SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Monday, 27 March 2017

കാസര്‍ക്കോട്ടെ ‘വര്‍ഗീയ’ കൊലകള്‍ നല്‍കുന്ന പാഠം


murder


രണ്ട് റിക്ഷകള്‍ തമ്മില്‍ മുട്ടിയാല്‍, കളിക്കളത്തില്‍ ഉരസിയാല്‍, തുറിച്ചുനോക്കിയാല്‍ പോലും വര്‍ഗീയ പ്രശ്‌നമായി പരിണമിക്കുന്ന നാടാണ് കാസറഗോഡ്. എളുപ്പത്തില്‍ ലഹള പടര്‍ന്നുപിടിക്കും. കലാപമുണ്ടാവണമെന്നില്ല, പ്രശ്‌നമുണ്ടെന്ന് കേട്ടാല്‍ മാത്രം മതി. ഏഴ് മണിയാകുമ്പോഴേക്കും കടകളടയും തെരുവുകള്‍ നിശ്ശബ്ദമാവും ഏവരും ഭയപ്പെട്ട് വീടുകളില്‍ വിറങ്ങലിച്ച് നില്‍ക്കും.
കഴിഞ്ഞ ദശാബ്ദത്തിനിടെ 9 മുസ്‌ലിംകള്‍ക്കാണ് സംഘ്പരിവാര്‍ ശക്തിയുടെ കരങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇവരാരും കേസുകളില്‍പെട്ട പ്രതികളല്ല. കുറ്റവാളികളെ സംരക്ഷിക്കാന്‍ മാത്രം വന്‍ മാഫിയ തന്നെ ഈ ഭാഗത്തുണ്ട്. മുതിര്‍ന്ന ക്രിമിനല്‍ വക്കീല്‍ കേസ് വാദിക്കാനെത്തും. സാക്ഷികളെ സംരക്ഷിക്കാന്‍ പോലീസ് തയ്യാറാകുകയില്ല. തെളിവുകളുടെ അഭാവത്തിന്റെ പേരില്‍ കൊലയാളികള്‍ രക്ഷപ്പെടും. ഇത് വീണ്ടും കൊല ആവര്‍ത്തിക്കപ്പെടാനുള്ള ശക്തി പകരുന്നു. റിഷാദ് വധത്തില്‍ ഇത് തന്നെയാണ് സംഭവിച്ചത്.
കഴിഞ്ഞ ദിവസം ഒരു കാസറഗോട്ടുകാരന്‍ എന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ വികാരതീവ്രത അനുഭവിച്ചവരാണ് ഞങ്ങള്‍. പ്രത്യേക പരിഗണനയാണ് കാസറഗോട്ടുകാര്‍ മദ്രസാധ്യാപകര്‍ക്കും ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ നല്‍കുന്നത്. പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ പ്രത്യേക വിഭാഗത്തിന്റെ വികാരങ്ങള്‍ ആളിക്കത്തിയിരുന്നു. ജില്ലയിലെ നേതാക്കളുടെ അടിയന്തര ഇടപെടലുകളും സമീപകാലത്ത് സൂക്ഷിച്ച് വരുന്ന സമാധാനവുമാണ് വീണ്ടുമൊരു കലാപത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്.
കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ടവരെ മാത്രം വളര്‍ത്തുന്ന ചില മാഫിയാ സംഘങ്ങളാണ് കൊലയാളികളെ വളര്‍ത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പിടിക്കപ്പെട്ടവര്‍ അര്‍ധരാത്രി വരെ ബിയറും ബ്രാന്‍ഡിയും കുടിച്ചശേഷം കഞ്ചാവ് പുകച്ചു. കടുത്ത ലഹരിയാസക്തിയില്‍ പ്രതി അജേഷ് താനിന്ന് ആരെയെങ്കിലും കൊല്ലുമെന്ന് പറഞ്ഞ് കയ്യില്‍ കരുതിയ കത്തിയുമായി താളിപ്പടുപ്പില്‍ മുതല്‍ കേളുഗുഡെ വരെ നടന്നുപോയി. കൂടെ ഉണ്ടായിരുന്ന അഖിലേഷും നിധിനും ബൈക്കില്‍ പിന്തുടരുകയാണുണ്ടായത്. വിജനമായ റോഡില്‍ ബൈക്കിന്റെ വെളിച്ചത്തിലാണ് അജേഷ് നടന്നുനീങ്ങിയത്. പിന്നീട് പഴയ ചൂരി പള്ളിയില്‍ കയറി റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെല്ലാം 25 വയസിന് താഴെയുള്ളവര്‍. കൗമാരപ്രായത്തിലെ വര്‍ഗീയമനസ് പാകപ്പെടുത്തുന്നതില്‍ ലഹരികളുടെ പങ്ക് ചെറുതല്ല. കാസറഗോഡിന്റെ ഓരോ പ്രാന്തപ്രദേശങ്ങളിലും കഞ്ചാവ് സുലഭമാണ്. ലഹരിയുടെ ആസക്തിയില്‍ ലയിച്ച് എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു പറ്റം ക്രിമിനലുകളുടെ നാടായി മാറുകയാണ് കാസറഗോഡ്. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താനോ, യു.എ.പി.എ ചുമത്താനോ പോലീസ് ശ്രമിക്കാത്തത് കേസില്‍ നിന്ന് വലിഞ്ഞൂരാന്‍ എളുപ്പമാകുന്നു. എന്നാല്‍ എല്ലാ കൊലപാതക കേസുകളിലും യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടുന്നത്.
കര്‍ണാടകയോടടുത്തായതിനാല്‍ പെട്ടെന്ന് രക്ഷപ്പെടാനും താവളമൊരുക്കി സംരക്ഷിക്കാനും പ്രത്യേക കേന്ദ്രങ്ങള്‍ തന്നെയുണ്ട്. അതിര്‍ത്തി കടന്നവരെ കുറിച്ചോ, അതിര്‍ത്തി കടക്കുന്നവരെ കുറിച്ചോ വിവരങ്ങള്‍ യഥാസമയം അന്വേഷിക്കാറുമില്ല. പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചാല്‍ കര്‍ണാടകയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘങ്ങളും കൊലകള്‍ നടത്താറുണ്ട്. പക്ഷെ, പിടിക്കപ്പെടുന്നതും അകപ്പെടുന്നതും പണം ആഗ്രഹിക്കുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ മാത്രമാണ്.
ജില്ലയില്‍ നീണ്ടുനിന്ന വര്‍ഗീയ ലഹളയില്‍ മരണപ്പെട്ട മുഹമ്മദ് ഹാജി ക്വട്ടേഷന്‍ സംഘത്തിന് ആളുമാറിയാണ് കൊലചെയ്യപ്പെട്ടത്. ഒരു നോമ്പുകാലത്ത് കടയില്‍ നിന്ന് മടങ്ങിപ്പോകവെ കുത്തേറ്റ് മരിച്ച സാബിത്ത് ഏതൊരു കേസിലും പ്രതിയല്ല. റമളാനിലും മീലാദിലും നാടിനെ കലാപമുഖരിതമാക്കി സമാധാനത്തിന് ഭംഗം വരുത്താനുമാണ് ഒരോ വര്‍ഷവും ശ്രമിക്കുന്നത്. ശക്തമായ സംയമനം മാത്രമാണ് നാടിനെ രക്ഷിക്കുന്നത്. ലഹരിയുടെ മദത്തില്‍ പൊട്ടി കലാപമുണ്ടാക്കാന്‍ മാത്രമാണ് വര്‍ഷങ്ങളായുള്ള നീക്കങ്ങള്‍. പത്ത് വയസ്സുപോലും തികയാത്ത ഫഹദ് മോന്റെ വധം കേരള മനസ്സാക്ഷി ഞെട്ടിയത് ചെറുതായിട്ടല്ല. വര്‍ഗീയ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട കാസറഗോഡില്‍ നിന്നുതന്നെയാണ് ആ വാര്‍ത്തയും വന്നത്. വര്‍ഗീയ പ്രസംഗങ്ങള്‍ ശ്രവിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ മൊഴി എത്ര ഗൗരവതരമാണ്. മതത്തിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ നിറച്ച് രാഷ്ട്രീയ ലഹളകളുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ അതി തീവ്രമായി കാസറഗോട്ട് നടക്കുകയാണ്. മുസ്ലിം ലീഗ് സമ്മേളനത്തിന് ശേഷം അനിഷ്ഠ സംഭവങ്ങളില്‍ അസ്ഹര്‍ എന്ന യുവാവ് കറന്തക്കാട്ട് വെച്ച് കുത്തേറ്റുമരിച്ചിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിന്റെ വധത്തിലെ പ്രതികളെല്ലാം ഇന്ന് പുറത്താണ്. സാബിത്ത് വധക്കേസിലെ പ്രതികളും 19-21 പ്രായത്തിനിടയിലുള്ളവരാണ്. നിയമത്തേയും നീതിയേയും മറികടക്കാന്‍ കഴിയുന്ന ശക്തികളായി മാറുകയാണ് കൊലപാതകികള്‍. പുറത്തിറക്കാനായി ആളുകളുണ്ടായിരിക്കെ ഇക്കൂട്ടര്‍ ചില ഉന്നതരുടെ ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ മടിക്കുന്നില്ല. വീടും കുടുംബവും ഒഴിവാക്കി ലഹരിയുടെ ആര്‍മാദത്തില്‍ കൊലയാളികള്‍ സുഖിച്ച് ജീവിക്കുന്നു.
വര്‍ഗീയ വിദ്വേഷങ്ങള്‍ പരത്താനായി പോത്തിന്‍തല പച്ച പെയിന്റടിച്ച് അമ്പലത്തിലേക്ക് എറിയുകയും അമ്പലത്തിന്റെ മതിലുകളില്‍ പച്ചപെയിന്റടിക്കുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്യുന്ന അതേസമുദായത്തില്‍ പെട്ട സംഘത്തെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വര്‍ഗീയ കലാപമായാണ് പരിണമിക്കുന്നത്. 2012 ലെ കാഞ്ഞങ്ങാട് കലാപം രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നാണ് ഉടലെടുത്തത്. ദിവസങ്ങളോളം നീണ്ട കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ഒരു റിക്ഷ കത്തിച്ചതുമായ പ്രശ്‌നമായിരുന്നു കലാപത്തിന് തുടക്കം കുറിച്ചത്. ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു റിക്ഷ കത്തിച്ചതെന്ന് പിന്നീട് തെളിഞ്ഞു. ഡിസംബര്‍ 6 കാസറഗോട്ട് കഴിഞ്ഞ 10 വര്‍ഷംവരെ അപ്രഖ്യാപിത ഹര്‍ത്താലുകളായിരുന്നു. കല്ലേറുകളും റോഡുകളില്‍ ടയറുകള്‍ കത്തിക്കലും വാഹനം തടയലുകളും സജീവമായിരുന്നു. ബാബരിയുടെ വിധിയുണ്ടായിരുന്ന ദിനത്തില്‍ നഗരത്തില്‍ നേരത്തേ തന്നെ കടകളടഞ്ഞു. ജനങ്ങള്‍ പെട്ടെന്ന് വീട്ടിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ വിട്ടു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. എന്നാല്‍ സമീപകാലത്ത് വന്‍മാറ്റങ്ങളാണ് ജില്ലയിലുണ്ടായത്.
ഇസ്‌ലാം പ്രചരണത്തിന് കാസറഗോട്ടെത്തിയ മാലിക്ക് ബ്‌നു ദീനാറിനും സംഘത്തിനും ഇളനീര്‍ നല്‍കി സ്വീകരിച്ച പാരമ്പര്യമാണ് ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കള്‍ക്കുള്ളത്. ബോധപൂര്‍വ്വം വര്‍ഗീയത തലയില്‍ കയറ്റി കലാപത്തിന് ശ്രമിക്കുന്നവരെ തടയാന്‍ പോലീസിന് കഴിയണം. ശക്തമായ വകുപ്പുകളും അര്‍ഹമായ ശിക്ഷകളും ലഭ്യമാക്കണം. കാസറഗോഡിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന ദിനങ്ങളെ ഇല്ലാതാക്കണം. ശാന്തിയും സമാധാനവും സന്തോഷവും തിരിച്ചുകൊണ്ടുവരണം. സപ്തഭാഷകളുടെ നാടിന് ഇനിയും ജീവിക്കണമെങ്കില്‍ വര്‍ഗീയ വിഷപാമ്പുകളെ അകത്തിടാന്‍ അധികാരികള്‍ മുന്നോട്ട് വരികതന്നെ ചെയ്യണം.
ഉത്തരേന്ത്യയിലെ വോട്ടുകള്‍ ഏകീകരിക്കാനായി കലാപങ്ങള്‍ കോപ്പുകൂട്ടുന്ന വര്‍ഗീയ മുന്നണിയുടെ തന്ത്രങ്ങളാണ് കാസറഗോഡ് ആവിഷ്‌കരിക്കാനിരിക്കുന്നത്. സമീപകാലത്ത് കാസറഗോഡ് കേന്ദ്രമാക്കി ചില നേതാക്കളുടെ പ്രവര്‍ത്തനം കലാപ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ശക്തമായ സംയമനം മാത്രമാണ് നാടിനെ സംരക്ഷിച്ചത്. ഫാഷിസം കത്തുന്ന മറ്റൊരു മുസാഫര്‍ബാദോ ഗുജറാത്തോ സൃഷ്ടിക്കാന്‍ ധൃതിപ്പെടുന്നവരെ തടയിടാന്‍ ശക്തമായ രാഷ്ട്രീയ ബദലുകള്‍ കാസറഗോട്ട് രൂപപ്പെടേണ്ടതുണ്ട്.
(islamonweb നോട് കടപ്പാട്)

No comments:

Post a Comment