യങ്ങളില്‍ ഊന്നിക്കൊണ്ട് താങ്കള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം നല്‍കാം. ദൈവവിധിയുടെ, പ്രത്യേകിച്ചും മനുഷ്യനെ ബാധിക്കുന്ന ദുരിതങ്ങളുടെയും പരീക്ഷണങ്ങളുടെയും യുക്തിയെ (ഹിക്മത്ത്) അടിസ്ഥാനമാക്കിയുള്ള വിവരണമാണ് അവയില്‍ ഒന്നാമത്തേത്. ഗുണമാണെങ്കിലും ദോഷമാണെങ്കിലും ദൈവവിധിയെ എങ്ങനെ വീക്ഷിക്കണം, അവയുടെ യുക്തി ബോധ്യപ്പെട്ടില്‍ പോലും എങ്ങനെ അതില്‍ വിശ്വസിക്കണം എന്നതാണ് രണ്ടാമത്തേത്. മൂസാനബിയും സച്ചരിതനായ ഒരു ദാസനും തമ്മിലുണ്ടായ സംഭവം പോലെ, അതിഭൗതിക യാഥാര്‍ഥ്യങ്ങളുടെ പൊരുള്‍ മനസിലാക്കാന്‍ ഉതകുന്ന കഥകള്‍ താങ്കളുടെ മകന് പറഞ്ഞു കൊടുക്കുക എന്നതാണ് മൂന്നാമത്തേത്. അദ്ദേഹം പറഞ്ഞു താങ്കള്‍ കുറച്ചു കൂടി വിശദീകരിക്കാമോ? ഞാന്‍ പറഞ്ഞു പിന്നെന്താ വിശദീകരിക്കാമല്ലോ.
ശിശുവാകട്ടെ, മുതിര്‍ന്നയാളാവട്ടെ പ്രായഭേദമന്യേ അല്ലാഹു മനുഷ്യനെ പരീക്ഷിക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍ ദൈവികമായ ചില യുക്തികളുണ്ടാവും. പല കാരണങ്ങളാല്‍ അല്ലാഹു മനുഷ്യനെ പരീക്ഷിക്കാറുണ്ട്. പാപം പൊറുക്കുക, നന്മകള്‍ വര്‍ധിപ്പിക്കുക, ഈമാന്‍ ദൃഢമാക്കുക, അല്ലാഹുവിന്റെ വിധി അംഗീകരിക്കുന്നുണ്ടോ എന്നറിയുക, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തിരിച്ചറിയുകയും അതിന് നന്ദി കാണിക്കുകയും ചെയ്യുക തുടങ്ങിയവക്ക് വേണ്ടി പരീക്ഷണങ്ങള്‍ ഉണ്ടാവാം. ഒരു പിഞ്ചുകുഞ്ഞിനെ പരീക്ഷണത്തിന് വിധേയമാക്കുന്നതിലൂടെ മാതാപിതാക്കളിലും കുടുംബക്കാരിലും ഇവിടെ പറയപ്പെട്ട കാര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയാവാം ഉദ്ദേശ്യം.

അല്ലാഹുവിന്റെ ജ്ഞാനവും മനുഷ്യന്റെ വിവരവും വ്യത്യസ്തമാണെന്ന് തിരിച്ചറിയലാണ് രണ്ടാമത്തെ സംഗതി. നാം ഓരോ കാര്യത്തെയും അതിന്റെ നിലവിലുള്ള സ്ഥിതി വെച്ചുകൊണ്ടാണ് വീക്ഷിക്കുന്നത്. എന്നാല്‍ അല്ലാഹുവാകട്ടെ ഉണ്ടായിരുന്നതിനെയും ഉണ്ടാവാന്‍ പോകുന്നതിനെയും നിലവിലുള്ളതിനെയും ഉണ്ടായിട്ടില്ലാത്തതിനെയും ഇനി അതുണ്ടാവുകയാണെങ്കില്‍ എങ്ങനെയായിരിക്കും അതെന്നതിനെയും കുറിച്ച് അറിവുള്ളവനാണ്. ഭൂതവും വര്‍ത്തമാനവും ഭാവിയും അറിയുന്നവനാണവന്‍. മനുഷ്യന് ഗുണകരമായതാണ് അവന്‍ വിധിക്കുന്നത്. അതിനാല്‍ ഗുണമായാലും ദോഷമായാലും നാം വിധിയില്‍ വിശ്വസിക്കണം. അല്ലാഹു മനുഷ്യന് വിധിച്ചിട്ടുള്ള എല്ലാറ്റിലും അവന് ഗുണമുണ്ടാകും. പ്രത്യക്ഷത്തില്‍ രോഗം, അംഗവൈകല്യം എന്നിവ പോലെ ദോഷകരമായിട്ടാണ് അവയില്‍ പലതും അനുഭവപ്പെടുന്നതെങ്കിലും. താങ്കളുടെ മകനോട് ഒരു ദന്തഡോക്ടറുടെ ഉദാരണം പറഞ്ഞു കൊടുക്കുക. ചികിത്സാവേളയില്‍ അയാള്‍ താങ്കളെ വേദനിപ്പിക്കുന്നു. താങ്കളുടെ രോഗം മാറാന്‍ വേണ്ടിയാണത്. തല്‍സമയം വേദന അനുഭവപ്പെടുന്നുവെങ്കിലും ആ രോഗം ശമിക്കുന്നത് പിന്നീടാണ് (ശസ്ത്രക്രിയ, രോഗം ബാധിച്ച അവയവം മുറിച്ചുമാറ്റല്‍ തുടങ്ങിയവ ഇതിനോട് ചേര്‍ത്തുവായിക്കാം). ഇതുപോലെ ദൈവവിധിയിലും വേദനാജനകമായ ചിലതൊക്കെ ഉണ്ടാവും. അന്തിമ വിശകലനത്തില്‍ അതെല്ലാം ഗുണകരമായിരിക്കും.

മൂന്നാമത്തേത് താങ്കള്‍ അവന് മൂസാനബിയുടെ കഥ പറഞ്ഞുകൊടുക്കലാണ്. ആ സച്ചരിതനായ ദാസന്‍ കപ്പലില്‍ ദ്വാരമുണ്ടാക്കാന്‍ ഉദ്യമിച്ചപ്പോള്‍ മൂസാ നബി അതിനെ എതിര്‍ത്തു. കപ്പല്‍ മുങ്ങുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ആ ദാസന്‍ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോള്‍ മൂസാ നബിക്ക് അതും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. യാതൊരു തെറ്റും ചെയ്യാത്ത ആ കുഞ്ഞിനെ കൊലപ്പെടുത്തിയതിനെ മൂസാ നബി ചോദ്യം ചെയ്തു. പിന്നീട് ഒരു ഗ്രാമത്തിലെത്തിയ അവരിരുവരും അവിടുത്തുകാരോട് തങ്ങള്‍ക്ക് ആതിഥ്യമേകാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ തയ്യാറായില്ല. ആ സന്ദര്‍ഭത്തിലും, അവിടെ തകര്‍ന്നുവീഴാറായിരുന്ന ഒരു മതില്‍ അദ്ദേഹം ഭദ്രമായ രൂപത്തില്‍ പണിതുകൊടുത്തു. നമുക്ക് ആതിഥ്യമരുളാന്‍ തയ്യാറാകാത്ത ഒരു ജനതക്ക് എന്തിനാണ് സൗജന്യസേവനം ചെയ്തുകൊടുക്കുന്നത് എന്ന രീതിയില്‍ മൂസാ ആ ചെയ്തിയെ വിമര്‍ശിച്ചു. കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങളെ ആസ്പദമാക്കിയായാണ് മൂസാ നബി പ്രതികരിച്ചത്. എന്നാല്‍ ആ ദാസന് അല്ലാഹു സവിശേഷജ്ഞാനം നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മൂസാ നബിക്ക് യോജിക്കാന്‍ സാധിക്കാതിരുന്ന ആ പ്രവൃത്തികളുടെ കാരണം ബോധ്യപ്പെടുത്തി. ആ കപ്പല്‍ സഞ്ചരിക്കുന്ന ദിശയില്‍ ഒരു രാജാവ് കാത്തുനില്‍പ്പുണ്ടെന്നും കപ്പല്‍ യാതൊരു കേടുപാടുമില്ലാത്തതാണെങ്കില്‍ അയാള്‍ അത് പിടിച്ചെടുക്കുമെന്നുമായിരുന്നുമായിരുന്നു ഒന്നാമത്തേതിന്റെ വിശദീകരണം. അതുപോലെ, താന്‍ കൊലപ്പെടുത്തിയ ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളാണ്, എന്നാല്‍ അവന്‍ വലുതായാല്‍ അവരെ കഷ്ടപ്പെടുത്തും, അവരെ കുഫ്‌റിലേക്ക് കൊണ്ടുപോകും. അതിനാല്‍ അവന്‍ കൊല്ലപ്പെടുന്നതാണ് നല്ലത് എന്നാണ് രണ്ടാമത്തെ സംഭവത്തെ അദ്ദേഹം വിശദീകരിച്ചത്. പിന്നെ ആ മതിലിന്റെ ചുവട്ടില്‍ അനാഥരായ രണ്ട് കുട്ടികള്‍ക്കുള്ള സമ്പത്ത് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അത് തകര്‍ന്നാല്‍ ആ സമ്പത്ത് ആളുകള്‍ കൈവശപ്പെടുത്തും. അതിനാല്‍ ഭാവിയില്‍ അത് ആ മക്കള്‍ക്ക് തന്നെ കിട്ടണമെന്നതിനാലാണ് ഞാന്‍ അത് പുനര്‍നിര്‍മിച്ചത് എന്നായിരുന്നു മൂന്നാമത്തെ സംഭവത്തിന് അദ്ദേഹം നല്‍കിയ വിശദീകരണം.

അയാള്‍ പറഞ്ഞു ഈ മൂന്ന് സംഗതികളും വളരെ പ്രധാനപ്പെട്ടവ തന്നെ. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മൂസാനബിയുടെ ചരിത്രത്തിലുള്ള ആ കുഞ്ഞിന്റെ കഥയാണ്. അതില്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരമുള്ളതുപോലെ തോന്നുന്നു. ഞാന്‍ പറഞ്ഞു കൗമാരപ്രായമത്തില്‍ നമ്മുടെ കുട്ടികളില്‍ കാണപ്പെടുന്ന ആശാവഹമല്ലാത്ത രണ്ട് പ്രധാന സംഗതികളുണ്ട്. ഒന്ന്, പരലോകത്തെ വിസ്മരിച്ചുകൊണ്ട് ഇഹലോകത്തെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നു. രണ്ട് അവര്‍ സംഭവലോകത്തെ കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. അതിന്റെ അപ്പുറത്തുള്ള കാര്യങ്ങള്‍ (അദൃശ്യലോകം) അവരുടെ പരിഗണനയില്‍ വരുന്നേയില്ല. ഏത് വിധിയെയും ദൈവികമായ കാഴ്ചപ്പാടോടെ കാണാന്‍ താങ്കളുടെ മകന്‍ ശീലിക്കണം. വര്‍ത്തമാനവും ഭാവിയും നോക്കിക്കാണണം. എങ്കിലേ ഖദ്‌റിനെ കുറിച്ച പൂര്‍ണവും ശരിയുമായ വീക്ഷണം രൂപപ്പെടുകയുള്ളൂ. എന്നാല്‍ ഇത്തരമൊരു കാഴ്ച നന്നേ പ്രയാസകരമായതിനാല്‍ ഗുണമായാലും ദോഷമായാലും ഖദ്‌റില്‍ വിശ്വസിക്കണമെന്ന് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നാം പറയുന്നു: അല്ലാഹു നമുക്ക് വിധിച്ചിട്ടുള്ളതിലെല്ലാം നമുക്ക് ഗുണമുണ്ട്. താങ്കള്‍ മകനുമായുള്ള സംഭാഷണം തുടരുക. അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കുക.

മൊഴിമാറ്റം: അബൂദര്‍റ് എടയൂര്‍


തൊഴില്‍ മേള 27ന്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ബി.ടെക്, എം.ബി.എ, ബിരുദം, ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 27 ന് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. വിവിധ കമ്പനികളിലായി 200 ഓളം ഒഴിവുകളിലേക്ക് നിയമനത്തിന് അവസരമുണ്ട്. 26 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് www.ncs.gov.inഎന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ടായിരിക്കും. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.facebook.com/MCCTVM ഫോണ്‍ : 0471-2304577, 9159455118.

 ആബിദ് ഹുദവി തച്ചണ്ണ - തദ്കിറ -2017 ലെ പ്രസംഗം 
ദൈവനിരാസവും തീവ്രവാദവും നമ്മുടെ മക്കളെ പിടികൂടിയിട്ടുണ്ടോ?
ഡോ. ജാസിം മുതവ്വ Nov 20 - 2015

കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ചെറിയ കുട്ടി അവനിഷ്ടപ്പെട്ട ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ സ്‌ക്രീനിലേക്ക് കടന്നു വന്ന അപരിചിതന്‍ അവനെ പരിചയപ്പെടുന്നു. ആ ബന്ധം തുടര്‍ന്ന് ശക്തമായ സുഹൃദ്ബന്ധത്തിന്റെ തലത്തിലേക്കത് വളര്‍ന്നു. പിന്നീട് ആ അപരിചിതന്‍ കുട്ടിയോട് ചോദിച്ചത് കുടുംബത്തെ പരിചയപ്പെടുന്നതിനുള്ള ചോദ്യങ്ങളായിരുന്നു. നിന്റെ ഉപ്പ നമസ്‌കരിക്കുന്ന ആളാണോ? നിന്റെ ഉമ്മ ഹിജാബ് ധരിക്കുമോ? നിന്റെ ഇക്കയുടെ കൂട്ടുകാര്‍ നല്ലവരാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍. അതിലൂടെ തന്റെ കുടുംബം മുഴുവന്‍ നിഷേധികള്‍ (കാഫിറുകള്‍) ആണെന്നും അവരെ വധിക്കുന്നതിലൂടെ മാത്രമേ നിനക്ക് സ്വര്‍ഗത്തിലക്കുള്ള പാതയില്‍ പ്രവേശിക്കാനാകൂ എന്ന ബോധം കുട്ടിക്ക് പകര്‍ന്നു കൊടുക്കുകയുമാണ് അയാള്‍ ചെയ്തത്. എട്ടു വയസ്സു പോലും തികയാത്ത കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം പിതാവിനോട് പറഞ്ഞു.

ഒമ്പത് വയസ്സ് തികഞ്ഞിട്ടില്ലാത്ത മറ്റൊരു പെണ്‍കുട്ടിയുടെ താല്‍പര്യം അന്യഭാഷയില്‍ രചിക്കപ്പെട്ട നോവലുകള്‍ വായിക്കുന്നതിലായിരുന്നു. ഭാവനകളാലും അമാനുഷിക പ്രവര്‍ത്തനങ്ങളാലും നിറഞ്ഞവയായിരുന്നു അവയുടെ ഉള്ളടക്കം. തന്റെ മകള്‍ നന്നായി വായിക്കുമെന്ന് അവളുടെ മാതാവ് സ്ത്രീകള്‍ ഒത്തു ചേരുന്ന സദസ്സുകളില്‍ അഭിമാനത്തോടെ പറഞ്ഞു. എന്നാല്‍ ആളുകള്‍ക്കിടയില്‍ നിരവധി അന്ധവിശ്വാസങ്ങള്‍ ഉണ്ടെന്നും അതിലൊന്നാണ് അല്ലാഹു ഉണ്ടെന്ന് പറയുന്നതെന്നും ഒരു ദിവസം കുട്ടി പറഞ്ഞത് ഉമ്മയെ ഞെട്ടിച്ചു. അവളുടെ വാക്കുകളെ ഉമ്മ ശക്തമായി എതിര്‍ത്തു. എന്നാല്‍ മതം മറ്റൊരു അന്ധവിശ്വാസമാണെന്നും മനുഷ്യന് സന്തോഷം ലഭിക്കാന്‍ അവന്‍ ഉദ്ദേശിക്കുന്ന പോലെ ജീവിച്ചാല്‍ മതിയെന്നുമായിരുന്നു അവളുടെ മറുപടി.

സംഭവിച്ച രണ്ട് കഥകളാണിത്. ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്ന ഒരു കുട്ടി തീവ്രവാദിയായ സുഹൃത്ത് മുഖേനെ തീവ്രവാദത്തിലേക്ക് എത്തുന്നതാണ് ഒന്നാമത്തേത്. ദൈവനിഷേധ ചിന്തകള്‍ വളര്‍ത്തുന്ന പുസ്തകങ്ങള്‍ വായിച്ച് അതിലേക്ക് എത്തപ്പെട്ട പെണ്‍കുട്ടിയുടേതാണ് രണ്ടാമത്തേത്. ഈ രണ്ട് കഥയിലേയും ആളുകളെ എനിക്ക് വ്യക്തിപരമായി തന്നെ അറിയാവുന്നവരാണ്. സമാനമായ വേറെയും സംഭവങ്ങള്‍ എന്റെയടുത്തുണ്ട്. എന്നാല്‍ നാം ജീവിക്കുന്ന കാലത്തെ മനസ്സിലാക്കുന്നതിന് ഈ രണ്ട് സംഭവങ്ങള്‍ തന്നെ മതിയായതാണ്. കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുന്ന ചിന്തകളുടെ ഏത് സ്വഭാവത്തിലുള്ളതാണെന്നും അതില്‍ നിന്ന് മനസ്സിലാക്കാം.

അത്തരം ചിന്തകളുടെയും വിവരങ്ങളുടെയും സ്രോതസ്സുകളെ മാറ്റി വെച്ചു കൊണ്ട് ഞാന്‍ ചോദിക്കുന്നത്: നാം ജീവിക്കുന്ന ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിന് മാതാപിതാക്കള്‍ ഒരുങ്ങിയിട്ടുണ്ടോ? കുട്ടികളുമായി ബന്ധപ്പെട്ട തീവ്രവാദ ചിന്തകള്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വര്‍ധിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നുണ്ടോ? വരും തലമുറയുടെ ചിന്താപരവും സാംസ്‌കാരികവും മതപരവുമായ പരിണതിയെ കുറിച്ച് നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ് ഈ ചോദ്യങ്ങള്‍. സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയും നമ്മുടെ കിടപ്പുമുറികളില്‍ വരെ എത്തിയിരിക്കുന്ന അതിന്റെ കരങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ നമ്മുടെ മക്കളുടെ ചിന്തയിലേക്ക് പ്രവേശിക്കാന്‍ കഴിയും. തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണും ഐപാഡും ഉപയോഗിച്ച് രാവും പകലും പുറം ലോകവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നവരാണ് മക്കള്‍ എന്നതാണ് വസ്തുത.

നമ്മുടെ മക്കളുടെ മസ്തിഷ്‌കത്തെ സംരക്ഷിക്കുന്നതിന് രണ്ട് നയങ്ങള്‍ നാം അനിവാര്യമായും സ്വീകിക്കേണ്ടതുണ്ട്. മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നാം കൂടി പങ്കാളിയാവുക എന്നതാണ് അതില്‍ ഒന്നാമത്തേത്. അവര്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍, അവര്‍ കളിക്കുന്ന കളികള്‍, അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍, ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ടെലിവിഷനിലൂടെയും അവര്‍ കാണുന്ന സിനിമകളും സീരിയലുകളും തുടങ്ങിയവയിലെല്ലാം അവരോടൊപ്പം പങ്കുചേരാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു കൊടുക്കുന്ന രീതിയാണ് സന്താനപരിപാലനത്തില്‍ നമുക്ക് സംഭവിക്കുന്ന ഏറ്റവും വലിയ വീഴ്ച്ച. ചെറിയ കുട്ടികളെ പോലും അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് പലരും ചെയ്യുന്നത്. തീവ്രവാദ ചിന്തകളും വ്യതിചലിച്ച ആശയങ്ങളും ചിതലിനെ പോലെ അരിച്ചു കയറി കൊണ്ടിരിക്കുകയാണ്. വലിയവരെന്നോ കുട്ടികളെന്നോ വേര്‍തിരിക്കാതെ എല്ലാവരിലേക്കുമത് പ്രവേശിക്കുന്നു.

മാതാപിതാക്കള്‍ വൈജ്ഞാനികമായും സാങ്കേതികമായും പുരോഗതി പ്രാപിക്കുകയും കാലഘട്ടത്തിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തേത്. അപ്പോള്‍ മാത്രമേ മക്കളുടെ ചിന്തകള്‍ക്കൊപ്പം നീങ്ങാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. ജോലിത്തിരക്കുകളുകളുടെയോ മറ്റാവശ്യങ്ങളുടെയോ ന്യായം പറഞ്ഞ് കൂടുതല്‍ അവരില്‍ നിന്ന് മാറിനില്‍ക്കരുത്. മക്കള്‍ കാണുന്നതിനെയും കേള്‍ക്കുന്നതിനെയും പരിചയപ്പെടുന്നതിനെയും കുറിച്ചെല്ലാം സംസാരിക്കുന്നതിന് ദിവസവും കുറച്ച് സമയമെങ്കിലും അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ നാം സന്നദ്ധരാവണം. കല്‍പനകള്‍ക്കും അടിച്ചേല്‍പ്പിക്കലുകള്‍ക്കും പകരം ഈ രണ്ട് വഴികളിലൂടെ ആസ്വാദ്യകരമായ രീതിയില്‍ മടുപ്പോ മുഷിപ്പോ ഇല്ലാതെ മക്കളിലേക്ക് ദീന്‍ പകര്‍ന്നു നല്‍കാന്‍ നമുക്ക് സാധിക്കും. 'ദൈവനിഷേധവും തീവ്രവാദവും നമ്മുടെ മക്കളിലേക്ക് എത്തിയിട്ടുണ്ടോ?' എന്ന ചോദ്യത്തെ വളരെ ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്.

മൊഴിമാറ്റം: നസീഫ്‌

Friday, 20 October 2017


കൗമാരം വഴിതെറ്റാതിരിക്കാന്‍
ഡോ. ജാസിം മുതവ്വ Dec 19 - 2015

ജീവിതത്തിലെ സങ്കീര്‍ണമായിട്ടുള്ള ഘട്ടമാണ് കൗമാരം. അതിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം മക്കളെ തന്നെ നഷ്ടപ്പെടുന്നതിലേക്കായിരിക്കും അത് നയിക്കുക. കൗമാരത്തെ മാതാപിതാക്കളോടുള്ള സൗഹൃദത്തിലേക്ക് തിരിച്ചുവിടുന്നതിന്റെ അഞ്ച് ശൈലികളാണ് നിങ്ങളുടെ മുന്നില്‍ വെക്കുന്നത്.

കൗമാരക്കാരെ പിടിച്ചു വെക്കാനുള്ള ഒന്നാമത്തെ മാര്‍ഗം അവരോട് സംവദിക്കുകയും കൂടിയാലോചിക്കലുമാണ്. അവര്‍ ഏതെങ്കിലും വിഷയത്തെ കുറിച്ച് ദീര്‍ഘമായി സംസാരിക്കുകയാണെങ്കില്‍ ആ സംഭാഷണത്തില്‍ അവരോടൊപ്പം തുടരാന്‍ മാതാപിതാക്കള്‍ മനസ്സുവെക്കണം. കൂടുതലായി സംസാരവും ഉദാഹരണങ്ങളും തന്റെ വീക്ഷണത്തെ തൃപ്തിപ്പെടുത്തുന്ന വാക്കുകളുടെ പ്രയോഗങ്ങളും അവര്‍ ഇഷ്ടപ്പെടുന്ന ഘട്ടമാണത്. സംസാരത്തിനിടയില്‍ അവര്‍ ശബ്ദമുയര്‍ത്തുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്താല്‍ അതിന്റെ പേരില്‍ കോപിക്കുകയോ സംസാരം അവസാനിപ്പിക്കുകയോ ചെയ്യരുത്. കാരണം സംഭാഷണത്തിന്റെ മര്യാദ അവരെ പഠിപ്പിക്കുകയാണ് നാം. പക്ഷപാത സമീപനത്തിന് പകരം സംവദിക്കാനും അവരെ കേള്‍ക്കാനും നാം തയ്യാറാവണം. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിലും അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിലും അവരുമായി കൂടിയാലോചിക്കണം. അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍ താനും കുടുംബത്തിന്റെ പ്രധാന ഭാഗമാണെന്ന തോന്നല്‍ അവനിലുണ്ടാവും. ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് അത് സഹായകമാകും.

കേള്‍ക്കുക, ധൃതിവെച്ച് കുറ്റപ്പെടുത്താതിരിക്കുക എന്നതാണ് രണ്ടാമത്തെ ശൈലി. അവര്‍ സംസാരിക്കുമ്പോള്‍ നമുക്ക് യോജിക്കാനാവാത്തതും നമുക്കിണങ്ങാത്തതുമായ കാര്യങ്ങളോ ധാര്‍മികമോ മതപരമോ ആയ തെറ്റുകളോ ഉണ്ടാവുന്നുണ്ടെങ്കില്‍ പോലും അത് കേള്‍ക്കാന്‍ നാം തയ്യാറാവണം. തനിക്ക് പരിഗണന ലഭിക്കുന്നുണ്ടെന്നും തന്റെ ചിന്തകള്‍ അവഗണിക്കപ്പെടുന്നില്ലെന്നുമുള്ള ബോധമുണ്ടാക്കാന്‍ അത് കാരണമാകും. പിന്നെ നാം അവനെ ശ്രവിച്ച പോലെ നാം സംസാരിക്കുമ്പോള്‍ കേട്ടിരിക്കാന്‍ അവനോട് പറയാം. നമുക്കിഷ്ടപ്പെടാത്ത എന്തെങ്കിലും അവര്‍ പറഞ്ഞാല്‍ ധൃതിവെച്ച് കുറ്റപ്പെടുത്താന്‍ ഒരിക്കലും മുതിരരുത്. ഒറ്റയടിക്ക് അതിനെ നിരാകരിക്കുന്നതിന് പകരം സംവദിച്ച് അതിലെ തെറ്റ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

അവരുടെ കളികളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുക എന്നതാണ് മൂന്നാമത്തേത്. അവര്‍ ഇഷ്ടപ്പെടുന്ന കളികളിലും ഹോബികളിലും പങ്കാളികളാവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇലക്ട്രോണിക് ഗെയിമുകളോ പക്ഷിമൃഗാദികളെ വളര്‍ത്തലോ ചിത്രം വരക്കലോ എല്ലാം ആവാം അത്. നാം അവര്‍ക്കൊപ്പമുണ്ടെന്നും അവരെ സ്‌നേഹിക്കുന്നുണ്ടെന്നുമുള്ള ബോധം സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കും. പ്രായവ്യത്യാസം ബന്ധത്തെ ഒരിക്കലും ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

സ്‌നേഹം പ്രകടിപ്പിക്കലാണ് നാലാമത്തേത്. വാക്കുകളാലും സമ്മാനങ്ങള്‍ നല്‍കിയും ആലിംഗനത്തിലൂടെയും ഇടക്കിടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ മാതാപിതാക്കള്‍ മറക്കരുത്. സ്‌നേഹപ്രകടനത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വ്യത്യാസം മാതാപിതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. വൈകാരികമായ സംസാരം കേള്‍ക്കുന്നതാണ് പെണ്‍കുട്ടിയെ സന്തോഷിപ്പിക്കുന്നതെങ്കില്‍ നിശബ്ദമായി സ്‌നേഹം പ്രകടിപ്പിക്കുന്നവനാണ് ആണ്‍കുട്ടി.

അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹം അവരില്‍ നട്ടുവളര്‍ത്തലാണ് അഞ്ചാമത്തെ കാര്യം. അല്ലാഹും അവന്റെ ദൂതനുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം. കൗമാരത്തിന്റെ ഘട്ടത്തില്‍ ചിലര്‍ക്കെങ്കിലും നമസ്‌കാരം പോലുള്ള കര്‍മങ്ങളിലും പഠനത്തിലും താല്‍പര്യവും ശ്രദ്ധയും കുറയുന്നത് കാണാറുണ്ട്. അല്ലാഹുവെ അനുസരിക്കുന്നതിനും ആരാധനകളില്‍ ശ്രദ്ധിക്കുന്നതിനും മാതാപിതാക്കള്‍ ഓര്‍മപ്പെടുത്തുകയും പ്രചോദനം നല്‍കുകയും ചെയ്യണം.

ഈ അഞ്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കൗമാര പ്രായത്തിലുള്ള മക്കളെ സുഹൃത്തുക്കളാക്കി മാറ്റാന്‍ സാധിക്കും. വിശുദ്ധ ഖുര്‍ആന്‍ സൂക്തവും പ്രവാചക വചനവുമാണ് ഈ ആശയങ്ങളുടെ അടിസ്ഥാനം. ഇബ്‌റാഹീം നബിയും മകനും തമ്മിലുള്ള സംഭാഷണം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക: 'അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു. ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്.'' അവന്‍ പറഞ്ഞു: ''എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം.'' (37: 101,102) അങ്ങേയറ്റം ഗുരുതരമായ വിഷയത്തില്‍, അത് ദൈവിക കല്‍പനയായിട്ടും മകനുമായി കൂടിയാലോചിക്കുന്ന മാതൃകയാണ് ഇബ്‌റാഹീം നബിയിലൂടെ നമുക്ക് കാണിച്ചു തരുന്നത്. അവര്‍ക്കിടയില്‍ സ്‌നേഹവും ശക്തമായ സുഹൃദ്ബന്ധവും ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ് ഇങ്ങനെ കൂടിയാലോചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.

ഒരിക്കല്‍ തനിക്ക് വ്യഭിചരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരു യുവാവ് നബി(സ)യെ സമീപിച്ചു. അയാള്‍ക്ക് പറയാനുള്ളത് കേട്ടുകഴിഞ്ഞ ശേഷം നബി(സ) അയാളോട് പറഞ്ഞു: നിന്റെ ഉമ്മയെയോ, മകളെയോ, സഹോദരിയെയോ ആരെങ്കിലും വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? ഒരിക്കലും ഇല്ലെന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: അതുപോലെ ആളുകളാരും അത് ഇഷ്ടപ്പെടുന്നില്ല. തുടര്‍ന്ന് അയാളുടെ പാപമോചനത്തിനും ഹൃദയവിശുദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ അയാള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ട കാര്യമായി വ്യഭിചാരം മാറി. അതിന് കാരണമായത് ശരീഅത്തിന് ഒരു നിലക്കും അംഗീകരിക്കാനാവാത്ത ആവശ്യത്തിന് വേണ്ടിയുള്ള അയാളുടെ സംസാരം കേള്‍ക്കാന്‍ നബി(സ) തയ്യാറാവുകയും അദ്ദേഹത്തെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്തതാണ്. പിന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ കാര്യങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ ആ മനസ്സിനെ മാറ്റിയെടുക്കാന്‍ സാധിച്ചു. ഇപ്രകാരം കൗമാരക്കാരായ മക്കളെ സുഹൃത്തുക്കളാക്കി മാറ്റിയെടുക്കാന്‍ നമുക്കും സാധിക്കട്ടെയെന്ന പ്രാര്‍ഥനയോടെ.

മൊഴിമാറ്റം: നസീഫ്‌

Wednesday, 18 October 2017


കുട്ടികളില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത്
ശൈഖ് വലീദ് ബസ്‌യൂനി 
                               
'ദുര്‍രിയ്യത്ത്' എന്ന പദം 32 തവണ 19 വിവിധ അധ്യായങ്ങളിലായി ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. 'സന്താനപരമ്പര', 'തലമുറ' എന്നൊക്കെയാണ് ദുര്‍രിയ്യത്ത് എന്ന പദത്തിന്റെ വിവക്ഷ. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ്. ഖുര്‍ആന്‍ ഇത്രയും സ്ഥലങ്ങളില്‍ കുടുംബത്തെ പറ്റിയും സന്താനങ്ങളെ പറ്റിയും ഊന്നിപ്പറഞ്ഞതില്‍ നിന്നു തന്നെ അവയുടെ പ്രാധാന്യം ഇസ്‌ലാമില്‍ എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. സന്താനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പലപ്പോഴും അവരെ എങ്ങനെ വളര്‍ത്തും? അവര്‍ക്ക് എങ്ങനെ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും? അവരെ എങ്ങനെ പഠിപ്പിക്കും? അവരെ എങ്ങനെ സംരക്ഷിക്കും? എന്നിങ്ങനെ നിരവധി ചോദ്യങ്ങളും നമ്മുടെ മനസ്സില്‍ ഉരുത്തിരിയാറുണ്ട്. ഇത് പ്രകൃതിപരമാണ്. പ്രവാചകന്‍(സ) പറയുന്നു: ''നിങ്ങളില്‍ ഓരോരുത്തരും ഇടയന്മാരാണ്, നിങ്ങള്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്'' (ബുഖാരി, മുസ്‌ലിം). മറ്റൊരു സ്ഥലത്ത് പ്രവാചകന്‍(സ) അരുളുന്നു: ''നിങ്ങള്‍ നിങ്ങളുടെ കുടുംബത്തേയും സന്താനങ്ങളേയും നല്ല മര്യാദകളും ഉപചാരങ്ങളും അഭ്യസിപ്പിക്കുക.''

എന്നാല്‍ കുട്ടികളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു പഠിതാവിന്റെ കണ്ണിലൂടെ. മുതിര്‍ന്നവര്‍ ശീലിക്കേണ്ട ധാരാളം കഴിവുകളും വാസനകളും കുട്ടികളിലുണ്ട്. ഏതാനും ചിലത് ചുവടെ ചേര്‍ക്കുന്നു.

1. സ്ഥിരോത്സാഹം: കുട്ടികള്‍ എളുപ്പം തോറ്റു കൊടുക്കുന്നവരല്ല. അവര്‍ക്ക് ഒരു ലക്ഷ്യമുണ്ടാകും. പ്രതിബന്ധങ്ങളെയൊക്കെ മറന്ന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ ഉദ്ദേശിച്ചത് നേടിയെടുക്കുന്നു. എന്നാല്‍ നാം മുതിര്‍ന്നവരാകട്ടെ നമ്മള്‍ നേരിടുന്ന പ്രതിസന്ധികളെ നമ്മുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ഒന്ന് മാത്രമായാണ് കാണാറുള്ളത്.

2. പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളല്‍: പുതുതായി സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ ചീത്ത കുട്ടിയായിരിക്കരുത് എന്ന് അധ്യാപകര്‍ അവര്‍ക്ക് നല്‍കുന്ന ഉപദേശം കുട്ടികള്‍ മനസ്സില്‍ കുറിച്ചിടും. തെറ്റായി കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും. മുമ്പ് പറ്റിയ പിഴവുകളെ അടുത്ത തവണ തിരുത്താന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും പിഴവുകളെ പരാജയമായാണ് കാണാറുള്ളത്. കുട്ടികളെ പോലെ പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും പരാജയപ്പെടാതിരിക്കലല്ല വിജയം, പരാജയപ്പെട്ടിടത്ത് നിന്ന് എഴുന്നേറ്റു വരാന്‍ കാണിക്കുന്ന ആര്‍ജവമാണ് വിജയം.

3.മനശ്ശുദ്ധി: മനസ്സില്‍ സദാ വിദ്വേഷവുമായി നടക്കുന്ന ശീലം കുട്ടികള്‍ക്കില്ല. അവര്‍ എളുപ്പം പൊറുക്കുന്നവരാണ്. സുതാര്യമായാണ് അവര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത്. അവര്‍ പൊയ്മുഖങ്ങള്‍ കൊണ്ടുനടക്കാറില്ല. നമ്മള്‍ മുതിര്‍ന്നവരും മറ്റുള്ളവരോട് ഇതേ ശുദ്ധമനസ്‌കതയാണ് പ്രകടമാക്കേണ്ടത്. കുട്ടിയോട് ഒരു തവണ കരുണ കാട്ടിയാല്‍ അവന്‍ നമ്മുടെ എല്ലാ തെറ്റുകളും മറന്നുകളയും. എന്നാല്‍, ഒരൊറ്റ തെറ്റുകൊണ്ട് വര്‍ഷങ്ങള്‍ ചെയ്ത നന്മയും ഇല്ലാതാക്കുന്നവരാണ് മുതിര്‍ന്നവര്‍.

4.അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ്: കുട്ടികള്‍ എളുപ്പം സഹകരിക്കുകയും പരസ്പരം അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ നാം മുതിര്‍ന്നവരാകട്ടെ പലപ്പോഴും കടുംപിടുത്തക്കാരും മാറ്റങ്ങള്‍ ആഗ്രഹിക്കാത്തവരുമാണ്.

5. ചിരിക്കാനും പുഞ്ചിരിക്കാനുമുള്ള കഴിവ്: ഒരു കുട്ടി ഒരു ദിവസം ശരാശരി 200 തവണ ചിരിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ മുതിര്‍ന്നവരാകട്ടെ 14-17 തവണ മാത്രം. പല ആളുകളും ദിവസത്തിലെ നല്ലൊരു ഭാഗവും ദേഷ്യവും നിരാശയും മനസ്സില്‍ അടക്കിപ്പിടിച്ച് നടക്കുന്നവരാണ്.

6. നിരീക്ഷണപാടവം: കുട്ടികള്‍ പ്രകൃതിപരമായി തന്നെ ജിജ്ഞാസയുള്ളവരാണ്. ഓരോ ദിവസവും സ്വന്തം കഴിവുകളെയും തന്റെ ചുറ്റുമുള്ള ലോകത്തെയും അവര്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. മുതിര്‍ന്നവരും സ്വന്തത്തെ കണ്ടെത്താനും അജ്ഞതയെ മറികടക്കാനും കുട്ടികളില്‍ നിന്ന് പഠിക്കണം.

7. പരസ്പരവിശ്വാസം: കുട്ടികള്‍ മറ്റുള്ളവരെ വിശ്വസിക്കുന്നു. ഒരാള്‍ എടുക്കാനായി കൈ കാണിക്കുമ്പോള്‍ കുട്ടി അയാളിലേക്ക് ചായുന്നത് അയാളിലുള്ള വിശ്വാസം കൊണ്ടാണ്. കൂട്ടായി ജീവിക്കുന്നവര്‍ എന്ന നിലക്ക് നമുക്ക് അനിവാര്യമാണ് ഈ പരസ്പരവിശ്വാസം. പരസ്പരം അറിയാനും ബഹുമാനിക്കാനും അത് നമ്മെ സഹായിക്കും.

8. ആത്മവിശ്വാസം: ഞാനാണ് ഏറ്റവും സുന്ദരന്‍, ബുദ്ധിയുള്ളവന്‍, ശക്തിയുള്ളവന്‍ എന്നൊക്കെയാണ് ഓരോ കുട്ടിയും ചിന്തിക്കുന്നത്. സ്വന്തം സ്വപ്‌നങ്ങളെ പൂവണിയിക്കണമെങ്കില്‍ മുതിര്‍ന്നവര്‍ക്കും വേണ്ടത് ആത്മവിശ്വാസമാണ്. സ്വന്തം കഴിവുകളിലുള്ള വിശ്വാസം.

9. ഉന്മേഷവും ഊര്‍ജസ്വലതയും: കുട്ടികള്‍ നിരന്തരമായി ഓരോ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. അവര്‍ നേരത്തെ എഴുന്നേല്‍ക്കുകയും ഉറങ്ങുന്നതു വരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിഷ്‌ക്രിയരായിരിക്കുക എന്നത് അവരുടെ നിഘണ്ടുവില്‍ ഇല്ല. മടികൂടാതെ ഉന്മേശവാന്മാരായി പ്രവര്‍ത്തിക്കാനുള്ള വലിയ പാഠം നമുക്ക് കുട്ടികളില്‍ നിന്ന് പഠിക്കാനുണ്ട്.

10. വിജ്ഞാനസമ്പാദനം: ഗൂഗിളും സ്മാര്‍ട്ട്‌ഫോണുമുള്ള ഈ കാലത്ത് നമ്മേക്കാള്‍ വിവരങ്ങളുടെ ലോകം പരിചയിക്കുന്നത് നമ്മുടെ കുട്ടികളാണ്. കുറച്ച് നേരം അവരോട് സംസാരിക്കാന്‍ നാം സമയം കണ്ടെത്തിയാല്‍ നാം അത്ഭുതപ്പെട്ടു പോകും. വിദ്യാഭ്യാസ രീതിയും അധ്യാപനരീതിയും മാറിയ ഈ കാലഘട്ടത്തില്‍ അവര്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ നമുക്ക് പുതുമയുള്ളവയായിരിക്കും. ദിവസവും ക്ലാസില്‍ നിന്ന് പഠിച്ചതെന്താണെന്ന് അവരോട് അന്വേഷിക്കുന്നതിലൂടെ അവരില്‍ നിന്ന് ധാരാളമായി നമുക്ക് പഠിക്കാന്‍ പറ്റും. 

ഓരോ കുട്ടിയും വ്യത്യസ്തരാണ്. കുട്ടികള്‍ക്കകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതിഭയെ തേച്ചുമിനുക്കിയെടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം അതിനുള്ള താങ്ങു മാത്രമാണ്. വളര്‍ച്ചയുടെ അടിസ്ഥാനം കുടുംബം തന്നെയായിരിക്കണം. കുട്ടികളെ ഒരിക്കലും അവഗണിക്കരുത്. അത് അവരില്‍ അപകര്‍ഷതാബോധം വളര്‍ത്താനേ ഉപകരിക്കൂ. നമ്മുടെ തലമുറയേക്കാള്‍ മെച്ചപ്പെട്ട ഒരു തലമുറയെയാണ് നാം അവരിലൂടെ സ്വപ്‌നം കാണേണ്ടത്. മക്കളെ സന്മാര്‍ഗപാതയില്‍ വളര്‍ത്തുക എന്നത് നിലനില്‍ക്കുന്ന ദാനധര്‍മ്മമാണ്. അവര്‍ വളര്‍ന്ന് അതിന്റെ ഗുണഫലങ്ങള്‍ കാണിക്കുമ്പോള്‍ നമ്മുടെ ഖബറിടങ്ങളിലേക്കും അതിന്റെ വെളിച്ചമെത്തും.

കുറേയധികം നേടുന്നത് കൊണ്ട് ജീവിതം അര്‍ഥവത്താകുന്നില്ല. തിരിച്ച് എന്ത് നല്‍കി എന്നതിലാണ് നാം ഓര്‍മിക്കപ്പെടുക. അല്ലാഹു നമ്മുടെ സന്താനങ്ങളെ നേരായ പാതയില്‍ നയിക്കട്ടെ.

വിവ: അനസ് പടന്ന

Tuesday, 17 October 2017

അൽഹംദുലില്ലാ 
ഇന്നലെ പുതിയതെരുവിൽ skssf പ്രവർത്തകരെ സംബന്ധിച്ചോളം സന്തോഷത്തിന്റെ ദിനമായിരുന്നു.സിറാജുദ്ധീൻ ഖാസിമി ഉസ്താദിന്റെ പ്രഭാഷണവും പ്രൗഢഗംഭീരമായ സദസ്സും കൊണ്ട് പുതിയതെരുവിലെ നീരൊഴുക്കുംചാൽ പ്രശോഭിച്ചിരുന്നു . വിശ്രമമില്ലാത്ത skssf പ്രവർത്തകരുടെ സേവനം സമ്മേളന നഗരിയിലെ വേറിട്ട കാഴച്ചയായിരുന്നു. മുഹമ്മദ് ശരീഫ് ബാഖവിയുടെ ഉത്ഘാടന പ്രഭാഷണവും ശ്രദ്ധേമായിരുന്നു. പുതിയതെരുവിലെ ജനങ്ങൾ ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയതിന്റെ വലിയ തെളിവായി മാറുകയായിരുന്നു ഇന്നലത്തെ സദസ്സ്. സഹചാരിയുടെ പ്രവർത്തനം പുതിയതെരുവിലെ അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമാകും എന്നതിൽ സംശയമില്ല. ഇന്ന് ആബിദ് ഹുദവി തച്ചണ്ണ ഉസ്താദ് സദസ്സിനെ അഭിസംബോധന ചെയ്യുകയാണ്.ദീനിസ്നേഹികൾ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.  സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ അച്ചടക്കത്തോടും ആദരവോടും കൂടി പ്രവർത്തിക്കുന്ന ഈ വിദ്യാർഥിപ്രസ്ഥാനത്തിന് ഇനിയും ഒരുപാട് മാതൃകാപരമായ പ്രവർത്തനം ചെയാനുണ്ട്. മഹല്ല് നിവാസികൾ അകമഴിഞ്ഞ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Monday, 16 October 2017

"തദ്‌കിറ" 2017 
SKSSF പുതിയതെരു ശാഖയുടെയും സഹചാരി റിലീഫ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽഒക്ടോബർ 17,18,19 തീയ്യതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ  മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുകയാണ്. സമസ്തയുടെ പ്രഥമ പ്രസിഡണ്ട് വരക്കൽ മുല്ലക്കോയ തങ്ങളുടെ പേരിലാണ് സമ്മേളന നഗരി നാമഥേയം ചെയ്യപ്പെട്ടിരിക്കുന്നത്. സിറാജുദ്ധീൻ അൽഖാസിമി പത്തനാപുരം,ആബിദ് ഹുദവി തച്ചണ്ണ,അഷറഫ് റഹ്‌മാനി ചൗക്കി തുടങ്ങിയവർ ചൊവ്വ,ബുധൻ,വ്യാഴം ദിവസങ്ങളിലായി സദസ്സിനെ അഭിസംബോധന ചെയ്യുന്നതായിരിക്കും. വ്യാഴാഴ്ച്ച മജ്‌ലിസുന്നൂറും ദിഖിർ ദുആ മജ്‌ലിസും നടക്കുന്നതായിരിക്കും. മജ്‌ലിസിന്ന് നേതൃത്വം കൊടുക്കുന്നത് പ്രമുഖ സൂഫിവര്യനും സമസ്തകേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ ശൈഖുനാ മാണിയൂർ ഉസ്താദാണ്.മുഴുവൻ ദീനീ സ്നേഹികളും അനുഗ്രഹീത സദസ്സിൽ പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു.