വീടകങ്ങളെ നിങ്ങള്‍ ഖബറിടങ്ങളാക്കരുത്
യഹ്‌യ ബൂലീനി
കുടുംബത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെ പലരും വളരെ നിസാരമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ജോലി ചെയ്ത് കുടുംബത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് വേണ്ട പണം സമ്പാദിക്കലും ഭാര്യയുടേയും മക്കളുടേയും സംരക്ഷണവും അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും വീടും ഒരുക്കേണ്ട ചുമതലയാണ് തനിക്കുള്ളതെന്ന് ഭര്‍ത്താവ് ധരിച്ച് വെച്ചിരിക്കുന്നു. വീടും വീട്ടുകാര്യങ്ങളും നോക്കിനടത്തലാണ് തന്റെ കടമയെന്ന് ഭാര്യയും മനസിലാക്കി വെച്ചിരിക്കുന്നു.
മേല്‍ പറഞ്ഞ രണ്ട് ഉത്തരവാദിത്വങ്ങളും ഭാര്യ-ഭര്‍ത്താക്കന്മാര്‍ നിര്‍വഹിക്കേണ്ടത് തന്നെയാണ്, എന്നുമാത്രമല്ല കുടുംബത്തിന്റെ നിലനില്‍പ്പിന് അത് അത്യാവശ്യവുമാണ്. എന്നാല്‍ കേവലം കുടുംബത്തിന് വേണ്ട അന്നം കണ്ടെത്തേണ്ടതിന്റെയും അത് പാകം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിഭജിക്കിക്കുന്നതിലൂടെ മാത്രം ഇസ്‌ലാമിക കുടുംബത്തിന്റെ രൂപീകരണം പൂര്‍ത്തിയാകുകയില്ല. ഇണ തുണകളുടെ ഉത്തരവാദിത്വമായി ജനങ്ങള്‍ മനസ്സിലാക്കി വെച്ചിട്ടുള്ള ഈ നിസ്സാര കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇസ്‌ലാമിന്റെ കുടുംബ സങ്കല്‍പ്പം, അത് കൂടുതല്‍ വിശാലവും വിസ്തൃതവുമാണ്. കുടുംബാംഗങ്ങളുടെ മാനസികവും വൈജ്ഞാനികവും സാംസ്‌കാരികവുമായ ഘടന രൂപപ്പെടുത്തുന്ന പ്രഥമ കേന്ദ്രമാണ് കുടുംബം. കുട്ടികള്‍ ജനിച്ചത് മുതല്‍ സമൂഹ മധ്യത്തിലേക്കിറങ്ങുന്നത് വരെ തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. അപ്പോള്‍ ഭാര്യ-ഭര്‍ത്തക്കന്മാരുടെ ഉത്തരവാദിത്വം ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഭര്‍ത്താവിന്റെ ചുമതലയാണെന്ന് അധികം വിവരിക്കാതെ തന്നെ ഏവര്‍ക്കും അറിയുന്ന കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് : 'മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്' (അല്‍ബഖറ 233). പ്രവാചകന്‍ പുരുഷന്മാരോടായി പറഞ്ഞു : 'അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്'. (മുസ്‌ലിം)
ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക തുടങ്ങിയ വീട്ടു ജോലികളില്‍ തന്നെ മുഴുകുന്നവരാണ് അധിക സ്ത്രീകളും, എന്നാല്‍ തനിക്ക് സേവനം ചെയ്യേണ്ടവളാണ് ഭാര്യയെന്ന് അവകാശപ്പെടാന്‍ ഭര്‍ത്താവിനാവില്ലെന്നും അവള്‍ സ്വന്തമിഷ്ടപ്രകാരം അങ്ങനെ ചെയ്താലല്ലാതെ അതിന് അവളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടികളുടെ പരിചരണം, അവരെ ഇസ്‌ലാമികമായ സ്വഭാവ ഗുണങ്ങളോടെ വളര്‍ത്തല്‍ തുടങ്ങി താനല്ലാതെ മറ്റാരും ചെയ്യാനില്ലാത്തതും തന്റെ നിര്‍ബന്ധ ബാധ്യതയുമായ ദൗത്യം നിര്‍വഹിക്കുന്നതില്‍ അധിക സ്ത്രീകളും വീഴ്ച്ച വരുത്തുകയും ചെയ്യുന്നു.
കുടുംബത്തിന്റെ സാമ്പത്തിക പ്രയാസമോ സമയാസമയം കഴിക്കാന്‍ ഭക്ഷണം തികയാതെ വരുന്നതോ അല്ല പലപ്പോഴും കുടുംബ ശൈഥില്യത്തിനും ഭാര്യ-ഭര്‍ത്തൃ ബന്ധം പരാജയപ്പെടുന്നതിനും കാരണമാകാറുള്ളത്. എന്നല്ല സാമ്പത്തിക പരാധീനതകളെയും ഭൗതിക സൗകര്യങ്ങളിലുള്ള കുറവുകളെയും മറികടന്ന് വൈവാഹിക ബന്ധവും കുടുംബ ബന്ധവും സുഗമമായി മുന്നോട്ട് നീക്കുന്ന നിരവധി പേരെ നമ്മള്‍ കാണുന്നുണ്ട്. അതേസമയം, നല്ല സാമ്പത്തിക ശേഷിയുള്ളവര്‍ക്കിടയില്‍ കുടുംബ ശൈഥില്യങ്ങള്‍ കൂടുകയും ചെയ്യുന്നു. ഭൗതിക സൗകര്യങ്ങളിലുണ്ടാകുന്ന കുറവുകളെ അതിജീവിച്ച് ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുമ്പോള്‍ അതല്ലാത്ത മറ്റു പല പ്രതിസന്ധികളെയും മറികടക്കാനാകാതെ കുടംബങ്ങള്‍ പെട്ടെന്ന് തകരുകയും ചെയ്യുന്നു.
പട്ടിണിയുടെ കൈപ്പ് നീര്‍ കുടിച്ച കുടുംബങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ കുടംബങ്ങള്‍ പ്രവാചകന്റെയും അദ്ദേഹത്തിന്റെ സ്വഹാബികളുടേതുമായിരുന്നു. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ആയിശ (റ) ഉര്‍വയോട് പറയുന്നു : 'എന്റെ സഹോദരിയുടെ മകനേ, ഞങ്ങള്‍ ചന്ദ്രക്കല നോക്കിയിരിക്കും, അങ്ങനെ രണ്ട് മാസം പിന്നിട്ട് മൂന്ന് ചന്ദ്രപ്പിറവി ഞങ്ങള്‍ കണ്ടിട്ടുണ്ടാവും, അപ്പോഴും പ്രവാചകന്റെ വീടുകളില്‍ (ഭാര്യമാരുടെ വീടുകളില്‍) തീ പുകഞ്ഞിട്ടുണ്ടാവില്ല. ഉര്‍വ പറയുന്നു : ഞാന്‍ അവരോട് ചോദിച്ചു : അപ്പോള്‍ എന്തായിരുന്നു നിങ്ങളുടെ ഭക്ഷണം? അവര്‍ പറഞ്ഞു : രണ്ട് കറുത്തവസ്തുക്കള്‍, വെള്ളവും കാരക്കയും. പക്ഷെ കറവക്ക് കൊടുക്കുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും ഉടമസ്ഥരായ ചില അന്‍സാരീ അയല്‍ക്കാര്‍ നബി(സ) ക്കുണ്ടായിരുന്നു. അവരതിന്റെ പാല്‍ റസൂല്‍(സ)ക്ക് കൊടുത്തയക്കും. അവിടുന്ന് അത് ഞങ്ങള്‍ക്കും കുടിക്കാന്‍ തരുമായിരുന്നു'.
വീട്ടില്‍ തീ പുകയാത്ത അധിക ദിവസങ്ങളിലും പ്രവാചകന്‍ സുന്നത്ത് നോമ്പ് എടുക്കാറായിരുന്നു പതിവ്. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : 'പ്രവാചകന്‍ (സ) എന്റെയടുത്ത് വന്ന് ചോദിക്കും : നിന്റെയടുത്ത് എന്തെങ്കിലും ഭക്ഷണമുണ്ടോ? ഞാന്‍ പറയും : ഇല്ല. അപ്പോള്‍ അദ്ദേഹം പറയും : എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്.' വീട്ടില്‍ ഭക്ഷണമൊന്നും ഇല്ലാത്തതിനാല്‍ വിശന്ന വയറുമായി വീട് വിട്ടിറങ്ങിയ പ്രവാചകന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കര്‍, ഉമര്‍ (റ) എന്നിവരുടെയും ചരിത്രം ഹദീസ് ഗ്രന്ഥങ്ങള്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. പ്രവാചകന്റേത് പോലെ തന്നെ അദ്ദേഹത്തിന്റെ സ്വഹാബികളില്‍ അധിക പേരുടെയും വീടുകള്‍ അങ്ങേയറ്റത്തെ പട്ടിണിയിലായിരുന്നു എന്നാണ് ഈ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ അതേസമയമം തന്നെ സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഭവനങ്ങള്‍ കൂടിയായിരുന്നു അവരുടേത്. കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന് ദാരിദ്ര്യം തടസ്സമല്ലെന്ന പാഠം കൂടി പഠിപ്പിക്കുന്നുണ്ട് ഈ ചരിത്രം.
പണം സമ്പാദിക്കുന്നതിനേക്കാളും ഭക്ഷണം പാകം ചെയ്യുന്നതിനേക്കാളും ഉത്തമമായിട്ടുള്ള കാര്യം കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈകാരികമായ ബന്ധം നിലനിര്‍ത്തുക എന്നതാണ്. കുടുംബ ബന്ധം നിലനിര്‍ത്തുന്നതിലും കുടുംബത്തില്‍ നിന്നും ഉത്തമ ഫലങ്ങളുണ്ടാകുന്നതിനും പ്രധാനമായും പ്രേരകമാകുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഈ വൈകാരികമായ ബന്ധമാണ്. അംഗങ്ങള്‍ക്കിടയിലെ ഈ വൈകാരിക ബന്ധം ഇല്ലാതാകുന്നതോടെ കുടുംബ ബന്ധം ശിഥിലമാകുകയും ചെയ്യുന്നു. കുടുംബത്തിലെ ഓരോ വ്യക്തികളും മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ അവരവരുടെ ലോകങ്ങളില്‍ മുഴുകിയാല്‍ അത് കുടുംബത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. അതുകൊണ്ട് ഭാര്യ-ഭര്‍ത്താക്കന്മാര്‍ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഉള്‍ക്കൊള്ളുകയും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സന്നദ്ധമാകുകയും വേണം.
കുടുംബാംഗങ്ങള്‍ക്കിടയില്‍ ഈ വൈകാരിക ബന്ധം കുറയുന്നതിനുള്ള കാരണം മാതാപിതാക്കള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. മക്കള്‍ക്ക് ഏറ്റവും മുന്തിയ ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളുമൊക്കെ ഒരുക്കി കൊടുക്കാന്‍ പിതാവ് എപ്പോഴും പ്രയത്‌നിക്കും. മക്കള്‍ക്ക് ആവശ്യമുള്ളതെന്തെന്ന് ആരായുകയും വേണ്ടതെല്ലാം സംഘടിപ്പിച്ച് കൊടുത്ത് മക്കള്‍ ഒരു കുറവും അനുഭവിക്കാതിരിക്കാന്‍ പിതാവ് ശ്രദ്ധിക്കും. അതുപോലെ മക്കള്‍ക്കിഷ്ടപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വെച്ച് വിളമ്പിയും അവരുടെ ശാരീരിക പോഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തും വീട്ടില്‍ മക്കള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ മാതാവും യത്‌നിക്കും. ചിലപ്പോള്‍ മക്കളുടെ സേവനത്തിന് വേണ്ടി വേലക്കാരികളെയും വെച്ചുകൊടുക്കും. ഇപ്രകാരം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിര്‍വഹിച്ചതായി ഇരുവരും സമാധാനപ്പെടുകയും ചെയ്യും.
എന്നാല്‍ മക്കളുടെ ഭൗതിക സൗകര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ അവരുടെ ആത്മീയ വളര്‍ച്ചയിലും സംസ്‌കരണത്തിലും തീര്‍ത്തും അശ്രദ്ധരാകുന്നു. ആത്മീയ രാഹിത്യം അനുഭവപ്പെടുന്ന വീടകങ്ങള്‍ ഖബറിടങ്ങളായി മാറുന്നു. ഒരുതരം മരവിപ്പും നിര്‍ജീവതയും വീട്ടില്‍ തളംകെട്ടി നില്‍ക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും യാന്ത്രികമായ കാട്ടിക്കൂട്ടലുകളായി മാറുന്നു. ഭക്ഷണം കഴിക്കാനും അന്തിയുറങ്ങാനുമുള്ള ഇടങ്ങള്‍ മാത്രമായി വീട് മാറുന്നു. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ഒരു വികാരവും കുടുംബാംഗങ്ങള്‍ക്കുണ്ടാകില്ല. വീട്ടില ജീവിതം കേവലം കൊടുക്കല്‍ വാങ്ങലുകളില്‍ പരിമിതപ്പെടുന്നു. എന്നാല്‍ ഇന്ന് മക്കള്‍ക്ക് വേണ്ടതെല്ലാം നീ നല്‍കുമ്പോള്‍ നാളെ നീ ആവശ്യക്കാരനായി മാറുമ്പോള്‍ നിന്നെ പരിഗണിക്കാന്‍ മക്കളുണ്ടാവില്ല.
മക്കളുടെ വ്യക്തിപരമായ സംസ്‌കരണത്തിന് പകരം അവര്‍ക്ക് ഭക്ഷണവും മറ്റു ഭൗതിക സൗകര്യങ്ങളും ഒരുക്കി കൊടുക്കല്‍ മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ അപകടം അവര്‍ അപരിചിതരുമായി കൂട്ടുകൂടും എന്നതാണ്. തന്റെ മനസ്സിലുള്ളത് കേള്‍ക്കാനും ലളിതമായെങ്കിലും തന്നെ പ്രോത്സാഹിപ്പിക്കാനും സന്നദ്ധനാകുന്ന ആരുമായും ഇത്തരം ഘട്ടത്തില്‍ മക്കള്‍ കൂട്ടുകൂടൂം. പുതിയ കാലത്ത് ചിലപ്പോള്‍ ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും ആകും. അങ്ങനെ വീട്ടുകാരേക്കാള്‍ അവര്‍ക്ക് ബന്ധം ഇവരോടായിത്തീരുകയും ചെയ്യും. പലപ്പോഴും ഇത്തരം അപരിചിതര്‍ വേട്ടക്കാരായിരിക്കും എന്നതാണ് വലിയ അപകടം. അവസരം ഒത്തുവന്നാല്‍ അവര്‍ ഇരയെ ചൂഷണം ചെയ്യുകയും ചെയ്യും. മാതാപിതാക്കള്‍ക്ക് സ്വന്തത്തെ പഴിക്കാനേ അപ്പോള്‍ നിവൃത്തിയുണ്ടാകൂ. അവരിരുവരും സ്വയം പറഞ്ഞുകൊണ്ടിരിക്കും : അവര്‍ക്ക് ഒരു കുറവും ഞങ്ങള്‍ വരുത്തിയിട്ടില്ല, അവര്‍ക്ക് വേണ്ടിയായിരുന്നു ഞങ്ങള്‍ ഇത്രയും നാള്‍ ഓടിയത്, ഒന്നിലും ഒരു കുറവും അവര്‍ക്കുണ്ടായിട്ടില്ല!!! മനസ്സിലാക്കുക, ഭൗതിക സൗകര്യങ്ങള്‍ കൊണ്ട് മാത്രമല്ല ഒരു കുടുംബം ജീവിക്കുന്നത്.
വിവ : ജലീസ് കോഡൂര്‍
No comments:
Post a Comment