SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

സമസ്ത ചരിത്രം

1925-ല്‍ പ്രമുഖ പണ്ഡിതന്‍മാരും സമുദായ നേതാക്കളും കോഴിക്കോട് വലിയ ജുമാമസ്ജിദില്‍ സമ്മേളിച്ചു. നീണ്ട ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുശേഷം ഒരു പണ്ഡിത സഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കെപി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, പാറോല്‍ ഹുസൈന്‍ മൗലവി എന്നിവര്‍ യഥാക്രമം സംഘടനയുടെ പ്രസിഡണ്ട്, സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
     വരക്കല്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ നിര്‍ദേശ പ്രകാരം 1926 ജൂണ്‍ 26-ന് സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്തരായ പണ്ഡിതന്‍മാര്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുകയുണ്ടായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പേരില്‍ അതിന് സമ്പൂര്‍ണ്ണ സംഘടനാ രൂപം ആവിഷ്‌കരിക്കുകയും ചെയ്തു. വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങളെ സമസ്തയുടെ പ്രഥമ പ്രസിഡന്റായി കണ്‍വന്‍ഷന്‍ നാമനിര്‍ദ്ദേശം ചെയ്തു. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെഎം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെപി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രഥമ കമ്മിറ്റിയിലെ ഉപാധ്യക്ഷന്‍മാരായും പി.വി മുഹമ്മദ് മുസ്‌ലിയാര്‍, പികെ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടു.
      നിയമ വിദഗ്ധന്‍മാരുടെ ഉപദേശങ്ങള്‍ക്കനുസൃതമായി നിരവധി മുശാവറ യോഗങ്ങളിലെ സജീവ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കപ്പെട്ട സമസ്തയുടെ ഭരണഘടന ഗവണ്‍മെന്റ് അംഗീകരിച്ചതോടെ, 1934 നവംബര്‍ 14ന് സമസ്ത ഔദ്യോഗികമായി കോഴിക്കോട് രജിസ്റ്റര്‍ ചെയ്യപ്പെട്ടു (രജി.നമ്പര്‍: ട1 193435)
സമസ്തയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്. 1) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 2) അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവരുടെ കുപ്രചരണങ്ങളെയും നിയമാനുസൃതമായി എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുക. 3) മുസ്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക. 4) മതവിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുകയും മതവിശ്വാസത്തോടും മതസംസ്‌കാരത്തോടും കൈകോര്‍ത്തുപോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായത് ചെയ്യുകയും ചെയ്യുക. 5) അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക.
     1926 മുതല്‍ 1950 വരെ പൊതുസമ്മേളനങ്ങള്‍, ആശയസംവാദങ്ങള്‍, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലാണ് 'സമസ്ത' കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. 1950ഓടെ സംഘടന കേരളത്തില്‍ കൂടുതല്‍ വേരൂന്നുകയും ശക്തിപ്രാപിക്കുകയും ചെയ്തു. പിന്നീട് എട്ട് പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും 1996ലെ 25-ാമത്തെയും പൊതുസമ്മേളനങ്ങള്‍ വന്‍ജനപങ്കാളിത്തമുണ്ടായി.
      കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ചു പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ച് 'സമസ്ത' 2002-ല്‍ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു.
വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വിവിധ പോഷകഘടകങ്ങള്‍ രൂപീകരിച്ചു.
       1951 സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന ഒരു സുപ്രധാന യോഗത്തില്‍ 33 അംഗ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. ഇതിലൂടെ പ്രാഥമിക മതവിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്ത പ്രവേശിച്ചു. 
    സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന   അധ്യാപകരുടെ സംഘശക്തിയാണ്. ഈ അധ്യാപക സംഘടനക്ക് കേന്ദ്രകമ്മിറ്റി കൂടാതെ കേരളത്തിലും പുറത്തുമായി 17 ജില്ലാ ഘടകങ്ങളും 403 റൈഞ്ച് കമ്മിറ്റികളുമുണ്ട്.
    1954 ഏപ്രില്‍ 25-ന് താനൂരില്‍വച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവസമൂഹത്തെയും പൊതുജനത്തെയും സമസ്തയുടെ കീഴില്‍ അണിനിരത്തുക, താഴെ തട്ടുമുതല്‍ തന്നെ സമസ്തക്കു വ്യവസ്ഥാപിത സംഘടനാ രൂപം നല്‍കുക തുടങ്ങിയ ഉദ്ദേശത്തോടെ, സമസ്തക്കുകീഴില്‍ ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍വെച്ച് തീരുമാനിച്ചു. 1954 ഏപ്രില്‍ 26-ന് കോഴിക്കോട്ടെ അന്‍സാറുല്‍ ഇസ്‌ലാം ഓഫീസില്‍ വച്ചാണ് സുന്നി യുവജന സംഘം ജന്‍മമെടുത്തത്. ഇപ്പോള്‍ ഈ യുവജന സംഘത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മിറ്റികളും നിരവധി ശാഖകളും നിലവിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും സംഘടനക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 1961-ല്‍ കക്കാട്ട് സംഘടിപ്പിക്കപ്പെട്ട 21-ാമത് പൊതു സമ്മേളനത്തില്‍ വച്ചാണ് സുന്നി യുവജനസംഘത്തെ ഒരു പോഷക സംഘടനയായി സമസ്ത അംഗീകരിച്ചു.
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോള്‍ മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി സംഘടന കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.
      മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19-നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ എസ്‌കെഎസ്എസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കപ്പെടുന്നത്. മികച്ച നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംഘടന വലിയ വളര്‍ച്ച നേടിയിട്ടുണ്ട്.
സുന്നി ബാലവേദി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസപരീക്ഷാ ബോര്‍ഡ്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ എന്നീ പോഷക സംഘടനകള്‍കൂടി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
      സമുദായത്തിനകത്ത് സമസ്തയുടെ മഹിതമായ സന്ദേശ പ്രചരണം സാധ്യമാക്കുന്നത്   നിരവധി പ്രസിദ്ധീകരണങ്ങള്‍ മുഖേനയാണ്. ആദ്യം അറബിമലയാളത്തിലും പിന്നീട് 1954-ല്‍ മലയാളത്തിലും അല്‍ബയാന്‍ മാസിക പ്രസിദ്ധീകരിച്ചു. 1959-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അതിന്റെ മുഖപത്രമായ 'അല്‍മുഅല്ലിം' (ത്രൈമാസിക) പ്രസിദ്ധീകരിച്ചു. 1977-ല്‍ മാസികയായി പുനഃപ്രസിദ്ധീകരിച്ചു.
     കുട്ടികള്‍ക്കായി 'കുരുന്നുകള്‍', സ്ത്രീകള്‍ക്കും കുടുംബിനികള്‍ക്കുമായി 'സന്തുഷ്ടകുടുംബം' എന്നീ രണ്ടു പ്രധാനപ്പെട്ട മാസികകള്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കുരുന്നുകള്‍ കന്നഡ ഭാഷയിലും പ്രസിദ്ധീകരിക്കുന്നു. സമുദായത്തിന് മൊത്തത്തിലും സ്ത്രീ സമൂഹത്തിന് പ്രത്യേകിച്ചും ഇസ്‌ലാമിക വായനയുടെ നവ്യാനുഭൂതി പകര്‍ന്നു നല്‍കുകയെന്നതാണ് കുടുംബ മാസികയായ 'സന്തുഷ്ട കുടുംബ'ത്തിന്റെ ലക്ഷ്യം. കേരളത്തില്‍ ഏറ്റവുമധികം വരിക്കാരും വായനക്കാരുമുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണമാണ് സന്തുഷ്ട കുടുംബം മാസിക.
സുന്നി അഫ്കാര്‍ വാരികയും(എസ്‌വൈഎസ്), സത്യധാര  ദൈ്വവാരികയും(എസ്‌കെഎസ്എസ്എഫ്) പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 'തെളിച്ചം' മലയാള മാസികയും ജാമിഅ: നൂരിയ്യ:യില്‍നിന്ന് 'അന്നൂര്‍', പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്ന് ''അന്നഹ്‌ള'' അറബി മാസികയും പ്രസിദ്ധീകരിക്കുന്നു.
    ഏതൊരു സംഘടനയെയും പോലെ ഭിന്നിപ്പുകള്‍ സമസ്തയുടെ ചരിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 60-കളില്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത കൈകൊണ്ട തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില പണ്ഡിതന്മാര്‍ സമസ്ത വിടുകയും അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഈ സംഘടനയുടെ പ്രധാനികളിലൊരാളായിരുന്നു പിന്നീട് വിവാദനായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. പിന്നീട് ആ സംഘടന പ്രവര്‍ത്തന രഹിതമായി.
പ്രാര്‍ത്ഥനകളില്‍ ഉച്ഛഭാഷിണി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്ന് സമസ്തയിലുണ്ടായിരുന്ന ശ്രദ്ധേയനായൊരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടപ്പോള്‍ സമസ്ത ഔദ്യോഗികമായി അദേഹത്തിന്റെ നിലപാടുകളെ മതപരമായി എതിര്‍ത്തു. തത്ഫലമായി അദ്ദേഹം സമസ്തയില്‍ നിന്ന് രാജിവെക്കുകയും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയെന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു.
നിരുത്തരവാദപരമായ ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കാന്തപുരം അബൂബക്ര്‍ മുസ്‌ലിയാര്‍ അടക്കം ഏതാനും ചിലര്‍ക്ക് ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനക്ക് രൂപം നല്‍കി അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമൂഹത്തിന് വലിയകളങ്കങ്ങള്‍ വരുത്തിയത് പോലെ സമുദായത്തില്‍ ഛിദ്രതയും മഹാനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
കേരള മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിവും വിശ്വാസ്യതയും നേടിയ മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വികേന്ദ്രീകൃത നേതൃരീതിയില്‍ നിന്ന് കേന്ദ്രീകൃത രീതിയിലേക്ക് കാലെടുത്തു വച്ചു കൊണ്ട് പാരമ്പര്യമായി മുസ്‌ലിം ഉമ്മത്ത് കൈകൊണ്ടിരുന്ന എല്ലാ രീതികളും പൈതൃകവും പരിരക്ഷിക്കുന്ന ഏക ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മാത്രമാണ്.
   1934 നവംബര്‍ 12ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സൊസൈറ്റീസ് രജിസ്‌ത്രേഷന്‍ ആക്ട്പ്രകാരം കോഴിക്കോട് ജില്ലാരജിസ്തര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ (രജി. നമ്പര്‍ എസ്.1. 1934-35) ഉണ്ടായിരുന്ന മുശാവറ അംഗങ്ങള്‍
1. ആങ്ങോട്ട് പുത്തന്‍ പീടിയേക്കല്‍ അഹ്മദ്കുട്ടി മൗലവി പാങ്ങ് (പ്രസിഡണ്ട്)
2. കുളമ്പില്‍ അബ്ദുല്‍ബാരി മൗലവി, വാളക്കുളം (വൈ.പ്രസിഡണ്ട്)
3. കുന്നുമ്മല്‍ മാമുംതൊടിയില്‍ അബ്ദുല്‍ഖാദിര്‍ മൗലവി, മങ്കട പള്ളിപ്പുറം (വൈ.പ്രസിഡണ്ട്)
4. മൗലവി, ഫാസില്‍ പി.കെ. മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍, തിരുവാലി (വൈ.പ്രസിഡണ്ട്)
5. അമ്പലപ്പുറത്ത് ഇമ്പിച്ചഹ്മദ് മൗലവി ഫറോക്ക് (വൈ.പ്രസിഡണ്ട്)
6. പഴയ പള്ളിവീട്ടില്‍ മുഹമ്മദ് ഹാജി കോഴിക്കോട് (സെക്രട്ടറി)
7. എരഞ്ഞിക്കല്‍ അഹ്മദ് മൗലവി ഫറോക്ക് (അസി. സെക്രട്ടറി)
8. വലിയ കുനേങ്ങല്‍ മുഹമ്മദ് മൗലവി മുദാക്കര, കോഴിക്കോട് (അസി. സെക്രട്ടറി)
9. പുതിയകത്ത് മമ്മത് കോയഹാജി കോഴിക്കോട് (ഖജാഞ്ചി)
10. പുതാറമ്പത്ത് ശിഹാബുദ്ദീന്‍ അബൂസആദത്ത് അഹ്മദ് കോയ മൗലവി ചാലിയം
11. പുത്തലത്ത് പീടിയേക്കല്‍ മുഹമ്മദ് മൗലവി ബേപ്പൂര്‍
12. സയ്യിദ് അബ്ദുറഹ്മാന്‍ മുഹമ്മദലി പൂക്കോയതങ്ങള്‍ മമ്പാട്
13. കരിമ്പനക്കല്‍ മുഹമ്മദ്കുട്ടി മൗലവി കൈപ്പറ്റ
14. കൊളപ്പുറത്ത് കുഞ്ഞഹ്മദ് മൗലവി ഇരിമ്പാലശ്ശേരി
15. പാനായിക്കുളത്ത് കരുവേലിപറമ്പില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാഞ്ഞിരമുക്കില്‍
16. ചെറിയമുണ്ടംകുണ്ടില്‍ കുഞ്ഞിപ്പോക്കര്‍ മൗലവി കല്‍പകഞ്ചേരി
17. പൊക്കാവില്‍ ഉണ്യാലിക്കുട്ടി മൗലവി കുറ്റിപ്പാല
18. കൊടമ്പിയകത്ത് മുഹമ്മദ് മൗലവി പൊന്നാനി
19. നാലകത്ത് മരക്കാര്‍കുട്ടി മൗലവി മഞ്ചേരി
20. കരിമ്പനക്കല്‍ സ്വദഖത്തുള്ള മൗലവി മമ്പാട്
21. മടത്തൊടിയില്‍ കാപ്പാട്ട് മമ്മത് മൗലവി മലപ്പുറം
22. മുടയന്‍പുലാക്കല്‍ അലി ഹസന്‍ മൗലവി തിരൂര്‍
23. പാലക്കാവളപ്പില്‍ പടിഞ്ഞാറെ ഒറ്റയില്‍ ബാവമൗലവി വടകര
24. തലശ്ശേരി പുതിയവീട്ടില്‍ അബ്ദുല്ല മുസ്‌ലിയാര്‍ തുണേരി
25. പാലോട്ട് മൂസ്സക്കുട്ടി ഹാജി കണ്ണൂര്‍
26. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ വാഴക്കാട്
27. ഉദിനൂര്‍ മായിങ്ങാന്റെ വീട്ടില്‍ അബ്ദുറഹ്മാന്‍ മൗലവി ഫറോക്ക്
28. ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മലപ്പുറം
29. കൂരിമണ്ണില്‍ പാറപ്പുറത്ത് ഉണ്ണീദു മൗലവി മലപ്പുറം
30. കൂരിമണ്ണില്‍ മമ്മുണ്ണി മൗലവി പൂക്കോട്ടൂര്‍
31. തെക്കരകത്ത് മമ്മത്‌കോയ മൗലവി കോഴിക്കോട്
32. അടക്കാനി വീട്ടില്‍ മമ്മത് മുല്ല കോഴിക്കോട്
33. കോയവീട്ടില്‍ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കോഴിക്കോട്
34. ഇടിയങ്ങര പള്ളിവീട്ടില്‍ കുഞ്ഞിക്കോയമൊല്ല ഇടിയങ്ങര, കോഴിക്കോട്
35. ഉമ്മാട്ട് മുരിങ്ങെക്കല്‍ അബ്ദുല്‍അലി എന്ന കോമു മൗലവി പനയത്തില്‍ മുദരിസ്, പരപ്പനങ്ങാടി.
36. തങ്കയത്തില്‍ കുഞ്ഞാപ്പ മൗലവി ചെറുതുരുത്തി
37. കരിമ്പനക്കല്‍ അഹ്മദ് മൗലവി മണ്ണാര്‍ക്കാട്
38. കൊല്ലോളി ചേവായൂര് കളത്തില്‍ അബ്ദുല്‍ഖാദിര്‍ മൗലവി കുണ്ടോട്ടി
39. തൊണ്ടിക്കൊടന്‍ കുഞ്ഞായിന്‍ മൗലവി കൊയപ്പ കുണ്ടോട്ടി
40. ഇടിയങ്ങര പള്ളിവീട്ടില്‍ അബൂബക്കര്‍ മൊല്ല കോഴിക്കോട്
സാക്ഷികള്‍ :
1) ഖാന്‍ സാഹിബ് വി. ആറ്റക്കോയ തങ്ങള്‍ പൊന്നാനി
2) മലപ്പുറം ഖാസി ഖാന്‍ ബഹദൂര്‍ ഒ.പി.എം. മുത്തുകോയതങ്ങള്‍
 വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ 


 ഏകദേശം അഞ്ഞൂറോളം പ്രവാചക കുടുംബങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടെന്നാണ് ഒരുനിഗമനം. നാല്‍പതിന്നടുത്ത് ഖബീലകള്‍(കുടുംബപേര്) കേരളത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.
    കേരളത്തിലെ സാദാത്തുക്കളുടെ കുടുംബ പേര്‍: 1) ശിഹാബുദ്ധീന്‍, 2) മൗലദ്ദവീല, 3) ഹൈദ്രോസ്, 4) ജിഫ്രീ, 5) ബുഖാരി, 6) ബാഫഖീഹ്, 7) ആലുബദമി, 8) ആലുബില്‍ ഫഖീഹ്, 9) ബാ അലവി, 10) ജമലുല്ലൈലി, 11) അഹ്ദല്‍, 12) ഐദീദ്, 13) ഖഹ്ത്ത്, 14) ബാഹസ്സന്‍, 15) അശ്ശാത്വിരി, 16) അല്‍ഹദ്ദാദ്, 17) ഖരീദ്, 18) ആലുഫഖീഹ്, 19) ആലു ഹംറൂന്‍, 20) അല്‍മുസാവ, 21) ആലുമുഖൈസില്‍, 22) മശ്ഹൂര്‍, 23) ജീലാനി, 24) ആലുശ്ശില്‍പി, 25). ആലുസ്സാഹിര്‍, 26) ആലുജുനൈദ്, 27) ആലുല്‍ ബഹ്ശി, 28) ആലു മൗലാ ഖൈലാ, 29) ആലുബാണെബാന്‍, 30) ബാ അറൂദ്, 31) ആലുല്‍ ഹസനി, 32) തുറബി, 33) ആലു മംഫര്‍, 34) ആലു മുനവ്വര്‍, 35) ആലുല്‍ഹാദി, 36) സഖാഫ്, 37) മഖ്ദീ, 38) ആലുമുശയ്യഖ്, 39) ആലുദഹബ്.
     സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങളായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാവ്. 1926-ല്‍ രൂപീകരിച്ച കേരളത്തിലെ ഉന്നത മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍.
 സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങളായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാവ്. 1926-ല്‍ രൂപീകരിച്ച കേരളത്തിലെ ഉന്നത മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍.
     സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങള്‍ രണ്ട് വിവാഹം ചെയ്തിരുന്നു. ആദ്യ ഭാര്യ ആയിശ മരക്കാരകത്ത് ശരീഫ ചെറിയബീവിയായിരുന്നു. ഈ വിവാഹത്തില്‍ ആദ്യം ജനിച്ച കുട്ടിയായിരുന്നു സയ്യിദ് മുഹമ്മദ് കുഞ്ഞി സീതികോയ തങ്ങള്‍ രണ്ടാമത്തെ പുത്രനായിരുന്നു മുല്ലക്കോയ തങ്ങള്‍ (ജനനം 1840). മൂന്നാമത്തേത് ശരീഫ ആയിശ മുല്ലബീവി.
വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാവ് രണ്ടാം വിവാഹം ചെയ്തത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് മുഹമ്മദ് ആറ്റകോയ തങ്ങളുടെ സഹോദരി ശരീഫ സൈനബ ആറ്റബീവിയെയായിരുന്നു. ഈ വിവാഹത്തില്‍ അദ്ദേഹത്തിന് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ആറ്റകോയ തങ്ങള്‍, സയ്യിദ് അലവി കോയ തങ്ങള്‍, സയ്യിദ് ചെറിയ കോയ തങ്ങള്‍ എന്നീ നാല് ആണ്‍മക്കളും, ശരീഫ ആയിശ എന്ന ബീകുഞ്ഞു ബീവി, ശരീഫ ഖദീജ ചെറിയ ഇമ്പിച്ചിബീവി, ശരീഫ മുത്ത് ബീവി എന്നീ മൂന്ന് പെണ്‍മക്കളും ജനിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ 1858-ല്‍ ഫാത്വിമ എന്ന മഹതിയെ വിവാഹം കഴിച്ചു. എന്നാല്‍ അതില്‍ മക്കളുണ്ടായില്ല.
അറബി, പേര്‍ഷ്യന്‍, ഉറുദു ഭാഷകളില്‍ അവഗാഹം നേടിയ പണ്ഡിതനായിരുന്നു മുല്ലക്കോയ തങ്ങള്‍. കണ്ണൂരിലെ അറക്കല്‍ രാജകൊട്ടാരത്തില്‍ തങ്ങള്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നു. കൊട്ടാരത്തിലെ മത ചടങ്ങുകളുടെ നേതൃത്വം തങ്ങള്‍ക്കായിരുന്നു. ഹൈദറാബാദിലെ നൈസാം ഭരണകൂടവും തങ്ങളെ ബഹുമാനിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളെ ആദരിച്ചിട്ടുണ്ട്. വരക്കല്‍(പുതിയങ്ങാടി) തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നുവത്രെ. ധാരാളം സന്ദര്‍ശകര്‍ അക്കാലങ്ങളില്‍ തങ്ങളെ കാണാന്‍ നിത്യം വരാറുണ്ടായിരുന്നു.
     മലബാര്‍ മാന്വലിന്റെ കര്‍ത്താവായ കോഴിക്കോട് കലക്ടര്‍ സര്‍ വില്ല്യം ലോഗനുമായി തങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അശരണരുടെ അത്താണിയായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ബാ അലവി എ.ഡി.1932 (ഹിജ്‌റ 1352 ശഅബാന്‍ 17)ന് വഫാത്തായി. 92 വയസ് വരെ നീണ്ട ആ ധന്യ ജീവിതം മരണം വരെ ദീനി സേവനത്തില്‍ നിരതമായിരുന്നു. കോഴിക്കോട് പുതിയങ്ങാടിയിലെ വരക്കല്‍ മഖാമിലാണ് മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. വഫാത്തുവരെ സമസ്തയുടെ പ്രസിഡണ്ട് പദവി തങ്ങള്‍ വഹിച്ചു. സാമാന്യം സാമ്പത്തിക സൗകര്യം തങ്ങള്‍ക്കുണ്ടായിരുന്നു. അക്കാലത്ത് സര്‍ക്കാറില്‍ നികുതി അടക്കുന്ന പ്രധാനിയില്‍ പെട്ടയാളായിരുന്നു തങ്ങള്‍.
    ഇന്ന് കേരളത്തില്‍ കോഴിക്കോട്, പട്ടിക്കാട്, വെട്ടിച്ചിറ, ഇരിങ്ങാവൂര്‍, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ അധിവസിക്കുന്ന സയ്യിദുമാരില്‍ ധാരാളം ബാഅലവി കുടുംബതത്തില്‍ പെട്ടവരാണ്. ലഖബ്, കുന്‍യത്ത് എന്നിവ അറിയപ്പെടാത്ത പ്രവാചക കുടുംബത്തെ 'ബാ അലവി' എന്ന് പറയുന്നത് കൊണ്ട് മക്കയില്‍ നിന്ന് കോഴിക്കോട്ട് എത്തിയ സയ്യിദ് ഹാമിദ് ബാ അലവി തങ്ങന്‍മാര്‍ മൊത്തം എന്നു പറയാന്‍ സാധ്യമല്ല. ഹളര്‍മൗത്തില്‍ നിന്നോ മറ്റോ കേരളത്തില്‍ എത്തിപ്പെട്ട തങ്ങന്‍മാരിലൂടെയുമാവാം അതുമല്ലെങ്കില്‍ ഹള്‌റമികള്‍ തന്നെ ബാ അലവി എന്ന പേരില്‍ അറിയപ്പെട്ടിട്ടുണ്ടാവാം.
    കോഴിക്കോട് ഖാസി കുടുംബത്തിലെ പ്രഗല്‍ഭ പണ്ഡിതനും നിമിഷകവിയും അനവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന മൗലാനാ കില്‍സിങ്ങാന്റെ അകത്ത് അബൂബക്കര്‍ കുഞ്ഞിഖാസി (മരണം 1884) യായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പ്രധാന ഉസ്താദ്. സയ്യിദ് അലി അത്താസ് മദീന, അബ്ദുല്ലാഹില്‍ മഗ്‌രിബി എന്നിവരും തങ്ങളുടെ ഗുരുവര്യന്മാരാണ്.
    സയ്യിദ് ഹാമിദ് അലി ബാഅലവി തങ്ങള്‍ മുതല്‍ സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ വരെയുള്ള തലമുറകള്‍ മുസ്‌ലിം കേരളത്തിലെ മത-ഭൗതിക കാര്യങ്ങളില്‍ അഭയകേന്ദ്രങ്ങളായിരുന്നു. മുല്ലക്കോയ തങ്ങള്‍ക്ക് സന്താന ഭാഗ്യമുണ്ടായിരുന്നില്ല മുസ്‌ലിം കേരളത്തിനു അഭയ കേന്ദ്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന മഹത് പ്രസ്ഥാനത്തിന് ജന്മം നല്കിക്കൊണ്ടാണ് തങ്ങള്‍ ഈ ലോകത്തോട് വിടവാങ്ങിയത്. വരക്കല്‍ തങ്ങളും പിതാമഹന്മാരും അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയും അവര്‍ സ്ഥാപിച്ച പള്ളിയും പരിസരവും എല്ലാം ഇന്ന് സമസ്തയുടെ ഉടമയിലാണെന്നത് സമസ്തയുടെ മേല്‍ സാദാത്തുകളുടെയും കറാമത്തുതന്നെയാണ്. തങ്ങളും പിതാക്കളുമെല്ലാം സയ്യിദ് കുടുംബത്തിലെ ഉന്നതമായ ബാഅലവി ഖബീലയില്‍ പെട്ടവരായിരുന്നു. ഉന്നത പണ്ഡിതന്മാരും സൂഫികളും വലിയ്യുകളുമായിരുന്ന അവരെല്ലാം അനവധി കറാമത്തുകളുടെ ഉടമകളുമായിരുന്നു ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ അന്ത്യവിശ്രമവും വരക്കല്‍ മഖാമിലാണെന്നത് സമസ്ത ചരിത്രത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്.
     സഊദിയില്‍ നടന്ന വഹാബി നരനായാട്ടിന്നിടയില്‍ നിരവധി മഹാന്മാര്‍ വധിക്കപ്പെട്ടിരുന്നു. മദീനക്കാരായ ചിലര്‍ പുതിയങ്ങാടിയില്‍ അക്കാലത്ത് അഭയം തേടിയെത്തുകയും പിന്നീടവര്‍ കേരളത്തില്‍ പലയിടങ്ങളിലായി താമസമാക്കുകയും ചെയ്തതായി പറയപ്പെടുന്നു.
    പുതിയങ്ങാടി മുല്ലക്കോയ തങ്ങളടെ വീട്ടിലേക്ക് കേരളത്തിന്റെ നാനാഭാഗത്ത് നിന്നുംജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നത് ട്രെയിന്‍ മാര്‍ഗ്ഗമായിരുന്നു. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്റെ പഴയ പേര് 'വരക്കല്‍' എന്നായിരുന്നു. 'വരക്കല്‍' സ്റ്റേഷനിറങ്ങിക്കൊണ്ടായിരുന്നു പുതിയങ്ങാടിയിലെത്തിയിരുന്നത്. അതുകാരണം ദുരൈനിന്ന് വരുന്നവര്‍ വരക്കല്‍ തങ്ങള്‍, എന്ന് പറയാന്‍ തടുങ്ങി.
    പുതിയങ്ങാടി മഖ്ബറയുടെ റോഡിനു (കോഴിക്കോട്-കണ്ണൂര്‍ റോഡിനെയും ബീച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിനു) 'കോയ റോഡ്' എന്നാണ് പേര്. മുല്ലക്കോയതങ്ങളുടെ വഫാത്തിന് ശേഷം കോഴിക്കോട നഗരസഭ തങ്ങളുടെ സ്മരണക്കായ് കോയറോഡ് എന്ന് നാമകരണം ചെയ്തത്.
    (കോട്ടുമല ഉസ്താദിന്റെ വഫാത്തിന് ശേഷം മലപ്പുറം നഗരസഭ ഉസ്താദിന്റെ വസതിയും മഖ്ബറയും കോട്ടുമല സ്മാരക കോപ്ലംക്‌സും സ്ഥിതിചെയ്യുന്ന കാളമ്പാടി റോഡിനു കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ റോഡ് എന്ന നാമകരണം ചെയ്യുകയുണ്ടായി)
    വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ആത്മീയരംഗത്ത് ഉന്നത സ്ഥാനത്തായതുപോലെതന്നെ ഭൗതിക രംഗത്തും ഉന്നതമായ അംഗീകാരമാണ് തങ്ങള്‍ക്കുണ്ടായിരുന്നത്. കളക്ടര്‍ ഉള്‍പ്പെടെയുള്ള ബ്രട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളെ സന്ദര്‍ശിച്ച് മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് പരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. അറക്കല്‍ കൊട്ടാരത്തിലേക്കുള്ള യാത്രക്കായി പ്രത്യേകം കുതിരവണ്ടികള്‍ തന്നെ തയ്യാറാക്കി നിരുത്തിയിരുന്നു. കോഴിക്കോട് പുതിയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ കൊട്ടാരം വരെയുള്ള റോഡരുകില്‍ തെങ്ങുകള്‍ കണ്ണൂര്‍ രാജാവ് തയ്യാറാക്കി നിര്‍ത്തിയിരുന്നു എന്നത് തങ്ങള്‍ക്ക് നല്കിയ അംഗീകാരം മനസ്സിലാക്കാന്‍ കഴിയും ഭരണപരമായ കാര്യങ്ങളില്‍ ഉപേദേശം നല്കുക. ഇന്ത്യക്കകത്തും പുറത്തുമുള്ള രാജാക്കളുമായി അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുത്തുകുത്തുകള്‍ നടത്തുക, രാജവംശത്തിന് കീഴിലുള്ള പള്ളികളുടെയും മഹല്ലത്തുക്കളുടെയും മേല്‍നോട്ടം തുടങ്ങിയവ തങ്ങളായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. മലബാര്‍ മാന്വലില്‍ മുസ്‌ലിംകളെ സംബന്ധിച്ചുള്ള വിവരണം ഉള്‍പ്പെടുത്തുന്നതിന് തങ്ങളുമായുള്ള സാമീപ്യം ലോഗണ്‍ സായിപിന് വളരെ ഉപകരിച്ചിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയം ലോഗന് പരിഭാഷപ്പെടുത്തി കൊടുത്തത് തങ്ങളായിരുന്നു. സര്‍ക്കാറിന്റെ അനവധി ബഹുമതികളും സ്ഥാനങ്ങളും തങ്ങള്‍ക്ക് ലഭിച്ചിരുന്നു. സായ്പുമാരുമായുള്ള ബന്ധം ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ തങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.
    തങ്ങളുടെ ജീവിതകാലത്ത് സമസ്തയുടെ അഞ്ച് മഹാസമ്മേളനങ്ങള്‍ നടന്നു. 1927 ഫിബ്രവരിയില്‍ ഒന്നാം സമ്മേളനം താനൂരിലും, അതേ വര്‍ഷം ഡിസംബറിലും രണ്ടാം സമ്മേളനം മോളൂരിലും, 1929 ജനുവരിയില്‍ മൂന്നാം സമ്മേളനം ചെമ്മങ്കുഴയിലും, 1930 മാര്‍ച്ച് മാസത്തില്‍ നാലാം സമ്മേളനം മണ്ണാര്‍ക്കാട്ടും, 1931 മാര്‍ച്ചില്‍ അഞ്ചാം സമ്മേളനം വെള്ളിയാഞ്ചേരിയിലും വിപുലമായ നിലയില്‍ നടന്നിരുന്നു. '29' ല്‍ വെള്ളിയാഞ്ചേരി സമ്മേളത്തിനു ശേഷമാണ് മുഖപത്രമായ അല്‍ബയാന്‍ പ്രസിദ്ധീകരണം തുടങ്ങിയത്. ആറുവര്‍ഷം സമസ്തയുടെ വളര്‍ച്ച നേരില്‍ കണ്ട് സന്തോഷിച്ചതിന് ശേഷമാണ് തങ്ങള്‍ ഈ ലോകത്തോട് വിടവാങ്ങിയത്. പുതിയങ്ങാടി മഖ്ബറയില്‍ തങ്ങളുടെ ഖബറിടം പ്രത്യേകം വേര്‍ത്തിരിച്ചിട്ടുണ്ട്. ജനന മരണ തിയ്യതികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ ബര്‍കത്ത് കൊണ്ട് നമ്മെ അല്ലാഹു ഇഹപരവിജയികളില്‍ ഉള്‍പ്പെടുത്തട്ടെ.
ജനനം 1840. വഫാത്ത്: 1932 (ഹി.1351 ശഅബാന്‍ 17)

കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ 

 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണ കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കരിമ്പനക്കല്‍ കുഞ്ഞാലന്‍-കദിയമുണ്ണി ദമ്പതികളുടെ ആറുമക്കളില്‍ രണ്ടാമനാണദ്ദേഹം. മൊയ്തീന്‍ ഹാജി, കോമു, കുഞ്ഞയമു സഹോദരങ്ങളും, ഫാത്വിമ, ബീവി സഹോദരിമാരുമാണ്.

    ഹിജ്‌റ 1293-ല്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നതപണ്ഡിതരില്‍ നിന്നും ദീനീ പഠനം പൂര്‍ത്തിയാക്കി. വെളിയങ്കോട് തട്ടാര കുട്ട്യാമു മുസ്‌ലിയാര്‍, മഖ്ദൂം പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ (പൊന്നാനി), അഞ്ചരക്കണ്ടി അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്.
മഅ്ദനുല്‍ ഉലൂം അറബിക് കോളെജ് (മണ്ണാര്‍ക്കാട്), നടുവിലെ പള്ളി (തിരൂരങ്ങാടി), മൂതാക്കര പള്ളി (കോഴിക്കോട്), കാപ്പ് ജുമാമസ്ജിദ്, വണ്ടൂര്‍ ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ദര്‍സ് നടത്തിയിട്ടുണ്ട്. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയായ അദ്ദേഹം അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. സമസ്തയിലെ ഉന്നതശീര്‍ഷരിലൊരാളായ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഉജ്ജ്വല വാഗ്മി അരിപ്ര മൊയ്തീന്‍ ഹാജി, ഇര്‍ശാദുല്‍ യാഫിഈക്ക് 'ശറഹ്' എഴുതിയ കുന്നപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് ഉര്‍ദു കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖരാണ്.
ഒരിക്കല്‍ മഴകൊണ്ട് അദ്ദേഹത്തിന്റെ കിതാബുകള്‍ നനഞ്ഞു. അതുണക്കാന്‍ വേണ്ടി വെയിലത്തു വെച്ചിരിക്കുന്നതു കണ്ട ബ്രിട്ടീഷ് സായിപ്പ് ഈ ഗ്രന്ഥങ്ങളെല്ലാം ആരുടേതാണെന്ന് അമ്പേഷിച്ചു. അഹ്മദ് മുസ്‌ലിയാരുടേതാണെന്ന് അറിഞ്ഞപ്പോള്‍ വെള്ളക്കാരന്‍ പാരിതോഷികം നല്‍കി ആ പണ്ഡിതനെ ആദരിച്ചു.
59-ാം വയസ്സില്‍ ഹിജ്‌റ 1352 (1935) ഒരു തിങ്കളാഴ്ച ളുഹര്‍ സമയത്ത് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു. ജീവിതത്തിന്റെ സിംഹഭാഗവും പള്ളികളില്‍ ചെലവഴിച്ച മഹാനുഭാവന്റെ അന്ത്യവും മണ്ണാര്‍ക്കാട് ജുമുഅത്ത് പള്ളിയില്‍ തന്നെയായിരുന്നു. മരണത്തെ സ്വീകരിക്കാന്‍ അദ്ദേഹം കിടന്നിരുന്ന ബഞ്ച് ഇന്നും അവിടത്തെ ഖുതുബ് ഖാനയില്‍ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ വടക്കു-പടിഞ്ഞാറെ മൂലയിലാണ് അഹ്മദ് മുസ്‌ലിയാരുടെ ഖബറിടം. ജീവിതവും മരണവും ദര്‍ശനമാക്കിത്തീര്‍ക്കാന്‍ മഹാന്മാര്‍ക്കേ കഴിയൂ.

No comments:

Post a Comment