SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Wednesday, 29 November 2017


അമൂല്യ രത്‌നങ്ങളാണ് മക്കള്‍
ഈമാന്‍ മഗാസി ശര്‍ഖാവി 

ഒരു സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണ് അതിലെ ചീത്ത സ്വഭാവങ്ങള്‍ മാറ്റുകയെന്നത്. ഒരു സമൂഹത്തിന് അതിന്റെ പ്രതാപവും ഉണര്‍ച്ചയും വീണ്ടെടുക്കാനും മറ്റുള്ളവയില്‍ നിന്ന് അതിനെ വ്യതിരിക്തവുമാക്കുന്ന മാറ്റമാണത്. ബാഹ്യവും ആന്തരികവുമായ ആ മാറ്റമാണ് യഥാര്‍ത്ഥവും ക്രിയാത്മകവുമായ മാറ്റം. അത് ദീനിനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ വിശ്വാസത്തിലൂന്നിയുള്ള സന്താന പരിപാലനം അതിന്റെ പ്രേരകങ്ങളിലൊന്നാണ്. ഒരു സമൂഹത്തിന്റെ പുരോഗതിയില്‍ സുപ്രധാനമായ പ്രസ്തുത പങ്കിനെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്. മക്കളോടുള്ള തങ്ങളുടെ ബാധ്യത രക്ഷിതാക്കള്‍ തിരിച്ചറിയുമ്പോള്‍ മാത്രമാണ് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഒരു മാറ്റം സാധ്യമാവുകയുള്ളൂ.

വളര്‍ന്നു വരുന്ന മനസ്സുകളുടെ സംസ്‌കരണം എല്ലാവരുടെയും ഒത്തൊരമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. വീട്ടിലും സ്‌കൂളിലും അങ്ങാടിയിലും സമൂഹത്തിലും ഉള്ള എല്ലാവരും അതിനായി കൈകോര്‍ക്കണം. അറിവ് നേടുന്നതോടൊപ്പം തന്നെ സംസ്‌കാരവും സിദ്ധിക്കണം. വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കരണവും അറിവിനനുസരിച്ചുള്ള പ്രവര്‍ത്തനവും ഒത്തൊരുമിക്കണം. സമൂഹത്തിലെ ഓരോ വ്യക്തിക്കും കൃത്യമായ പങ്ക് അതില്‍ നിര്‍വഹിക്കാനുണ്ട്. എന്നാല്‍ മക്കളുടെ സംസ്‌കരണത്തില്‍ രക്ഷിതാക്കളുടെ പങ്കാണ് ഏറ്റവും സുപ്രധാനം.

മക്കളുടെ സംസ്‌കരണത്തിന്റെ പ്രധാന ഉത്തരവാദിത്വം രക്ഷിതാക്കളുടെ ചുമലിലാണുള്ളത്. കുട്ടിയുടെ ആദ്യ അഭയ കേന്ദ്രം അവരാണ് എന്നത് തന്നെയാണതിന് കാരണം. അവര്‍ വളരുന്ന ജീവിത സര്‍വകലാശാലയിലെ ആദ്യ സ്‌കൂളും അധ്യാപകരും രക്ഷിതാക്കളാണ്. മുഹമ്മദ് ഖുതുബ് പറയുന്നു : 'വീട്, അങ്ങാടി, സ്‌കൂള്‍, ചുറ്റുപാട് ഇവയെല്ലാം സംസ്‌കരണത്തിന്റെ അടിസ്ഥാനങ്ങളാണെങ്കില്‍, ഇവയില്‍ വീടാണ് ഏറ്റവും ആദ്യമായും ഏറ്റവും ശക്തമായും സ്വാധീനിക്കുന്ന ഘടകം. കാരണം കുട്ടിയെ അവന്റെ ആദ്യഘട്ടത്തില്‍ ഏറ്റുവാങ്ങുന്നത് അതാണ്. ഒരു കുട്ടി മറ്റെവിടെയും കഴിയുന്നതിനേക്കാള്‍ കാലം കഴിയുന്നതും വീട്ടിലാണ്. അതുകൊണ്ട് തന്നെ അവനെ ഏറ്റവും അധികം സ്വാധീനിക്കുക മാതാപിതാക്കളായിരിക്കും.'

അറിവുകളും സമ്പ്രദായങ്ങളും നല്ലതും ചീത്തയുമായ സ്വഭാവങ്ങളുമെല്ലാം കുടിക്കപ്പെടുന്ന ആദ്യ ഉറവയാണ് മാതാപിതാക്കള്‍. ഒരാളുടെ മതവും ആദര്‍ശവും രൂപപ്പെടുന്നതും അവിടെ വെച്ചാണ്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: 'ഓരോ മനുഷ്യനെയും അവന്റെ മാതാവ് ശുദ്ധ പ്രകൃതിയിലാണ് പ്രസവിക്കുന്നത്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമെല്ലാം ആക്കുന്നത്. അവരിരുവരും മുസ്‌ലിംകളാണെങ്കില്‍ അവന്‍ മുസ്‌ലിമാകുന്നു.' (മുസ്‌ലിം)

സന്താനങ്ങളെ ഏറ്റവും നന്നായി വളര്‍ത്തുന്നതിന് ഖുര്‍ആന്‍ പ്രത്യേക പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. മക്കള്‍ക്കും കുടുംബത്തിനും നല്ല പരിചരണം നല്‍കുന്നതിന് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: 'വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാകുന്നു. അതിന്മെല്‍ ക്രൂരരും ബലിഷ്ഠരുമായ മലക്കുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ കല്‍പനയെ അവര്‍ അശേഷം ധിക്കരിക്കുന്നതല്ല' (അത്തഹ്‌രീം : 6)

പ്രസ്തുത സൂക്തത്തില്‍ ഉപയോഗിച്ച 'അന്‍ഫുസകും' (നിങ്ങളെ) എന്ന പദം സന്താനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മക്കള്‍ നിങ്ങളുടെ തന്നെ ഭാഗമാണെന്നതാണ് അതിന് ന്യായം. അവനെ ഹലാല്‍-ഹറാമുകള്‍ പഠിപ്പിക്കേണ്ടതും തെറ്റുകളില്‍ നിന്ന് തടഞ്ഞു നിര്‍ത്തേണ്ടതും രക്ഷിതാക്കളാണ്. ഈ ആയത്ത് അവതരിച്ച സമയത്ത് ഉമര്‍(റ) നബി(സ)യോട് ചോദിച്ചതായി ഇമാം ഖുശൈരി റിപോര്‍ട്ട് ചെയ്യുന്നു ; 'അല്ലാഹുവിന്റെ ദൂതരെ, ഞങ്ങളെ സംരക്ഷിച്ചിരിക്കുന്ന, ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം എങ്ങനെയാണ്? അപ്പോള്‍ പ്രവാചകന്‍(സ) മറുപടി നല്‍കി : 'അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് അവരെ നിങ്ങള്‍ തടയുക. അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ അവരോട് കല്‍പിക്കുകയും ചെയ്യുക.'

നരകത്തില്‍ നിന്നും സ്വന്തത്തെ കാത്തു സൂക്ഷിക്കുന്ന ഒരു പിതാവ് അതിലൂടെ മക്കള്‍ക്ക് പിന്തുടരാനുള്ള നല്ല മാതൃക കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ആദ്യ ഉപദേശം അവരുടെ പ്രവര്‍ത്തനങ്ങളാണ്. അല്ലാഹുവിന് വഴിപ്പെട്ടു കൊണ്ട് അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ വാക്കും പ്രവര്‍ത്തിയും ഉപദേശമാണ്. 'നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍.' ഖുര്‍ആന്‍ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് മുജാഹിദ് പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ സൂക്ഷിക്കാന്‍ നിങ്ങളുടെ കുടുംബത്തെ ഉപദേശിക്കുകയും ചെയ്യുക. മക്കളെ അവര്‍ക്കും മറ്റുള്ളവര്‍ക്കും ഗുണകരമാവുന്ന തരത്തില്‍ പരിശീലിപ്പിക്കുന്ന പൂര്‍ണമായ പരിപാലനം അല്ലാഹുവെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. അവനെ നേടുന്ന എല്ലാ പ്രയോജനകരമായ അറിവും, അവനെ അണിയുന്ന എല്ലാ സല്‍സ്വഭാവങ്ങളും, അവന്‍ സമൂഹത്തിലുണ്ടാക്കുന്ന എല്ലാ സംസ്‌കരണങ്ങളും, അനുവദനീയമായ സമ്പാദനത്തിന് അവന്‍ സ്വീകരിക്കുന്ന എല്ലാ പരിശ്രമങ്ങളും, ശരീരത്തിന്റെയും മനസിന്റെയും ബുദ്ധിയുടെയും സംരക്ഷണത്തിനായി അവന്‍ സ്വീകരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിനുള്ള അനുസരണമാണ്.

മുമ്പ പറഞ്ഞ ഗുണങ്ങളുടെ ഉടമകളായി മക്കളെ വളര്‍ത്തിയെടുക്കല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ്. ദീന്‍ തന്റെ പ്രായോഗിക ജീവിതത്തില്‍ നിന്ന് വേറിട്ട ഒന്നല്ലെന്ന് അവന് തിരിച്ചറിയുന്നവനാക്കി മാറ്റണം. നമസ്‌കാരത്തിലും മറ്റ് ആരാധനാ കാര്യങ്ങളിലും പരിമിതമായ ഒന്നല്ല ദീന്‍ എന്ന് അവന്‍ മനസിലാക്കണം. ജനങ്ങളില്‍ നിന്ന് അകന്ന് സന്യസിക്കലുമല്ല മതമെന്ന് അവന് അറിയാന്‍ കഴിയണം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ദീന്‍. ജീവിതത്തിന്റെ സകല മേഖലകളെയും ശക്തിയോടെ മുറുകെ പിടിക്കുന്നു എന്നത് തന്നെയാണ് ഈ ദീനിന്റെ പ്രധാന സവിശേഷത. എല്ലാ ഗുണങ്ങളെയും സംയോജിപ്പിച്ച് നമുക്കതിന് മാതൃക കാണിച്ചു തന്നിരിക്കുന്നത് പ്രവാചകന്‍(സ)യാണ്. ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആനായിരുന്നു നബി തിരുമേനി(സ). ആരാധനകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ മറ്റു ജോലികളിലും അദ്ദേഹം ഏര്‍പ്പെട്ടു. സഹനശീലനായ പ്രബോധകന്‍, രാഷ്ട്രീയക്കാരന്‍, നേതാവ്, പോരാളി തുടങ്ങിയ റോളുകളെല്ലാം അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. ചുറ്റുമുള്ളവരോട് ഇടപഴകുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യുന്നവനായിരുന്നു പ്രവാചകന്‍(സ). അദ്ദേഹം നല്ല ഭര്‍ത്താവും പിതാവും മനുഷ്യനുമായിരുന്നു. അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിച്ചു : 'എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളഖിലവും എന്റെ ജീവിതവും മരണവും എല്ലാം സര്‍വലോകനാഥനായ അല്ലാഹുവിനു വേണ്ടിയാകുന്നു.' (അല്‍-അന്‍ആം : 162) അവയെല്ലാം അല്ലാഹുവിന് മാത്രമാക്കണമെന്ന് ചുരുക്കം.

നമ്മോടൊപ്പവും നമുക്ക് ശേഷവും ഈ ദീനിന്റെ ഉത്തരവാദിത്വം വഹിക്കുന്നതിന് മക്കളെ നാം തയ്യാറാക്കേണ്ടതുണ്ട്. അത് നമ്മുടെ ബാധ്യതയായിട്ടാണ് നബി(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. ഓരോരുത്തരും അവരുടെ സംരക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മക്കളെ സംസ്‌കാരം പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ നിര്‍ബന്ധ ബാധ്യതയാണ്. അന്ത്യദിനത്തില്‍ മാതാപിതാക്കളുടെ കാര്യത്തില്‍ വീഴ്ച്ച വരുത്തിയ മക്കള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്ന് അവകാശങ്ങളുള്ളത് പോലെ തിരിച്ച് മക്കള്‍ക്കും മാതാപിതാക്കളില്‍ നിന്ന് അവകാശമുണ്ട്. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കലും അവരെ സംസ്‌കാരമുള്ളവരാക്കലും രക്ഷിതാക്കളുടെ ബാധ്യതകളില്‍ പ്രധാനപ്പെട്ടതാണ്.

ഉപകാരപ്രദമായ അറിവുകളൊന്നും മക്കള്‍ക്ക് പകര്‍ന്നു നല്‍കാതെ അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നത് മക്കളോട് പുലര്‍ത്തുന്ന ഏറ്റവും നീചമായ നിലപാടാണ്. മിക്ക കുട്ടികളും തെമ്മാടികളായി മാറുന്നത് അവരുടെ രക്ഷിതാക്കള്‍ ശരിയായ ദീനീ വിദ്യാഭ്യാസം നല്‍കാതെ അവഗണിക്കുന്നത് കൊണ്ടാണ്. ദീനിന്റെ അടിസ്ഥാനങ്ങളോ മര്യാദകളോ അവര്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നു. അവര്‍ വലുതാകുമ്പോള്‍ അവര്‍ക്കോ മാതാപിതാക്കള്‍ക്കോ ഉപകാരമില്ലാത്തവരായിട്ടായിരിക്കും വളരുക. ചെറുപ്പത്തില്‍ അവരോട് മാതാപിതാക്കള്‍ സ്വീകരിച്ച നിലപാട് അവര്‍ വലുതാകുമ്പോള്‍ അവരില്‍ നിന്ന് പല രക്ഷിതാക്കളും അനുഭവിക്കേണ്ടി വരും.

മക്കളെ അമൂല്യമായ രത്‌നമായിട്ടാണ് ഇമാം ഗസ്സാലി പരിചയപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നത് കാണുക : 'ഒരു കുട്ടി അവന്റെ മാതാപിതാക്കളെ സൂക്ഷിക്കാനേല്‍പ്പിച്ചിരിക്കുന്ന സ്വത്താണ്. അവന്റെ ശുദ്ധമായ ഹൃദയം വരയും കുറിയുമേല്‍ക്കാത്ത അമൂല്യമായ രത്‌നമാണ്. അവന്‍ അതില്‍ കൊത്തിവെക്കുന്ന ഓരോന്നും അവന്‍ സ്വീകരിക്കുന്നവനാണ്. അതിനെ ചായ്ക്കുന്നിടത്തേക്കെല്ലാം ചായുന്നവനുമാണ്. നന്മ ശീലമാക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവന്‍ അതില്‍ വളരും. ഇഹത്തിലും പരത്തിലും അവന്‍ സൗഭാഗ്യവാനുമായി. അവന് ലഭിക്കുന്ന പ്രതിഫലത്തില്‍ പിതാവിനും ഒരോഹരി ഉണ്ടാവും. അവനെ പഠിപ്പിച്ചവര്‍ക്കും സംസ്‌കരിച്ചവര്‍ക്കും അതില്‍ ഓഹരിയുണ്ടാവും. എന്നാല്‍ തിന്മയാണ് ശീലിപ്പിക്കുന്നതെങ്കില്‍, എന്നിട്ട് മൃഗങ്ങളെ പോലെ അവഗണിക്കുകയും ചെയ്തു. അവന്റെ ഭാരം അവനെ പരിശീലിപ്പിച്ചവരുടെ പിരടിയിലുമുണ്ടാകും.

വിവ : അഹ്മദ് നസീഫ്‌

Tuesday, 28 November 2017


ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍
ഈമാന്‍ മഗാസി ശര്‍ഖാവി

അതാ അവളുടെ വയറിന് ആര്‍ദ്രതയും ലോലതയും അനുഭവപ്പെടുന്നു. അതിനകത്ത് നിശബ്ദമായി വിശ്രമിക്കുന്ന കുഞ്ഞിലേക്കാണ് അവളുടെ എല്ലാ നോട്ടവും. ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ഈ ലോകത്തേക്ക് വരാനിരിക്കുന്ന ആ കുഞ്ഞിലാണ് അവളുടെ പ്രതീക്ഷ തളച്ചിടപ്പെട്ടിരിക്കുന്നത്. തന്റെ കണ്ണുകള്‍ ഇതുവരെയും ദര്‍ശിച്ചിട്ടില്ലാത്ത ആ കുഞ്ഞാണ് അവളുടെ ലക്ഷ്യസ്ഥാനം. സ്വന്തത്തെ അതിനായി സമര്‍പ്പിക്കാനും അവള്‍ തയാറാണ്. അവള്‍ മാസങ്ങളോളം ക്ഷമയോടെ തന്റെ ഗര്‍ഭം ധരിക്കാന്‍  തയാറാവുകയാണോ?  തനിക്കിഷ്ടപ്പെട്ട ആഹാരവും വസ്ത്രവും അവള്‍ക്ക് അപ്രിയമാവുകയാവുകയാണോ?  തന്റെ നിത്യശീലങ്ങള്‍ നിര്‍വ്വഹിക്കുന്നതിലൂടെ അവള്‍ക്ക് ഞെരുക്കം അനുഭപ്പെടുകയാണോ? തനിക്ക് അനുഭവപ്പെടുന്ന ചെറിയ വേദനകള്‍ പോലും ആ ശിശുവിന് ഏല്‍ക്കാതിരിക്കാന്‍ അവള്‍ ബദ്ധശ്രദ്ധയാണോ ?

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ മാതാക്കള്‍ പരിചരിക്കുന്നത് ഇവ്വിധമാണ്. ഉമ്മയുടെ തൊലിയോട് തന്റെ തൊലി ചേര്‍ത്ത് അവളുടെ നെഞ്ചിലുറങ്ങുന്ന, അവളുടെ ആഹാരത്തിലും സമയത്തിലും മുഴു ജീവിതത്തിലും പങ്കുചേരുന്ന ആ കുഞ്ഞിനെ കാണാനുള്ള അവളുടെ ആഗ്രഹം അദമ്യമായിരിക്കുമല്ലൊ. പെണ്ണായിപ്പിറന്ന ഏതൊരുവളും രുചിക്കാന്‍ കൊതിക്കുകയും അത്യധികം അഭിലഷിക്കുകയും ചെയ്യുന്ന അതുല്യമായ ഒന്നാണത് എന്നതില്‍ രണ്ടുപക്ഷമില്ല. ആ അനുഭുതി അനുഭവിക്കുന്നേടത്ത്  ആവര്‍ത്തനവിരസത അവളെ മടുപ്പിക്കില്ല. പരിപാവനമായ മാതൃത്വം ഇങ്ങനെയാണ്. തനിക്കേല്‍പ്പിക്കപ്പെടാനിരിക്കുന്ന മഹത്തായ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഉറച്ചബോധ്യമുള്ളതിനാല്‍ അവള്‍ ഗര്‍ഭംധരിക്കാനായി നേരത്ത ഒരുങ്ങും. കാര്യങ്ങള്‍ മനസിലാക്കിയും പഠിച്ചും. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടം മുതല്‍തന്നെ സക്രിയതയിലായിരിക്കും അവള്‍. അവളുടെ ഗര്‍ഭപാത്രം കുഞ്ഞിന്റെ കിടക്കയായും, അവളുടെ മടിത്തട്ട് കുഞ്ഞിന്റെ തൊട്ടിലായും, അവളുടെ ശരീരം കുഞ്ഞിന്റെ രക്ഷാകവചമായും, അവളുടെ ആഹാരം കുഞ്ഞിന്റെ അന്നമായും പരിണമിക്കുന്നു.

ജീവിതയാത്രയില്‍ അവര്‍ രണ്ടുപേരും ഒരുമിച്ചായിരിക്കും. രണ്ടു ശരീരവും സുഖത്തിലും ദുഖത്തിലും പങ്കുചേരുന്നു. അവര്‍ക്കിടയിലുള്ള ബന്ധം ഗാഢമാണത്രെ. ഉമ്മയുടെ വേദന കുട്ടിയെ വേദനിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ വേദന അവളെയും വേദനിപ്പിക്കുന്നു. അവളുടെ ആശ്വാസവും ക്ഷീണവും ശിശുവിനെ ബാധിക്കുന്നു. യഥാര്‍ത്ഥ മാതാവായിക്കൊണ്ടുള്ള ജീവിതം അവളെ അത്ഭുത സൃഷ്ടിയായി പരിവര്‍ത്തിപ്പിക്കുന്നു. കുഞ്ഞിനുണ്ടാവുന്ന അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളെ സ്വാധീനിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു. രണ്ടുശരീരവും രണ്ടാത്മാവും ഒരു ചട്ടക്കുടില്‍ ഒന്നിക്കുന്നു. ദൈവത്തിന്റെ ഇംഗിതമനുസരിച്ച് ആ കുഞ്ഞ് അവളില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു. അവള്‍ സഞ്ചരിക്കുന്നിടത്തേക്ക് കുഞ്ഞും സഞ്ചരിക്കുന്നു.  ഒമ്പത് മാസത്തിലധികം അവള്‍ കുഞ്ഞിനോടും കുഞ്ഞ് അവളോടുമൊത്തിരിക്കുന്നു. അവര്‍ണ്ണനീയമായ, വാക്കുകള്‍ക്കതീതമായ ബന്ധമാണ് മാതാവും ശിശുവും തമ്മിലുള്ളത്. സഹിക്കാനാവാത്ത ഏറ്റവും വലിയ വേദനയിലൂടെ ഇരു ശരീരവും വേര്‍പ്പെടുന്നു. ശരീരത്തിന് സഹിക്കാന്‍ പറ്റില്ലെന്നറിയാമെങ്കിലും മയക്കുഗുളിക പോലും ഉപേക്ഷിക്കുന്നു. അവള്‍ അതിനക്കുറിച്ച് പറയുന്നത് ഇപ്രകാരമായിരിക്കും :  കുറച്ച് നേരം അതെന്നെ വേദനിപ്പിച്ചേക്കാം. കുഞ്ഞിന് പോറലോ വിഷമമോ ഇല്ലാതിരുന്നാല്‍ മതി.

ലോകത്തുള്ള മറ്റേത് നിയമസംഹിതയും നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ടവും അനുയോജ്യവുമായ പരിചരണത്തിലൂടെ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ മാതാപിതാക്കളെ ജാഗരൂഗരാക്കാന്‍ ഇസ്‌ലാമിക നിയമം ശ്രദ്ധയൂന്നുന്നു. ഉമ്മയുടെ വയറെന്ന അദൃശ്യലോകത്തായിരിക്കുമ്പോള്‍ മുതല്‍ തന്നെ ശിശുവിനുള്ള  അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു. കാരണം, നീതിയും കാരുണ്യവും മുഴുവന്‍ ജനങ്ങളിലും ചൂഴ്ന്നുനില്‍ക്കുന്ന വിധം സന്തുലിതമായ ഇസ്‌ലാം, എല്ലാ കാലത്തിനും സന്ദര്‍ഭത്തിനും യോജിച്ചതാണ് എന്നതു തന്നെ.

ജനനത്തിനു മുമ്പുള്ള ശിശുവിന്റെ അവകാശങ്ങള്‍
നല്ലവളായ ഉമ്മയെയും നല്ലവനായ ഉപ്പയെയും നല്ല കുടുംബത്തെയും തെരഞ്ഞെടുക്കുക എന്നതാണ്  ശിശുവിന് ലഭിക്കേണ്ടുന്ന ഒന്നാമത്തെ അവകാശം. നിങ്ങള്‍ക്ക് യോജിച്ച ഇണകളെ കണ്ടെത്തുകയെന്ന പ്രവാചക വചനം ശ്രദ്ധേയം. ഇങ്ങനെയുള്ള ശ്രദ്ധേയമായ തെരഞ്ഞെടുപ്പിന്റെ ഫലമായിക്കിട്ടുന്ന ഉമ്മയും ഉപ്പയും അമ്മാവന്‍മാരും അമ്മായിമാരും വല്യുപ്പ വല്യുമ്മമാരുമടക്കം മുഴുവന്‍ കുടുംബാംഗങ്ങളും ആ കുഞ്ഞിന്റെ വളര്‍ച്ചയിലും ജീവിതത്തിലും അത്യധികം സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് മാതാപിതാക്കള്‍. കുട്ടിയുടെ വളര്‍ച്ചയിലും സംസ്‌കാരത്തിലും സ്വഭാവശീലങ്ങളിലും പെരുമാറ്റത്തിലും ധാര്‍മ്മികതയിലും അവരിരുവരും വഹിക്കുന്ന പങ്ക് നിസ്തുലമത്രെ. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവരുടെ മാതാപിതാക്കളാണ് അവരെ യഹൂദരും കൃസ്ത്യാനികളും മജൂസികളുമാക്കിത്തീര്‍ക്കുന്നത് എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ടല്ലോ. അതിനാല്‍ തന്നെയാണ്, കുഞ്ഞിനെ നല്ല രൂപത്തില്‍ പരിചരിക്കുന്ന സദ്‌വൃത്തയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ കല്‍പിച്ചത്. സമ്പത്ത്, സൗന്ദര്യം, തറവാട്, ദീനിനിഷ്ഠ തുടങ്ങിയ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹം കഴിക്കാമെന്നും ദീനിനിഷ്ഠക്ക് മുന്‍ഗണനകൊടുക്കണമെന്നും, ഭൗതിക വിഭവത്തില്‍ ഏറ്റവും നല്ലത് സദ്‌വൃത്തയായ സ്ത്രീയാണെന്നുമൊക്കെ പ്രവാചകവചനങ്ങളില്‍ ദര്‍ശിക്കാനാവും. ദീനിനിഷ്ടയും സല്‍സ്വഭാവവുമൊത്ത ഒരാള്‍ വിവാഹാലോചനയുമായി വന്നാല്‍ അവന് നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കണമെന്നും പ്രവാചകന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ദൈവബോധവും സല്‍സ്വഭാവവും ഒത്തിണങ്ങിയവര്‍ക്കേ മക്കള്‍ക്ക് ധാര്‍മ്മികരീതിയിലുള്ള ശിക്ഷണം നല്‍കാനും ഉത്തമ സ്വഭാവഗുണങ്ങള്‍ അവരില്‍ നട്ടുവളര്‍ത്താനും സാധിക്കൂ.

കുഞ്ഞിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ടത്. ദാമ്പത്യത്തിന്റെ ആരംഭം മുതല്‍ , കുഞ്ഞ് ശുക്ലകണം മാത്രമായിരിക്കുന്നതുമുതല്‍ അതിന്റെ സംരക്ഷണത്തിന്റെ കാര്യത്തിലേക്ക് പ്രവാചകന്‍ ദമ്പതികളുടെ ശ്രദ്ധക്ഷണിക്കുന്നതായി കാണാം. ശാരീരികമായി ബന്ധപ്പെടുന്നതിനു മുമ്പ് ' അല്ലാഹുവേ, നമ്മളില്‍ നിന്നും നമുക്ക് ലഭിക്കാനിരിക്കുന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ. പിശാചിന്റെ ഉപദ്രവമേല്‍ക്കാത്ത കുഞ്ഞിനെ നീ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ ' എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചുട്ടുണ്ട്. സുന്ദരമായ പഴത്തിന് തുല്യമായ മക്കളെ നല്‍കാന്‍ ആഗ്രഹത്തോടെ പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു പറയുന്നതായി കാണാം. 'ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ അനുവദിച്ചത് തേടുക.'(അല്‍ ബഖറ : 187) അതിനര്‍ത്ഥം മക്കളെ ആഗ്രഹിക്കുക എന്നാണ് എന്ന് ഇബ്‌നു അബ്ബാസ്(റ)വിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

നശിപ്പിക്കാന്‍ അവകാശമില്ലാത്ത പവിത്രമായ സൃഷ്ടിയാണ് ഓരോകുഞ്ഞും. ഗാമിദി ഗോത്രക്കാരിയയും ഗര്‍ഭിണിയുമായ ഒരു സ്ത്രീ വന്ന് 'താന്‍ വ്യഭിചരിച്ചിരിക്കുന്നു, എനിക്ക് ശുദ്ധയാവണം ' എന്ന് പറഞ്ഞപ്പോള്‍  'നീ പ്രവസവിച്ച ശേഷം വരൂ' എന്നായിരുന്നു പ്രവാചകന്‍ നല്‍കിയ മറുപടി. ന്യായമായ കാരണത്തിന്റെ പുറത്ത് അത്യപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊഴികെയല്ലാതെ ഇസ്‌ലാമിക ശരീഅത്ത്, ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല. എന്നു മാത്രമല്ല, ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കുടുംബത്തിലെ അംഗങ്ങള്‍ കൂടുമെന്ന ഭയത്താലോ, ഭാവിയില്‍ പ്രശ്‌നമുണ്ടാവുമെന്ന ആശങ്കയാലോ, ദാരിദ്യം ഭയന്നോ, ശിശു പെണ്‍കുഞ്ഞാണെന്നതിനാലോ അവയെ നശിപ്പിക്കരുതെന്ന് ഇസ്‌ലാം കൃത്യമായി വിലക്കിയിട്ടുണ്ട്.  'ദാരിദ്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത് നാമാകുന്നു ' (അന്‍ആം 151).  'പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയ കുറ്റം തന്നെ '(ഇസ്‌റാഅ് : 31) നിലവിലും ഭാവിയിലുമുള്ള പിതാവിന്റെയും കുട്ടിയുടെയും അന്നം അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. ഈ ആയത്തില്‍ നിന്നും അല്ലാഹുവാണ് പിതാക്കളേക്കാള്‍ കാരുണ്യവാനെന്ന് മനസിലാക്കാം.

ഗര്‍ഭാവസ്ഥയില്‍ സൂക്ഷമതയോടെ പരിചരിക്കലാണ് മറ്റൊന്ന്. എല്ലാവിധം ഉപദ്രവത്തില്‍ നിന്നും കുഞ്ഞിനെ പരിപൂര്‍ണ്ണമായും സംരക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കളില്‍ അര്‍പ്പിതമാണ്. ശിശുവിന് ദോഷകരമായി ബാധിക്കുന്ന മരുന്നുകളും ഭാരമുള്ള ജോലികളും ഒഴിവാക്കാന്‍ ഗര്‍ഭിണികളായ മാതാക്കള്‍ ശ്രദ്ധിക്കണം. സ്വന്തത്തേയും ശിശുവിനെയും ക്ഷീണിപ്പിക്കുന്ന തരം ജോലികള്‍ ഗര്‍ഭിണികള്‍ നിര്‍വ്വഹിക്കേണ്ടതില്ല.

മാതാവിനും കുഞ്ഞിനും ചെലവിനു നല്‍കലാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പിതാവോ അല്ലെങ്കില്‍ വലിയ്യോ(കൈകാര്യ കര്‍ത്താവ്) നിര്‍ബന്ധമായും ചെലവിനു കൊടുക്കണം. അവള്‍ വിവാഹമോചിതയാണെങ്കിലും ശരി. 'അവര്‍ ഗര്‍ഭരിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക' (ത്വലാഖ് 6).  കാരണം കുഞ്ഞിനുള്ള പോഷകാഹാരം അവളിലൂടെയാണ് ലഭിക്കുക. ശരീരത്തെ ക്ഷീണിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന കായികാധ്വാനങ്ങളും അവള്‍ ചെയ്യരുത്. ദൗര്‍ബല്യമുണ്ടാക്കുന്ന കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. പുകവലിയും മറ്റു ലഹരി വസ്തുക്കളും ഏല്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 'സ്വയം ഉപദ്രവം ഉണ്ടാക്കരുത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഏല്‍പ്പിക്കുകയും അരുത് ' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവള്‍ക്ക് റമദാനിലെ നോമ്പെടുക്കുന്നതില്‍ വരെ ഇളവ് നല്‍കപ്പെട്ടത്.

ശുദ്ധവും ഈമാനികവുമായ അന്തരീക്ഷമൊരുക്കുക. കാരണം ഗര്‍ഭസ്ഥശിശു വയറ്റിനകത്തു നിന്നും പുറമെയുള്ളത് കേള്‍ക്കുകയും ആ കേള്‍ക്കുന്ന കാര്യങ്ങള്‍ അവയെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജനനത്തിനു ശേഷം അത് തിരിച്ചറിയാനും അതിലേക്ക് ചായാനും സാധ്യതയുണ്ട്.  ശിശു ആരോഗ്യത്തോടെയും സുരക്ഷിതമായും പ്രവസിക്കപ്പെടണമെങ്കില്‍, ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനും പ്രസവത്തിന്റെ സമയത്ത് സ്ത്രീരോഗ വിദഗ്ധരായ ഭിഷ്വഗ്വരന്‍മാരെ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് മുമ്പോ ഗര്‍ഭിണിയായിരിക്കുമ്പോഴോ എന്തെങ്കിലും രോഗം ബാധിച്ചാല്‍ ആ രോഗത്തിന്റെ വിദഗ്ദന്റെയടുത്ത് പോയി ചികിത്സിച്ചാല്‍ സുഖപ്രവസവം ഒരു പരിധിവരെ സാധ്യമാവുമെന്ന് ഡോ. അഹമദ് ഈസ പറയുന്നു. പ്രസവം നാല്‍പത് വയസിന് മുമ്പായിരിക്കുന്നതാണ് ഉത്തമം. അതു പോലെ മുലകുടി പ്രായത്തിലുള്ള കുഞ്ഞുണ്ടായിരിക്കെ ഗര്‍ഭധാരണം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. രണ്ട് വര്‍ഷം മുലകൊടുക്കാന്‍ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടല്ലോ. പെട്ടെന്നുള്ള പ്രസവങ്ങള്‍ കാരണം ഉമ്മമാര്‍ ക്ഷീണിതരാവുന്നതിനാല്‍ അത് ശിശുവിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ മുലയൂട്ടല്‍ ലഭിക്കാത്തതിനാല്‍ ശിശുവിന്റെ  തൊട്ടു മുന്നിലുള്ള സഹോദരങ്ങളെയും അത് പരോക്ഷമായി ബാധിക്കുന്നു. ആഗതനാവാനിരിക്കുന്ന കുഞ്ഞിന്റെ സുരക്ഷക്കായി പോഷകാഹാരം കഴിക്കാന്‍ ഗര്‍ഭിണികള്‍ പ്രത്യകം ശ്രദ്ധിക്കണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗര്‍ഭധാരണത്തിന്റെ അവസാന ആഴ്ചകളിലുള്ള ദീര്‍ഘദൂര യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. തിരക്കുള്ള സ്ഥലത്തേക്കും രോഗാണുക്കള്‍ നിറഞ്ഞ സ്ഥലത്തേക്കും പ്രവേശിക്കാതിരിക്കുക. ശക്തിയും ആരോഗ്യവും സുരക്ഷിതത്വും നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളാണ് മുകളിലുദ്ധരിച്ചത്. ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ശക്തനായ വിശ്വാസിയെയാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം എന്ന നബിവചനം ശ്രദ്ധേയം.

ചാപിള്ളയായി പിറന്നു വീഴുന്നവയെ കുളിപ്പിക്കുകയും അതിനുവേണ്ടി മയ്യിത്ത് നമസ്‌ക്കരിക്കുകയും അതിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.


ഗര്‍ഭസ്ഥ ശിശുവിന്റെ അനന്തരാവകാശം
ജനിക്കുന്നതിനു മുമ്പേ കുഞ്ഞിന്റെ സമ്പത്ത് സംരക്ഷിക്കപ്പെണം.അത് ഗര്‍ഭസ്ഥശിശുവിന്റെ  അവകാശമാണ്. ' ഗര്‍ഭസ്ഥ ശിശുവിന് അനന്തരാവകാശമുണ്ട്. അത് പ്രസവിക്കപ്പെടുന്നത് വരെ അനന്തരാവകാശ സ്വത്ത് വിതരണം ചെയ്തുകൂട. വീതം വെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാപിള്ളയാണെങ്കില്‍ അനന്തരവാകാശമില്ല. എന്നാല്‍ കുഞ്ഞ പ്രസവിക്കപ്പെടുമ്പോള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റ വിഹിതമെടുത്ത ശേഷം ബാക്കി സ്വത്ത് അന്തരാവകാശികള്‍ക്ക് വിതരണം ചെയ്യുക. '( ശറഹു കിതാബില്‍ ഫറാഇദ്, ശൈഖ് ഹമദ് അല്‍ ഹമദ് ഖുത്വ്‌വ). പണമെന്താണെന്ന് കാണുകയും അറിയുകയും ചെയ്യാത്ത സന്ദര്‍ഭത്തില്‍ പോലും ശിശുവിന്റെ ധനം സംരക്ഷിക്കപ്പെടണമെന്ന മഹത്തായ നിയമം നടപ്പാക്കിയ, ജീവിച്ചിരുക്കുമ്പോഴും മരിച്ച അവസ്ഥയിലും ശിശുവിനുള്ള ആദരവ് വകവെച്ചു കൊടുത്ത സര്‍വ്വലോക പരിപാലകന് സര്‍വ്വ സ്തുതിയും.

വിവ : ഇസ്മായില്‍ അഫാഫ്‌

Monday, 27 November 2017


നമ്മുടെ മക്കളെ ദീനീ ബോധമുള്ളവരായി എങ്ങനെ വളര്‍ത്താം?
ഡോ. ജാസിം മുതവ്വ

തങ്ങളുടെ മക്കള്‍ നമസ്‌കരിക്കുന്നവരും അല്ലാഹുവുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാകുക, മികച്ച ശിക്ഷണത്തില്‍ അവരെ വളര്‍ത്തുക എന്നത് ഓരോ രക്ഷിതാക്കളുടെയും വലിയ ആഗ്രഹമാണ്. ഒന്നാമത്തെ കുട്ടിയെ ഇസ്‌ലാമിക സംസ്‌കാരത്തോടെ വളര്‍ത്താന്‍ മിക്കവരും ശ്രദ്ധകാണിക്കും. ക്രമേണ ആവേശം കെട്ടടങ്ങുകയും അവരെ ഇസ്‌ലാമിക ശിക്ഷണത്തില്‍ വളര്‍ത്താന്‍ എനിക്ക് സാധിക്കുകയില്ല എന്ന മനോഭാവത്തിലെത്തുകയും ചെയ്യുന്നത് കാണാം.

നമ്മുടെ മക്കളെ മികച്ച ശിക്ഷണം (തര്‍ബിയത്ത്) നല്‍കി വളര്‍ത്തുക എന്നത് കൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് ഓരോ രക്ഷിതാക്കളും നിര്‍ണ്ണയിക്കണം. അരുമ സന്താനങ്ങള്‍ നമസ്‌കാര നിഷ്ടയുള്ളവരും അല്ലാഹുവും ഖുര്‍ആനുമായി നിരന്തരബന്ധമുള്ളവരും നല്ല സ്വഭാവ സംസ്‌കരണത്തിന്റെ ഉടമകളുമാകുക എന്നത് മിക്ക രക്ഷിതാക്കളുടെയും അതിയായ ആഗ്രഹമായിരിക്കും. എന്നാല്‍ പ്രായോഗിക ജീവിതത്തിലെത്തുമ്പോള്‍ മിക്ക രക്ഷിതാക്കളും പ്രസ്തുത ലക്ഷ്യങ്ങള്‍ അവഗണിക്കുന്നതാണ് നമ്മുടെ അനുഭവം. അതിനാല്‍ തന്നെ കുട്ടികളെ ഈമാനികമായി വളര്‍ത്തുമ്പോള്‍ ഏഴ് ഘട്ടങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

ഇണയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ തന്നെ ദീനിനോടുള്ള പ്രതിബദ്ധത പരിഗണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മക്കളുടെ ശിക്ഷണ രംഗത്തും ഭാവി ജീവിതത്തില്‍ തന്നെയും അത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഉമ്മയുടെ ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥ ശിശുവായി കഴിയുന്ന സന്ദര്‍ഭമാണ് രണ്ടാമത്തേത്. പ്രസ്തുത ഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം കുട്ടിയെ ധാരാളമായി കേള്‍പ്പിക്കേണ്ടതുണ്ട്. തങ്ങളുടെ അരുമ സന്താനത്തെ ഈമാനികമായി എപ്രകാരം വളര്‍ത്താന്‍ കഴിയും എന്ന ബോധ്യം മാതാപിതാക്കള്‍ക്ക് തുടക്കത്തില്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. പ്രസവം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള കാലയളവാണ് മൂന്നാമത്തെ ഘട്ടം. ഈ കാലയളവില്‍ മാതാപിതാക്കള്‍ നമസ്‌കരിക്കുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കുട്ടികള്‍ ധാരാളമായി കാണേണ്ടതുണ്ട്. ദിനേനയുള്ള ദിക്‌റുകളും പ്രാര്‍ഥനകളും മാതാപിതാക്കള്‍ ഉരുവിടുന്നതിന് കുട്ടി സാക്ഷ്യം വഹിക്കുകയും വേണം.

രണ്ട് വയസ്സു മുതല്‍ ആറ് വയസ്സു വരെയുള്ള സമയമാണ് നാലാമത്തെ ഘട്ടം. കുട്ടി എന്തും അനുകരിക്കുന്ന വളരെ പ്രധാനപ്പെട്ട കാലയളവാണിത്. ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ പരിശീലിപ്പിക്കുക, അല്ലാഹുവിനോടും റസൂലിനോടും സ്‌നേഹമുളവാക്കാനുതകുന്ന മനോഹരമായ ഗാനങ്ങള്‍ പഠിപ്പിക്കുക, ഭക്ഷണം കഴിക്കുന്നതിനിടയിലും ഉറങ്ങാന്‍ കിടക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം നല്ല കഥകള്‍ കേള്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആറ് മുതല്‍ പത്ത് വയസ്സു വരെയുള്ള സന്ദര്‍ഭമാണ് അഞ്ചാമത്തെ ഘട്ടം. മനുഷ്യന്‍ ആരാണ്, അവനെ സൃഷ്ടിച്ചതാര്, ദൈവത്തോടുള്ള ഉത്തരവാദിത്തം എപ്രകാരം നിര്‍വഹിക്കേണം, നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം, നല്ല കൂട്ടുകാരെ എന്തിന് തെരഞ്ഞെടുക്കണം തുടങ്ങിയവ സന്ദര്‍ഭോചിതം കുട്ടികളുടെ അകതാരിലേക്ക് സന്നിവേശിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.

പത്ത് വയസ്സു മുതല്‍ പ്രായപൂര്‍ത്തി എത്തുന്നത് വരെയുള്ള സന്ദര്‍ഭമാണ് ആറാമത്തെ ഘട്ടം. കുട്ടികള്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സമയമാണിത്. സകാത്ത് സംരംഭങ്ങള്‍, പഠന ക്ലാസുകള്‍ തുടങ്ങിയ സംരംഭങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും വലിയവരെ ബഹുമാനിക്കേണ്ട വിധം, പ്രയാസമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടത്, രോഗിയോട് അനുകമ്പ പുലര്‍ത്തേണ്ട വിധം തുടങ്ങിയ കാര്യങ്ങള്‍  പ്രായോഗികമായി അവരെ പഠിപ്പിക്കുക. അവരില്‍ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകളെ അവഗണിക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ യുക്തിസഹിതം തെറ്റുകളെ കുറിച്ച് അവരെ ബോധവല്‍കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത കാലയളവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി എത്തിയതു മുതല്‍ തുടര്‍ന്നങ്ങോട്ടുള്ള ജീവിതമാണ് ഏഴാമത്തെ ഘട്ടം. നാം അവരെ സ്‌നേഹിക്കുകയും ആവശ്യാനുസൃതം ദീനി ശിക്ഷണത്തില്‍ വളരാനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കുകയും നമുക്ക് അല്ലാഹു കനിഞ്ഞരുളിയ അതിരറ്റ അനുഗ്രഹങ്ങളെ കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ട് നന്ദിയുള്ള അടിമകളായി ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നിര്‍വഹിക്കേണ്ടത്.

ഈ ഏഴ് ഘട്ടങ്ങളിലും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍  യുക്തിഭദ്രമായി ഏത് രീതിയില്‍ നടപ്പിലാക്കാം എന്നതിന് മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത രീതികള്‍ മക്കള്‍ക്ക് ഇഷ്ടപ്പെടുന്നതാകണം എന്ന നിബന്ധന മാത്രമേയുള്ളൂ. സന്ദര്‍ഭോചിതമായ അറിവും അവബോധവുമാണ് ഏറ്റവും പ്രധാനമെന്നതിനാല്‍ ഈമാനികമായ വികാരം അവരില്‍ രൂഢമൂലമാകുന്ന രീതിയില്‍ നിരന്തരം അവരെ ഉല്‍ബോധിപ്പിക്കേണ്ടതുണ്ട്. ഒരു ദരിദ്രനെ കാണുമ്പോള്‍ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ അനുഗ്രഹത്തെ കുറിച്ച് അവരെ ഓര്‍മിപ്പിക്കുക, വലിയ പരീക്ഷണത്തിനു വിധേയരായവരെ കാണുമ്പോള്‍ അല്ലാഹു നമ്മോട് പുലര്‍ത്തിയ അലിവിനെ കുറിച്ച് വിവരിക്കുക, മനോഹരമായ പ്രകൃതി ദൃശ്യങ്ങളും മറ്റും കാണുമ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക, രോഗം വരുമ്പോള്‍ വലിയ രോഗങ്ങളാല്‍ പരീക്ഷിക്കപ്പെട്ടവരെ കുറിച്ച് ഓര്‍മിപ്പിക്കുക തുടങ്ങിയ ജീവിതം മുഴുവന്‍ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരാത്മബന്ധം അവനില്‍ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

സദ്‌സ്വഭാവത്തിലും ദീനി അനുഷ്ഠാനങ്ങളിലും താല്‍പര്യമുള്ളവരാക്കി വളര്‍ത്തുക എന്നതാണ് ഈമാനുള്ളവരാക്കി അവരെ വളര്‍ത്തുക എന്നതിന്റെ പ്രായോഗികരൂപം. അല്ലാഹുവെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ട് അവനുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുക എന്നതാണ് ബൗദ്ധികമായ അതിന്റെ രൂപം. ആദ്യത്തെ ഘട്ടത്തിലൂടെ സഞ്ചരിച്ചാണ് പൊതുവെ മനുഷ്യര്‍ രണ്ടാമത്തെ ഈ ഘട്ടത്തിലെത്താറുള്ളത്. രക്ഷിതാക്കള്‍ക്ക് അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാനുതകുന്ന ഏറ്റവും ഉത്തമമായ മാര്‍ഗമാണ് മക്കളെ മികച്ച ശിക്ഷണത്തില്‍ ഈമാനികമായി വളര്‍ത്തുക എന്നത്. കാരണം ഏറ്റവും ശ്രേഷഠകരമായ പ്രവര്‍ത്തനമേത് എന്ന് പ്രവാചകനോട് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ മറുപടി അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം, ദൈവിക മാര്‍ഗത്തിലെ ജിഹാദ്, സ്വീകാര്യയോഗ്യമായ ഹജ്ജ് എന്ന ക്രമത്തിലാണ്. എന്നാല്‍ മക്കളെ ഇസ്‌ലാമികമായ ശിക്ഷണത്തില്‍ വളര്‍ത്തുന്നതിലൂടെ മാത്രമേ അവരില്‍ ഈ ബോധ്യം ഉണ്ടാകുമെന്നതിനാല്‍ അതിനു വേണ്ടി പ്രയത്‌നിക്കുന്നതാണ് അവയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് നാം തിരിച്ചറിയണം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌


Sunday, 26 November 2017


കൗമാരം പ്രശ്‌നവും പരിഹാരവും
ഈമാന്‍ അബ്ദുല്‍ ഹമീദ് അല്‍-ബിലാലി

                                        
സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സന്താനപരിപാലനം മുമ്പത്തെ അത്രതന്നെ എളുപ്പമുള്ള ഒന്നല്ല. കുട്ടികള്‍ വഴിതെറ്റാന്‍ നാം കയ്യില്‍ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണിന്റെ ബട്ടണ്‍ അമര്‍ത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഇന്ന്. ശിക്ഷണ രീതികളില്‍ മാറ്റം വരാന്‍ പാടില്ലെന്ന് ശഠിക്കുന്ന രക്ഷിതാക്കള്‍ സ്വയം കുട്ടികളുടെ അനുസരണക്കേടിന് കാരണക്കാരായി മാറുന്നു. 'നിങ്ങളുടെ കാലത്തിനനുസരിച്ചല്ല നിങ്ങളുടെ മക്കളെ വളര്‍ത്തേണ്ടതെന്ന അലി(റ) ഉപദേശത്തെ കുറിച്ച് ഒരു പക്ഷെ അവര്‍ അജ്ഞരായിരിക്കാം. പണ്ടു  രക്ഷിതാക്കളുടെ ഉപദേശം കേള്‍ക്കാന്‍ കുട്ടികള്‍ക്ക് അല്‍പമെങ്കിലും സമയം കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് ഉപദേശം കേള്‍ക്കാന്‍ കുട്ടികള്‍ക്ക് സമയമോ താല്‍പര്യമോ ഇല്ല. അത് അവരുടെ കുറ്റമല്ല. ഈ വേഗത കാലത്തിന് മൊത്തം ബാധിച്ചിരിക്കുന്ന ഒന്നാണ്. എല്ലാം വളരെ ചുരുക്കി നല്‍കുക എന്നതാണ് ഇന്നത്തെ കാലത്തിന്റെ സവിശേഷത.  അതുകൊണ്ടു തന്നെ നാം സ്വപ്‌നം കാണുന്ന നവോത്ഥാനത്തിന്റെ വാഹകരായ തലമുറയെ സൃഷ്ടിക്കാന്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന കാലത്തിന് അനുയോജ്യമായ സന്താനപരിപാലന രീതികള്‍ ആവിഷ്‌കരിക്കാന്‍ രക്ഷിതാക്കള്‍ക്കും സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഇസ്‌ലാമിക അസ്ഥിതം കൈവെടിഞ്ഞു കൊണ്ടായിരിക്കരുത് അത്.

മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന കൗമാര പ്രായത്തിലെ സന്താനപരിപാലത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമാണ്. മാതാപിതാക്കള്‍ക്ക് പലപ്പോഴും ഇതില്‍ ആശങ്കകളും പരിഭ്രമവും ഉണ്ടാവാറുണ്ട്. കൗമാരത്തിലെ ഈ മാറ്റങ്ങളെയും അവയെ കൈകാര്യം ചെയ്യേണ്ടതിനെയും കുറിച്ച ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. കൗമാരത്തിലുണ്ടാകുന്ന മാനസികപ്രശ്‌നങ്ങള്‍, പെരുമാറ്റദൂഷ്യങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമാക്കാം. രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഘട്ടമാണ് കൗമാരഘട്ടം.

മനുഷ്യജീവിതത്തിലെ മറ്റുഘട്ടങ്ങളെപ്പോലെ തന്നെയാണ് കൗമാര കാലഘട്ടവും. എന്നാല്‍ പെട്ടെന്ന് മാറ്റങ്ങള്‍ പ്രകടമാകുന്ന ഘട്ടമാണത്. കൗമാരത്തിന്റെ തുടക്കത്തോടെ തന്നെ അതിന്റെ പ്രതിസന്ധികളും ആരംഭിക്കുന്നുണ്ട്. പല അപകടങ്ങള്‍ക്കും സാധ്യതയുള്ള ഘട്ടമാണിത്. അതിന്റെ ആദ്യഘട്ടം ശാന്തമായി തരണം ചെയ്യാന്‍ സാധിച്ചാല്‍ അതിന് ശേഷമുള്ള ഘട്ടങ്ങള്‍ അതിനേക്കാള്‍ എളുപ്പമായിരിക്കും. കൗമാരത്തിന് വിവിധ ഘട്ടങ്ങളെ നമുക്ക് ഇങ്ങനെ വേര്‍തിരിക്കാം

1. പ്രാഥമിക ഘട്ടം : പ്രായപൂര്‍ത്തിയുടെ ഘട്ടമായ ഇത് 12-നും 15-നും ഇടയിലുള്ള കാലമാണ്.
2. മധ്യഘട്ടം : പതിനഞ്ച് മുതല്‍ പതിനേഴ് വയസ് വരെയുള്ള കാലം.
3. അന്ത്യഘട്ടം :18 മുതല്‍ 21 വയസ് വരെയുള്ള കാലമാണിത്.

പ്രാഥമിക ഘട്ടത്തിലുണ്ടാകുന്ന പ്രധാന  പ്രശ്‌നമാണ് പഠനനിലവാരം കുറയുന്നതും പഠനത്തോട് താല്‍പര്യം ഇല്ലാതാകുന്നുതും. അതിന് പല കാരണങ്ങളും ഉണ്ടായിരിക്കാം. കുടുംബത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാകാനുള്ള കുട്ടിയുടെ താല്‍പര്യമാണ് അതില്‍ ഒന്ന്. അതോടൊപ്പം ആത്മവിശ്വാസക്കുറവും അവരനുഭവിക്കുന്നു. കുടുംബത്തില്‍ നിന്നെല്ലാം അകന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് താനെന്ന തോന്നല്‍ തന്നെ സംബന്ധിച്ചടത്തോളം പഠനം പ്രധാനമല്ല എന്ന ബോധം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

മാനസിക പിരിമുറുക്കവും സമ്മര്‍ദ്ധവും വര്‍ദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. തന്റെ ശരീരത്തിലും മനസ്സിലും പെട്ടന്ന ഉണ്ടാകുന്ന മാറ്റങ്ങളെ അവന് തന്നെ ഉള്‍ക്കൊള്ളാന്‍ പ്രയാസം ഉണ്ടാകുന്നു. സ്വന്തത്തെ അംഗീകരിക്കാന്‍ കഴിയാതിരിക്കുന്നതിന്റെ ഫലമായി മാനസിക സമ്മര്‍ദത്തിനും പ്രയാസത്തിനും അവന്‍ വിധേയനാവുന്നു.

ആത്മവിശ്വാസം കുറയുന്നതാണ് മൂന്നാമത്തെ പ്രശ്‌നം. യുവാക്കള്‍ക്കും യുവതികള്‍ക്കും തങ്ങളുടെ പെട്ടെന്നുള്ള ശാരീരിക വളര്‍ച്ചയോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുമ്പോഴാണിത് സംഭവിക്കുന്നത്. തന്റെ ശരീര ഭാഗങ്ങളുടെ വളര്‍ച്ചയില്‍ നാണം അനുഭവപ്പെടുകയും ചില ശരീരഭാഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമവും ഉണ്ടാകും. ഇക്കാരണം കൊണ്ട് പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ വരെയുണ്ടാവാറുണ്ട്. സന്താനപരിപാലനത്തില്‍ കാണിക്കുന്ന അമിത കാര്‍ക്കശ്യവും ലാളനയും അതിന്റെ മറ്റു കാരണങ്ങളില്‍ പെട്ടതാണ്. അതിന്റെ ഫലമായി അവര്‍ക്ക് സ്വന്തത്തിലുള്ള വിശ്വാസം കുറയുകയും എല്ലാത്തിനും മുതിര്‍ന്നവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.

അലസതയും മടിയും അധികരിക്കുന്നതാണ് ഈ പ്രായത്തില്‍ കണ്ടു വരുന്ന മറ്റൊരു പ്രശ്‌നം. പെട്ടന്നുണ്ടാകുന്ന വളര്‍ച്ചയും അതോടൊപ്പം സ്‌നേഹം പോലുള്ള അവരുടെ വ്യക്തിപരമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് സാമൂഹ്യബന്ധങ്ങളില്‍ കൗമാരം സൃഷ്ടിക്കുന്ന ഘടകങ്ങളും അതിന് കാരണമാകുന്നു.
സാമൂഹ്യ ഇടപെടലുകളിലൂടെ സ്‌നേഹവും അനുബന്ധ ആവശ്യങ്ങളും ലഭിക്കുമെന്നതിനാല്‍ ഇക്കാലത്ത് കുടുംബവുമായുള്ള ബന്ധം കുറയുകയും ചെയ്യും.

രണ്ടാം ഘട്ടം
ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് മാനസിക സന്തുലിതാവസ്ഥ വര്‍ദ്ധിച്ച് സ്വന്തത്തെ അംഗീകരിക്കാനുള്ള ത്രാണി വര്‍ദ്ധിക്കുകയും  പുറം ലോകവുമായി ബന്ധപ്പെടാന്‍ ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് ഘട്ടംഘട്ടമായി പഠനരംഗത്തേക്ക് തിരിച്ച് വരുന്നതിലൂടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുന്നു. ഇക്കാലത്ത്  ബാഹ്യ ബന്ധങ്ങള്‍ ശക്തിപ്രാപിക്കുകയും കൂട്ടുകാരുമായി ഇടപഴകുന്നത് അധികരിക്കുകയും ചെയ്യും.

മൂന്നാംഘട്ടം
ഇക്കാലത്ത് കുട്ടിയുടെ മാനസിക വളര്‍ച്ച സാധാരണ നിലയിലാകുകയും മാതാപിതാക്കളുടെ സമീപത്തിലേക്ക് മടങ്ങുകും ചെയ്യും. ഇതവരുടെ പെരുമാറ്റത്തില്‍ വളരെയധികം പ്രകടമാവുകയും ചെയ്യും. അപ്രകാരം പഠനത്തോടും താല്‍പര്യം വര്‍ധിക്കും.

കൗമാരത്തിന്റെ ഇനങ്ങള്‍
കൗമാരത്തിന്റെ അസ്വസ്ഥകള്‍ കുട്ടികളില്‍ വ്യത്യസ്തമായാണ് അനുഭവപ്പെടുക. ചില രക്ഷിതാക്കള്‍ കുട്ടിയുടെ സ്വഭാവ വ്യതിയനങ്ങളെക്കുറിച്ച് പരാതി പറയുമ്പോള്‍ ചിലര്‍ക്ക് കുട്ടികളില്‍ ഇക്കാലത്തുണ്ടായ നല്ല ഗുണങ്ങളെക്കുറിച്ചും പറയാനുണ്ടാകും. ചില രക്ഷിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംതൃപ്തരാണ് .ഈ വ്യത്യാസം കുട്ടികളുടെ വ്യക്തിത്വവുമായും വളര്‍ന്ന സാമൂഹ്യ സാഹചര്യവുമായും ബന്ധപ്പെട്ടതാണ്. ഇതനനുസരിച്ച് കൗമാരത്തെ മൂന്നായി തരം തിരിക്കാം
1. പക്വത നേടിയ കൗമാരം
2. അന്തര്‍മുഖ കൗമാരം
3. അക്രമണോല്‍സുക കൗമാരം

വിവ: അബ്ദുല്‍ മജീദ് താണിക്കല്‍

Saturday, 25 November 2017


മക്കളിലൂടെ രക്ഷിതാക്കള്‍ വായിക്കപ്പെടുന്നു
അസീസ് മഞ്ഞിയില്‍ 

മാതാവിന്റെ കാല്‍ ചുവട്ടിലെ സ്വര്‍ഗം പ്രാപിക്കാന്‍ സന്താനങ്ങള്‍ ശ്രമിച്ചു കൊള്ളട്ടെ എന്ന വിവക്ഷയേക്കാള്‍ അത് നേടിയെടുക്കാന്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മാതാക്കള്‍ അവസരമൊരുക്കട്ടെ എന്ന പുനര്‍ വായനയാണ് സാധ്യമാവേണ്ടത്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന പ്രവാചക ശിക്ഷണം ഒരു പാഠമെന്നോണം സന്താനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമെങ്കിലും നിധികാക്കുന്ന ഭൂതത്തെപ്പോലെ മാതാപിതാക്കള്‍ കാവലിരിക്കുന്ന പ്രതീതിയാണ് അനുഭവവേദ്യമാക്കി കൊണ്ടിരിക്കുന്നത്.

രക്ഷിതാക്കളും അധ്യാപകരും എന്ന രണ്ട് സുരക്ഷിതമായ കരകള്‍കിടയിലൂടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേയ്ക്ക് പ്രവഹിക്കാന്‍ സന്താനങ്ങള്‍ക്ക് അവസരമുണ്ടാകണം. മക്കളുടെ അഭിരുചികള്‍ പഠനത്തിലായാലും പാഠ്യേതരത്തിലായാലും അംഗീകരിക്കപ്പെടണം. ശിക്ഷയും ശിക്ഷണവും പോലെത്തന്നെ പ്രാധാന്യമുള്ളവയാണ് പ്രോത്സാഹനവും പ്രശംസയും. വ്യക്തി എന്ന വിവക്ഷ പ്രായഭേദങ്ങള്‍ക്ക് വിധേയമാകരുത്. അനുവദനീയമായ വ്യക്തിസ്വാതന്ത്ര്യം രക്ഷിതാക്കളുടെ ഔദാര്യമല്ല മറിച്ച് സന്താനങ്ങളുടെ അവകാശമാണ്. പറയാനുള്ള അവകാശം രക്ഷിതാക്കള്‍ക്കും കേള്‍ക്കാനുള്ള ബാധ്യത മക്കള്‍ക്കും എന്നതിനേക്കാള്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിലെ സംഭാഷണമാണ് അഭികാമ്യം. കുട്ടികളുടെ ലോകത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ അജ്ഞത വളര്‍ന്നുവരുന്ന തലമുറയെ അധാര്‍മികതയുടെ ചതുപ്പ് നിലങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടാന്‍ കാരണമാകുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ പോകരുത്.

മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ഉണ്ടായിരിക്കണമെന്ന് ആശിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടോ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളാല്‍ വായിക്കപ്പെടുന്നു എന്നത് വിസ്മരിച്ചുകൊണ്ടുള്ള സദുപദേശങ്ങളാണ് സന്താനങ്ങള്‍ പരിതിയ്ക്ക് പുറത്താകുന്നതിന്റെ മുഖ്യഹേതു.

ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വളരെ ശാസ്ത്രിയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് സന്താന പരിപാലനം. എന്തിനും ഏതിനും അരുതായ്മകളുടെ കല്പനകള്‍കൊണ്ട് കുട്ടികളെ അനുസരിപ്പിക്കാനുള്ള പോലീസ് മുറകള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ വിപരിത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ ദിശ നിര്‍ണയിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ ദൗത്യവും ധര്‍മ്മവും ഗൗരവബുദ്ധ്യാ ഉള്‍കൊള്ളുകയും സര്‍ഗാത്മകമായി കൈകാര്യം ചെയ്യുകയുമാണെങ്കില്‍ ഒരു നല്ല നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും.

Tuesday, 21 November 2017


പിതാവുണ്ടായിട്ടും അനാഥരാവുന്ന മക്കള്‍
ഹനാദി ശൈഖ് 
മക്കളെ വളര്‍ത്തുന്നതില്‍ മാതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും അതിന്റെ പ്രാധാന്യവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. മറ്റു തൊഴിലുകള്‍ക്കൊന്നും പോകാതെ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എത്രയോ മാതാക്കളെ നമുക്ക് കാണാം. എന്നാല്‍ പിതാക്കന്‍മാരെ അനുഭവിക്കാന്‍ മക്കള്‍ക്ക് പലപ്പോഴും അവസരം ലഭിക്കുന്നില്ല.

കുടുംബത്തിന് വരുമാനം കൊണ്ടു വരുന്ന ഒരു യന്ത്രം മാത്രമാണ് പല പിതാക്കന്‍മാരും. മക്കളുടെ ആഹാര കാര്യങ്ങളും പഠനവും സംസ്‌കരണവും എല്ലാം മാതാവില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ പല വീടുകളും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ അവസ്ഥയിലെത്തിയിരിക്കുന്നു. ആസ്വാദ്യകരമായ ഭക്ഷണവും രാത്രി തങ്ങാനുള്ള അഭയ കേന്ദ്രവും മാത്രമാണ് അത്തരം വീടുകള്‍.

ജോലി ചെയ്ത് ക്ഷീണിച്ച് വൈകിയാണ് പിതാവ് വീട്ടിലെത്തുന്നത്. പിന്നെ ഭക്ഷണവും കഴിഞ്ഞ് ചെറുതോ വലുതാ ആയ സ്‌ക്രീനിനു മുന്നിലാണ് ഇരുത്തം. അവര്‍ കുട്ടികളോട് സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, അതിനിടയില്‍ കുട്ടികള്‍ വല്ലതും പറഞ്ഞാല്‍ അതവര്‍ക്ക് ശല്ല്യവുമാണ്. അതും കഴിഞ്ഞ് ഉറങ്ങുന്ന അവരുടെ ജീവിതത്തില്‍ പുതുതായി ഒന്നും ഉണ്ടാവുന്നില്ല, ഇതിന്റെ ആവര്‍ത്തനം തന്നെയാണ് അടുത്ത ദിവസങ്ങളിലും. അത്തരം പിതാക്കന്‍മാര്‍ക്കായി 'ഓറഞ്ചിന്റെ രഹസ്യം' എന്ന ഒരു കൊച്ചു കഥ പറയാം.

ഒരു പിതാവ് തന്റെ കൊച്ചു മകനോടൊപ്പം അടുത്തുള്ള തോട്ടത്തിലൂടെ നടക്കുകയായിരുന്നു. കുറച്ച് കാലടികള്‍ വെച്ച ശേഷം പിതാവ് തന്റെ അടുത്തുണ്ടായിരുന്ന കവറില്‍ നിന്ന് ഒരു ബോട്ടില്‍ പുറത്തെടുത്തു. അതിനകത്ത് വലിയൊരു ഓറഞ്ച് ഉണ്ടായിരുന്നു. കുട്ടിയെ ഇത് അത്ഭുതപ്പെടുത്തി. ബോട്ടിലിന്റെ ചെറിയ വായിലൂടെ അത് പുറത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു നോക്കി. എങ്ങനെ പിടിച്ചിട്ടും അതിന് സാധിക്കാതെ വന്ന കുട്ടി പിതാവിനോട് ചോദിച്ചു : എങ്ങനെയാണ് ഉപ്പാ ഇത് ഇതിന്റെ അകത്ത് എത്തിയത്?

സ്‌നേഹത്തോടെ കുട്ടിയുടെ കൈ പിടിച്ച് അയാള്‍ തോട്ടത്തിന്റെ മറ്റൊരു വശത്തേക്ക് പോയി. ഒരു ഒഴിഞ്ഞ ബോട്ടിലെടുത്ത് പുതുതായി ഉണ്ടായ ഒരു മൊട്ട് അതിനുള്ളിലേക്ക് കടത്തി മരത്തില്‍ തൂക്കിയിട്ടു. ഇങ്ങനെ ചെറുതായപ്പോള്‍ തന്നെ അതിനെ ബോട്ടിലിനകത്താക്കുകയാണ് ഞാന്‍ ചെയ്തത് എന്ന് കുട്ടിക്ക് വിശദീകരിച്ചും കൊടുത്തു. ഓറഞ്ഞ് കുപ്പിയില്‍ കിടന്ന് വലുതായപ്പോള്‍ കുട്ടിയുടെ അത്ഭുതവും നീങ്ങി. എന്നിട്ടയാള്‍ കുട്ടിയോട് പറഞ്ഞു: ജീവിതത്തില്‍ ധാരാളം ആളുകളെ കണ്ടു മുട്ടും. നല്ല വിദ്യാഭ്യാസവും സ്ഥാനവും പദവിയും എല്ലാം ഉള്ളതോടൊപ്പം തന്നെ ധാര്‍മികതക്കും മര്യാദക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും അവരിലുണ്ടാവും. അവരുടെ പ്രവൃത്തികള്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതായിരിക്കില്ല. അവരുടെ ആ ചീത്തഗുണങ്ങള്‍ ചെറുപ്പത്തിലേ അവരില്‍ വേരുറച്ച് പോയതാണ്. വളര്‍ച്ചയെത്തിയ ഓറഞ്ച് ബോട്ടിലില്‍ നിന്ന് നിനക്ക് പുറത്തെടുക്കാന്‍ കഴിയാത്ത പോലം, അവര്‍ വളര്‍ന്ന് വലുതായപ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പ്രിയ വായനക്കാരെ, നമ്മുടെ മക്കളില്‍ കാണുന്ന മോശമായ പെരുമാറ്റത്തിനും ആദരവില്ലായ്മക്കും നമുക്ക് കൂടി ഉത്തരവാദിത്വമുണ്ട്. മക്കളെ കൊണ്ട് നന്മകള്‍ ചെയ്യിക്കാത്ത, അവരില്‍ സംസ്‌കരണത്തിന്റെ വിത്തുകള്‍ പാകാത്ത രക്ഷിതാക്കള്‍ ഖലീഫ ഉമര്‍(റ)വിന്റെ വാക്കുകള്‍ ഓര്‍ക്കണം, 'നിന്റെ കുട്ടി നിന്നോട് അനുസരണക്കേട് കാണിക്കുന്നതിന് മുമ്പ് നീയവനോട് അനുസരണക്കേട് കാണിച്ചിരിക്കുന്നു.' മക്കളുടെ വിശപ്പ് മാറ്റാന്‍ കഷ്ടപ്പെടുകയാണെന്ന് പിതാവിന് ന്യായമുണ്ടാവും. എന്നാല്‍ പിതാവ് മനസ്സില്‍ നട്ടുപിടിപ്പിക്കേണ്ട നന്മയുടെ വിത്തുകള്‍ വിലക്കപ്പെടുന്ന മക്കളെ എന്തുവിളിക്കും? മാതാപിതാക്കള്‍ മരണപ്പെട്ടു പോയവരല്ല അനാഥര്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അവര്‍ തിരക്കുകളില്‍ പെട്ട് അവരുടെ ശ്രദ്ധ കിട്ടാത്ത മക്കളാണ് യഥാര്‍ഥ അനാഥര്‍ എന്നു പറയുന്ന അറബി കവി ശൗഖിയുടെ വാക്കുകള്‍ ഏറെ അര്‍ഥവത്താണ്. കുട്ടികളില്‍ നന്മയുടെ ഓറഞ്ചുകള്‍ക്ക് വിത്തുപാകുന്ന രക്ഷിതാക്കളെയാണ് നമുക്കിന്നാവശ്യം. അതുണ്ടാക്കുന്ന ഫലം അത്ഭുതകരമായിരിക്കും.

വിവ : അഹ്മദ് നസീഫ്‌

Monday, 20 November 2017


കുട്ടികള്‍ യന്ത്രങ്ങളല്ല
മുസ്തഫാ അബൂസഅ്ദ് 

കുട്ടികളോടുള്ള ഇടപഴകല്‍ ഒരു കലയും ശാസ്ത്രവുമാണ്. ജീവിതത്തില്‍ വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിക്കുന്ന പോലെ പരിശീലനം നേടേണ്ട ഒന്നാണിത്. നിയമങ്ങളെല്ലാം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നതിന് പഠിക്കുന്നത് പോലെ പഠിക്കേണ്ടതും. ഈ പ്രപഞ്ചത്തില്‍ യന്ത്രങ്ങളേക്കാളും വാഹനങ്ങളേക്കാളുമെല്ലാം സങ്കീര്‍ണമായ സൃഷ്ടിയാണ് മനുഷ്യന്‍. അതില്‍ തന്നെ ഏറ്റവും സങ്കീര്‍ണമായ കാലഘട്ടമാണ് ബാല്യവും കൗമാരവും.

മിക്കപ്പോഴും കുട്ടികളോട് കല്‍പിക്കുന്നവരാണ് നാം. എന്നാല്‍ അത് എന്തിനാണെന്നോ അതിന്റെ കാരണമെന്തെന്നോ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നോ പലപ്പോഴും അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാറില്ല. അവന്‍ ചെറിയ കുട്ടിയല്ലേ, അവന് ഇതൊന്നും മനസ്സിലാവില്ല എന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ നമ്മുടെ ആ ധാരണ തികച്ചും തെറ്റാണ്. നാം കരുതുന്നതിനേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുള്ളവരാണവര്‍. അവര്‍ക്ക് മനസ്സിലാവില്ലെന്ന് നാം വിശ്വസിക്കുന്ന കാലത്തോളം അവരോടുള്ള നമ്മുടെ കല്‍പനകളും തുടര്‍ന്നു കൊണ്ടിരിക്കും. ഉപയോഗിക്കുന്ന ആളുടെ കല്‍പനകള്‍ക്കനുസരിച്ച്, അമര്‍ത്തുന്ന ബട്ടണുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേവലം ഉപകരണമാക്കി നാമവരെ മാറ്റുകയും ചെയ്യും. കല്‍പനകള്‍ നടപ്പാക്കുന്ന ഒരു ഉപകരണമായി മക്കള്‍ മാറണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും രക്ഷിതാവുണ്ടാവുമോ? കല്‍പനകള്‍ പുറപ്പെടുവിക്കുന്ന ഒരു യന്ത്രമായി മാറാന്‍ നമ്മിലാരെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ?

മക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയിലുള്ള ബന്ധം കല്‍പന പുറപ്പെടുവിക്കലിന്റെതും അത് അനുസരിക്കലിന്റേതുമായി മാറുമ്പോള്‍ കുട്ടിയുടെ വ്യക്തിത്വത്തെ ദോഷകരമായിട്ടാണത് ബാധിക്കുന്നത്. അന്തര്‍മുഖരും അലസരുമായി കുട്ടികള്‍ മാറുന്നതിനത് കാരണമാകും. മനുഷ്യനെ പുതിയ കണ്ടെത്തലുകള്‍ക്കും കഴിവുകള്‍ക്കും യോഗ്യനാക്കുന്ന എല്ലാ ക്രിയാത്മക ശേഷികളും അത്തരക്കാരില്‍ നിന്ന് അപ്രത്യക്ഷമാകും.

നീ ഇത് ചെയ്യണം, അത് ചെയ്യരുത്, ഭക്ഷണം കഴിക്ക്, ഉറങ്ങ്, പുറത്തു പോ, നീ കളിക്കരുത് തുടങ്ങിയ കല്‍പനകള്‍ മാത്രം നാം കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ മൂല്യങ്ങള്‍ തിരിച്ചറിയാനുള്ള മാനദണ്ഢം അവര്‍ക്ക് ലഭിക്കുന്നില്ല. ശരിയും തെറ്റും, സത്യവും അസത്യവും, പ്രയോജനവും ഉപദ്രവും വേര്‍തിരിച്ചെടുക്കാന്‍ അവര്‍ക്ക് സ്വയം സാധിക്കാത്ത അവസ്ഥയിലാണ് അവര്‍ വളര്‍ന്ന് വരിക. നമ്മുടെ പെരുമാറ്റത്തില്‍ നിന്നും നാം അവരിലേക്ക് പകര്‍ന്നു നല്‍കുന്ന അറിവുകളിലൂടെയുമാണ് അതിനുള്ള മാനദണ്ഡം അവരില്‍ ഉണ്ടാവേണ്ടത്.

ഓരോ ഉപ്പയും ഉമ്മയും കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്ന വിധം കാര്യങ്ങള്‍ വിശദീകരിച്ചും യാഥാര്‍ഥ്യം വ്യക്തമാക്കിയുമാണ് കല്‍പനകള്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ നിത്യജീവിതം തന്നെ കുട്ടികള്‍ക്ക് ഒരു സ്‌കൂളായി മാറുമായിരുന്നു. ഉദാഹരണത്തിന് നീ ആപ്പിള്‍ തിന്നണമെന്ന് പറയുമ്പോള്‍, അതില്‍ നിന്റെ വളര്‍ച്ചക്കും എല്ലുകളുടെ ശക്തിക്കും ആവശ്യമായ വിറ്റമിനുകളുണ്ടെന്ന് വിശദീകരിക്കാം. നീ മിഠായി അധികം കഴിക്കരുതെന്ന് പറുമ്പോള്‍, അത് പല്ലുകളെ കേട് വരുത്തുകയും വേദനക്ക് കാരണമാവുകയും ചെയ്യുമെന്ന കാരണം അവനെ ബോധ്യപ്പെടുത്തണം. നേരത്തെ ഉറങ്ങണമെന്ന് പറയുമ്പോള്‍ അത് ആരോഗ്യത്തെ നിലനിര്‍ത്തുമെന്നും അധികസമയം ടെലിവിഷന്‍ കാണുന്നത് കണ്ണുകള്‍ക്ക് കേടാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതാണ്.

രാത്രി വളരെ വൈകിയ സമയത്ത് കളിക്കരുതെന്ന് പറയുമ്പോള്‍ അത് നമ്മുടെ അയല്‍വാസികള്‍ക്ക് ശല്ല്യമാകുമെന്ന പാഠം കുട്ടിയെ പഠിപ്പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അപ്രകാരം ഏതൊക്കെ കാര്യങ്ങളാണ് നമുക്ക് ചേരുന്നത് ഏതൊക്കെയാണ് ചേരാത്തത് എന്നതിന്റെ മാനദണ്ഡം കുട്ടിക്ക് ലഭിക്കുന്നു. അതിലൂടെ കുട്ടികളുടെ ജീവിതത്തില്‍ ഒരു ക്രിയാത്മകതയുണ്ടാക്കാന്‍ നമുക്ക് സാധിക്കുന്നു. അവരോട് തുറന്ന് സംസാരിക്കാന്‍ നാം സമയം കണ്ടെത്തണം. അതുപോലെ അവര്‍ പറയുന്നത് കേള്‍ക്കാനും നമുക്ക് സാധിക്കണം. നമുക്ക് അവരോടുള്ള സ്‌നേഹവും അവര്‍ക്ക് വല്ലതും പറ്റുമോയെന്ന നമ്മുടെ പേടിയും പ്രകടിപ്പിക്കണം. നമുക്കും അവര്‍ക്കുമിടയിലെ ശക്തമായ ബന്ധത്തിലൂടെയായിരിക്കണം നമ്മുടെ കല്‍പനകളും നിര്‍ദേശങ്ങളും അവരിലേക്ക് എത്തേണ്ടത്. നമ്മുടെ കല്‍പനകള്‍ക്ക് കാരണങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ശൈലി നഷ്ടപ്പെടുമ്പോള്‍, നമ്മുടെ മക്കളുടെ മനസ്സുകളില്‍ മറ്റുള്ളവരെ കുറിച്ചൊന്നും ചിന്തിക്കാത്ത സ്വാര്‍ത്ഥന്‍മാരായി നാം മാറുന്നു. മക്കളുടമായി ഇടപഴകുമ്പോള്‍ എട്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്:

1- മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം അവരുടെ കൂടി തൃപ്തിയോടെ കാര്യങ്ങള്‍ ചെയ്യിക്കുക.
2- കല്‍പനയുടെ ശൈലി ഉപേക്ഷിക്കുക.
3- ഉത്തരവ് പുറപ്പെടുവിക്കുന്ന ഒരു ഉപകരണമായി നാം മാറാതിരിക്കുക.
4- ഉത്തരവ് നടപ്പാക്കാനുള്ള ഒരു ഉപകരണാക്കി മക്കളെ മാറ്റാതിരിക്കുക.
5- ഒരു കാര്യം വിലക്കുമ്പോള്‍ അവരെ വെറുപ്പിക്കാതെ മക്കളെ ആദരിക്കുക.
6- ഒരു കാര്യത്തില്‍ അധികം സമ്മര്‍ദം ചെലുത്താതിരിക്കുക, അസ്വസ്ഥതക്കും വെറുപ്പിനും അത് കാരണമാവും.
7- കുട്ടികളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
8- എപ്പോഴും നിങ്ങളുടെ ശക്തമായ നിയന്ത്രണത്തിലാണെന്ന് തോന്നുന്ന തരത്തില്‍ നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കാതിരിക്കുക.

വിവ : അഹ്മദ് നസീഫ്‌

Sunday, 19 November 2017

                          


ഉമ്മ പറഞ്ഞു തന്ന കഥകള്‍ മറന്നവരുണ്ടോ?
ഖാലിദ് റൂശ

ബാല്യകാലത്ത് ഉമ്മ പറഞ്ഞു തന്ന കഥകള്‍ ഓര്‍മ്മിക്കുന്നവരും ഓര്‍ത്തെടുക്കുന്നവരുമാണ് അധികപേരും, എന്നാല്‍ ചിലരൊക്കെ അത് മറന്നുപോകാറുമുണ്ട്. മക്കള്‍ക്ക് മാതാവിന്റെ മാറിടവും അവരുടെ സാമീപ്യവും ആശ്വാസവും തണലുമാണ്. നിഷ്‌കളങ്ക ഹൃദയത്തിനുടമകളായ കുട്ടികള്‍ കേള്‍ക്കുന്ന കാര്യങ്ങളെല്ലാം യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശ്വസിക്കുന്നു. ഉറങ്ങാന്‍ കിടക്കുമ്പോഴും ദേഷ്യപ്പെട്ട് പിണങ്ങി നില്‍ക്കമ്പോഴും ചിലപ്പോള്‍ മക്കളെ മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടി പ്രേരിപ്പിക്കാനുമൊക്കെ ഉമ്മ പറഞ്ഞ് കൊടുക്കുന്ന കഥകളും വര്‍ത്തമാനങ്ങളും മക്കളുടെ വ്യക്തിത്വവും ധര്‍മ്മബോധവും രൂപപ്പെടുന്നിടത്ത് സ്വാധീനം ചെലുത്തുന്നുണ്ട്.

കുട്ടികളുടെ വ്യക്തിത്വവും ധാര്‍മ്മിക ബോധവും രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാതാവ് പറഞ്ഞു കൊടുക്കുന്ന കഥകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുമ്പോള്‍ അതുവഴി മക്കളെ ചെറുപ്പത്തില്‍ തന്നെ ധാര്‍മ്മിക ബോധത്തോടെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ ഇതിന്റെ ഗൗരവം പലപ്പോഴും മാതാപിതാക്കള്‍ മനസ്സിലാക്കാറില്ലെന്നതാണ് ഖേദകരം. എന്നുമാത്രമല്ല, മാതാവ് പറഞ്ഞുകൊടുക്കുന്ന കഥകള്‍ മക്കളുടെ സാംസ്‌കാരിക - വൈജ്ഞാനിക വളര്‍ച്ചയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന ധാരണയില്ലാത്തതിനാല്‍ പലപ്പോഴും ഈ അവസരം പല ഉമ്മമാരും വേണ്ടത്ര ഉപയോഗപ്പെടുത്താറില്ല. കഥകള്‍ പറയാനുള്ള മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പലപ്പോഴും ജീവിതത്തിന് മുതല്‍ കൂട്ടാകുന്നതോ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ കഥകള്‍ക്ക് പകരം യാഥാര്‍ഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്തതും തികച്ചും ഭാവനാത്മകവുമായ കഥകള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കാനാണ് ഉമ്മമാര്‍ ശ്രമിക്കാറുള്ളത്. ഇത്തരം നിരര്‍ഥകവും ഉപകാരപ്രദവുമല്ലാത്ത സാങ്കല്‍പ്പിക കഥകള്‍ ഉമ്മമാരില്‍ നിന്നും ധാരാളമായി കേള്‍ക്കുന്നത് അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ തെറ്റായ സ്വാധീനങ്ങളുണ്ടാക്കുകയും അവരുടെ മനസ്സില്‍ മൂഢത്തരങ്ങള്‍ നിറക്കുകയും ചെയ്യും.

കുട്ടികളുടെ ധാര്‍മ്മിക ശിക്ഷണത്തില്‍ മാത്രമല്ല മുതര്‍ന്നവരുടെയും ധാര്‍മ്മിക ശിക്ഷണത്തിലും അവരെ നേരായ മാര്‍ഗത്തില്‍ വഴി നടത്തുന്നതിലും കഥകളെ ഇസ്‌ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. അല്ലാഹു പറുയുന്നു : 'അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിവരിച്ചു കൊടുക്കുക, ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ' (അല്‍ അഅ്‌റാഫ് 176). കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും അവരുടെ ഹൃദയങ്ങള്‍ക്ക് കരുത്തേകുന്നതിനും ഉതകുന്നതായ ധാര്‍മ്മിക അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാമിക കഥകള്‍. ഇസ്‌ലാമിക കഥകള്‍ ജീവിത യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതും സത്യസന്ധവും മനസില്‍ ഉന്നത ഗുണങ്ങള്‍ക്ക് വിത്തുപാകുന്നതും സ്വഭാവ സംസ്‌കരണത്തിന് യോജിച്ചതുമാണ്.

ഇസ്‌ലാമിക കഥയുടെ ഒരു ഉത്തമമായ ഉദാഹരണം ഇവിടെ പറയാം : ഇമാം ബുഖാരി അബൂ ഹുറൈറ (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ്. പ്രവാചകന്‍ പറഞ്ഞു : ഒരു വ്യക്തി മറ്റൊരാളില്‍ നിന്നും കുറച്ച് ഭൂമി വാങ്ങി. താന്‍ വാങ്ങിയ ഭൂമിയില്‍ നിന്നും സ്വര്‍ണം നിറച്ച ഒരു കുടം കിട്ടിയപ്പോള്‍ അദ്ദേഹം അത് തനിക്ക് ഭൂമി വിറ്റയാള്‍ക്ക് നല്‍കിയിട്ട് പറഞ്ഞു : ഈ സ്വര്‍ണം നിങ്ങളെടുക്കുക. ഞാന്‍ താങ്കളില്‍ നിന്നും ഭൂമി മാത്രമാണ് വാങ്ങിയത് സ്വര്‍ണം വാങ്ങിയിട്ടില്ല. എന്നാല്‍ ഭൂമി വിറ്റയാള്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. അദ്ദേഹം പറഞ്ഞു : ഞാന്‍ ഭൂമിയും അതിലുള്ളതും താങ്കള്‍ക്ക് വിറ്റിരിക്കുന്നു. അങ്ങനെ അവരിരുവരും മറ്റൊരാളെ സമീപിച്ച് പ്രശ്‌നത്തിന് പരിഹാരം തേടി. അദ്ദേഹം ഇരുവരോടുമായി ചോദിച്ചു : നിങ്ങള്‍ക്ക് മക്കളുണ്ടോ? ഒരാള്‍ മറുപടി പറഞ്ഞു : എനിക്ക് ഒരു മകനുണ്ട്. മറ്റേയാള്‍ പറഞ്ഞു : എന്റെ കീഴില്‍ ഒരു അടിമ പെണ്‍കുട്ടിയുണ്ട്. മധ്യസ്ഥന്‍ പറഞ്ഞു : നിങ്ങളുടെ മകനെ അദ്ദേഹത്തിന്റെ അടിമ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുക. ഈ സ്വത്തില്‍ നിന്ന് ഇരുവരും ആവശ്യമുള്ളത് ചെലവഴിക്കുകയും ദാനം ചെയ്യുകയും ചെയ്യുക'.

തീര്‍ച്ചയായും നിഷ്‌കളങ്കതയും വിശുദ്ധിയും നിറഞ്ഞതാണീ കഥ. അതോടൊപ്പം സത്യത്തിന്റെ മഹത്വം ഉയര്‍ത്തുന്നതും മോഹങ്ങളെ നിയന്ത്രിക്കേണ്ടതിനെ കുറിച്ച് പഠിപ്പിക്കുന്നതും നന്മയില്‍ പങ്കുകാരാകേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതും ന്യായവും നീതിയും നോക്കി മധ്യസ്ഥം വഹിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്നതുമായ കഥ. ഇത്തരത്തില്‍ അല്ലാഹുവില്‍ അഭയം അര്‍പ്പിക്കുന്നതിനെ കുറിച്ചും ഉത്തരവാദിത്വ നിര്‍വഹണത്തെ കുറിച്ചും ഇടപാടുകളില്‍ സൂക്ഷ്മതയും സത്യസന്ധയും കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചും കരാര്‍ പാലിക്കേണ്ടതിനെ കുറിച്ചും ഉത്തമ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചുമെല്ലാം പഠിപ്പിക്കുന്ന ഇസ്‌ലാമിക കഥകള്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുക.

വിവ : ജലീസ് കോഡൂര്‍

Wednesday, 15 November 2017


പ്രവാചകന്‍ കുട്ടികളെ സ്‌നേഹിച്ച വിധം
ഖാലിദ് റൂശ 
തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് കുട്ടികള്‍ തീര്‍ത്തും അശ്രദ്ധരാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണ്. തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം നിരീക്ഷിക്കുകയും മനസ്സിലാക്കുകയും അത് പിന്തുടരാന്‍ ശ്രമിക്കുന്നവരുമാണ് കുട്ടികള്‍. നൈര്‍മല്യമുള്ള ചെറിയ മനസ്സിന്റെ ഉടമകളാണ് കുട്ടികളെങ്കിലും ഉയര്‍ന്ന ഓര്‍മ്മ ശേഷി അവര്‍ക്കുണ്ട്. ഒരിക്കലും മാഴ്ച്ചുകളയാനാവാത്ത സ്വാധീനം ചുറ്റുപാടുകള്‍ അവരിലുണ്ടാക്കുന്നുമുണ്ട്.

കുട്ടികളുടെ സംസ്‌കരണ പ്രക്രിയയില്‍ ഇസ്‌ലാം ഇക്കാര്യം വളരെ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ ഹൃദയത്തില്‍ പൗരുഷവും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാതെ അവരുടെ മനസില്‍ സ്‌നേഹവും കാരുണ്യവും നൈര്‍മല്യവും വളര്‍ത്തി എടുക്കാനാണ് സംസ്‌കരണ പ്രക്രിയയില്‍ ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത്. തലമുറകളുടെ അധ്യാപകനായ പ്രവാചകന്‍ (സ) ഇക്കാര്യത്തില്‍ കണിഷത പാലിച്ചിരുന്നു. ചെറിയ കുട്ടികളാണെങ്കില്‍ പോലും അവരെ പരിഗണിക്കുന്ന കാര്യത്തിലും അവരോട് കാരുണ്യവും അനുകമ്പയും പ്രകടിപ്പിക്കുന്ന കാര്യത്തിലും പ്രവാചകന്‍ പിശുക്ക് കാണിച്ചിരുന്നില്ല. അനസ് (റ) പറയുന്നു : 'കുടുംബാംഗങ്ങളോട് പ്രവാചകനെപ്പോലെ കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. പ്രവാചകന്റെ മകന്‍ ഇബ്രാഹീം മദീനയിലെ കുടുംബാംഗങ്ങള്‍ക്കിടയില്‍ മുലകുടിക്കുന്ന പ്രായത്തില്‍ പ്രവാചകന്‍ മകനെ കാണാന്‍ പുറപ്പെടും, ഞങ്ങളും അദ്ദേഹത്തോടൊപ്പം പോകും, അദ്ദേഹം വീട്ടില്‍ കയറി മകനെ എടുത്ത് ചുംബിച്ച് തിരിച്ചു പോരും' (മുസ്‌ലിം)

മക്കളെ ചുംബിക്കുന്നവരായിരുന്നില്ല അക്കാലത്തെ അധികമാളുകളും, പ്രത്യേകിച്ച് സമൂഹത്തിലെ ഉന്നതരായ ആളുകള്‍. ഒരിക്കല്‍ പ്രവാചകന്‍ തന്റെ കുഞ്ഞിനെ ചുംബിക്കുന്നത് കണ്ട് ഒരു സ്വഹാബി ചോദിച്ചു : 'പ്രവാചകനേ, അങ്ങ് താങ്കളുടെ മക്കളെ ചുംബിക്കാറുണ്ടോ? അല്ലാഹുവാണേ, എനിക്ക് പത്ത് മക്കളുണ്ട്, ഒരാളെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല.' പ്രവാചകന്‍ ദേഷ്യത്തോടെ അദ്ദേഹത്തിന് മറുപടി നല്‍കി 'കാരുണ്യം കാണിക്കാത്തവര്‍ കാരുണ്യത്തിന് അര്‍ഹരാകുകയില്ല'. (ബുഖാരി).

കുട്ടികളോട് അടുത്തിടപഴകിയിരുന്ന പ്രവാചകന്‍ അവരുടെ മനസ്സില്‍ കാരുണ്യവും അനുകമ്പയും വളര്‍ത്തി. മാതൃഹൃദയത്തില്‍ നിന്നുണ്ടാകുന്ന സ്‌നേഹവും കാരുണ്യവുമാണ് കുട്ടികള്‍ പ്രവാചകനില്‍ നിന്നും അനുഭവിച്ചത്. ബറാഅ് (റ) പറയുന്നു : 'ഒരിക്കല്‍ ഞാന്‍ പ്രവാചകനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ പേരക്കുട്ടിയായ ഹസനുബ്‌നു അലിയുണ്ട്. പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു 'അല്ലാഹുവേ ഇവനെ ഞാന്‍ ഇഷ്ടപ്പെടുന്നു, നീയും ഇവനെ ഇഷ്ടപ്പെടേണമേ'. (ബുഖാരി)

ഇത്തരത്തില്‍ കാരുണ്യത്തോടെയും നൈര്‍മല്യത്തോടെയുമുള്ള പെരുമാറ്റങ്ങളാണ് കുട്ടികളുടെ മനസ്സില്‍ സല്‍സ്വഭാവത്തിന്റെ ആദ്യവിത്ത് പാകുക. അവരുടെ പെരുമാറ്റവും സ്വഭാവവും രൂപപ്പെടുന്നിടത്ത് അത് ഏറെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അവരോടൊപ്പം കൂടുകയും അടുത്തിടപഴകുകയും ചെയ്യുന്നവരെയാണ് കുട്ടികള്‍ ഇഷ്ടപ്പെടുക. ദേഷ്യക്കാരും കഠിനമനസ്‌കരുമായവരെ കുട്ടികള്‍ വെറുക്കുകയും ചെയ്യുന്നു. ചെറുപ്രായത്തിലുള്ള കുട്ടികളുടെ പ്രകൃതം അറിയാവുന്ന പ്രവാചകന്‍ കുട്ടികളോട് പെരുമാറുമ്പോള്‍ അവരെ സന്തോഷിപ്പിക്കുന്ന തരത്തിലായിരുന്നു പെരുമാറിയിരുന്നത്. കുട്ടികളില്‍ സല്‍സ്വഭാവും ഉന്നത വ്യക്തിത്വവും വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന രീതിയില്‍ തമാശ കലര്‍ത്തിയും നൈര്‍മല്യത്തോടെയും അദ്ദേഹം അവരോട് സംവദിക്കും.

അബൂഹുറൈറ (റ) പറയുന്നു : ഞങ്ങള്‍ റസൂലിനോടൊപ്പം ഇശാഅ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ സുജൂദിലായ വേളയില്‍ ഹസനും ഹുസൈനും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അദ്ദേഹം തലയുയര്‍ത്തിയപ്പോള്‍ ഇരുവരെയും വളരെ പതുക്കെ പിടിച്ച് താഴെ വെച്ചു, അദ്ദേഹം വീണ്ടും സുജൂദ് ചെയ്തപ്പോള്‍ ഇരുവരും വീണ്ടും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. നമസ്‌കാരം തീരുന്നത് വരെ ഇത് തുടര്‍ന്നു. ശേഷം അദ്ദേഹം ഇരുവരെയും പിടിച്ച് തന്റെ മടിയിലിരുത്തി. അബൂഹുറൈറ പറയുന്നു : ഞാന്‍ എഴുന്നേറ്റ് ചെന്ന് പ്രവാചകനോട് ചോദിച്ചു, ഇരുവരെയും ഞാന്‍ വീട്ടിലാക്കണമോ? അപ്പോള്‍ ആകാശത്ത് ഒരു മിന്നല്‍ പിണറുണ്ടായി, പ്രവാചകന്‍ ഹസനോടും ഹുസൈനോടും പറഞ്ഞു 'നിങ്ങള്‍ ഉമ്മയുടെ അടുത്തേക്ക് പോയിക്കൊള്ളൂ'. (അഹ്മദ്).

ചെറുപ്പം മുതല്‍ പ്രവാചന്റെ സേവകനായിരുന്ന അനസ് (റ) പറയുന്നു : 'ഞാന്‍ പ്രവാചകനെ 9 വര്‍ഷത്തോളം സേവിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും എന്തെങ്കിലും ചെയ്തതിന്റേയോ ചെയ്യാത്തതിന്റേയോ പേരില്‍ പ്രവാചകന്‍ എന്നെ ആക്ഷേപിച്ചിട്ടില്ല.'

കുട്ടികളുടെ അടുത്തുകൂടി പ്രവാചകന്‍ നടന്നുപോകാന്‍ ഇടയായാല്‍ അവരോട് പുഞ്ചിരിക്കാതെ അവരുടെ ഹൃദയത്തില്‍ എന്നെന്നും നിലനില്‍ക്കുന്ന നന്മ നിറഞ്ഞ ഓര്‍മ്മ സമ്മാനിക്കാതെ പ്രവാചകന്‍ കടന്നുപോയിരുന്നില്ല. യഅ്‌ലാ ബിന്‍ മുര്‍റ പറയുന്നു : ഒരിക്കല്‍ ഞാന്‍ പ്രവാചകനോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങി. വഴിയില്‍ വെച്ച് ഹുസൈനുബ്‌നു അലി കളിക്കുന്നത് കണ്ട് പ്രവാചകന്‍ ഹുസൈനെ എടുക്കാന്‍ കൈ നീട്ടി, ഉടന്‍ കുട്ടികളെല്ലാം ഓടി വന്നു, പ്രവാചകന്‍ അവരോടൊപ്പം ചേര്‍ന്ന് ചിരിച്ചുകൊണ്ട് ഉസാമതുബ്‌നു സൈദിനെയും ഹസനുബ്‌നു അലിയ്യിനെയും എടുത്ത് തന്റെ തുടയില്‍ വെച്ചു, കുട്ടികളെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. പ്രവാചകന്‍ ഇരുവരെയും ചേര്‍ത്ത്പിടിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു 'അല്ലാഹു ഞാന്‍ ഇവരോട് കാരുണ്യം കാണിക്കുന്നു, നീയും ഇവര്‍ക്ക് കരുണ ചെയ്യേണമേ' (ബുഖാരി).

ആരാധാനാ കര്‍മ്മങ്ങളില്‍ വരെ കുട്ടികളെ പ്രവാചകന്‍ പരിഗണിച്ചിരുന്നു. കുട്ടികള്‍ക്ക് പ്രയാസമാകാതിരിക്കാന്‍ നമസ്‌കാരം അധികം നീട്ടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിന്നു. പ്രവാചകന്റെ മകള്‍ സൈനബിന്റെ മകള്‍ ഉമാമ ഒരിക്കല്‍ നമസ്‌കാര സമയത്ത് പ്രവാചകന്റെ അടുക്കല്‍ വന്നു. നമസ്‌കാരത്തില്‍ ഉമാമയെ തോളിലെടുത്ത് വെച്ച പ്രവാചകന്‍ റുകൂഇലായപ്പോള്‍ അവളെ നിലത്ത് വെച്ചു. വീണ്ടും എഴുന്നേറ്റപ്പോള്‍ തോളെത്ത് വെച്ചതായി 'മുവത്വ'യില്‍ ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജാബിറുബ്‌നു സംറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : 'ഞാന്‍ പ്രവാചകന്റെ കൂടെ നമസ്‌കരിച്ചു. ശേഷം പ്രവാചകന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു, ഞാനും അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. അപ്പോള്‍ കുറേ കുട്ടികള്‍ വന്ന് പ്രവാചകനെ സ്വീകരിച്ചു. പ്രവാചകന്‍ അവരുടെ ഓരോരുത്തരുടെയും കവിള്‍ തലോടി, എന്റെ കവിളും തലോടി. അപ്പോള്‍ എനിക്ക് തണുപ്പും നല്ല അത്തറിന്റെ സുഗന്ധവും അനുഭവപ്പെട്ടു' (മുസ്‌ലിം)

ഇപ്രകാരമായിരുന്നു പ്രവാചകന്‍ കുട്ടികളോട് പെരുമാറിയിരുന്നതും അവരോട് സ്‌നേഹം കാണിച്ചിരുന്നതും. കുട്ടികളുടെ മജ്ജയിലും മാംസത്തിലും അവരുടെ കണ്ണീരിലും പ്രവാചകന്‍ ചേര്‍ന്നുനിന്നു. അവര്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തെ അങ്ങേയറ്റം വിലയേറിയതായി കാണുകയും ചെയ്തു. ലോകത്തിന് ഈ ഉത്തമ മാതൃക കാണിച്ചു കൊടുക്കാന്‍ നമ്മള്‍ തയ്യാറാവുക.

Monday, 13 November 2017


വീടകങ്ങളെ നിങ്ങള്‍ ഖബറിടങ്ങളാക്കരുത്
യഹ്‌യ ബൂലീനി 


കുടുംബത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെ പലരും വളരെ നിസാരമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ജോലി ചെയ്ത് കുടുംബത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് വേണ്ട പണം സമ്പാദിക്കലും ഭാര്യയുടേയും മക്കളുടേയും സംരക്ഷണവും അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും വീടും ഒരുക്കേണ്ട ചുമതലയാണ് തനിക്കുള്ളതെന്ന് ഭര്‍ത്താവ് ധരിച്ച് വെച്ചിരിക്കുന്നു. വീടും വീട്ടുകാര്യങ്ങളും നോക്കിനടത്തലാണ് തന്റെ കടമയെന്ന് ഭാര്യയും മനസിലാക്കി വെച്ചിരിക്കുന്നു.

മേല്‍ പറഞ്ഞ രണ്ട് ഉത്തരവാദിത്വങ്ങളും ഭാര്യ-ഭര്‍ത്താക്കന്മാര്‍ നിര്‍വഹിക്കേണ്ടത് തന്നെയാണ്, എന്നുമാത്രമല്ല കുടുംബത്തിന്റെ നിലനില്‍പ്പിന് അത് അത്യാവശ്യവുമാണ്. എന്നാല്‍ കേവലം കുടുംബത്തിന് വേണ്ട അന്നം കണ്ടെത്തേണ്ടതിന്റെയും അത് പാകം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിഭജിക്കിക്കുന്നതിലൂടെ മാത്രം ഇസ്‌ലാമിക കുടുംബത്തിന്റെ രൂപീകരണം പൂര്‍ത്തിയാകുകയില്ല. ഇണ തുണകളുടെ ഉത്തരവാദിത്വമായി ജനങ്ങള്‍ മനസ്സിലാക്കി വെച്ചിട്ടുള്ള ഈ നിസ്സാര കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇസ്‌ലാമിന്റെ കുടുംബ സങ്കല്‍പ്പം, അത് കൂടുതല്‍ വിശാലവും വിസ്തൃതവുമാണ്. കുടുംബാംഗങ്ങളുടെ മാനസികവും വൈജ്ഞാനികവും സാംസ്‌കാരികവുമായ ഘടന രൂപപ്പെടുത്തുന്ന പ്രഥമ കേന്ദ്രമാണ് കുടുംബം. കുട്ടികള്‍ ജനിച്ചത് മുതല്‍ സമൂഹ മധ്യത്തിലേക്കിറങ്ങുന്നത് വരെ തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. അപ്പോള്‍ ഭാര്യ-ഭര്‍ത്തക്കന്മാരുടെ ഉത്തരവാദിത്വം ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഭര്‍ത്താവിന്റെ ചുമതലയാണെന്ന് അധികം വിവരിക്കാതെ തന്നെ ഏവര്‍ക്കും അറിയുന്ന കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് : 'മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്' (അല്‍ബഖറ 233). പ്രവാചകന്‍ പുരുഷന്മാരോടായി പറഞ്ഞു : 'അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്'. (മുസ്‌ലിം)

ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക തുടങ്ങിയ വീട്ടു ജോലികളില്‍ തന്നെ മുഴുകുന്നവരാണ് അധിക സ്ത്രീകളും, എന്നാല്‍ തനിക്ക് സേവനം ചെയ്യേണ്ടവളാണ് ഭാര്യയെന്ന് അവകാശപ്പെടാന്‍ ഭര്‍ത്താവിനാവില്ലെന്നും അവള്‍ സ്വന്തമിഷ്ടപ്രകാരം അങ്ങനെ ചെയ്താലല്ലാതെ അതിന് അവളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടികളുടെ പരിചരണം, അവരെ ഇസ്‌ലാമികമായ സ്വഭാവ ഗുണങ്ങളോടെ വളര്‍ത്തല്‍ തുടങ്ങി താനല്ലാതെ മറ്റാരും ചെയ്യാനില്ലാത്തതും തന്റെ നിര്‍ബന്ധ ബാധ്യതയുമായ ദൗത്യം നിര്‍വഹിക്കുന്നതില്‍ അധിക സ്ത്രീകളും വീഴ്ച്ച വരുത്തുകയും ചെയ്യുന്നു. 

കുടുംബത്തിന്റെ സാമ്പത്തിക പ്രയാസമോ സമയാസമയം കഴിക്കാന്‍ ഭക്ഷണം തികയാതെ വരുന്നതോ അല്ല പലപ്പോഴും കുടുംബ ശൈഥില്യത്തിനും ഭാര്യ-ഭര്‍ത്തൃ ബന്ധം പരാജയപ്പെടുന്നതിനും കാരണമാകാറുള്ളത്. എന്നല്ല സാമ്പത്തിക പരാധീനതകളെയും ഭൗതിക സൗകര്യങ്ങളിലുള്ള കുറവുകളെയും മറികടന്ന് വൈവാഹിക ബന്ധവും കുടുംബ ബന്ധവും സുഗമമായി മുന്നോട്ട് നീക്കുന്ന നിരവധി പേരെ നമ്മള്‍ കാണുന്നുണ്ട്. അതേസമയം, നല്ല സാമ്പത്തിക ശേഷിയുള്ളവര്‍ക്കിടയില്‍ കുടുംബ ശൈഥില്യങ്ങള്‍ കൂടുകയും ചെയ്യുന്നു. ഭൗതിക സൗകര്യങ്ങളിലുണ്ടാകുന്ന കുറവുകളെ അതിജീവിച്ച് ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുമ്പോള്‍ അതല്ലാത്ത മറ്റു പല പ്രതിസന്ധികളെയും മറികടക്കാനാകാതെ കുടംബങ്ങള്‍ പെട്ടെന്ന് തകരുകയും ചെയ്യുന്നു.

പട്ടിണിയുടെ കൈപ്പ് നീര്‍ കുടിച്ച കുടുംബങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ കുടംബങ്ങള്‍ പ്രവാചകന്റെയും അദ്ദേഹത്തിന്റെ സ്വഹാബികളുടേതുമായിരുന്നു. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ആയിശ (റ) ഉര്‍വയോട് പറയുന്നു : 'എന്റെ സഹോദരിയുടെ മകനേ, ഞങ്ങള്‍ ചന്ദ്രക്കല നോക്കിയിരിക്കും, അങ്ങനെ രണ്ട് മാസം പിന്നിട്ട് മൂന്ന് ചന്ദ്രപ്പിറവി ഞങ്ങള്‍ കണ്ടിട്ടുണ്ടാവും, അപ്പോഴും പ്രവാചകന്റെ വീടുകളില്‍ (ഭാര്യമാരുടെ വീടുകളില്‍) തീ പുകഞ്ഞിട്ടുണ്ടാവില്ല. ഉര്‍വ പറയുന്നു : ഞാന്‍ അവരോട് ചോദിച്ചു : അപ്പോള്‍ എന്തായിരുന്നു നിങ്ങളുടെ ഭക്ഷണം? അവര്‍ പറഞ്ഞു : രണ്ട് കറുത്തവസ്തുക്കള്‍, വെള്ളവും കാരക്കയും. പക്ഷെ കറവക്ക് കൊടുക്കുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും ഉടമസ്ഥരായ ചില അന്‍സാരീ അയല്‍ക്കാര്‍ നബി(സ) ക്കുണ്ടായിരുന്നു. അവരതിന്റെ പാല്‍ റസൂല്‍(സ)ക്ക് കൊടുത്തയക്കും. അവിടുന്ന് അത് ഞങ്ങള്‍ക്കും കുടിക്കാന്‍ തരുമായിരുന്നു'.

വീട്ടില്‍ തീ പുകയാത്ത അധിക ദിവസങ്ങളിലും പ്രവാചകന്‍ സുന്നത്ത് നോമ്പ് എടുക്കാറായിരുന്നു പതിവ്. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : 'പ്രവാചകന്‍ (സ) എന്റെയടുത്ത് വന്ന് ചോദിക്കും : നിന്റെയടുത്ത് എന്തെങ്കിലും ഭക്ഷണമുണ്ടോ? ഞാന്‍ പറയും : ഇല്ല. അപ്പോള്‍ അദ്ദേഹം പറയും : എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്.' വീട്ടില്‍ ഭക്ഷണമൊന്നും ഇല്ലാത്തതിനാല്‍ വിശന്ന വയറുമായി വീട് വിട്ടിറങ്ങിയ പ്രവാചകന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കര്‍, ഉമര്‍ (റ) എന്നിവരുടെയും ചരിത്രം ഹദീസ് ഗ്രന്ഥങ്ങള്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. പ്രവാചകന്റേത് പോലെ തന്നെ അദ്ദേഹത്തിന്റെ സ്വഹാബികളില്‍ അധിക പേരുടെയും വീടുകള്‍ അങ്ങേയറ്റത്തെ പട്ടിണിയിലായിരുന്നു എന്നാണ് ഈ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ അതേസമയമം തന്നെ സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഭവനങ്ങള്‍ കൂടിയായിരുന്നു അവരുടേത്. കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന് ദാരിദ്ര്യം തടസ്സമല്ലെന്ന പാഠം കൂടി പഠിപ്പിക്കുന്നുണ്ട് ഈ ചരിത്രം.

പണം സമ്പാദിക്കുന്നതിനേക്കാളും ഭക്ഷണം പാകം ചെയ്യുന്നതിനേക്കാളും ഉത്തമമായിട്ടുള്ള കാര്യം കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈകാരികമായ ബന്ധം നിലനിര്‍ത്തുക എന്നതാണ്. കുടുംബ ബന്ധം നിലനിര്‍ത്തുന്നതിലും കുടുംബത്തില്‍ നിന്നും ഉത്തമ ഫലങ്ങളുണ്ടാകുന്നതിനും പ്രധാനമായും പ്രേരകമാകുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഈ വൈകാരികമായ ബന്ധമാണ്. അംഗങ്ങള്‍ക്കിടയിലെ ഈ വൈകാരിക ബന്ധം ഇല്ലാതാകുന്നതോടെ കുടുംബ ബന്ധം ശിഥിലമാകുകയും ചെയ്യുന്നു. കുടുംബത്തിലെ ഓരോ വ്യക്തികളും മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ അവരവരുടെ ലോകങ്ങളില്‍ മുഴുകിയാല്‍ അത് കുടുംബത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. അതുകൊണ്ട് ഭാര്യ-ഭര്‍ത്താക്കന്മാര്‍ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഉള്‍ക്കൊള്ളുകയും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സന്നദ്ധമാകുകയും വേണം.

കുടുംബാംഗങ്ങള്‍ക്കിടയില്‍ ഈ വൈകാരിക ബന്ധം കുറയുന്നതിനുള്ള കാരണം മാതാപിതാക്കള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. മക്കള്‍ക്ക് ഏറ്റവും മുന്തിയ ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളുമൊക്കെ ഒരുക്കി കൊടുക്കാന്‍ പിതാവ് എപ്പോഴും പ്രയത്‌നിക്കും. മക്കള്‍ക്ക് ആവശ്യമുള്ളതെന്തെന്ന് ആരായുകയും വേണ്ടതെല്ലാം സംഘടിപ്പിച്ച് കൊടുത്ത് മക്കള്‍ ഒരു കുറവും അനുഭവിക്കാതിരിക്കാന്‍ പിതാവ് ശ്രദ്ധിക്കും. അതുപോലെ മക്കള്‍ക്കിഷ്ടപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വെച്ച് വിളമ്പിയും അവരുടെ ശാരീരിക പോഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തും വീട്ടില്‍ മക്കള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ മാതാവും യത്‌നിക്കും. ചിലപ്പോള്‍ മക്കളുടെ സേവനത്തിന് വേണ്ടി വേലക്കാരികളെയും വെച്ചുകൊടുക്കും. ഇപ്രകാരം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിര്‍വഹിച്ചതായി ഇരുവരും സമാധാനപ്പെടുകയും ചെയ്യും.

എന്നാല്‍ മക്കളുടെ ഭൗതിക സൗകര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ അവരുടെ ആത്മീയ വളര്‍ച്ചയിലും സംസ്‌കരണത്തിലും തീര്‍ത്തും അശ്രദ്ധരാകുന്നു. ആത്മീയ രാഹിത്യം അനുഭവപ്പെടുന്ന വീടകങ്ങള്‍ ഖബറിടങ്ങളായി മാറുന്നു. ഒരുതരം മരവിപ്പും നിര്‍ജീവതയും വീട്ടില്‍ തളംകെട്ടി നില്‍ക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും യാന്ത്രികമായ കാട്ടിക്കൂട്ടലുകളായി മാറുന്നു. ഭക്ഷണം കഴിക്കാനും അന്തിയുറങ്ങാനുമുള്ള ഇടങ്ങള്‍ മാത്രമായി വീട് മാറുന്നു. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ഒരു വികാരവും കുടുംബാംഗങ്ങള്‍ക്കുണ്ടാകില്ല. വീട്ടില ജീവിതം കേവലം കൊടുക്കല്‍ വാങ്ങലുകളില്‍ പരിമിതപ്പെടുന്നു. എന്നാല്‍ ഇന്ന് മക്കള്‍ക്ക് വേണ്ടതെല്ലാം നീ നല്‍കുമ്പോള്‍ നാളെ നീ ആവശ്യക്കാരനായി മാറുമ്പോള്‍ നിന്നെ പരിഗണിക്കാന്‍ മക്കളുണ്ടാവില്ല.

മക്കളുടെ വ്യക്തിപരമായ സംസ്‌കരണത്തിന് പകരം അവര്‍ക്ക് ഭക്ഷണവും മറ്റു ഭൗതിക സൗകര്യങ്ങളും ഒരുക്കി കൊടുക്കല്‍ മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ അപകടം അവര്‍ അപരിചിതരുമായി കൂട്ടുകൂടും എന്നതാണ്. തന്റെ മനസ്സിലുള്ളത് കേള്‍ക്കാനും ലളിതമായെങ്കിലും തന്നെ പ്രോത്സാഹിപ്പിക്കാനും സന്നദ്ധനാകുന്ന ആരുമായും ഇത്തരം ഘട്ടത്തില്‍ മക്കള്‍ കൂട്ടുകൂടൂം. പുതിയ കാലത്ത് ചിലപ്പോള്‍ ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും ആകും. അങ്ങനെ വീട്ടുകാരേക്കാള്‍ അവര്‍ക്ക് ബന്ധം ഇവരോടായിത്തീരുകയും ചെയ്യും. പലപ്പോഴും ഇത്തരം അപരിചിതര്‍ വേട്ടക്കാരായിരിക്കും എന്നതാണ് വലിയ അപകടം. അവസരം ഒത്തുവന്നാല്‍ അവര്‍ ഇരയെ ചൂഷണം ചെയ്യുകയും ചെയ്യും. മാതാപിതാക്കള്‍ക്ക് സ്വന്തത്തെ പഴിക്കാനേ അപ്പോള്‍ നിവൃത്തിയുണ്ടാകൂ. അവരിരുവരും സ്വയം പറഞ്ഞുകൊണ്ടിരിക്കും : അവര്‍ക്ക് ഒരു കുറവും ഞങ്ങള്‍ വരുത്തിയിട്ടില്ല, അവര്‍ക്ക് വേണ്ടിയായിരുന്നു ഞങ്ങള്‍ ഇത്രയും നാള്‍ ഓടിയത്, ഒന്നിലും ഒരു കുറവും അവര്‍ക്കുണ്ടായിട്ടില്ല!!! മനസ്സിലാക്കുക, ഭൗതിക സൗകര്യങ്ങള്‍ കൊണ്ട് മാത്രമല്ല ഒരു കുടുംബം ജീവിക്കുന്നത്.

വിവ : ജലീസ് കോഡൂര്‍

Sunday, 12 November 2017


മക്കള്‍ നമ്മില്‍ നിന്നും മറച്ചുവെക്കുന്നത്
ഡോ. ജാസിം മുതവ്വ 


നമ്മുടെ മക്കള്‍ വളരെ രഹസ്യമാക്കി വെക്കുന്ന ഒരു കാര്യം നാം അറിയുമ്പോള്‍ എങ്ങിനെയായിരിക്കും അതിനെ കൈകാര്യം ചെയ്യുക? പ്രത്യേകിച്ചും നാം കണ്ടെത്തിയത് ഗൗരവപ്പെട്ട ഒരു കാര്യമാകുമ്പോള്‍. ഉദാഹരണമായി മകള്‍ക്ക് ഒരു യുവാവുമായുള്ള നിരന്തര സംസാരമോ മകന്റെ പുകവലിയോ കണ്ടെത്തുന്ന അവസ്ഥ. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിനെ വൃത്തിയായി കൈകാര്യം ചെയ്യുന്നതിന് അഞ്ച് നടപടികള്‍ സ്വീകരിക്കണം. ഒന്നാമതായി വേണ്ടത് ശാന്തത പാലിക്കുക എന്നതാണ്. രക്ഷാകര്‍തൃ ബന്ധം തന്നെ തകര്‍ക്കുന്ന തരത്തില്‍ പ്രതികരിക്കാതിരിക്കാന്‍ വുദുവിലൂടെയും നമസ്‌കാരത്തിലൂടെയും ആത്മസംയമനം പാലിക്കാം. രണ്ടാമത്തെ നടപടി നമ്മിലേക്ക് എത്തിയ വാര്‍ത്തയുടെ സത്യസന്ധത ഉറപ്പുവരുത്തുക എന്നതാണ്. നമ്മുടെ ഊഹങ്ങളുടെയും കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിലായിരിക്കരുത് മക്കളോട് പെരുമാറുന്നത്. മൂന്ന്, മകനോട് ഈ വിഷയം സംസാരിക്കുമ്പോള്‍ ആരോപണത്തിന്റെ വിരലുകളെല്ലാം അവന് നേരെ ചൂണ്ടി കുറ്റപ്പെടുത്തലിന്റെ ശൈലിയിലായിരിക്കരുത്. തെറ്റില്‍ നിന്ന് മടങ്ങാനുള്ള അവസരം അവര്‍ക്ക് തുറന്ന് കൊടുക്കണം. തെറ്റ് അംഗീകരിച്ചാല്‍ തെറ്റ് തിരുത്ത് മടങ്ങാന്‍ അവസരമൊരുക്കുന്നതിന് വിട്ടുവീഴ്ച്ചയുടെ സമീപനം സ്വീകരിക്കലാണ് നാലാമത്തേത്. തെറ്റ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മാന്യമായ പെരുമാറ്റമാണ് നാം സ്വീകരിക്കേണ്ടതെന്നതാണ് അഞ്ചാമത്തെ കാര്യം. എഴുതിതള്ളലിന്റെയോ ബഹിഷ്‌കരണത്തിന്റെയോ ആട്ടിയോടിക്കലിന്റെയോ ശൈലിയല്ല സ്വീകരിക്കേണ്ടത്. ഈ അഞ്ച് അടിസ്ഥാനങ്ങള്‍ പാലിച്ചായിരിക്കണം മക്കളുടെ രഹസ്യങ്ങളെ കൈകാര്യം ചെയ്യേണ്ടത്.

രഹസ്യം മറച്ചു വെക്കാന്‍ കുട്ടികളെ ചെറുപ്പത്തില്‍ നാം തന്നെയാണ് പഠിപ്പിക്കുന്നത്. അവരുടെ ചെവിയില്‍ ഒരു കാര്യം പറഞ്ഞ് ഇത് ആരോടും പറയരുതെന്ന് പറയുമ്പോള്‍ നാം രഹസ്യം മറച്ചു വെക്കാനാണ് അവരെ പഠിപ്പിക്കുന്നത്. രഹസ്യം എന്നതിന്റെ അര്‍ഥം അവര്‍ അതിലൂടെ പഠിക്കുന്നു. എന്നാല്‍ നമ്മുടെ മക്കള്‍ നമ്മില്‍ നിന്ന് മറച്ചുവെക്കുന്ന രഹസ്യങ്ങള്‍ എന്തൊക്കെയാണ്? അതിന് മറുപടി പറയുന്നതിന് മുമ്പ് മാതാപിതാക്കള്‍ കാരണങ്ങളായി വരുന്നവയെന്നും, മക്കള്‍ സ്വന്തം നിലക്ക് തന്നെ കാരണക്കാരായി വരുന്നവയെന്നും രഹസ്യങ്ങളെ രണ്ടായി വേര്‍തിരിക്കാം. ഒരു കുട്ടി തന്റെ മാതാപിതാക്കളോട് രഹസ്യങ്ങള്‍ പങ്കുവെക്കാതിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവയില്‍ പെട്ടതാണ് മാതാപിതാക്കളുടെ ജോലിത്തിരക്ക്, അവരുമായി അവനുള്ള അകല്‍ച്ച, അവന്റെ ജീവിതത്തിന്‍ ശ്രദ്ധനല്‍കാതിരിക്കല്‍, മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയിലെ സംഭാഷണത്തിന്റെ കുറവ്, ഭക്ഷണം, യാത്ര പോലുള്ള അവസരങ്ങളില്‍ ഒന്നിച്ചിരിക്കുമ്പോഴുള്ള മൗനം, മുമ്പ് അവരോട് രഹസ്യം തുറന്ന് പറഞ്ഞതിന്റെ തിക്താനുഭവം. അവരോട് പങ്കുവെച്ച രഹസ്യം പിന്നീട് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ താന്‍ അപഹാസ്യനാകുന്നതിന് കാരണമായിരിക്കുന്നു എന്ന് അറിഞ്ഞാല്‍ പിന്നെ അത്തരം ഒരു സാഹസത്തിന് മുതിരാന്‍ അവര്‍ക്ക് പ്രയാസമായിരിക്കും.

മറ്റൊരു കാരണം മാതാപിതാക്കളുടെ പക്ഷപാത സമീപനവും സന്താനപരിപാലത്തില്‍ ഉച്ചത്തിലുള്ള ഒച്ചയുടെ ശൈലി സ്വീകരിക്കുന്നതുമാണ്. ഇത്തരം ഒരവസ്ഥയില്‍ മക്കള്‍ക്ക് സുരക്ഷിതത്വവും നിര്‍ഭയത്വവും അനുഭവപ്പെടില്ല. മാതാപിതാക്കളുമായുള്ള ബന്ധത്തിലെ സുതാര്യതയില്‍ അത് പ്രതിഫലിക്കും. മാതാപിതാക്കളുടെ പക്വതയില്‍ മക്കള്‍ക്ക് വിശ്വാസമില്ലാതാകുന്നത് പലപ്പോഴും അവരില്‍ നിന്ന് രഹസ്യം മറച്ചു വെക്കാന്‍ കാരണമാവാറുണ്ട്. ഇത്തരം എത്രയോ കേസുകള്‍ പല മക്കളും എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്.

രഹസ്യം സൂക്ഷിക്കുന്നതിന് മക്കള്‍ക്ക് അവരില്‍ തന്നെയുള്ള കാരണങ്ങളുണ്ടെന്ന് പറഞ്ഞു. മാതാപിതാക്കള്‍ക്ക് മുന്നിലുള്ള തന്റെ സ്ഥാനവും ചിത്രവും കാത്തൂസൂക്ഷിക്കുന്നതിന് അത് ചെയ്യേണ്ടി വരുന്നു. ഒരു തെറ്റ് ചെയ്താല്‍ മാതാപിതാക്കള്‍ക്ക് മുന്നിലെ തന്റെ ചിത്രത്തിന് കളങ്കമേല്‍ക്കാതിരിക്കാന്‍ അവരത് മറച്ചു വെക്കുന്നു. അല്ലാഹു മറച്ചു വെച്ച ഒരു തെറ്റ് മാതാപിതാക്കള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അവസരത്തിലും അത് ചെയ്യുന്നു. പലപ്പോഴും തുറന്ന് പറയണമെന്ന് മക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും എങ്ങനെ തുടങ്ങും എന്ന് അറിയാത്തതിനാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരും ഉണ്ട്. അല്ലെങ്കില്‍ ഏത് തരത്തിലായിരിക്കും അതിനോട് അവര്‍ പ്രതികരിക്കുക എന്ന ഭയവും അതിന് കാരണമാകാം.

മക്കളുടെ ഒരു രഹസ്യം തങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെട്ടാല്‍ അത് മറച്ചു വെച്ച് അവനെ തിരുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. രഹസ്യം സൂക്ഷിക്കാന്‍ പഠിപ്പിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. 'മോനേ, നിന്റെ സ്വപ്നത്തെ കുറിച്ച് നിന്റെ സഹോദരന്‍മാരോട് പറയരുത്' എന്ന് യഅ്ഖൂബ് നബി(അ) യൂസുഫിനോട്(അ) പറയുമ്പോള്‍ രഹസ്യം സൂക്ഷിക്കണമെന്ന പാഠം പിതാവില്‍ നിന്ന് പഠിക്കുകയാണ്. അവശ്യമായ സമയത്ത് ചില വിവരങ്ങള്‍ അദ്ദേഹം മറച്ചു വെച്ചതായി ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. 'ആ സഹോദരന്മാര്‍ പറഞ്ഞു: ഭഇവന്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതമൊന്നുമില്ല. ഇതിനുമുമ്പ് ഇവന്റെ സഹോദരനും (യൂസുഫ്) മോഷണം നടത്തിയിട്ടുണ്ട്. അവരുടെ ഈ വര്‍ത്തമാനം യൂസുഫ് മനസ്സിലൊതുക്കി. യാഥാര്‍ഥ്യം അവരോടു വെളിപ്പെടുത്തിയില്ല.' എപ്പോഴാണ് ഒരു കാര്യം രഹസ്യമാക്കേണ്ട്ത, പിന്നീട് എപ്പോഴത് വെളിപ്പെടുത്തണം എന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

മറച്ചുവെക്കുന്ന രഹസ്യങ്ങളെ കുറിച്ചാണ് നാം ഇതുവരെയും പറഞ്ഞത്. പ്രവാചക തിരുമേനിയുടെ(സ)യുടെ ജീവിതത്തില്‍ രഹസ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് കൂടി നാം ഇതൊടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. കാരണം മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയായിട്ടാണ് അദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വിശദമായി ആളുകള്‍ അറിയേണ്ടതുണ്ട്. പ്രവാചകന്റെ രഹസ്യങ്ങളെ കുറിച്ചന്വേഷിച്ചെത്തിയ സഹാബിമാരുടെ സംഘത്തോട് ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ) പറഞ്ഞത് അദ്ദേഹത്തിന്റെ പരസ്യവും രഹസ്യവും സമമാണെന്നായിരുന്നു.

വിവ : നസീഫ്‌

Friday, 10 November 2017


മക്കളെ എപ്രകാരം നമസ്‌കാരത്തില്‍ തല്‍പരരാക്കാം
ഡോ. ജാസിം മുതവ്വ

                              
'എന്റെ മകനെ എപ്രകാരം നമസ്‌കാരത്തില്‍ തല്‍പാര്യമുള്ളവനാക്കും'- ഒരാള്‍ എന്നോട് ചോദിച്ചു. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ചോദ്യം എനിക്ക് നിന്നോട് ചോദിക്കാനുണ്ട്! ഞാന്‍ പ്രതികരിച്ചു. ആശ്ചര്യത്തോടെ ഇതിനേക്കാള്‍ പ്രധാനപ്പെട്ടത് എന്താണെന്ന് അദ്ദേഹം എന്നോട് തിരക്കി. ഈ ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് ഈ കുട്ടി ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ച് എനിക്ക് അറിയേണ്ടതുണ്ട്.

ജീവിക്കുന്ന ചുറ്റുപാട് കൊണ്ട് എന്തെല്ലാമാണ് അര്‍ഥമാക്കുന്നത്- അദ്ദേഹം എന്നോട് ചോദിച്ചു. പ്രഥമമായി മാതാപിതാക്കളുടെ നമസ്‌കാരത്തിന്റെ അവസ്ഥ എനിക്ക് അറിയേണ്ടതുണ്ട്. മക്കള്‍ നമസ്‌കാരത്തോട് തല്‍പരരും നിഷ്ടയോടെ നിര്‍വഹിക്കുന്നവരുമാകണമെങ്കില്‍ അഞ്ചുതരം സാഹചര്യങ്ങള്‍ വീട്ടില്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

ഒന്ന്, പള്ളിയിലോ വീട്ടിലോ ആയി മാതാപിതാക്കള്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയാണ് കുട്ടികളെ നമസ്‌കാരത്തില്‍ താല്‍പര്യമുള്ളവരാക്കി വളര്‍ത്താനുള്ള പ്രഥമവഴി. ആദ്യത്തെ എട്ടുവയസ്സ് വരെ മാതാപിതാക്കളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം കുട്ടികളില്‍ വലിയ സ്വാധീനമുളവാക്കും. അതോടൊപ്പം തന്നെ കൗമാര പ്രായത്തില്‍ കളിയിലും ചങ്ങാത്തത്തിലുമായി നടക്കുമ്പോള്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ ചെറിയ വീഴ്ചകള്‍ വരുത്തുന്നതിനെ വലിയ അളവില്‍ ഭയപ്പെടേണ്ടതില്ല. മാതാപിതാക്കളുടെ നിരന്തര ശ്രദ്ധയും അനിവാര്യമായ ഉപദേശ നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ മാറ്റിയെടുക്കാവുന്ന പ്രശ്‌നമേ ഇതിലുള്ളൂ.
രണ്ട്, ചില വീടുകളില്‍ പിതാവ് നമസ്‌കാരം നിഷ്ടയോടെ നിര്‍വഹിക്കുന്നവരാകും, പക്ഷെ മാതാവ് നമസ്‌കാരത്തിന്റെ കാര്യത്തില്‍ ശ്രദ്ദയില്ലാത്തവളുമായിരിക്കും. ഈ പരിതസ്ഥിതിയല്‍ മക്കള്‍ നമസ്‌കാരത്തോട് താല്‍പര്യമുള്ളവരായി വളരുകയില്ല. കാരണം ചെറുപ്രായത്തില്‍ കുട്ടി കൂടുതല്‍ സമയവും ചിലവഴിക്കുക തന്റെ ഉമ്മയോടൊപ്പമായിരിക്കും. പിതാവ് മകനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും നമസ്‌കാരത്തിന് അവനെ ഒപ്പം കൂട്ടുകയും ഇതിന്റെ പ്രാധാന്യം അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഒരുപരിധി വരെ ഇത് പരിഹരിക്കാന്‍ കഴിയും.

മൂന്ന്, ഉമ്മ നല്ല നമസ്‌കാരക്കാരിയും ഉപ്പ തീരെ നമസ്‌കരിക്കാത്ത വീടുകളെയും നമുക്ക് കാണാം. ഈ പ്രശ്‌നം അടിയന്തര ശ്രദ്ധയുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുളളൂ... കുട്ടിയെ നമസ്‌കാരം പരിശീലിപ്പിക്കുക, നമസ്‌കാരത്തോടും ദീനി പ്രവര്‍ത്തനങ്ങളോടും താല്‍പര്യമുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കുക. നല്ല ചങ്ങാതിമാരോടൊപ്പം മാത്രം സഹവസിപ്പിക്കുക, ഉപ്പയുടെ അവസ്ഥ മനസ്സിലാക്കി നല്ല മതനിഷ്ടയും അവന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവരുമായ കുടുംബത്തിലെ മുതിര്‍ന്നവരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുക എന്നിവയിലൂടെയെല്ലാം ഇത് മറികടക്കാന്‍ കഴിയും.

നാല്, മാതാപിതാക്കള്‍ ചിലപ്പോള്‍ മാത്രം നമസ്‌കരിക്കുന്നവരാകുക, അല്ലെങ്കില്‍ എല്ലാ നമസ്‌കാരവും ഉറങ്ങുന്നതിന് മുമ്പ് ഒന്നിച്ചു നിര്‍വഹിക്കുന്നവരാകുക.... നമസ്‌കാരത്തില്‍ വ്യവസ്ഥ പുലര്‍ത്താത്തവരും താല്‍പര്യമില്ലാത്തവരുമായ ഇത്തരം വീടുകളില്‍ വളരുന്ന കുട്ടിയും സ്വാഭാവികമായും ഇതേ അവസ്ഥയിലായിരിക്കും വളരുക. തീരേ നമസ്‌കരിക്കാത്തവരുടേതിനേക്കാള്‍ മെച്ചമാണ് ഇവരുടെ അവസ്ഥയെങ്കിലും അവരോട് അടുത്തിടപഴകിക്കൊണ്ടും നല്ല കൂട്ടുകാരോടൊപ്പം സഹവസിപ്പിക്കുന്നതിലൂടെയും ഇത് പരിഹരിക്കാന്‍ കഴിയും. കുടുംബത്തിലെ മറ്റുള്ളവര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തി അവരെ നിഷ്ടയുള്ളവരാക്കി വളര്‍ത്തിയ അനുഭവങ്ങളുമുണ്ട്.

അഞ്ച്, മാതാപിതാക്കള്‍ തീരെ നമസ്‌കരിക്കാത്തവരാകുക. ഇത് ഏറ്റവും പ്രയാസകരമായ അവസ്ഥയാണ്. കാരണം കുട്ടി നമസ്‌കാരം കാണാതെയും അനുഭവിക്കാതെയുമാണ് കുട്ടി ചെറുപ്രായത്തില്‍ വളര്‍ന്നുവലുതാകുന്നത്. കുട്ടികളോടൊപ്പമുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ഒരനുഭവം ഞാന്‍ ഓര്‍ക്കുകയാണ്. നമസ്‌കാര സമയമായപ്പോള്‍ എല്ലാവരോടും വുദൂ എടുത്തുവരാന്‍ ഞാന്‍ പറഞ്ഞു. എങ്ങനെ വുദൂ (അംഗശുദ്ധി) എടുക്കണമെന്നും നമസ്‌കരിക്കണമെന്നും എനിക്ക് അറിയില്ല എന്ന് പത്തുവയസ്സായ ഒരു കുട്ടി എന്നോട് പറഞ്ഞു. ഞാന്‍ അതെല്ലാം അവനെ പഠിപ്പിച്ചു. അന്വേഷിച്ചപ്പോള്‍ അവന്റെ മാതാപിതാക്കള്‍ നമസ്‌കരിക്കാത്തവരാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. സംഘടിത നമസ്‌കാരം കഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. എനിക്ക് കുറേ നാളായി നമസ്‌കരിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷെ, എങ്ങനെ നമസ്‌കരിക്കണമെന്ന് ഇന്നേ വരെ ആരും എന്നെ പഠിപ്പിച്ചിട്ടില്ല, അതിനു ശേഷം നമസ്‌കാര നിഷ്ടയുള്ള കൂട്ടുകാരോട് സഹവസിപ്പിക്കാന്‍ അവനോട് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഈ അഞ്ച് അവസ്ഥയിലും കുട്ടികളെ നമസ്‌കാരത്തോട് തല്‍പരരാക്കാന്‍ വ്യത്യസ്തമായ ശൈലികളും പ്രവര്‍ത്തനങ്ങളുമാണ് നാം സ്വീകരിക്കേണ്ടത്. എന്റേയടുത്ത് വന്ന സഹോദരനോട് നിന്റെ ചോദ്യത്തേക്കാള്‍ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട് എന്ന് തുടക്കത്തില്‍ നിങ്ങളോട് ഞാന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതാണെന്ന് ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതില്‍ ഒന്നാത്തെ അവസ്ഥയാണ് തന്റേത്. എങ്കിലും നമസ്‌കരിക്കാന്‍ നിരന്തരം അവന്റെ പുറകെ കൂടേണ്ട അവസ്ഥയാണുള്ളത്..... അദ്ദേഹം വിവരിച്ചു.

ഇത് സ്വാഭാവികമാണ്. കുട്ടികളെ സംബന്ധിച്ചെടുത്തോളം നമസ്‌കാരം അല്‍പം ഭാരമുള്ളതാണ്. കൂട്ടുകാരോടൊപ്പം കളിക്കുകയോ ഉല്ലസിക്കുകയോ ചെയ്യുമ്പോള്‍ നാം അവനോട് അതവസാനിപ്പിച്ച് നമസ്‌കരിക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ അവന് നമസ്‌കാരത്തോട് മടുപ്പ് അനുഭവപ്പെടുന്നു. കാരണം ഈ പ്രായത്തില്‍ ഏതൊരു കുട്ടിയും കളിയെ ഇഷ്ടപ്പെടുകയും നിയന്ത്രണങ്ങളെ വെറുക്കുകയുമാണ് ചെയ്യുക. നമസ്‌കാരത്തിന്റെ കാര്യത്തില്‍ ചില കുസൃതികളും കുതന്ത്രങ്ങളും ചിലപ്പോള്‍ അവര്‍ പ്രയോഗിക്കും. ഏഴിനും പത്തിനുമിടയില്‍ വയസ്സുള്ളവരാണെങ്കില്‍ അല്‍പം മയത്തോടും സ്‌നേഹത്തോടും അവരെ ഉപദേശിച്ചു കാര്യം ബോധ്യപ്പെടുത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളൂ.

നമസ്‌കരിച്ചാല്‍ ഇന്നത് തരും എന്ന അര്‍ഥത്തിലുള്ള നിബന്ധന ഒരിക്കലും വെക്കരുത്. അതല്ലെങ്കില്‍ നമസ്‌കരിച്ചില്ലെങ്കില്‍ പടച്ചവന്‍ നിന്നെ നരകത്തീയിലിടും എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുകയും അരുത്. അത് അല്ലാഹുവിനെ കുറിച്ച തെറ്റായ സങ്കല്‍പം കുട്ടികളില്‍ ഉടലെടുക്കാന്‍ സഹായകമാകും. മറിച്ച്, നമസ്‌കരിച്ചപ്പോള്‍ എന്തൊരു റാഹത്ത് ആണ് എന്നര്‍ഥത്തിലുള്ള പോസിറ്റീവായുള്ള വാക്കുകള്‍ നിരന്തരം അവരുടെ മുമ്പില്‍ നിന്നും പറയുക. കുടുംബങ്ങള്‍ ഒത്തുചേരുമ്പോള്‍ സംഘടിതമായി നമസ്‌കരിക്കാന്‍ ശ്രദ്ധിക്കുക, ശേഷം നമസ്‌കാരത്തിന്റെ പ്രാധാന്യവും ശ്രേഷ്ടതയുമെല്ലാം സന്ദര്‍ഭോചിതം അവരോട് പറയുകയും ചെയ്യുക. പത്തു വയസ്സുള്ള ഒരു കുട്ടിയുടെ വിജയവുമായി ബന്ധപ്പെട്ട ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുത്ത അനുഭവം ഞാന്‍ ഓര്‍ക്കുന്നു. അവന്റെ കൂട്ടുകാരും കുടുംബക്കാരുമെല്ലാം അതില്‍ സംബന്ധിച്ചിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞപ്പോള്‍ അവന്റ പിതാവ് അവനുള്ള ഒരു ആദരവിന്റെയും പ്രോല്‍സാഹനത്തിന്റെയും ഭാഗമായി കുട്ടികളുടെ ഇമാമായി നമസ്‌കരിക്കാന്‍ മകനോട് ആവശ്യപ്പെട്ടു... ഇത് അവന് വലിയ പ്രോല്‍സാഹനമാകുകയും ജീവിതത്തില്‍ വലിയ സ്വാധീനമുളവാക്കുകയും ചെയ്തു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Thursday, 9 November 2017

മീസില്‍സ് റൂബെല്ല : വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി

സര്‍ക്കാര്‍ പദ്ധതിയായ മീസില്‍സ് റൂബെല്ല കുത്തിവെയ്പ്പിന് എതിരെ  വ്യാജപ്രചാരണം ഏറിവരുന്ന സാഹചര്യത്തില്‍  കേരള പോലീസ് ആക്ട് 2011 ലെ 118 (സി) പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്ട്‌റേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.മീസില്‍സ് റൂബെല്ല കുത്തിവെയ്പ്പിനെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങള്‍ ചില വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. 
അവശ്യസര്‍വ്വീസ് ആയ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി അഞ്ചാം പനി നിര്‍മ്മാജ്ജനം ചെയ്യുന്നതിനും  റൂബെല്ല നിയന്ത്രിക്കുന്നതിനും ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ്  നടത്തപ്പെടുന്നത്. 
ഈ സാഹചര്യത്തിലാണ്  അവശ്യം സര്‍വ്വീസിന് തടസ്സം നില്‍ക്കുന്നതും ജനങ്ങളില്‍ തെറ്റിദ്ധാരണയും ഭീതി പരത്തുന്നതുമായ ഇത്തരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള പോലീസ് ആക്ടിലെ വകുപ്പ് ഉപയോഗിച്ച് നടപടി സ്വീകരിക്കന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. 

Tuesday, 7 November 2017


വൈവാഹിക ജീവിതം പരാജയപ്പെടുന്നതിനുള്ള പത്ത് കാരണങ്ങള്‍
ഫാത്തിമ ഭീക്കൂ ഷാ 

                                 

ഏതൊരു ബന്ധത്തെയും പോലെ വിവാഹവും പരിപൂര്‍ണ്ണമല്ല. ദൃഢമായ വിവാഹബന്ധങ്ങള്‍ പോലും കാലിടറി വീഴാറുണ്ട്. കഠിനാധ്വാനവും പ്രതിബന്ധതയും പരസ്പരമുള്ള ബന്ധത്തെക്കുറിച്ച നിരന്തരമായ പുനപരിശോധനയുമാണ് വിജയകരമായ വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പ്രാവര്‍ത്തികമാക്കുക എന്നത് പ്രയാസകരം തന്നെയാണ്.

വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വിദഗ്ധരായ ചില ആളുകളോട് ദമ്പതികള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെന്താണെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും വിശ്വാസവഞ്ചനയും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ മറ്റു ചില പ്രശ്‌നങ്ങള്‍ നമുക്കൊരുപക്ഷെ അത്ഭുതകരമായി തോന്നിയേക്കാം.

1) ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു, അതുകൊണ്ട് നീ മാറുക
മിക്ക ദമ്പതികളും അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണിത്. തങ്ങളിഷ്ടപ്പെടുന്ന വിധം ജീവിതത്തിലും സ്വഭാവത്തിലും മാറ്റം വരുത്താന്‍ ഇണകള്‍ പരസ്പരം ശ്രമിക്കാറുണ്ട്. വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ ആകര്‍ഷണീയമായിരുന്ന ഗുണവിശേഷങ്ങള്‍ പിന്നീട് പരസ്പരമുള്ള വിദ്വേഷത്തിനും വെറുപ്പിനുമുള്ള കാരണമായിത്തീരാറുണ്ട്. ജീവിതത്തില്‍ വൃത്തി പാലിക്കാത്ത ഒരാളെ നിങ്ങള്‍ വിവാഹം ചെയ്താല്‍ നിങ്ങളാഗ്രഹിക്കുന്ന പക്ഷം വളരെ പെട്ടെന്ന് തന്നെ അയാള്‍ക്ക് വൃത്തിയും ജീവിതക്രമവും പാലിക്കുന്ന ഒരാളായിത്തീരാന്‍ കഴിയില്ല. നിങ്ങളെ മാത്രമേ നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയൂ. നിങ്ങളുടെ പ്രതികരണത്തില്‍ മാറ്റം വരുത്തുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

2) സംസാരമല്ല ആശയവിനിമയം
ദമ്പതികള്‍ കരുതുന്നത് സംസാരമാണ് ആശയവിനിമയമെന്നാണ്. എപ്പോഴവര്‍ സംസാരിക്കുമ്പോഴും അവര്‍ കരുതുന്നത് തങ്ങള്‍ ആശയവിനിമയം നടത്തുകയാണ് എന്നാണ്. പൊതുവായി കണ്ടുവരുന്ന വിവാഹജീവിതത്തിന് ഭീഷണിയായ തെറ്റിദ്ധാരണയാണിത്. നമ്മുടെ പരാതികളും വിമര്‍ശനങ്ങളും പരസ്പരം പങ്കുവെക്കലല്ല ആശയവിനിമയം എന്നുപറയുന്നത്. അവധാനതയോടെ നിങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അത് നിങ്ങളുടെ വൈവാഹിക ജീവിതത്തെ സംരക്ഷിക്കുമെന്നത് തീര്‍ച്ചയാണ്. നമ്മുടെ പങ്കാളികള്‍ പറയുന്നത് കേള്‍ക്കുകയും അവരുടെ കണ്ണിലൂടെ ലോകത്തെ കാണാന്‍ തയ്യാറാവലുമാണ് ഫലപ്രദമായ ആശയവിനിമയം എന്നുപറയുന്നത്. പങ്കാളികളോട് സംസാരിക്കുന്നത് പോലെ അവരെ കേള്‍ക്കാനും തയ്യാറായാല്‍ പരസ്പരമുള്ള ബന്ധം ശക്തിപ്പെടുക തന്നെ ചെയ്യും.

3) സമയക്രമീകരണം
ആധുനിക ജീവിതരീതി വളരെ ക്ലേശകരം തന്നെയാണ്. സമയം എന്നത് വളരെ പ്രധാനമാണ്. മിക്ക ദമ്പതികളും സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താറില്ല. പരസ്പരമുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതൊഴിച്ച് ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും അവര്‍ സമയം ചെലവഴിക്കാറുണ്ട്. ദിവസേന അഞ്ച് മിനുട്ടാണെങ്കിലും ആ ചുരുങ്ങിയ സമയം പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വൈവാഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷികമാണത്. സത്യസന്ധമായി തങ്ങളുടെ ബന്ധത്തെ പുന:പ്പരിശോധിക്കാന്‍ ദമ്പതികള്‍ തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.

4) ബന്ധത്തിലെ ഗാഢത
പ്രമുഖ മനശാസ്ത്ര ചികിത്സകയും എഴുത്തുകാരിയുമായി നാദിറ അന്‍ഗെയ്ല്‍ (nadirahangail.com) പറയുന്നത് പരസ്പരമുള്ള അടുപ്പത്തിലെ കുറവാണ് മുസ്‌ലിം വിവാഹബന്ധങ്ങളിലെ പ്രധാന പ്രശ്‌നമെന്നാണ്. അവര്‍ പറയുന്നു: 'ദമ്പതികള്‍ക്കിടയിലുള്ള അടുപ്പത്തിലെ ഒരു ചെറിയ ഘടകം മാത്രമാണ് ലൈംഗിക ബന്ധം'. എല്ലാ നിലക്കും പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ദമ്പതികള്‍ ചെയ്യേണ്ടത്. ആത്മീയവും മാനസികവും ശാരീരികവും വൈകാരികവുമായ ബന്ധങ്ങള്‍ അതിലുള്‍പ്പെടും. പരസ്പരമുള്ള അടുപ്പം നിലനിര്‍ത്താന്‍ ദമ്പതികള്‍ ഏറെ പ്രയാസപ്പെടാറുണ്ട്. ഈ അടുപ്പം എന്നത് ദമ്പതികള്‍ ഒരു ലക്ഷ്യമായി സ്വീകരിക്കേണ്ട ഒന്നല്ല. മറിച്ച് വിവാഹജീവിതത്തിലുടനീളം തുടരുന്ന ഒരു യാത്രയാണത്.

5) തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നല്‍
സന്താനങ്ങളുണ്ടാകുമ്പോള്‍ ഭാര്യയുടെ ശ്രദ്ധ മാറുന്നു എന്നതാണ് മിക്ക പുരുഷന്‍മാരും നേരിടുന്ന പ്രശ്‌നം. തങ്ങളെ ഭാര്യമാര്‍ പരിഗണിക്കുന്നില്ല എന്ന തോന്നല്‍ ഭര്‍ത്താക്കന്‍മാര്‍ക്കുണ്ടാകുമ്പോള്‍ സ്വാഭാവികമായും ദമ്പതികള്‍ക്കിടയിലുള്ള അടുപ്പം കുറയുന്നു. അതുപോലെ ടെക്‌നോളജിയുടെ അമിതമായ ഉപയോഗവും ദാമ്പത്യജീവിതത്തെ ദുര്‍ബലപ്പെടുത്താറുണ്ട്. ഭക്ഷണം കഴിക്കുന്ന സന്ദര്‍ഭങ്ങളിലും വൈകുന്നേരങ്ങളിലുമെല്ലാമുള്ള അമിതമായ ഫോണ്‍, ഇന്‍ര്‍നെറ്റ് ഉപയോഗങ്ങള്‍ ദമ്പതികള്‍ തമ്മിലുള്ള അടുപ്പത്തെയാണ് ബാധിക്കുക. അതിന്റെ ഫലമായി ദമ്പതികള്‍ തമ്മിലുള്ള പരസ്പര ശ്രദ്ധ മാറുകയാണ് ചെയ്യുന്നത്.

6) പണം, പണം, പണം
പണം ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. വിശ്വാസ വഞ്ചന പോലെയുള്ള പ്രശ്‌നങ്ങള്‍ ഒരുപക്ഷേ പരിഹരിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വൈവാഹിക ജീവിതത്തിലുടനീളം അപരിഹാര്യമായി തുടരുകയാണ് ചെയ്യുക. നാദിറ പറയുന്നത് മുസ്‌ലിം വീടകങ്ങളിലെ പൊതുവായ പ്രശ്‌നമാണിതെന്നാണ്. സ്ഥിരമായി വരുമാനമില്ലാത്തവര്‍ തങ്ങളുടെ ഭാര്യമാരെ നിയന്ത്രിക്കുകയാണ് ചെയ്യുക. രണ്ടുപേര്‍ക്കും വരുമാനമുള്ള വീടുകളിലാണെങ്കില്‍ തങ്ങളുടെ സമ്പാദ്യത്തെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ വെറുപ്പ് വര്‍ധിക്കുകയും ചെയ്‌തേക്കാം. പരസ്പരമുള്ള അനാരോഗ്യകരമായ മത്സരത്തിനാണ് അതിടയാക്കുക.

7) മാപ്പ് നല്‍കല്‍
സ്‌നേഹം നിലനില്‍ക്കുന്ന ബന്ധങ്ങളില്‍ പരസ്പരം പൊറുത്തുകൊടുക്കുക എന്നത് എളുപ്പമാണ്. എന്നാല്‍ മിക്ക വിവാഹബന്ധങ്ങളിലും അതല്ല സംഭവിക്കുന്നത്. ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് പരസ്പരം പൊറുത്തുകൊടുക്കാന്‍ ദമ്പതികള്‍ക്ക് സാധിച്ചില്ലെങ്കില്‍ അതവരുടെ ബന്ധത്തെ നെഗറ്റീവായാണ് ബാധിക്കുക. ദമ്പതികള്‍ തമ്മില്‍ പരസ്പരം പൊറുത്തുകൊടുക്കാന്‍ സാധിക്കാത്തതാണ് വൈവാഹിക ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും കാരണം. അതേസമയം വൈവാഹിക ജീവിതത്തില്‍ മാപ്പ് കൊടുക്കുക എന്നത് നിരുപാധികമായിരിക്കണം.

8) അഭിനന്ദനത്തിന്റെ അഭാവം
ദമ്പതികള്‍ക്ക് പരസ്പരം അഭിനന്ദിക്കാന്‍ കഴിയാത്ത പക്ഷം അവിടെ സംഘര്‍ഷമാണ് നിലനില്‍ക്കുക. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കാണ് അത് നയിക്കുക. പരസ്പരമുള്ള അംഗീകാരം നിലനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ പിന്നെ ഒരിക്കലും ദമ്പതികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയില്ല.

9) വൈകാരികമായ പ്രശ്‌നങ്ങള്‍
ദക്ഷിണാഫ്രിക്കയിലെ ദമ്പതിമാര്‍ക്കുള്ള ഒരു കൗണ്‍സിലിംഗ് കേന്ദ്രമായ Islamic Care Line ടെക്‌നോളജിയുടെ വികാസത്തോടെ ദമ്പതികള്‍ക്കിടയില്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ അധികരിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പങ്കാളിക്ക് പകരം മറ്റുപലരുമായാണ് സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കുന്നത്. അവിഹിതമായ ഇത്തരം ബന്ധങ്ങള്‍ക്ക് ശേഷം പരസ്പരമുള്ള വിശ്വാസം തിരിച്ചുപിടിക്കുക എന്നത് ദമ്പതികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്. പങ്കാളികള്‍ തങ്ങളുടെ വൈകാരിക പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ തയ്യാറായാല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.

10) അധികാര തര്‍ക്കങ്ങള്‍
Islamic Care Line ലെ ഒരു സാമൂഹ്യപ്രവര്‍ത്തകനായ അനീസ മൂസ (Anisa Moosa) ഇതൊരു ഗുരുതരമായ പ്രശ്‌നമായാണ് മനസ്സിലാക്കുന്നത്. കാരണം ദമ്പതികള്‍ക്കിടയില്‍ ആത്മീയവും ശാരീരികവുമായ അപ്രമാദിത്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് അത് വൈവാഹിക ജീവിതത്തിലുണ്ടാക്കുക. പരസ്പരം സ്‌നേഹബന്ധം നിലനിര്‍ത്തുന്നതിന് പകരം തന്റെ ഇണക്ക് മേല്‍ വിജയം സ്ഥാപിക്കാനും താനാണ് ശരി എന്നു തെളിയിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ ആത്യന്തികമായ പരാജയത്തിലേക്കാണ് നയിക്കുക. വൈവാഹികബന്ധങ്ങള്‍ സങ്കീര്‍ണ്ണവും ദമ്പതികളുടെ ജീവിതസാഹചര്യങ്ങള്‍ സവിശേഷവുമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
പൊതുവായി കണ്ടുവരുന്ന ഇത്തരം പ്രശ്‌നങ്ങളെ കണ്ടെത്തുകയും അവക്ക് പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും നമ്മുടെ വൈവാഹിക ബന്ധത്തെ നാം ശക്തിപ്പടുത്തുകയും ഒരു ജീവിതപങ്കാളിയെ സമ്മാനിച്ചതിന് അല്ലാഹുവോട് കൃത്യജ്ഞത രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

വിവ: സഅദ് സല്‍മി

Monday, 6 November 2017


ആ തെറ്റായ ശീലങ്ങള്‍ ആരാണവരെ പഠിപ്പിച്ചത്?
ഡോ. ജാസിം മുതവ്വ 
സന്താനപരിപാലനത്തില്‍ വാക്കാലുള്ള ഉപദേശ നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ മക്കളെ കൂടുതലായും ശക്തമായും സ്വാധീനിക്കുന്ന ഒന്നാണ് ശാരീരിക ഭാഷ. ഒരു നോട്ടത്തിലൂടെയോ മുഖത്തെ ഭാവ മാറ്റത്തിലൂടെയോ ചെറിയ ഒരു ശാരീരിക ചലനത്തിലൂടെയോ സ്പര്‍ശനത്തിലൂടെയോ സാധ്യമാകുന്ന ഒന്നാണത്. നാവിനേക്കാള്‍ കൂടുതല്‍ സന്താന പരിപാലനത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ് ശരീരം എന്നതാണ് വസ്തുത. മക്കളിലുള്ള തെറ്റായ ശീലങ്ങള്‍ കണ്ട് പലപ്പോഴും ആശ്ചര്യപ്പെട്ട് മാതാപിതാക്കള്‍ ചോദിക്കാറുണ്ട് 'എവിടെന്നാണ് ഈ തെറ്റായ ശീലങ്ങളൊക്കെ ഇവര്‍ പഠിച്ചത്?' സ്വന്തത്തെയും തന്റെ പെരുമാറ്റത്തെയും ശാരീരിക ഭാഷയെയും വിലയിരുത്തിയാല്‍ അതിന്റെ കാരണം കണ്ടെത്താന്‍ കഴിയും. മൂല്യങ്ങളും പെരുമാറ്റങ്ങളും പകര്‍ന്നു നല്‍കുന്നതില്‍ വാക്കുകളേക്കാള്‍ സ്വാധീന ശക്തിയുള്ളത് പ്രവര്‍ത്തനങ്ങള്‍ക്കാണെന്നതാണ് കാരണം.

മകന്റെ അമിതമായ ദേഷ്യത്തെ കുറിച്ച് എന്നോട് പരാതിപ്പെട്ട ഒരു മാതാവിനെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അവര്‍ എപ്പോഴും ദേഷ്യപ്പെടരുതെന്ന് അവനെ ഉപദേശിക്കാറുണ്ട്. എന്നാല്‍ ആ ഉപദേശം പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് അവരുടെ ആവലാതി. ഞാന്‍ അവരോട് ചോദിച്ചു : നിങ്ങള്‍ ഒരു ദിവസം എത്ര തവണ ദേഷ്യപ്പെടാറുണ്ട്? അവര്‍ പറഞ്ഞു : 'ഞാന്‍ വലിയ ദേഷ്യക്കാരിയാണ്, എന്നാല്‍ മകനോട് ഞാന്‍ ദേഷ്യപ്പെടാറില്ല.' ഞാന്‍ അവരോട് പറഞ്ഞു : 'നിങ്ങള്‍ ഫോണിലൂടെ നിങ്ങളുടെ കൂട്ടുകാരിയോട് ദേഷ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ വീട്ടിലുള്ള ജോലിക്കാരിയോട് അട്ടഹസിക്കുമ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടുന്നത് മകന്‍ കാണുന്നുണ്ട്. ഓരോ സംഭവങ്ങളോടും പ്രതികരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ദേഷ്യപ്പെടലാണെന്ന് അതിലൂടെ മകനെ പഠിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. വളരെയധികം സ്വാധീന ശേഷിയുള്ള നിങ്ങളുടെ പെരുമാറ്റത്തിലൂടെ നിങ്ങള്‍ തന്നെയാണ് അവനെയത് പഠിപ്പിച്ചത്.' വാചിക ഭാഷ ഒരാളില്‍ 35 ശതമാനം സ്വാധീനമുണ്ടാക്കുമ്പോള്‍ ശാരീരിക ഭാഷ 65 ശതമാനം സ്വാധീനം ചെലുത്തുന്നതായി ആശയവിനിമയ കാര്യങ്ങളില്‍ പഠനം നടത്തിയിട്ടുള്ള വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ സംസാരത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് നമ്മുടെ പെരുമാറ്റത്തിനാണ്. അങ്ങാടിയിലേക്ക് പോകുമ്പോള്‍ മകനോട് ഡോക്ടറെ കാണാന്‍ പോകുകയാണെന്ന് പറയുന്നു. പിതാവ് തന്നോട് കള്ളം പറയുകയാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കുട്ടിക്കാ സാധിക്കും. അതോടെ പിതാവിലുള്ള അവന്റെ വിശ്വാസം നഷ്ടപ്പെടുന്നു.

കുട്ടികള്‍ സ്‌പോഞ്ച് പോലെയാണ്. എല്ലാ കാര്യങ്ങളും അവര്‍ വലിച്ചെടുക്കുകയും തങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. മകന്റെ മുമ്പില്‍ വെച്ച് പുകവലിക്കുന്ന പിതാവാണെങ്കില്‍ പുകവലി ദോഷകരമായ കാര്യമാണെന്ന് അവനെ എത്രതന്നെ ചൊല്ലിപ്പഠിപ്പിച്ചാലും അവനില്‍ കൂടുതല്‍ സ്വാധീനിക്കുക പിതാവിന്റെ പ്രവൃത്തിയായിരിക്കും. വാക്കാലുള്ള സന്താന പരിപാലനത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുമ്പോള്‍ നാമറിയാതെ നമ്മുടെ പെരുമാറ്റം പലതും അവരെ പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ പെരുമാറ്റത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് തുടര്‍ന്ന് പറയുന്നത്:

1- മറ്റുള്ളവര്‍ക്ക് നേരെയുള്ള നമ്മുടെ വികാരങ്ങളും സ്‌നേഹവും ആരോഗ്യകരമായ രീതിയില്‍ തന്നെയാണോ നാം പ്രകടിപ്പിക്കുന്നത്?
2- ആലിംഗനത്തിലൂടെയും ചുംബനത്തിലൂടെയും സമ്മാനങ്ങള്‍ നല്‍കിയും മക്കളോടും കുടുംബത്തോടുമുള്ള സ്‌നേഹം നാം വീട്ടില്‍ പ്രകടിപ്പിക്കാറുണ്ടോ?
3- തെറ്റുപറ്റിയാല്‍ ക്ഷമാപണം നടത്താറുണ്ടോ? അല്ലെങ്കില്‍ അതിനെ ന്യായീകരിക്കാനാണോ ശ്രമിക്കാറുള്ളത്?
4- എന്തെങ്കിലും കാര്യങ്ങളുടെ പേരില്‍ നമ്മുടെ മുമ്പിലുള്ളവരെയും ജോലിക്കാരെയും പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യാറുണ്ടോ?
5- നമുക്ക് എന്തെങ്കിലും ഉപകാരമോ സഹായമോ ചെയ്തവര്‍ക്ക് നന്ദി പ്രകടിപ്പിക്കാറുണ്ടോ?
6- ആരെങ്കിലും നമ്മുടെ അടുത്ത് വന്നു പോയതിന് ശേഷം അവരെ കുറിച്ച് മോശമായി സംസാരിക്കുകയോ അവരുടെ രഹസ്യങ്ങള്‍ സംസാരിക്കുകയോ ചെയ്യാറുണ്ടോ?
7- മക്കളുടെ മുന്നില്‍ നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന തുടങ്ങിയ കാര്യങ്ങളില്‍ കൃത്യത പാലിക്കുന്നവരാണോ നാം?
8- സുഹൃത്തുകളെ ആദരിക്കുകയും പരിഗണിക്കുകയും അവരെ സഹായിക്കുകയും നല്ല ആതിഥ്യം നല്‍കുകയും ചെയ്യാറുണ്ടോ?
9- ഭക്ഷണം കഴിക്കുമ്പോള്‍ ആര്‍ത്തിയും തിരക്കും കാണിക്കുന്നതാണോ നമ്മുടെ ശീലം? പാത്രം നിറയെ ഭക്ഷണം വിളമ്പി അതില്‍ ബാക്കി വെക്കുന്നത് നമ്മുടെ രീതിയാണോ?
10- വാഹനം കേടുവരിക, ഡ്രൈവര്‍ വരാന്‍ വൈകുക, രോഗം, മരണം, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് നാം പ്രതികരിക്കാറുള്ളത്?
11- സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുകയും വായിക്കുകയും അതില്‍ പങ്കാളികളായവുകയും ചെയ്യാറുണ്ടോ?
12-  ജോലിക്കാരോടും വീട്ടിലെ അംഗങ്ങളോടും പുഞ്ചിരിക്കുകയും നര്‍മത്തില്‍ സംസാരിക്കുകയും ചെയ്യാറുണ്ടോ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ മക്കള്‍ നമ്മുടെ വാക്കുകളേക്കാള്‍ ഉള്‍ക്കൊള്ളുക പ്രവര്‍ത്തനങ്ങളെയായിരിക്കും. അറിയുക എന്നത് കേട്ടുകൊണ്ട് മാത്രമല്ല, മറിച്ച് അനുഭവിച്ചും നേരിട്ട് കണ്ടും കൂടിയുള്ളതാണ്. മാതാപിതാക്കളുടെ പ്രതികരണം കാണുന്ന കുട്ടിയില്‍ മുലുകുടി പ്രായത്തില്‍ നര്‍മം ആസ്വദിക്കാനുള്ള കഴിവ് വളര്‍ന്നു വരുന്നതായി ലണ്ടനില്‍ നിന്നിറങ്ങുന്ന ഒരു പത്രം പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. 12 മാസം ആകുന്നതോടെ മാതാപിതാക്കളില്‍ കാണുന്ന കാര്യങ്ങളില്‍ ഒരു അഭിപ്രായം രൂപപ്പെടുത്താനുള്ള ഒരു കഴിവ് അവരില്‍ ഉണ്ടാകുന്നതായും പ്രസ്തുത പഠനം വ്യക്തമാക്കുന്നു. ഒരു വയസ്സ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ നര്‍മത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഒരു കുട്ടി ഇത്രത്തോളം ശ്രദ്ധ നല്‍കുന്നുവെങ്കില്‍ മറ്റു പെരുമാറ്റ രീതികളില്‍ അത് എത്രത്തോളമായിരിക്കും. ആദരണീയമായ മൂല്യങ്ങളും സ്‌നേഹ പ്രകടനവും തെറ്റു സംഭവിക്കുമ്പോള്‍ നടത്തുന്ന ക്ഷമാപണവും പരിഹസിക്കാതിരിക്കുന്നതിലൂടെയും സംഭാഷണത്തിലൂടെയല്ലാതെ തന്നെ കുട്ടിയെ നാം അക്കാര്യങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രവാചക തിരുമേനിയുടെ ജീവിതം പരിശോധിക്കുമ്പോള്‍ അദ്ദേഹം കുട്ടികളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും അവരെ ആദരിക്കുകയും ചെയ്തിരുന്നതായി കാണാം. വലിയവരെ പരിഗണിച്ചിരുന്ന പോലെ കുട്ടികളെയും പ്രവാചകന്‍(സ) പരിഗണിച്ചിരുന്നു. പ്രായക്കുറവിന്റെ പേരില്‍ ആരോടും യാതൊരു വിവേചനവും അദ്ദേഹം കാണിച്ചിരുന്നില്ല. പ്രവാചകന്‍(സ) അദ്ദേഹം സ്വീകരിച്ച നിലപാടുകളിലൂടെയും ശരീരഭാഷയിലൂടെയുമാണ് മറ്റുള്ളവരെ പഠിപ്പിച്ചിരുന്നതെന്ന് ചെറിയൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരിക്കല്‍ പ്രവാചകന്‍(സ) അടുക്കല്‍ കുറച്ച് പാല്‍ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ വലത് വശത്ത് ഒരു കുട്ടിയും ഇടത് വശത്ത് പ്രായമായവരും ഉണ്ടായിരുന്നു. നബി തിരുമേനില്‍ അതില്‍ നിന്ന് അല്‍പം കുടിച്ച ശേഷം കുട്ടിയോട് ചോദിച്ചു : ഇനി ഇവര്‍ക്ക് (പ്രായമായവര്‍ക്ക്) നല്‍കാന്‍ നീ അനുവാദം തരില്ലേ? അപ്പോള്‍ കുട്ടി പറഞ്ഞു : അല്ലാഹുവാണ്, താങ്കളില്‍ നിന്നും എനിക്കുള്ള ഓഹരി ഞാന്‍ വിട്ടുകൊടുക്കില്ല. അപ്പോള്‍ ആ കുട്ടിക്ക് പാത്രം കൈമാറുകയാണ് അദ്ദേഹം ചെയ്തത്. നമ്മുടെ പെരുമാറ്റത്തിലൂടെ കാണിച്ച് കൊടുത്തതിന് ശേഷം പിന്നെ സംസാരം കൊണ്ട് അതിന് ശക്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു രീതിയാണ് സന്താന പരിപാലനത്തില്‍ നാം പിന്തുടരേണ്ടത്.

വിവ : നസീഫ്

Sunday, 5 November 2017

                                                 
ആഘാതങ്ങളെ നേരിടാന്‍ മക്കളെ സജ്ജരാക്കാം
ഡോ. ജാസിം മുതവ്വ 
ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ സംബന്ധിച്ചടത്തോളം വലിയ ഷോക്കായിരിക്കുമത്. വല്ല്യുമ്മയുമായി വളരെ അടുത്തിടപഴകുന്ന കുട്ടിയുടെ വല്ല്യുമ്മയുടെ മരണം, രോഗം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുക, തന്റെ സ്‌കൂളില്‍ വെച്ച് രണ്ടു പേര്‍ മാന്യതക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് കാണുക, ഉപ്പ ഉമ്മയെ മാരകമായി മര്‍ദിക്കുന്നതിന് സാക്ഷിയാവുക തുടങ്ങിയ സാഹചര്യങ്ങള്‍ അത്തരത്തിലുള്ളതാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടിക്കുണ്ടാകുന്ന ഷോക്കിനെ എങ്ങിനെ നാം കൈകാര്യം ചെയ്യും? അതിന്റെ ആഘാതം എങ്ങനെ അവര്‍ക്ക് ലഘുകരിച്ച് കൊടുക്കും? എങ്ങനെ അവരെ അതിനെ മറികടക്കുന്നവരാക്കി മാറ്റും?

വളരെയധികം പ്രസക്തിയുള്ള ഒരു ചോദ്യമാണിത്. കുട്ടികളുടെ മാനസികവും വൈകാരികവുമായ സംന്തുലിതത്വം മടക്കി കൊണ്ടുവരുന്നതിന് രക്ഷിതാക്കള്‍ ഇതിനെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. കൗമാര പ്രായക്കാരായ കുട്ടികളിലാകുമ്പോള്‍ ഇതിന്റെ ആഘാതം പലപ്പോഴും കൂടുതല്‍ ശക്തമാവുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമത്തേത് അപ്രതീക്ഷിതമായിട്ടുണ്ടാവുന്ന സംഭവം സൃഷ്ടിക്കുന്ന ആഘാതം. ആ പ്രത്യേക ഘട്ടത്തിന്റെ മാറിമറിയുന്ന സവിശേഷമായ മാനസികാവസ്ഥയാണ് രണ്ടാമത്തേത്. അതുകൊണ്ടാണ് പലരും അത്തരം അവസ്ഥകളില്‍ മരണത്തെയും ആത്മഹത്യയെയും കുറിച്ച് ചിന്തിക്കുന്നത്.

ഈ ചോദ്യത്തിനുള്ള മറുപടിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് മാതാപിതാക്കളോട് രഹസ്യമായി ഒരു കാര്യം പറയാനുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും പരീക്ഷണങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന് ഉള്‍ക്കൊള്ളാന്‍ നമുക്കാവണം. ഒരു അവസ്ഥയും സ്ഥിരമല്ല. കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്നതിനിടയില്‍ അല്ലാഹു ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റുമെന്നുള്ള കവിയുടെ വാക്യം അര്‍ത്ഥവത്താണ്.

മാറ്റങ്ങള്‍ പലതരത്തിലുള്ളതാണ്. മഴ, കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള കാലാവസ്ഥാ പരമായ മാറ്റങ്ങളുണ്ട്. വിവാഹമോചനം, മരണം, രോഗം, റോഡപകടങ്ങള്‍, ആക്രമണത്തിന് വിധേയമാകുക തുടങ്ങിയ സാമൂഹിക മാറ്റങ്ങളാവാം. പ്രകൃതം മാറിമറിയല്‍, ഉറക്കത്തിന്റെ ആധിക്യം, ഇടക്കിടെ വരുന്ന മാനസിക സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങിയ ഓരോ ജീവിത ഘട്ടത്തിലേക്കും മാറുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍ തുടങ്ങിയവയെല്ലാം മാനസികമായ മാറ്റങ്ങളാണ്.

നഷ്ടപ്പെടലുകളോ വിയോഗമോ പോലുള്ള കാര്യങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം കുട്ടികളില്‍ അവരുടെ കുട്ടിത്തത്തിന്റെ ലോകം തകര്‍ന്നടിയുന്നതിലേക്ക് എത്തിക്കുന്നു. സുരക്ഷിതത്വ ബോധം അവര്‍ക്ക് നഷ്ടമാകുന്നു. അതിനെ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ ലോകത്തെ ഭയത്തോടെ നോക്കികാണുന്ന പ്രകൃതത്തിന്റെ ഉടമയായിട്ടവന്‍ മാറുന്നു. തന്നെ വേദനിപ്പിക്കാനും അക്രമിക്കാനുമാണ് ആളുകള്‍ ശ്രമിക്കുന്നതെന്ന് അവന്‍ കരുതുന്നു. അല്ലെങ്കില്‍ ചുറ്റുപാടിലുമുള്ളവരിലുള്ള വിശ്വാസം അവന് നഷ്ടമാകുന്നു. ചിലപ്പോഴെല്ലാം ഇത്തരം ആഘാതത്തിന്റെ പ്രയാസം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതിന് കാരണമാകാറുണ്ട്. അതവരില്‍ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. പലപ്പോഴും ബുദ്ധിയെയും ശരീരത്തെയുമെല്ലാം ബാധിക്കുന്ന മാനസിക രോഗത്തിന്റെ അവസ്ഥയിലേക്കും അത് മാറുന്നു. മറ്റുചിലപ്പോള്‍ അവന്റെ ഉറക്കം, ആഹാരം, പഠനം തുടങ്ങിയ കാര്യങ്ങളിലായിരിക്കും അത് പ്രതിഫലിക്കുക.

ആഘാതങ്ങളെ നേരിടാന്‍ അവശ്യമായ ശേഷി കുട്ടികളെ പഠിപ്പിക്കുന്നതില്‍ നാം വിജയിച്ചാല്‍ അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുന്നതിലും നേരെയാക്കുന്നതിലും നമുക്ക് വിജയിക്കാം. ചെറുപ്പത്തില്‍ അവന്റെ പ്രിയപ്പെട്ട കുരുവി കുഞ്ഞിന്റെ മരണത്തില്‍ തന്നെ ആ പാഠം നാം ആരംഭിച്ചാല്‍ നല്ല രീതിയിലുള്ള വളര്‍ച്ച നമുക്കതില്‍ പ്രതീക്ഷിക്കാം. ഭാവിയില്‍ അവന്‍ നേരിടേണ്ടി വരുന്ന ആഘാതങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള ശക്തി വലുതാകുമ്പോള്‍ അവനില്‍ കാണാം.

ആഘാതങ്ങള്‍ ഒരുതരത്തില്‍ പരീക്ഷണങ്ങളാണ്. ചെറിയവരെയും വലിയവരെയും ഒരുപോലെ ബാധിക്കുന്നവയാണ് പരീക്ഷണങ്ങള്‍. 'മരണവും ജീവിതവുമുണ്ടാക്കിയവന്‍, നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍.' എന്നാണ് അല്ലാഹു പറയുന്നത്. പരീക്ഷണങ്ങളും ആഘാതങ്ങളും മനുഷ്യനെ ജീവിതത്തിലെ ലക്ഷ്യങ്ങളെയും വ്യക്തിത്വത്തെയും ജനങ്ങളോടുള്ള തന്റെ നിലപാടുകളെയും കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നവനാക്കുന്നു. സ്വന്തത്തെ കുറിച്ച് കൂടുതല്‍ അറിയാനത് സഹായിക്കുന്നു. എന്നാല്‍ ജീവിതത്തിലെ ആഘാതങ്ങളെ ക്രിയാത്മകമായി നേരിടുന്നതിന് മക്കളെ സഹായിക്കാനുതകുന്ന ഏഴ് കാര്യങ്ങളാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്.

1) തന്റെ സ്രഷ്ടാവിനെ മനസ്സിലാക്കി അവനുമായുള്ള കുട്ടിയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഏഴു കാര്യങ്ങളില്‍ ഒന്നാമത്തേത്. സ്രഷ്ടാവായ അല്ലാഹു കാരുണ്യവാനും ഉദാരനും യുക്തിജ്ഞനും നീതിമാനുമാണ്. തനിക്ക് ഒരു ആഘാതമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ എന്തോ യുക്തിയും നീതിയും അല്ലാഹു കണക്കാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ അത് മനസിന് ശാന്തിയും കുളിര്‍മയും നല്‍കും.
2) അല്ലാഹു മനുഷ്യന് വിധിച്ചിരിക്കുന്ന എല്ലാത്തിലും നന്മയുണ്ടെന്ന് അവനെ പഠിപ്പിക്കണം. എന്നാല്‍ നമുക്ക് അപ്രതീക്ഷിതമായ ഒരു ആഘാതമുണ്ടാകുന്ന വേളയില്‍ അതിലെ നന്മ എന്തെന്ന് നമുക്ക് അറിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഭാവിയില്‍ നമുക്കത് കണ്ടെത്താനാവും.
3) കുട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്ന ആഘാതത്തെ കുറിച്ചുള്ള അവന്റെ സംസാരത്തിനും ആവലാതിക്കും ചെവികൊടുക്കുക. അവനില്‍ നിന്ന് വിട്ടുനില്‍ക്കുകയോ അവന്റെ വായടപ്പിക്കുന്ന രീതിയിലുള്ള മറുപടികള്‍ നല്‍കി സംസാരം അവസാനിപ്പിക്കുകയോ ചെയ്യരുത്. തന്റെ ദുഖങ്ങളെയും സങ്കടങ്ങളെയും കുറിച്ച് അവന്‍ ആവോളം പറയട്ടെ എന്നാണ് വെക്കേണ്ടത്. അതിലൂടെ അവന്റെ ഉള്ളിലുള്ളതെല്ലാം പുറത്ത് വരട്ടെ. നല്ല ഒരു കേള്‍വിക്കാരനാവുന്നതിലൂടെ ആഘാതത്തിന്റെ ശക്തി വലിയൊരളവ് വരെ കുറക്കാന്‍ നമുക്ക് സാധിക്കും.
4) ദേഷ്യം നിറഞ്ഞിരിക്കുന്ന അവന്റെ വൈകാരിക പ്രകടനങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. കുട്ടി തെറ്റായ രൂപത്തില്‍ തന്റെ വികാരം പ്രകടിപ്പിക്കും, പ്രത്യേകിച്ചും കൗമാര പ്രായത്തിലുള്ളവര്‍. ആത്മഹത്യയെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്, ജീവിതത്തില്‍ നിന്നൊന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍, മരണമാണ് നല്ലത് തുടങ്ങിയ തെറ്റായ വാക്കുകള്‍ അവരില്‍ നിന്നുണ്ടാവും. അപ്പോള്‍ നാം അവരെ അകറ്റി നിര്‍ത്തുകയല്ല വേണ്ടത്. മറിച്ച് അവരുടെ ഉള്ളിലുള്ള ഇത്തരം തെറ്റായ ചിന്തകളൊക്കെ നിശബ്ദരായി നാം കേള്‍ക്കണം. തന്റെ ഉള്ളിലുള്ള രോഷവും ദേഷ്യവുമെല്ലാം അവന്‍ പറഞ്ഞ് അവസാനിപ്പിച്ചതിന് ശേഷം സ്വബോധാവസ്ഥയിലേക്ക് തിരിച്ച് കൊണ്ടു വരണം. തന്റെ ഈ തോന്നലുകളൊന്നും ശരിയല്ലെന്ന് ശാന്തമായി അവനെ ബോധ്യപ്പെടുത്തണം.
5) കുട്ടിയെ അവനിഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് തിരിച്ചു വിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വര, പെയിന്റിംഗ്, കായിക വിനോദങ്ങള്‍ തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. അതിലൂടെ അവനുണ്ടായിരിക്കുന്ന തെറ്റായ ചിന്തകള്‍ നീക്കി ഉന്മേഷവും ചടുലതയും പ്രധാനം ചെയ്യും.
6) സംഭവിച്ച ദുരന്തത്തിന്റെ പേരില്‍ അവരുടെ മുമ്പില്‍ വെച്ച് നാം തകര്‍ന്നു പോവുകയോ പൊട്ടിക്കരയുകയോ ചെയ്യരുത്. അഥവാ കരച്ചിലടക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരില്‍ നിന്ന് മാറി നിന്നായിരിക്കണമത്.
7) നെഗറ്റീവായ തന്റെ വികാരങ്ങള്‍ അവന്‍ പങ്കുവെക്കുമ്പോള്‍ അവന്റ കണ്ണുകളിലേക്കായിരിക്കണം നാം നോക്കേണ്ടത്. അതവര്‍ക്ക് ആശ്വാസവും നിര്‍ഭയത്വവും നല്‍കും. ഇടക്കിടെ അല്ലാഹുവെ കുറിച്ച ഓര്‍മപ്പെടുത്തലുകള്‍ നടത്തുകയും സ്വന്തത്തോട് അണച്ചുപിടിച്ചും അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചും കൊണ്ടിരിക്കുകയും ചെയ്യുക.

ഇനി അങ്ങേയറ്റം ദുഖിതനും നിശബ്ദനുമായിട്ടാണ് നാം അവനെ കാണുന്നതെങ്കില്‍ അവന്റെ മനസ്സ് തുറന്ന് സംസാരിപ്പിക്കുന്നതിന് നാം ശ്രമിക്കണം. അപ്രതീക്ഷിതമായ എന്തോ ഒന്ന് സംഭവിച്ച കാരണം അതിന്റെ ആഘാതത്തില്‍ കഴിയുന്ന കുട്ടിക്ക് അതില്‍ നിന്ന് മോചനം നല്‍കുന്നതിന്റെ ഭാഗമാണ് അവന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നാം തിരിച്ചറിയുക.

മൊഴിമാറ്റം : നസീഫ്‌

Saturday, 4 November 2017



ഇതാണ് മക്കളെ കൊല്ലുന്ന സ്‌നേഹം
ഡോ. ജാസിം മുതവ്വ

കാമുകിയോടുള്ള കടുത്ത പ്രണയമാണ് യുവാവിനെ കൊന്നതെന്ന് പലപ്പോഴും കവികളൊക്കെ പ്രയോഗിക്കാറുള്ള ഒന്നാണ്. എന്നാല്‍ കവി ഭാവനയില്‍ മാത്രം പരിമിതപ്പെടുന്ന ഒന്നല്ല ഇത്. മക്കളെ വളര്‍ത്തുമ്പോള്‍ ആവശ്യത്തിലേറെ സ്‌നേഹം അവര്‍ക്ക് നല്‍കിയാല്‍ അതവരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്യും. ഒരു ദിവസം ഭര്‍ത്താവിനെ കുറിച്ച ആവലാതിയുമായി ഒരു സ്ത്രീ എന്റെയടുക്കലെത്തി. അദ്ദേഹത്തിന്റെ ആവശ്യത്തിന് അപ്പപ്പോള്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന അട്ടഹാസത്തെയും ആധിപത്യമനോഭാവത്തെയും ധിക്കാരപരമായെ പെരുമാറ്റത്തെയും കുറിച്ചാണ് അവര്‍ ആവലാതിപ്പെടുന്നത്. അതിന്റെ കാരണങ്ങളെ കുറിച്ച് ഞാനന്വേഷിപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച ഒരു കാര്യം തന്റെ ഉമ്മയുടെ ഏക ആണ്‍കുട്ടിയാണ് അദ്ദേഹമെന്നതാണ്. അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍ അയാളുടെ ഒരാവശ്യവും നിരാകരിക്കപ്പെട്ടിട്ടില്ല. ഉമ്മയുടെ അമിത സ്‌നേഹം അയാളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും തകര്‍ക്കുകയായിരുന്നു. സ്‌നേഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഇടയില്‍ ഒരു സംന്തുലിതത്വം പാലിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഇന്നവരുടെ പെരുമാറ്റം ഇത്തരത്തില്‍ നരകതുല്യമാവില്ലായിരുന്നു.

കര്‍ശനമായ നിലപാടു സ്വീകരിക്കുന്നത് സ്‌നേഹത്തിന് വിരുദ്ധമാണെന്ന് മിക്ക മാതാപിതാക്കളെയും പോലെ അവരും കരുതി. എന്നാല്‍ കര്‍ശന നിലപാട് സ്വീകരിക്കല്‍ സ്‌നേഹത്തിന്റെ ഭാഗമാണെന്നതാണ് വസ്തുത. സന്താന പരിപാലനത്തില്‍ വളരെ ആവശ്യമായ ഒന്നായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. എന്റെ തന്നെ അനുഭവങ്ങളുടെയും എന്റെ മുന്നിലെത്തിയ കേസുകളുടെയും കഥകളുടെയും അടിസ്ഥാനത്തില്‍ ഒരാളെ നശിപ്പിക്കുന്ന ആറ് തരത്തിലുള്ള സ്‌നേഹത്തെ കുറിച്ചാണ് ഈ ലേഖനം.

1. നിരന്തരമായ ഭയം: മക്കളുടെ കാര്യത്തിലുള്ള അങ്ങേയറ്റത്തെ ഭയം പലപ്പോഴും അവരുടെ വ്യക്തിത്വത്തെ തകര്‍ക്കുകയും തുടച്ചു നീക്കുകയും ചെയ്യുന്ന മാനസികമായ ആശങ്കയിലെത്തുന്നു. ബാറ്ററിയില്‍ ഓടുന്ന ഒരു ഉപകരണമാക്കി മക്കളെയത് മാറ്റുകയാണ് ചെയ്യുക. ഇരുട്ട്, പ്രാണികള്‍, കൂട്ടുകാര്‍, ടെക്‌നോളജി ഇങ്ങനെ പലതുമാകാം ഭയത്തിന്റെ കാരണങ്ങള്‍. കാരണം എന്തു തന്നെയാണെങ്കിലും മാതാവിനും പിതാവിനും തന്റെ കാര്യത്തിലുള്ള അമിതമായ ഭയം കാരണം അവന്‍ ബുദ്ധിയെയും ബോധത്തെയും മാറ്റിവെക്കുന്നു.

2. അഭിപ്രായങ്ങളെല്ലാം സ്വീകരിക്കല്‍: മക്കള്‍ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഒരു കാര്യം പറയുമ്പോള്‍ അതിനെതിരെ സമ്മര്‍ദം ചെലുത്താന്‍ ഭയക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ഉദാഹരണത്തിന് കുട്ടി ആവശ്യപ്പെടുന്നു തനിക്ക് ഒരു ക്ലബില്‍ അംഗ്വതം നേടണമെന്ന്. ആവശ്യം നിരാകരിച്ചാല്‍ അവന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അത് ബാധിക്കുമോ എന്ന ഭയത്താല്‍ രക്ഷിതാക്കള്‍ അതിന് വഴങ്ങുന്നു. ഇതിലൂടെ കുട്ടി തന്നെ സ്വയം രക്ഷിതാവും നിയന്ത്രിക്കുന്നവനുമായി മാറുകയാണ് ചെയ്യുന്നത്. രക്ഷിതാക്കള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവരായി മാറുന്നു. ആത്മവഞ്ചനയിലും അഹങ്കാരത്തിലും അകപ്പെടുന്ന അവര്‍ ആരുടെ അഭിപ്രായവും വിലവെക്കുകയില്ല, മാതാപിതാക്കളാണെങ്കില്‍ പോലും.

3. ആഹാരവും വസ്ത്രവും: വളര്‍ന്ന് വലുതായാലും മക്കള്‍ക്ക് നിരന്തരം വസ്ത്രം തെരെഞ്ഞടുത്തു കൊടുക്കുന്നവരാണ് മിക്ക മാതാപിതാക്കളും. മക്കള്‍ക്ക് എത്രത്തോളം ഭക്ഷണം നല്‍കുന്നുവോ അത്രത്തോളം സ്‌നേഹം പ്രകടിപ്പിക്കുന്നു എന്നാണ് ചിലര്‍ മനസ്സിലാക്കുന്നത്. തിന്നാന്‍ വേണ്ടി മാത്രം ജനിച്ചവനാണ് കുട്ടി എന്ന് തോന്നിപ്പിക്കും വിധമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് അവസ്ഥയിലും സ്വന്തം വസ്ത്രം തെരെഞ്ഞെടുക്കുന്നതില്‍ പോലും തീരുമാനമെടുക്കാന്‍ സാധിക്കാത്ത ദുര്‍ബലനായ ഒരു വ്യക്തിത്വമാക്കി അവനെ മാറ്റുകയാണ് ചെയ്യുന്നത്. സ്വന്തം ആവശ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയാത്തവനാക്കിയാണ് അവര്‍ വളര്‍ത്തപ്പെടുന്നത്. കാരണം നിരന്തരം അവന് ഭക്ഷണം കൊടുത്തുകൊണ്ടേയിരിക്കുകയാണ്. വ്യക്തിത്വത്തെ നശിപ്പിക്കുന്ന ഒരു സ്വഭാവമായിട്ടാണിതിനെ മനസ്സിലാക്കേണ്ടത്.

4. അമിത ലാളന: സ്‌നേഹത്തിന്റെ പേരിലാണെങ്കിലും തെറ്റായ നടപടികളാണ് കുട്ടികള്‍ക്ക് ആവശ്യത്തിലേറെ സമ്മാനങ്ങളും വസ്തുക്കളും വാങ്ങി നല്‍കുകയും അവര്‍ക്ക് വേണ്ടി ഗൃഹപാഠങ്ങള്‍ ചെയ്തു കൊടുക്കലും, ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പെട്ടന്ന് മാറ്റിക്കൊടുക്കലും. ഇത് കുട്ടികളില്‍ നാല് സ്വഭാവങ്ങള്‍ക്ക് കാരണമാകും. ഒന്ന്, അവന്‍ അതിമോഹിയായി മാറും. രണ്ട്, സ്വാര്‍ത്ഥനായി തീരും. മൂന്ന്, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കില്ല. നാല്, എപ്പോഴും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ യാതൊരുവിധ അധ്വാന പരിശ്രമങ്ങളും കൂടാതെ നേടണമെന്നായിരിക്കും അവന്‍ ആഗ്രഹിക്കുക.

5. വീട്ടില്‍ തളച്ചിടല്‍: മാതാപിതാക്കളുടെ ഭയം കാരണം പലപ്പോഴും അവര്‍ മക്കളെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാറുണ്ട്. പുറത്ത് പോയി മറ്റാരുടെയെങ്കിലും കൂടെ കളിക്കാന്‍ അവര്‍ക്കനുവാദമുണ്ടാകില്ല. പുറത്തെ കൂട്ടുകെട്ടുകള്‍ അവനെ ബാധിക്കുമെന്ന് അവര്‍ ഭയക്കുന്നു. കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ തകര്‍ക്കുന്ന പേടിയാണിത്.

6. കുറവുകള്‍ നഷ്ടപരിഹാരത്തിലൂടെ നികത്തല്‍: ജോലിത്തിരക്കുകളോ, വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങളോ, നിരന്തര യാത്രകളോ കാരണമുണ്ടാകുന്ന കുറവ് മക്കള്‍ ചോദിക്കുന്നതെന്നും വാരിക്കോരി നല്‍കി പരിഹരിക്കുകയെന്നത് പല രക്ഷിതാക്കളിലുമുള്ള ശീലമാണ്. ഇത് മക്കളുടെ സ്വഭാവത്തെ ദുഷിപ്പിക്കുന്നതിന് കാരണമായി മാറും.

നശിപ്പിക്കുന്ന തരത്തിലുള്ള ആറ് ഇനം സ്‌നേഹത്തിന്റെ അവസ്ഥകളെ കുറിച്ചാണ് നാം പറഞ്ഞത്. എന്നാല്‍ അവയെ പൂര്‍ണമായി അവഗണിക്കുന്നതും സന്താനപരിപാലനത്തില്‍ വരുത്തുന്ന വലിയ വീഴ്ച്ചയാണ്. സ്‌നേഹത്തിനും കര്‍ശന നിശ്ചയദാര്‍ഢ്യത്തിനും ഇടയില്‍ സന്തുലിതത്വം പാലിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വിശുദ്ദ ഖുര്‍ആന്‍ 'ഖൗഫ്' (ഭയം) എന്നത് 124 തവണ ഉപയോഗിച്ചിട്ടുണ്ട്. അതിന് ഏഴ് അര്‍ഥങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചു തന്നിട്ടുള്ളത്. മക്കളുടെ ദൗര്‍ബല്യം കാരണം അവരുടെ കാര്യത്തില്‍ ഭയമുണ്ടാവുക എന്നത് സ്വാഭാവികമാണ്. മക്കളുടെ കാര്യത്തിലുള്ള ഭയത്തെ കുറിച്ച് മൂസാ നബിയുടെ മാതാവിലൂടെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. 'നാം മൂസായുടെ മാതാവിനു വെളിപാട് നല്‍കി: `കുഞ്ഞിനെ മുലയൂട്ടിക്കൊള്ളുക അവന്റെ കാര്യത്തില്‍ ഭയമുണ്ടായാല്‍ അവനെ പുഴയിലെറിഞ്ഞേക്കുക. ഒന്നും ഭയപ്പെടേണ്ടതില്ല; ദുഃഖിക്കേണ്ടതുമില്ല. നാം അവനെ നിന്റെയടുക്കലേക്കുതന്നെ തിരിച്ചെത്തിക്കുന്നതാകുന്നു.' (അല്‍-ഖസസ്: 7) രണ്ടു തവണ ഈ സൂക്തത്തില്‍ ഭയത്തെ കുറിച്ച് പറയുന്നു. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഭയമുണ്ടാവുകയെന്നത് സ്വാഭാവികമാണെന്ന് 'അവന്റെ കാര്യത്തില്‍ ഭയമുണ്ടായാല്‍' എന്നത് വ്യക്തമാക്കുന്നു. എങ്ങനെയാണ് ആ ഭയത്തെ കൈകാര്യം ചെയ്യേണ്ടതെന്നാണ് പിന്നെ വ്യക്തമാക്കി തരുന്നു. മുലകുടി പ്രായത്തിലുള്ള കുട്ടിയുടെ കാര്യത്തില്‍ ഭയപ്പെടുന്ന മൂസാ നബിയുടെ മാതാവ് സുരക്ഷിതമായ ഒരിടത്തോ കുടുംബത്തിലെ ആരുടെയെങ്കിലും പക്കലോ രഹസ്യമാക്കി വെക്കാനാണ് സ്വാഭാവികമായും ശ്രമിച്ചേക്കുക. എന്നാല്‍ അല്ലാഹു കല്‍പിക്കുന്നത് തികച്ചും അപ്രതീക്ഷിതമായ ഒന്നാണ്. പുഴയില്‍ ഒഴുക്കാനാണ് അല്ലാഹുവിന്റെ കല്‍പന. അതിലൂടെ നമ്മെ അല്ലാഹു ഒരു പാഠം പഠിപ്പിക്കുന്നുണ്ട്. സന്താനപരിപാലനത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ നാം പിന്തുടരുന്നിടത്തോളം കാലം മൂസാ നബിയെ സംരക്ഷിച്ച പോലെ നമ്മുടെ മക്കളെയും അല്ലാഹു സംരക്ഷിച്ചു കൊള്ളും. മുലകുടി പ്രായത്തില്‍ നദിയില്‍ മുങ്ങിപ്പോകാതെ അദ്ദേഹത്തെ സംരക്ഷിച്ച അല്ലാഹു ഫിര്‍ഔനും സൈന്യവും പിടികൂടാനായി പിന്തുടര്‍ന്നപ്പോഴും കടലില്‍ മുങ്ങാതെ കാത്തുസംരക്ഷിച്ചു.

മൊഴിമാറ്റം : നസീഫ്‌    copied from islamonlive