SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Thursday, 23 March 2017

മദ്‌റസ അധ്യാപകന്റെ വധം: ആരാണ് സാമുദായിക സൗഹൃദം ഇത്രയും ഭയക്കുന്നത്?


murder


കാസര്‍കോട് പഴയ ചൂരി പള്ളി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവി നിഷ്ഠുരം അറുകൊല ചെയ്യപ്പെട്ടത് കേരള ജനതയെ ഞെട്ടിച്ചിരിക്കയാണ്. മാധ്യമങ്ങളും ചാനലുകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വാര്‍ത്ത കൈകാര്യം ചെയ്തിട്ടില്ലെങ്കിലും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരൊക്കെയോ അവസരം പാര്‍ത്തിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു. ഒരാള്‍ക്കും യാതൊരു ആക്ഷേപവും പരാതിയുമില്ലാത്ത വിധം പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ട് സമാധനത്തോടെ ജീവിച്ചിരുന്ന ഒരു സാധാരണ അധ്യാപകനെ ഇത്രമാത്രം നിഷ്‌കരുണം അറുകൊല നടത്തിയത് ശത്രുവിന്റെ ധാര്‍ഷ്ട്യത്തിലേക്കാണ് സൂചന നല്‍കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും കേട്ടുകേള്‍വിയുണ്ടെങ്കിലും ഒരു മത സ്ഥാപനത്തില്‍ കയറി ഒരു മത പണ്ഡിതനെ വധിക്കുന്നത് കേരളത്തില്‍ ഉണ്ടായിവരുന്ന പുതിയൊരു ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമുദായിക സൗഹൃദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുകവഴി സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും മരുന്നിടുകയെന്ന ചിലരുടെ കുടില ശ്രമങ്ങളാണ് ഇതിനു പിന്നില്‍. സമാധാന കാംക്ഷയും സാമൂഹിക സ്വാധീനവുമുള്ള ഉസ്താദുമാരെ ഉന്നംവെക്കുമ്പോള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് ദൂരം കുറയുമെന്ന് അവര്‍ സ്വപ്‌നം കാണുന്നു.
കുറച്ചു കാലങ്ങളായി കേരളത്തില്‍ വിശിഷ്യാ കാസര്‍കോട്ട് ഇതിനുള്ള ശ്രമങ്ങള്‍ പല നിലക്ക് നടന്നുവരുന്നതായി കാണാം. ഏതു സമയവും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ പറ്റിയ ഒരു തരത്തിലേക്ക് ആളുകളുടെ മനസ്സിനെ പരസ്പരം അകറ്റിക്കൊണ്ടിരിക്കുകയാണ് ഇവിടെ ചിലര്‍. തങ്ങളുടെ സ്വാര്‍ത്ഥ ലാഭം കൊയ്യുക എന്നതിലപ്പുറം മനുഷ്യരുടെ സൗഹാര്‍ദപരമായ ജീവിതം അവര്‍ക്ക് മുന്നില്‍ കാണാന്‍ കഴിയുന്നില്ല.
മുമ്പ് ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി ദാരുണമായി കൊല ചെയ്യപ്പെട്ടിരുന്നു. പോലീസ് അതിനെ പല നിലക്കും ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നല്ലാതെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൃത്യമായി പുറത്തുകൊണ്ടുവരാന്‍ ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജില്ലയില്‍ ഏറെ ആദരിക്കപ്പെട്ടിരുന്ന ആ സാത്വികന്റെ അന്ത്യം ജനങ്ങളെ ഏറെ ദു:ഖത്തില്‍ അകപ്പെടുത്തിയിട്ടും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ സംയമനം പാലിക്കുകയായിരുന്നു. കേസിനു ഏഴു വര്‍ഷം പിന്നിടുമ്പോഴും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍ പോലും പോലീസ് ഒരുമ്പെട്ടില്ല. ചില സ്വാധീനമുള്ള ഇടപെടലുകളാല്‍ പോലീസ് സത്യം മൂടിവെക്കുന്നുവെന്ന ആരോപണമാണ് ഈ വിഷയത്തില്‍ പരക്കെ ഉയര്‍ന്നുകേള്‍ക്കുന്നത്.
റിയാസ് മൗലവിയുടെ വിഷയത്തിലും നമ്മുടെ പോലീസില്‍നിന്നും മറ്റൊന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?! തിരൂരിലെ യാസില്‍ വധത്തിലും കൊടിഞ്ഞിയിലെ ഫൈസ്വല്‍ വധത്തിലും കാട്ടിയ അതേ അമാന്തം ഇത്തരം വിഷയങ്ങളിലെല്ലാം ഉണ്ടാകുമെന്നത് കേരളത്തിലെ ഏതു സാധാരണക്കാരനും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഇവിടെ സത്യം പുറത്തുവരാതിരിക്കലും കൊലയാളികള്‍ ശിക്ഷിക്കപ്പെടതാരിക്കലുമാണ് ചിലരുടെ ഉദ്ദേശ്യം. കുടുംബങ്ങളില്‍ വേതന മാറുംമുമ്പു തന്നെ കൊലയാളികള്‍ കുറ്റമുക്തരായി അങ്ങാടിയില്‍ വിലസുന്ന കാഴ്ച്ചയാണ് ഇന്ന് ഇവിടെയുള്ളത്. ഇത് പുതിയ കൊലപാതകങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്കും നീതിപാലകര്‍ക്കും സാധിക്കുന്നില്ല. ഒരു നിലക്കും ന്യായീകരിക്കാനാവാത്ത ദാരുണമായ കൊലപാതകങ്ങളെ പോലും പക്ഷം ചേര്‍ന്ന് സമീപ്പിക്കുന്നത് ഏറെ ബാലിശമായ ഒരു നിലപാടാണ്. കേരളത്തില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്നത് ഇതാണ്. താനൂര്‍ കടപ്പുറത്ത് ആക്രമണമുണ്ടായപ്പോള്‍ മന്ത്രിമാരടക്കം ഉത്തരവാദപ്പെട്ടവരെല്ലാം രാഷ്ട്രീയമായിട്ടാണ് അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ, സാമ്പത്തികമായും മാനസികമായും വന്‍ നഷ്ടവും ആഘാതവും സംഭവിച്ച അവിടത്തെ പാവപ്പെട്ട കുടുംബ നാഥരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പരാധീനതകള്‍ കേള്‍ക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. ആര് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കും? ആര് ഇവരുടെ വേതനകള്‍ ശമിപ്പിക്കും? രാഷ്ട്രീയ പഴിചാരലുകള്‍ക്കപ്പുറം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര് മുന്‍കയ്യെടുക്കും? ചങ്ങലകള്‍ക്കുതന്നെ ഭ്രാന്തിളകുന്ന ഇക്കാലത്ത് അര്‍ഹിക്കുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള സാധ്യത നമ്മുടെ നാട്ടില്‍ മങ്ങിവരികയാണ്.
റിയാസ് മൗലവിയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മത സമൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ചില ആശങ്കകളുണ്ട്. പള്ളികളും മദ്‌റസകളും എന്നും നന്മയുടെ കേന്ദ്രങ്ങളാണ്. തിന്മകളില്‍നിന്നും അകന്നു നില്‍ക്കാനും കരുണയോടും സൗഹാര്‍ദത്തോടും ജീവിക്കാനുമാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലേക്കു പോലും ഇരുട്ടിന്റെ മറവില്‍ കടന്നുകയറുകയും അധ്യാപകരെ കൊല നടത്തുകയും ചെയ്യുമ്പോള്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് എങ്ങനെയിവിടെ ജീവിച്ചുപോകാന്‍ കഴിയുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആശങ്ക. സാമുദായിക സൗഹൃദം നിലനില്‍ക്കുന്ന കേരളീയ പശ്ചാത്തലത്തില്‍ വര്‍ഗീയതയും വിദ്വേഷവും വിതച്ച് കലാപത്തിന്റെ വിഷവിത്തുകള്‍ ഇറക്കുകവഴി ബന്ധപ്പെട്ടവര്‍ക്ക് എന്തു നേട്ടമാണ് ലഭിക്കാനുള്ളത്? മത സമൂഹങ്ങളുടെ സൈ്വരജീവിതം പോലും ഭീതിയുടെ നിഴലിലാവുകയാണ് ഇത്തരം ധാര്‍ഷ്ട്യങ്ങളിലൂടെ സംഭവിക്കുന്നത്.
ഇരുട്ടിന്റെ മറവില്‍ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിധ്വംസകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് നാടിനെ രക്ഷിക്കേണ്ടതുണ്ട്. മതേതര സമൂഹം ഇതിനായി ഒന്നിക്കുകയും പാര്‍ട്ടീ ജാതീയത മറന്ന് നന്മക്കായി സംഘടിക്കുകയും വേണം. അനീതിക്കെതിരെ ഒരുമിച്ചുനില്‍ക്കാന്‍ കഴിയുമ്പോഴേ നാട് വര്‍ഗീയ വിധ്വംസകരുടെ കരങ്ങളില്‍നിന്നും രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍, കേരളവും കഥയിലെ കൊമാലയായി മാറും, തീര്‍ച്ച.

(islam on web നോട് കടപ്പാട് )

No comments:

Post a Comment